Tuesday 13 September 2011

വിരുന്ന്





മേരിലില്ലി


നീയെനിക്ക് 
പ്രണയം കൊണ്ടു
വിരുന്നൊരുക്കുക
ഞാന്‍ മാത്രമായിരിക്കും
അതിഥി.

മേശ നിറയെ
തെളിച്ചു വെച്ച
മെഴുകുതിരി വെട്ടത്തില്‍
എന്‍റെ കണ്ണുകളുടെ
വശ്യതയില്‍ വിസ്മയിച്ച്
ഇനി എന്തിനീ
പാഴ്തിരികള്‍
എന്നോര്‍ത്തു നീയവ
ഒന്നുമവശേഷിക്കാതെ
ഊതി കെടുത്തും.


പുറത്തു നിലാവ്
തേങ്ങി കരയുന്നുണ്ടാവും
നക്ഷത്രങ്ങള്‍
കലമ്പല്‍ കൂട്ടും
അവരില്‍ നിന്നും
രണ്ട്  താരകങ്ങളെ
ഞാന്‍ കവര്‍ന്നെടുത്ത
കോപത്തോടെ.
ഞാനപ്പോള്‍
നിന്‍റെ നേര്‍ത്തതും 
രോമനിബിഢവുമായ
വിരലുകളില്‍ ചുംബിക്കും.


മെഴുകുതിരി കണക്കെ
ഉരുകുന്ന നിന്‍റെ
ചുണ്ടുകളെന്നെ
സ്പര്‍ശിക്കുമ്പോള്‍
ഞാനാ നക്ഷത്രങ്ങളെ
നിനക്ക് ദാനം നല്‍കും
ആകാശസുന്ദരികളുടെ
കലമ്പല്‍ ഗൗനിക്കാതെ.