ത്ര്യേസ്യാമ്മ തോമസ് നാടാവള്ളിൽ
പകൽ സന്ധ്യയ്ക്കു വഴിമാറുമ്പോൾ
സന്ധ്യ നിറമുള്ള ചേലചുറ്റി
വർണ്ണ മുത്തുകൾ വാരിയണിഞ്ഞ്
സുന്ദരിയാകുമ്പോൾ
ആ നിറക്കൂട്ടിലെല്ലാം
നാളെയെന്നെ കാത്തിരിക്കുന്ന
നിന്നെയാണു ഞാൻ കാണുക.
നിശയുടെ നിശ്ശബ്ദതയിൽ
നിന്റെ മാസ്മരികത
എന്റെ ചിന്തകളെ തഴുകുന്നു.
ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ
അതിലൂടെ അരിച്ചെത്തുന്ന
നിന്റെ ശബ്ദം !
ഇന്ദ്രിയങ്ങൾക്കനുഭവമില്ലാത്ത
ദിവ്യമായ നിന്റെ സാന്നിദ്ധ്യം
ഞാനറിയുന്നു.
നിന്നെ പൂർണ്ണമായി
ഉൾക്കൊള്ളാനാവാതെ,
ഞാൻ വീർപ്പുമുട്ടുമ്പോൾ;
നിന്റെ ചൈതന്യം
ഞാൻ ദർശിക്കുന്നു.
ഇനി ഒരിറ്റു സ്നേഹം കൂടി
ഉൾക്കൊള്ളാൻ
നീ വീണ്ടുമൊരനുഭവമാകുവാൻ
നാളെ ഞാനുണ്ടാവുമോ
എന്നറിയില്ലല്ലോ.