സത്യൻ താന്നിപ്പുഴ
മേക്കാലടിപ്പാടത്ത് കന്നിക്കൊയ്ത്ത് കഴിഞ്ഞപ്പോൾ കറുമ്പിപ്പശു പാടത്ത് മേഞ്ഞു നടന്നു. പശു മേഞ്ഞു നടക്കുന്നതു കണ്ട വെള്ളകൊക്കമ്മ കറുമ്പിപ്പശുവിന്റെ അടുത്ത് പറന്നു വന്നിരുന്നു. കറുമ്പിപ്പശു തലയാട്ടി കൊക്കമ്മയോട് വിശേഷങ്ങൾ ചോദിച്ചു.
കൊക്കമ്മ തവളക്കുളത്തിൽ തവളകളെ പിടിച്ച കാര്യവും കുട്ടികൾ കല്ലു വലിച്ചെറിഞ്ഞപ്പോൾ അവിടെ നിന്ന് പറന്നു പോന്ന വിവരവും പറഞ്ഞു. കറുമ്പിപ്പശു തിന്നുന്നതിനിടയിൽ തലയാട്ടി കൊണ്ട് കൊക്കമ്മയുടെ വിശേഷങ്ങളെല്ലാം കേട്ടു. കറുമ്പിപ്പശു കറവക്കാരന്റെ സ്നേഹമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും വിവരിച്ചു. ഇങ്ങനെ കറമ്പിപ്പശുവും കൊക്കമ്മയും പരസ്പരം അവരുടെ സുഖദുഃഖങ്ങൾ പങ്കുവച്ചു.
കറുമ്പിപ്പശു വിശേഷങ്ങൾ പറഞ്ഞുകൊണ്ട് പുല്ലു തിന്നു നടന്നു. കൊക്കമ്മ പശുവിനോട് വിശേഷങ്ങൾ പറഞ്ഞു കൊണ്ടു പശുവിനൊപ്പം നടന്നു. അങ്ങനെ നടന്നപ്പോൾ ഒരു മൃഗം അവരുടെ നേരെ ഓടിവരുന്നത് കൊക്കമ്മ കണ്ടു. കൊക്കമ്മ ചോദിച്ചു: "ആ ഓടിവരുന്നത് എന്ത് മൃഗമാണ്? ഇതുപോലെ ഒന്നിനെ ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?"
" ഒരു പുലി നാട്ടിലിറങ്ങിയിട്ടുണ്ടെന്ന് പറയുന്നതു കേട്ടു. അത് ആടിനെ പിടിച്ചു തിന്ന കാര്യം കറവക്കാരൻ വന്ന് എന്റെ വീട്ടമ്മയോട് പറഞ്ഞു. ഒരു പക്ഷെ പുലിയായിരിക്കാം. നമുക്ക് ഇവിടെ നിന്നു ഓടി പോകാം. അല്ലെങ്കിൽ നമ്മളെ അവൻ ഉപദ്രവിച്ചാലോ?" കറുമ്പിപ്പശു പറഞ്ഞു.
"എന്നാൽ പോകാം." എന്നു പറഞ്ഞ് കൊക്കമ്മ പറന്നു പോയി. കറുമ്പിപ്പശു വീട്ടിലേക്ക് ഓടി. പോകുന്ന വഴി മാണിക്യമംഗലം ചിറയുടെ അടുത്ത് ഇരുമ്പു കമ്പി കൊണ്ടുള്ള ഒരു വീടു കണ്ടു. അതിൽ ഒരാട് നിന്ന് പ്ലാവില തിന്നുന്നുണ്ടായിരുന്നു. ഈ കാഴ്ച കണ്ടിട്ടും കറുമ്പിപ്പശു ശ്രദ്ധിക്കാതെ ഓടി വീട്ടിൽ ചെന്നു.
പശുവിന്റെ പിന്നാലെ ആ മൃഗം ഓടി വരുന്നുണ്ടായിരുന്നു അത് ആട് നിന്നു തിന്നുന്നതു കണ്ടു. ആടിനെ തിന്നാണായി ഓടി ചെന്നു. ആടിനെ കടിച്ചു കൊന്നു. അപ്പോൾ ഒരു വലിയ ശബ്ദം കേട്ടു. അത് ഇരുമ്പു കൂട് അടഞ്ഞ ശബ്ദമായിരുന്നു. ആടിനെ എടുത്തുകൊണ്ട് പുറത്തു കടക്കാൻ നോക്കി. സാധിച്ചില്ല. പുലിയെ പിടിക്കാൻ വച്ചിരുന്ന കെണിയായിരുന്നു. വയനാട്ടിൽ നിന്നും ഫോറസ്റ്റ് ഡിപ്പാർട്ടുമന്റുകാർ കൊണ്ടുവന്ന വച്ച കെണി. കെണിയിൽ അകപ്പെട്ട പുലി പുറത്തു കടക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിനോക്കി. പരാജയപ്പെട്ടു. തലയിൽ കൈവച്ച് കരഞ്ഞു.
ഒരു ദിവസം കാഴ്ചകൾ കണ്ട് കറങ്ങി നടക്കാൻ പുലിക്ക് ആഗ്രഹം തോന്നി. പുലി അങ്ങനെ നടന്നു മലയാറ്റൂർ മലയിറങ്ങി നാട്ടിൽ വന്നു. നാട്ടിൽ മനുഷ്യരെ കണ്ടു. മനുഷ്യരുടെ കൺവെട്ടത്തു നിന്ന് പുലി ഒഴിഞ്ഞുമാറി. നടന്നു. വീടുകളിൽ വളർത്തിയിരുന്ന ആടുകളെ രാത്രി കാലങ്ങളിൽ പിടിച്ചു തിന്നു. മേക്കാലടിയിലെ ഒരു വീട്ടിലെ ആടിനെ പിടിച്ചു തിന്ന സ്ഥലത്ത് പുലിയുടെ കാൽപ്പാടുകണ്ടു നാട്ടുകാർ വിവരം ഫോറസ്റ്റു ഡിപ്പാർട്ടുമന്റിലറിയിച്ചു. അവർ വന്നു നോക്കി. പുലിയെ പിടിക്കാൻ കെണിയൊരുക്കി.
കെണിയിൽ വീണ പുലി ' കാഴ്ചകൾ കണ്ടു കറങ്ങി നടക്കാൻ ആഗ്രഹിച്ചതു വിനയായല്ലോ' എന്നോർത്തു വിലപിച്ചു.
പരിധി വിട്ടുള്ള ആഗ്രഹം ആപത്താണ്.