Tuesday 13 September 2011

ഇരുളില്‍ തെളിയും തിരിനാളം




കുഞ്ഞൂസ് 

മേരിയെ അന്വേഷിച്ചാണ് ആന്‍ തോമസ്‌ ആ കോളനിയില്‍ എത്തിയത്. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴികള്‍ ...കലപില കൂട്ടുന്ന സ്ത്രീ പുരുഷന്മാര്‍ .അടിപിടി കൂടുകയും കളിക്കുകയും ചെയ്യുന്ന കുട്ടികള്‍ ‍... വഴിനീളെയുള്ള കാഴ്ചകള്‍ മനസിനെ അലോസരപ്പെടുത്തിയെങ്കിലും  മേരിയെക്കുറിച്ചോര്‍ത്തപ്പോള്‍ മുന്നോട്ടു തന്നെ നടന്നു. 

അടുത്തു കണ്ട ഒരു സ്ത്രീയോട് മേരിയുടെ വീടെവിടെയാണ് എന്ന്‌ അന്വേഷിച്ചതിന്, താന്‍ ആരാണ്, എവിടെ നിന്നും വരുന്നു, മേരിയെ എന്തിനു കാണണം എന്നൊക്കെ വിശദീകരിക്കേണ്ടി വന്നുവെങ്കിലും അവര്‍ മേരിയുടെ വീട് കാണിച്ചു തന്നു.
"മേരിയേ...ടീ മേരിയേ, ദാണ്ടേ നിന്നെ കാണാന്‍ ഒരു കൊച്ചമ്മ വന്നിരിക്കുന്നു" ആ സ്ത്രീ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ ആകെ അസ്വസ്ഥത തോന്നി.

അകത്തു നിന്നും "ആരാത്?" എന്ന ക്ഷീണിച്ച ശബ്ദം മേരിയുടേത്  തന്നെ എന്ന്‌ തിരിച്ചറിയുമ്പോള്‍ ഉള്ളില്‍ ഒരാശ്വാസം!

"മേരീ,ഇത് ഞാനാ, ആന്‍ .." പറയുകയും തല കുനിച്ചു ആ വീടിനുള്ളിലേക്ക് കയറുകയും  ചെയ്തു.

"മേരിയെ, ജോലിക്ക് കാണുന്നില്ലല്ലോ, എന്തു പറ്റി എന്നറിയാനാണ് ഞാന്‍ വന്നത്"

"ഒരു പനി വന്നതാ കുഞ്ഞേ... കഷ്ടപ്പെടുത്തി കളഞ്ഞു ഈ പനി.അതാ വരാന്‍ പറ്റാതിരുന്നത്‌.എന്നാലും എന്നെ അന്വേഷിച്ചു ഇവിടെ വന്നല്ലോ..." ഗദ്ഗദം കൊണ്ട് ശബ്ദം പുറത്തു വരാനാവാതെ വിഷമിക്കുന്ന മേരിയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.

ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍  മേരിയുടെ സമ്പന്നത മക്കളില്‍ മാത്രമാണെന്ന് മനസിലായി.... അവരില്‍ മുതിര്‍ന്ന കുട്ടി എന്ന്‌ തോന്നിച്ച, പത്തോ പന്ത്രണ്ടോ വയസുള്ള ഒരാണ്‍കുട്ടി ഒരു സ്റ്റൂള്‍ കൊണ്ട് വന്നിട്ട് ഇരിക്കാന്‍ പറഞ്ഞത്, അതിശയമായി. അല്‍പ നേരത്തിനുള്ളില്‍  അതിലും ചെറിയ ഒരു പെണ്‍കുട്ടി,ഒരു ഗ്ലാസ്‌ ചായ ഒരു പ്ലേറ്റില്‍ ഒക്കെ വച്ചു കൊണ്ടുവന്നതും വളരെ കൌതുകകരമായ കാഴ്ചയായി.

മേരി,മക്കളെയൊക്കെ നന്നായി വളര്‍ത്തുന്നല്ലോ എന്ന്‌ ഉള്ളില്‍ തോന്നിയത്, വാക്കുകളായി പുറത്തു വന്നു,ഒപ്പം അവര്‍ക്കായി ഒന്നും കരുതിയില്ലല്ലോ എന്ന കുറ്റബോധവും!

