Tuesday 15 November 2011

ശീര്‍ഷകമില്ലാത്ത ജീവിതം




സണ്ണി തായങ്കരി

 
സ്വപ്നത്തിലെ ഭൂതം 
പുന്നപ്ര കടപ്പുറത്ത്‌ ചാകരവീണുവെന്ന വെളിപാട്‌ അദ്രുമാന്‍ റാവുത്തരുടെ മനസ്സിലേക്ക്‌ കുടഞ്ഞിട്ടുകൊണ്ട്‌ മധ്യാഹ്നം പ്രലോഭനംതീര്‍ത്ത്‌ പുറത്ത്‌ കാവല്‍നിന്നു. ഒറ്റക്കണ്ണന്‍ മാങ്ങാ ഫ്രെഞ്ചിയെയും ഗോവിന്ദപ്പിഷാരടിയെയുംകൂട്ടി ആക്രിപ്പരുവമായ സൈക്കിളില്‍ നേരെ കടപ്പുറത്തേക്ക്‌വെച്ചുപിടിച്ചു. ചാകര വീണിട്ടുണ്ടെങ്കില്‍ ഒരു കറിക്കുള്ളവക കിട്ടാതിരിക്കില്ലെന്ന്‌ അദ്രുമാന്‌ നല്ല ഉറപ്പുണ്ട്‌. തങ്ങളെക്കാള്‍ അനേകമടങ്ങ്‌ കേവുഭാരമുള്ള ജീവിതത്തെ വലിക്കാന്‍ പെടാപ്പാട്പെടുന്നവരാണല്ലോ മൂവരും.


ആശാന്‍ കളരിമുതല്‍ മൂന്നാം ക്ളാസില്‍ മൂന്നുകൊല്ലംവരെ തറയിലും ബഞ്ചിലുമായി ഇരുന്നവരുമാണ്‌. മാങ്ങാ ഫ്രെഞ്ചിയുടെ ഏക ഏര്‍പ്പാട്‌ മാങ്ങാക്കച്ചവടമാണ്‌. അതല്ലാതെ മറ്റൊരു തൊഴിലിനെപ്പറ്റിയും ഫ്രെഞ്ചി നാളിതുവരെ ചിന്തിച്ചിട്ടില്ല. മാവ്‌, മാങ്ങ, തോട്ടി എന്നിവയോട്‌ അത്രയ്ക്കുണ്ട്‌ അയാള്‍ക്ക്‌ ആത്മബന്ധം. നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ മീന്‍വില്‍പനയ്ക്കായി വല്ലപ്പോഴും അദ്രുമാനൊപ്പം കൂടിയാലായി. അതും നിര്‍ബന്ധം സഹിക്കാനാവാതെ വരുമ്പോള്‍ മാത്രം. മാവുകള്‍ ഋതുമതികളാകുമ്പോള്‍ ഫ്രഞ്ചി സൈക്കിളില്‍ കറക്കംതുടങ്ങും. വീടുകളുടെ സ്ഥാനവും മാവുകളുടെ എണ്ണവും മനസ്സില്‍ കുറിച്ചുവയ്ക്കും.


മൂവാണ്ടനും കിളിച്ചുണ്ടനുമാണ്‌ നാട്ടില്‍ മുമ്പന്‍മാര്‍. മാമ്പൂവുകള്‍ കണ്ണിമാങ്ങയുടെ രൂപ പരിണാമത്തിലേക്ക്‌ വളര്‍ന്ന്‌ പൊഴിച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ വിലപേശി അഡ്വാന്‍സ്‌ കൊടുക്കും. ഫ്രെഞ്ചിക്ക്‌ അതിനുള്ള കൈമുതല്‍ ഒറോതയുടെ നൂല്‍കനമുള്ള മിന്നുമാലയാണ്‌. അത്‌ ചിട്ടിക്കാരന്‍ ഔസേഫ്‌ മാപ്ളയുടെ ഇരുമ്പുപെട്ടിക്കുള്ളിലാണെങ്കില്‍ മത്സ്യമൊത്തവ്യാപാരിയായ ബീരാന്‍മുതലാളിക്ക്‌ കൊടുക്കാനുള്ള മത്സ്യത്തിന്റെ  പണം മറിക്കുകയേ നിര്‍വാഹമുള്ളു. അദ്രുമാന്‌ അതിന്‌ മടിയില്ല. ആലപ്പുഴ ഡാറാമാര്‍ക്കറ്റിലെ വിലയനുസരിച്ചാണ്‌ മാങ്ങ പറിക്കല്‍. തമിഴ്‌ നാട്ടില്‍നിന്ന്‌ വരവ്‌ കുറയുമ്പോള്‍ വിലകുതിച്ചുയരും. അപ്പോള്‍ നീളമുള്ള തോട്ടിയും ചാക്കുകെട്ടുമായി പരപരാന്ന്‌ വെളുക്കുംമുമ്പ്‌ പുറപ്പെടും.


