Friday 14 October 2011

അഞ്ചാംഭാവം

 ജ്യോതിർമയി ശങ്കരൻ

അമ്മമാർ അശരണരും അനാഥരുമാകുമ്പോൾ.....



അശരണരും ഉപേക്ഷിയ്ക്കപ്പെട്ടവരുമായ അമ്മമാരെ സഹായിയ്ക്കുന്നതിനായി ബോബെ പബ്ലിക് ട്രസ്റ്റ് ആക്റ്റ് 1950 നു കീഴിൽ രൂപീകരിയ്ക്കപ്പെട്ട മലയാളം ഫൌണ്ടേഷനിൽ നിന്നും വന്ന ഈ-മെയിൽ എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. മുംബെയിലെയല്ല, മറിച്ച് കേരളത്തിലെ അമ്മമാരെ സഹായിയ്ക്കുന്ന കാര്യമായിരുന്നു അതിൽ പരാമർശിച്ചിരുന്നത്.ഒരു തുടക്കമെന്ന നിലയിൽ ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള മറ്റു ചാരിറ്റബിൾ ഇൻസ്റ്റിസ്റ്റ്യൂഷനുകൾക്കുമൊത്തു പ്രവർത്തിയ്ക്കുന്ന ഈ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളിക്കൂട്ടായ്മകളിലൂടെ ഇത്തരം സഹായം ആവശ്യമുള്ളവരെ കണ്ടെത്താൻ ശ്രമിയ്ക്കുകയാണ്.ഇങ്ങനെ കണ്ടെത്തിയ അർഹതയുള്ളവർക്കായി ഓരോ മാസവും നിശ്ചിതമായ ഒരു ചെറിയ തുക കൊടുക്കുവാനും ഇവർ തുടങ്ങിക്കഴിഞ്ഞു. ഏറെ പ്രശംസാർഹമായ ഈ ശ്രമത്തിനു പുറകിലുള്ള നല്ല മനസ്സുകൾ നമ്മെ സന്തോഷിപ്പിയ്ക്കുന്നു. ഒരു ദിവസം ഒരു രൂപയെങ്കിലും ഇത്തരം പ്രവർത്തനങ്ങൾക്കായി ആർക്കും മാറ്റി വയ്ക്കാവുന്നതേയുള്ളൂ എന്ന ഇവരുടെ ചൂണ്ടിക്കാട്ടലുകളും ഏറെ ശ്രദ്ധയാകർഷിയ്ക്കുന്നതു തന്നെ. 

മറ്റൊരു കൂട്ടം അമ്മമാരുടെ എണ്ണം കൂടി കേരളത്തിൽ ഈയിടെയായി വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്നതായി കാണുന്നു. അവർക്കാവശ്യം പണമല്ല. സാമ്പത്തികമായി അവർക്ക് ബുദ്ധിമുട്ടില്ലെങ്കിലും  ഉറ്റവരും ബന്ധുക്കളും ഉപേക്ഷിയ്ക്കപ്പെടുന്ന ഇത്തരക്കാർക്ക് ജീവിതത്തിന്റെ അവസാനനാളുകളിൽ വളരെയേറെ യാതനകൾ അനുഭവിയ്ക്കേണ്ടി വരുന്നു. പണം കൊടുത്താലും കിട്ടാൻ കഴിയാത്ത സ്നേഹബന്ധങ്ങൾക്കു വേണ്ടിയാണിവർ യാചിയ്ക്കുന്നത്. അവരുടെ തന്നെ ചെയ്തികളുടെ ഫലമാകാം, അഥവാ മറ്റു പലരുടെയും കള്ളക്കളികൾക്കു കൂട്ടു നിൽക്കാഞ്ഞതിലാകാം. എന്തായാലും സഹോദരങ്ങളും മക്കളുമെല്ലാം ഉണ്ടായിട്ടു കൂടി നാട്ടുകാരുടെ കാരുണ്യത്തിനു വഴിപ്പെടേണ്ടി വരുന്ന ഇത്തരം അമ്മമാർ തകർന്നുകൊണ്ടിരിയ്ക്കുന്ന നമ്മുടെ സാമൂഹികവ്യവസ്ഥിതികളുടെ അനന്തരഫലത്തെ ചൂണ്ടിക്കാട്ടുന്നവ തന്നെ.

