വി.ദത്തൻ
കറുത്തും വെളുത്തും
കറങ്ങിക്കുതിയ്ക്കും
പുകപ്പാളി മേലേ
വളഞ്ഞും പുളഞ്ഞും
തിളങ്ങുന്ന നാവാർത്തലച്ചും
രുചിപ്പെട്ടശിച്ചിട്ടു,മൊട്ടും
ശമിക്കാ വിശപ്പോടതാ-
കത്തിയാളുന്നിതാസക്തിയേറുന്ന
ഘോരാഗ്നി ദൂരെ.
തഴപ്പാർന്ന പച്ചത്തലപ്പിൻ
തളിർപ്പും തണുപ്പും
തകർത്തും കരിച്ചും
തടം തല്ലിയാർത്തും
നടത്തുന്നു നിർത്താതെ നൃത്തം
കരുത്തുറ്റ നാളങ്ങൾ.
പഴം പാട്ടു പാടും
പകിട്ടുള്ള മച്ചും
പ്രകാശം പരത്തും
സുവർണ്ണ കുംഭങ്ങളും
തകർന്നും പൊളിഞ്ഞും
നുറുങ്ങിപ്പൊടിഞ്ഞും
നിറം കെട്ടു രൂപം നശിച്ചും
പതിക്കുന്നു താഴെ
പെരുത്തൊച്ചയോടെ.
അന്യന്റെ കൂടും കുടുക്കയു
മഗ്നിക്കടിപ്പെട്ടൊടുങ്ങുന്ന കാൺകേ
ചിരിക്കാതിരുന്നാൽ
കരൾക്കെന്തു സൗഖ്യം?
കളിക്കാതിരുന്നാൽ
കണിക്കെന്തു മോശം ?
ഉറഞ്ഞാഞ്ഞു തുള്ളാൻ
ഉടുത്തൊന്നു കെട്ടി
ഉടുക്കിട്ടു കൊട്ടി
കഴൽ നീട്ടിയൂന്നി
തിരശ്ശീല നീക്കി
ദിഗന്തം നടുങ്ങും തരത്തിൽ
കടുത്തട്ടഹാസം
മുഴക്കുമ്പൊഴേക്കെൻ
മുടിത്തുമ്പിലെന്തോ തിളങ്ങുന്നു.
പിന്നാലെ ചൂടും
വമിക്കു,ന്നൊടുക്കം
കിടപ്പാടമെന്റെയും
കത്തുന്നുവെന്നോ?
ഭയപ്പെട്ടു പിന്നോട്ടു
നോക്കുന്ന നേരം
ക്കനല്ക്കട്ടയായിട്ടു
വീഴുന്നടുത്തെന്റെകൂര.