Thursday 13 October 2011

ഭാരമേറെ ഹൃത്തിലും



ആനന്ദവല്ലി ചന്ദ്രൻ

എന്നെയോരം ചേര്‍ത്തു
നിര്‍ത്തിയിരുന്ന ഭിത്തിയൊരുനാള്‍
പൊളിഞ്ഞു നിപതിച്ചി
തീയൂഴിയില്‍ മുന്നറിയിപ്പില്ലാതെ.
താങ്ങു നഷ്ടപ്പെട്ടയെനിയ്ക്കാ-
കുമോ യിനിയെഴുന്നെല്‍ക്കാന്‍.
മമ ഭവനത്തിന്റെ ചുറ്റുപാടും
ചില്ലകളും ശാഖകളുമേന്തി
തഴച്ചുനിന്നിരുന്നൊരീയാല്‍മരം
വേരറ്റു വീണിതെന്തിങ്ങനെ?
ഉള്ളിലെ ജീവന്‍ കാര്‍ന്നു തിന്നാ-
നായി മാത്രമെത്തിയോരീരോഗം
കാര്‍ന്ന് കാര്‍ന്ന് കാണക്കാണെ
നിശ്ചലമാക്കിയാ ദേഹത്തേയും.
ആയിരം തവണ മനസ്സാല്‍
കേണിട്ടും അല്പം കനിഞ്ഞില്ല
ആയുസ്സ് നീട്ടിക്കിട്ടിയതുമില്ല
കൂരിരുട്ടിലാഴ്ത്തി ഞങ്ങളേയും.
വിലപേശി നീട്ടാവുന്നതല്ല
ല്ലോ മര്‍ത്യജീവിതമീ ഭൂവില്‍.
യാത്ര ചൊല്ലാനായി ദിനമൊന്നും
തിരഞ്ഞുവെച്ചില്ല ഇത്രയും നാള്‍.


ഊര്‍ജ്ജമേകൂ മുങ്ങിത്താഴാന്‍
വെമ്പുന്നൊരീ ജീവിതനൌക
യ്ക്കൊരിത്തിരി ദൂരം തുഴയാന്‍
ദുര്‍ഘടമീ കൊടുംകാറ്റ് ഭേദിച്ച്.
അശ്രുകണം വീഴ്ത്താന്‍ മടിയ്ക്കുമീ
മിഴികളില്‍ ഭാരമേറെ ഹൃത്തിലും.