പക്ഷേ ഇതിലെല്ലാമേറെ എന്നെ ചിന്തിപ്പിച്ചതു മറ്റൊന്നായിരുന്നു. ഇങ്ങനെയൊരു ഗതികേടിനെ കേരളത്തിനു നേരിടേണ്ടി വരുന്നതിലെ സാംഗത്യം. അഭ്യസ്തവിദ്യരും ബുദ്ധിജീവികളും സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നവരെന്നു ഇന്ത്യ മുഴുവനുമറിയപ്പെടുന്നവരുമായ  കേരളീയർക്കീ ഗതികേടെങ്ങിനെ  വന്നു? നമ്മുടെ സംസ്ക്കാരത്തിലും ഇഴയടുപ്പമുള്ള കുടുംബ ബന്ധങ്ങളിലും ഊറ്റം കൊണ്ടിരുന്നവരാണല്ലോ നമ്മൾ? അതു തകരുന്നതു കാണുമ്പോൾ ഇവിടെ ആർക്കും വിഷമം തോന്നുന്നില്ലേ?ഇതിനൊരറുതി വരുത്തുന്ന കാര്യത്തെക്കുറിച്ചാരും ചിന്തിയ്ക്കുന്നില്ലേ? ന്യൂക്ലിയർ കുടുംബങ്ങളായി മാറിയെങ്കിലും ബന്ധങ്ങൾ നിഷ്ക്കരുണം വലിച്ചെറിയാവുന്നതല്ലെന്ന് ഭവിഷ്യത്തുക്കളിലൂടെ നമ്മൾ അറിഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. അങ്ങു ദൂരെയിരുന്നു കേരളത്തെപ്രതി അഭിമാനം പൂണ്ടിരുന്നവർക്കു, നാളികേരത്തിന്റെ നാട്ടിൽ എനിയ്ക്കും നാഴിയിടങ്ങഴി മണ്ണുണ്ടെന്നഭിമാനിച്ചിരുന്നവർക്ക്, ഇന്നു കേരളത്തിന്റെ സ്ഥിതിയോർക്കുമ്പോൾ ലജ്ജയാണു തോന്നുന്നത്. അവഗണിയ്ക്കപ്പെടുന്ന അമ്മമാർ അവരുടെ ശ്രദ്ധയിൽ പെടാനും അതായിരുന്നിരിയ്ക്കാം കാരണം.

അതുകൊണ്ടു തന്നെയാകാം പണ്ട് കേരളത്തിനു പുറത്തോ ഇന്ത്യയ്ക്കു പുറത്തോ ജോലി ചെയ്തിരുന്നവർ അവസാനകാലം കഴിച്ചു കൂട്ടാൻ   കേരളത്തിൽ എത്തിയിരുന്നത് പോലെ ഇന്നത്തെ പ്രവാസികൾ അതിനു തയ്യാറാകാത്തത്. നാട്ടിൽ പകൽ പോലും സുരക്ഷിത്ത്വമില്ലെന്ന ഒരു ചിന്ത അവരിൽ ഉരുത്തിരിഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു. എല്ലാം വിറ്റുപെറുക്കി അന്യ സംസ്ഥാനത്ത് കുടിയേറാൻ അവരെ പ്രേരിപ്പിയ്ക്കുന്നതിനും ഇതു തന്നെ കാരണം. ഒരു പക്ഷേ മലയാളം തീരെയറിയാത്ത മലയാളികളുടെ സംഖ്യ കൂടിക്കൊണ്ടേയിരുന്നുവെന്നും വരാം.ശിഥിലമായിക്കൊണ്ടിരിയ്ക്കുന്ന കുടുംബബന്ധങ്ങൾക്ക് ഇത് മറ്റൊരു കനത്ത ആഘാതമാവാം.

