Tuesday 15 November 2011

അതീതം


രാജനന്ദിനി
നേരുകള്‍ ചുടുകനല്‍ കൂടുകള്‍ തുറന്നതില്‍
ഓര്‍മ്മകള്‍ ഒന്നിനൊന്നായ്‌ കുമിഞ്ഞു വേകുമ്പോഴും
ആ വേവില്‍ നീയുണ്ടെന്നോരോര്‍മ്മയെ മതി മമ
പ്രാണനുമീതെ നറുചന്ദനം പൊഴിക്കുവാന്‍
ഇല്ല; കാലത്തിന്നാകില്ലൊരിയ്ക്കല്‍ പോലും നിന്നെ
എന്നില്‍ നിന്നേറെ ദൂരം പകുത്തു മാറ്റീടുവാന്‍
ദേഹത്തിന്നൊപ്പം കാലം നടക്കും പയ്യെ പക്ഷെ
ദേഹിയില്‍ ഒരിക്കലും മുട്ടുവാനാകില്ലല്ലൊ?
കാലമാണെല്ലാറ്റിനുമധിപന്‍ എന്നാത്മാവില്‍
കാലമെന്നാളും നിന്നെ വിസ്മരിക്കില്ലാ തെല്ലും
പണ്ടുപണ്ടാരൊക്കെയോ നമുക്കുമുന്നേപോയോര്‍
നേരിണ്റ്റെ ശിലാമേലെയെഴുതിപ്പതിച്ചതാം
ജീവവിസ്മയങ്ങളും രാഗവും വ്യഥകളും
ഈനാളും നമ്മെക്കാത്തു നിശ്ചലം നില്‍ക്കുന്നപോല്‍
ഒരിയ്ക്കലീ ഞാനുമെന്‍ ഭൂമി വിട്ടൊഴിയുമ്പോള്‍
ഇതിലെ വരുന്നവര്‍ കാണുവാന്‍ പരുവത്തില്‍
ജീവതന്തുക്കള്‍ തോറും നീയലിഞ്ഞെന്നില്‍ ചേര്‍ന്നോ
- രാത്മഹര്‍ഷങ്ങള്‍ പിന്നെ രാഗ നിസ്വനങ്ങളും
എണ്റ്റെ സ്നേഹത്തില്‍ മൂര്‍ച്ചകൂട്ടിയോരുളി മുന,
കൊണ്ടു നല്‍ ശിലാലിഖിതങ്ങളായ്‌ പകര്‍ത്തും ഞാന്‍
അങ്ങനെ നീ കാലത്തിനപ്പുറം കടന്നു പോയ്‌
എന്നിലെ ഞാനായ്‌ യുഗാന്തരങ്ങള്‍ കവര്‍ന്നിടും.



--