"മേരിയുടെ മക്കള്‍ നല്ല മിടുക്കരാണല്ലോ" 

ഒരു പുഞ്ചിരി മാത്രമായിരുന്നു മേരിയുടെ മുഖത്ത്....

"ഈ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാ മോളെ ഞാന്‍ പണിക്കു വരുന്നത്.ഒരു ദിവസം ഞാന്‍ പണിക്കു പോകാതിരുന്നാല്‍ ഇവര്‍ക്ക് പട്ടിണിയാ..."

"മേരിയുടെ  കെട്ടിയോന്‍ പണിക്കു പോകാറില്ലേ?"

"കെട്ടിയോനോ, അങ്ങിനെയൊരാള്‍ ഇവിടെ ഇല്ല കുഞ്ഞേ... "

എന്റെ നോട്ടം കുഞ്ഞുങ്ങളിലേക്ക്‌ നീണ്ടതിന്റെ അര്‍ഥം മനസിലായിട്ടാവും മേരിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്.

"പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല കുഞ്ഞേ... ഇവരൊക്കെ ഞാന്‍ പ്രസവിക്കാത്ത എന്റെ മക്കള്‍ ആണ്"

അന്ധാളിപ്പോടെ നോക്കിയ എന്നോട് മേരി പറഞ്ഞു,

" ഒരാളെ പ്രേമിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ എന്റെ വീട്ടില്‍ നിന്നും പുറത്താക്കാപ്പെട്ടവളാണ്, ഒരുപാട് സ്നേഹവും ഒരു കുഞ്ഞിനേയും തന്നിട്ട് അദ്ദേഹം അങ്ങ് പോയി കുഞ്ഞേ... ആദ്യം ഞാനും മരിച്ചാലോ എന്നോര്‍ത്തതാ, പക്ഷേ, എന്റെ കുഞ്ഞിനെ കൊല്ലാനും അവനെ ഉപേക്ഷിച്ചു പോകാനും എനിക്കാവില്ലായിരുന്നു.അതുകൊണ്ട് മാത്രമാണ്  ജീവിക്കാന്‍ തീരുമാനിച്ചത്. ഒരിക്കെ ജോലി കഴിഞ്ഞു മടങ്ങുമ്പോ നഗരത്തിലെ കുപ്പത്തൊട്ടിയില്‍  നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോ മറ്റൊന്നും ആലോചിച്ചില്ല.അതിനെ എടുത്തോണ്ട് പോന്നു....പിന്നെ, പലപ്പോഴായി കിട്ടിയവരാണ് ഇവരൊക്കെ... ആര്‍ക്കും വേണ്ടാതെ കുപ്പത്തൊട്ടിയിലും വഴിയരികിലും ഒക്കെ കിടന്നു കിട്ടിയവര്‍ ..!എന്നെ  കൊണ്ട് കഴിയുന്ന പോലെയൊക്കെ ഞാന്‍ അവരെ വളര്‍ത്തുന്നു."

"കുഞ്ഞിനെ വീട് കാണിച്ചു തന്ന ചേച്ചിയില്ലേ,അവരാണ് ഞാന്‍ ഇല്ലാത്തപ്പോള്‍ എന്റെ മക്കളെ നോക്കുന്നത്."

മേരിയോടു വളരെയേറെ ആദരവ് തോന്നി. സ്വന്തം കഷ്ടപ്പാടിലും അനാഥകുഞ്ഞുങ്ങളെ വളര്‍ത്തുന്നല്ലോ.എല്ലാ സുഖസൗകര്യത്തിലും  ജീവിക്കുന്ന താന്‍ , മേരിയുടെ മനസ്സിന്റെ നന്മയുടെ മുന്നില്‍ തീര്‍ത്തും ദരിദ്ര തന്നെ...

ശബ്ദമുഖരിതമായ ആ കോളനി, നന്മ നിറഞ്ഞ മനസുകളുടെയും ഒരു കോളനിയാണെന്നത്, സംസ്കാരസമ്പന്നരെന്നു പുറം ലോകത്തിനു അജ്ഞാതം തന്നെ...

അവിടെ നിന്നും തിരികെ പോരുമ്പോള്‍ ഒരു കുഞ്ഞിനെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമിക്കണം എന്ന്‌ മനസ്സില്‍ പ്രതിജ്ഞ എടുത്തിരുന്നു,അപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് "പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല"  എന്ന   മേരിയുടെ വാക്കുകള്‍ ആയിരുന്നു...!!