അമ്മ -   നിർവച്ചിയ്ക്കാനാവാത്ത ഒരു പ്രതിഭാസമായിട്ടേ എന്നും അവരെ നമുക്കു കാണാനാകൂ. കുടുംബത്തിന്റെ നെടുന്തൂണിളകിയാൽ വീഴ്ച്ച തന്നെ ഫലം. തമാശരൂപത്തിലാണെങ്കിൽ‌പ്പോലും ഹിന്ദി സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു: ‘മേരെ പാസ് മാ ഹൈ’. അമ്മയ്ക്കു മുന്നിൽ മറ്റെന്തും നിഷ്പ്രഭമെന്ന ഈ ചിന്ത ഭാരതീയത്വത്തിന്റെ പ്രതീകമായിരുന്ന നാളുകൾ നമുക്കിനി ഓർമ്മയിൽ മാത്രം.ഇവിടെ അമ്മമാരും ജീവിതത്തിന്റെ ചതുരംഗക്കളികളിലെ കരുക്കൾ മാത്രം. സ്വയം നീങ്ങാനും നീക്കാനും അവർക്ക് കഴിയുന്നതു വരെ അവർക്കും കളികളിൽ ഭാഗഭാക്കാവാം.

പക്ഷേ ഒന്നു തീർച്ച, വീഴ്ച്ച ഇവിടെ അനിവാര്യം.ഉറ്റവരോ ബന്ധുക്കളോ ഇല്ലാത്തവരാണ് അനാഥരും അശരണരും ആയിത്തീരുന്നത്. പണ്ടത്തെക്കാലത്തെല്ലാം അത്തരക്കാരെ എന്നും സമൂഹം ഉൾക്കൊണ്ടിരുന്നു. ആരുമില്ലെങ്കിലും എല്ലാവരുമുണ്ടെന്ന ചിന്ത അവരിലുണർത്തും വിധം സമൂഹത്തിൽ അവർക്കും വില കൊടുക്കപ്പെട്ടിരുന്നു. സാമ്പത്തികമായ സഹായങ്ങളും അവർക്ക് അപ്രാപ്യമായിരുന്നില്ല.   ഇന്ന് എല്ലാവരും ഉണ്ടായിട്ടുകൂടി അമ്മമാർ ഈ ഗതിയിലെത്തുമ്പോൾ പരിതപിയ്ക്കാനേ കഴിയുന്നുള്ളൂ. അനാഥാലയങ്ങളോ ഓൾഡ് ഏജ് ഹോമുകളോ ഇതിനൊരു പരിഹാരമായി മാറുമെന്നു തോന്നുന്നുണ്ടോ?മാറേണ്ടത് ഇവിടത്തെ മനുഷ്യരുടെ മനസ്സാക്ഷിയാണല്ലോ? സാമൂഹ്യപരിഷ്ക്കർത്താക്കന്മാരുടെ അഭാവം ഇവിടെ കാണാനാകുന്നു.

