ജി.ഹരി നീലഗിരി
ഒന്ന്: ഉല
തന്ത്രിക്കും മന്ത്രിക്കും തദ്ദേശവാസികൾക്കും.
തനിത്തങ്കത്തിലും,
നയൻ വൺ സിക്സിലും.
വെൺലോഹത്തിലും,
വേങ്കലത്തിലും.
ട്വന്റിഫോർ കാരറ്റായും,
മുക്കുപണ്ടമായും.
തടിയിൽ തീർത്തു ചെന്തേരിടാം.
കരിങ്കല്ലിൽ കൊത്തിടാം,
കുരുത്തോലയിൽ കോർക്കാം.
പൊട്ടിത്തെറിക്കും.
ലാവയായ് നുരയും.
മുച്ചൂടും മുടിക്കും.
അമൃതം ഗമയം
ഈ ഉല...
രണ്ട്: അനുരാഗിണികൾ
a) റോഷൻ മൈ ബ്രദർ
രോഷം തോന്നരുതേ....
രാവിലറിയാ രോമാഞ്ചമായ്
വിരിഞ്ഞുപോയതാണേ......
ഹൃദയവുമാത്മവും കടന്നതു
ചിദാകാശത്തിലേക്കിതാ
മടങ്ങയാണേ......
b) അനുരാഗത്തിന്റെ വഴികളിൽ നിന്നും
അവനെ പൈന്തിരിപ്പാക്കാൻ
പന്ത്രണ്ടാം മണിക്കൂറിൽ അവളെത്തി.
അങ്കവും ബാല്യവും കഴിഞ്ഞൂ, അവൾ പറഞ്ഞു.
ഇനി പൂക്കളെക്കുറിച്ചു സംസാരിക്കാം.
കനൽമെത്തയിൽ നിന്റെ കാൽപ്പാദങ്ങൾ പൊള്ളും മുമ്പ്,
ഇരുളിൽ നീർച്ചുഴികൾ നിന്നെ വിഴുങ്ങും മുമ്പ്,
ഡിയർ ബ്രദർ;
മടങ്ങിപ്പോകൂ...
എന്നേക്കുമായി.
മൂന്ന് : ഏർത്ത്
എർത്തുവീണീടുകിൽ
തൂണും വീണിടും.
തൂണു വീണിടുകിൽ
എർത്തും വീണിടും.
ഇരുവരും ചേർന്നെഴുതുമീ
സോദ്ദേശ്യ സാഹിത്യമിവ്വിധം!