Tuesday 13 September 2011

ഇലക്കാതുകൾ




കെ.വി.സുമിത്ര

ഉറക്കത്തിലേപ്പോഴോ
അവളെനിക്കൊരു
ഉമ്മ തന്നു
ചുണ്ടമർത്തി, കണ്ണടച്ച്‌
മധുരരസം പൂണ്ട അധരത്തിലപ്പോൾ
കിനാവിൽ പൂത്ത പുഴയോരം
കളിമുറ്റത്ത്‌
മൂവാണ്ടൻമാമ്പഴപൂര്‌.
ഊഞ്ഞാലാട്ടം
ഉമ്മിണി തെയ്യം,
ഉത്രാടരാവിൽ
കുതിർന്ന പഞ്ചാരമണൽ
ഇലക്കാതുകടടുപ്പിച്ചോരോ
സ്വപ്നസഞ്ചാരങ്ങൾക്കും
കാതുകൂർപ്പിച്ചു ഞാൻ
നീലമലകൾ,
പുൽമൈതാനം,
തുറന്ന്‌ വിട്ട കുഞ്ഞാടിൻകൂട്ടം
താഴ്‌വരത്തട്ടിൽ
പാതിയുണർന്ന്‌ സൂര്യൻ.
അപ്പോഴേക്കും;
ചക്രവാളത്തിരികൾ
കൊളുത്തി പകൽപക്ഷി
പറന്നെത്തി
തൂവൽപൊഴിയാത്ത
വിദൂരസ്മൃതികളുടെ
പുതപ്പുമൂടി
പിന്നെയും പുഴമണം
കാത്ത്‌ ഞാൻ കിടന്നു.