മേലൂർ വാസുദേവൻ
ആരെൻമുറിയുടെ ജാലക വാതിൽ, ഹാ!
ക്രൂരമായ് കൊട്ടിയടയ്ക്കുന്നു പിന്നെയും?
അപ്പുറത്തെ നാട്ടുമാവിന്റെ ചില്ലയിൽ
നിത്യവും പാടുവാനെത്തുന്ന പക്ഷികൾ
എങ്ങുപറന്നുപോയ്? വേർത്ത പകലിന്റെ
വിങ്ങുന്ന നെഞ്ചിൽ നെടുവീർപ്പുലഞ്ഞുവോ?
ദൂരവേ, ഗ്രാമസത്രത്തിലിരുന്നൊരാൾ
നോവുകളെല്ലാം മറന്നുപാടുന്നുവോ?
എന്നയൽക്കാരൻ വിളിപ്പാടകലത്ത്
വന്നുനിന്നെന്നെ തിരയുന്നുവോ? വീണ്ടും -
അങ്ങകലെ കടലാർത്തിരമ്പുന്നുവോ?
വിങ്ങിപ്പിടഞ്ഞുവോ കാറ്റിന്റെ കൗതുകം?
ഒന്നുമറിവീല, ആരോയെൻ ജാലകം
പിന്നെയും കൊട്ടിയടച്ചു മറഞ്ഞുപോയ്!