Tuesday 13 September 2011

മഴയൊഴുകുന്നു



ലീല എം ചന്ദ്രൻ

ഇന്നോളം ഞാന്‍
കണ്ടതില്ലിങ്ങനെ
നിറമനമോടെ,
നിര്‍വൃതിയോടെ
മഴയെ
ഉള്‍ക്കാമ്പിലേ-
ക്കാവാഹിക്കുമീ
പ്രകൃതിഭാവം.
ഇല്ലൊരു ചലനവുമീ-
ത്തൈത്തെങ്ങോലയില്‍,
ഉയരമേറുമീ വന്‍ ദാരുവില്‍,
തളിരില ചൂടുമീ മുരിങ്ങയില്‍,
ചെറു കായ്കള്‍ പേറുമീ പപ്പായയില്‍.
നിറമനമോടെ
നിര്‍വൃതിയോടെ
സ്വീകരിക്കയായ്‌
ഇളം കുളിരോടെ.
പുളിമരത്തിന്‍
ചെറുതാമിലകളും
വിറയാര്‍ന്നു നില്‍ക്കുന്നഹോ.
ഒരു കുഞ്ഞു തെന്നല്‍ പോലുമി-
വര്‍ഷപാതത്തിനെതിരായ്‌
വീശുന്നതില്ല,
പടഹധ്വനികളുമായ്‌
എത്തിയതില്ലിടിയും
കണ്ണഞ്ചിക്കുമൊരു
സൗദാമിനിയും.
കേള്‍ക്കുന്നതൊരു
മര്‍മ്മരം,
കാതിനിമ്പം
വളര്‍ത്തുമൊരു ഗീതം
പെയ്യുകയല്ലിതു മഴ
ഒഴുകുന്നു നിര്‍വിഘ്നം
പ്രിയ തരമൊരു
തലോടലിന്‍ സുഖ-
മറിഞ്ഞൊരു നേര്‍ത്ത വിറയല്‍...
സുന്ദരിതന്‍ മിഴിപ്പീലിയുടെ ചഞ്ചലത...
അതു മാത്രമീ പുല്‍ക്കൊടിത്തുമ്പിലും
പൂവിന്നിതളിലും.
കനിഞ്ഞൊഴുകുകയാണീ
മഴ
വെയിലിന്‍ കൊടും താപമേറ്റുഴറിയ
മേദിനിയില്‍ നിന്നുയരുമൊരു
ചുടുവീര്‍പ്പടക്കുവാന്‍
‍അകലേയ്ക്കകലേയ്ക്കല-
ഞ്ഞൊടുവില്‍ തളര്‍ന്നവശരാം
വേരുകള്‍ക്കാശ്വാസമേകുവാന്‍,
ഇടതടവില്ലാ-
തൊഴുകുകയാണീമഴ
പ്രകൃതിതന് ‍അപൂര്‍വ സുന്ദരമാ-
മൊരാര്‍ദ്രഭാവം...!
ഇതാണമ്മതന്‍
സ്നേഹ ലാളനം
പ്രിയതരമാം
ഒരാശ്ലേഷണം.