ആരാണ് ഇവിടെ തെറ്റുകാർ ?കുടുംബത്തിലെ അനൈക്യവും സഹകരണമില്ലായ്മയും അരക്ഷിതാവസ്ഥയും തന്നെയല്ലേ ഇന്ന് സമൂഹത്തിലും പ്രതിഫലിച്ചു കാണുന്നത്? എത്രയോ തലമുറകളുടെ കടന്നുപോക്കിലൂടെ ഉരുത്തിരിഞ്ഞ നമ്മുടെ കണ്മുന്നിൽത്തന്നെ തകർന്നുവീഴുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ നമുക്കാവുന്നുള്ളൂ എന്ന ദു:ഖസത്യം നമുക്കു മറച്ചു വയ്ക്കാനാവില്ല. എന്തിനേയും പ്രതിഫലേച്ഛയോടെ കാണാനും സ്വന്തം സുഖം മാത്രം തേടാനും എന്നു നാം തുടക്കം കുറിച്ചുവോ അന്നു നമ്മുടെ സംസ്ക്കാരത്തിന്റെ നെടുന്തൂൺ ഇളകാൻ തുടങ്ങിയെന്നതാണ് സത്യം. തലനരച്ചു പ്രായമായവർ ഗൃഹത്തിന്നു ഐശ്വര്യമാണെന്നു ചിന്തിയ്ക്കുന്ന തലമുറ നമുക്കെന്നേ നഷ്ടമായി. അവരെ ഭാരമായിക്കാണാനും നിഷ്ക്കരുണം അവഗണിയ്ക്കാനും നമ്മൾ പഠിച്ചു കഴിഞ്ഞു. അവരെ വഴിയിലുപേക്ഷിയ്ക്കാനോ തള്ളിപ്പറയാനോ നമുക്കു മനസ്സാക്ഷിക്കുത്തുണ്ടാകുന്നില്ല. ആർഷഭാരത സംസ്ക്കാരത്തിലൂറ്റം കൊണ്ടിരുന്ന നാമിന്നു പാശ്ചാത്യസംസ്ക്കാരത്തെ കണ്ണുമടച്ചു പിന്തുടരുമ്പോൾ ഒന്നു മനസ്സിലാക്കുന്നില്ല, ഇരിയ്ക്കുന്ന മരത്തിന്റെ കടയ്ക്കൽ തന്നെയാണു നാം കോടാലി വയ്ക്കുന്നതെന്ന്. 

മദ്യപാനത്തിന്റെ ആസക്തി പല കുടുംബ ബന്ധങ്ങളേയും ശിഥിലമാക്കുന്നു. കിട്ടുന്നതു മുഴുവനും വിറ്റുപെറുക്കി കുടിയ്ക്കുകയെന്ന  നിലയിലേയ്ക്കത് വളരുമ്പോൾ പണത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ധൈര്യവും മനസ്സിലുറവെടുക്കാൻ കാരണമാകുന്നു. വീണ്ടു വിചാരമില്ലാത്ത പ്രവൃത്തികളും വാഗ്വാദങ്ങളും ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിൽ അകൽച്ച സൃഷ്ടിയ്ക്കുന്നു. ഇരുന്നു സംസാരിച്ചു തീർക്കേണ്ട പ്രശ്നങ്ങൾ പെരുപ്പിച്ചു വലുതാക്കാനേ എല്ലാവരും തുനിയുന്നുള്ളൂ. ഉപദേശം കേൾക്കാൻ ആർക്കും സമയമോ സൌകര്യമോ ഇല്ല. അധ: പതനത്തിലേയ്ക്കല്ലാതെ മറ്റെങ്ങോട്ട് പോവാൻ?

സാമൂഹികമായി വരുന്ന മാറ്റങ്ങൾ ഒരു പരിധി വരെ ഉൾക്കൊള്ളാം.ഗ്ലോബലൈസേഷന്റെ നല്ല വശങ്ങൾക്കൊപ്പം ഉരുത്തിരിയുന്ന കാളകൂടം വിഴുങ്ങാൻ ആരെങ്കിലുമെത്തുന്നതു വരെ നമ്മുടെ ഉള്ളിലേയ്ക്കു തന്നെ അതു പടർന്നു കൊണ്ടേയിരിയ്ക്കും. നമ്മൾ അത് അറിഞ്ഞുവരുമ്പോഴേയ്ക്കും പലതും നഷ്ടപ്പെടാനാണ് സാധ്യത . നിശ്ശബ്ദമായ നിലവിളികൾ നമ്മുടെ ഉറക്കം നഷടപ്പെടുത്തുകയും ചെയ്യും.