സഹായത്തിന്‌ ഇരുവരെയുംകൂട്ടും.മാവുകള്‍ പൂക്കാത്ത കാലത്തെ കെട്ടകാലമെന്നും ഒരിക്കലും പൂക്കാത്ത മാവുകളെ മച്ചികളെന്നുമാണ്‌ ഫ്രെഞ്ചി വിളിക്കാറ്‌. ഫ്രെഞ്ചിയുടെ ശരീരം മുഴുവന്‍ മാങ്ങാച്ചൊനവീണ പാടുകളാണ്‌. കണ്ടാല്‍ പുണ്ണാണെന്നേ തോന്നൂ. കാലം കുറെയായില്ലോ ഈ പണി തുടങ്ങിയിട്ട്‌. പതിമൂന്നുവയസ്സുകാരന്റെ  പരിചയക്കുറവൊന്നും തോട്ടിയുടെ ആക്രമണത്തില്‍ പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുന്ന വേദന അനുഭവിക്കുന്ന മാവിനറിയില്ലല്ലോ. ചുന സംഋദ്ധമായി താഴേയ്ക്ക്‌ ഒഴുകും. 
ശരീരത്തില്‍ അത്‌ പതിക്കാതിരിക്കാനുള്ള പ്രായോഗിക ബുദ്ധിയുടെ അഭാവം ഫ്രെഞ്ചിയുടെ ശരീരത്തെ പൊള്ളിച്ചു. അത്‌ ക്രമേണ പുണ്ണായി. കൈനകരി കൊവേന്ത ജട്ടിയുടെ വടക്കുള്ള നേര്യമംഗലം ഇല്ലത്തെ ഇലകാണാന്‍ സാധിക്കാത്തവിധം നിറഞ്ഞുകിടന്ന മാവില്‍നിന്ന്‌ മാങ്ങ പറിക്കുമ്പോള്‍ ഇടത്തെ കണ്ണിലേക്ക്‌വീണ ഒരു തുള്ളിചുന കാഴ്ചശക്തി കവര്‍ന്നെടുത്തുകളഞ്ഞു. നഷ്ടക്കച്ചവടമായതുകൊണ്ട്‌ വിഷ്ണുനമ്പൂതിരി കൂടോത്രം ചെയ്തെന്നാണ്‌ ഇന്നും ഫ്രെഞ്ചിയുടെ വിശ്വസം. അദ്രുമാനെയും ഫ്രെഞ്ചിയെയും സഹായിക്കുകയെന്ന ഏകലക്ഷ്യമാണ്‌ ഗോവിന്ദപ്പിഷാരടിയുടെ ജീവിതത്തിനുള്ളത്‌.അതൊരു വല്ലാത്ത ജന്‍മംതന്നെ!


ജാതീയമായ വലുപ്പമൊന്നും അയാള്‍ക്കില്ല.ദാരിദ്യ്രത്തിനുമുമ്പില്‍ ജാതിക്കുംമതത്തിനും കുലമഹിമക്കും എവിടെയാണ്‍സ്ഥാനമെന്ന്‌ സ്വന്തംസമുദായക്കാരുടെ മുഖ ത്തുനോക്കി ചോദിക്കാനുള്ള ചങ്കൂറ്റമുണ്ട്‌ അയാള്‍ക്ക്‌.മാങ്ങപറിക്കാന്‍ മാത്രമല്ല, മീന്‍ ചുമക്കാനും അയാള്‍ തയ്യാര്‍.ലാഭത്തിന്റെ പങ്ക്‌ കൃത്യമായി അദ്രുമാനും ഫ്രെഞ്ചിയുംകൊടുക്കും.സ്വര്‍ണംകൊണ്ട്‌ തുലാഭാരം നടത്താമെന്ന്‌ പറഞ്ഞാലും അദ്രുമാനെയും ഫ്രെഞ്ചിയെയുംവിട്ടുള്ള ഒരേര്‍പ്പാടിനും പിഷാരടിയെ കിട്ടില്ല. പുന്നപ്ര കടപ്പുറം ചാകരയുടെ ഉത്സാഹത്തിമിര്‍പ്പിലാണ്‌. മത്തിയും ഐലയും പൊടിമീനുമാണ്‌ ചാകരയുടെ ഉത്പ്പന്നം. അദ്രുമാന്‍ ഫ്രെഞ്ചിയുടെയും പിഷാരടിയുടെയും സഞ്ചികള്‍ വാങ്ങി പരിചയക്കാരനെ ഏല്‍പ്പിച്ചു. അയാള്‍ സഞ്ചികളില്‍ മത്തി നിറച്ചുകൊടുത്തു.


കച്ചവടത്തിനായി ഇരുനൂറുരൂപയ്ക്ക്‌ മത്തിവാങ്ങി അദ്രുമാന്‍ സൈക്കിളില്‍വച്ചുകെട്ടി.
"പൂഹേ... മത്തി... മത്തിയേ... ബരീന്‍... പെടപെടക്കണ ബെള്ളികെട്ടിയ മത്തിയേ... "
ഫ്രെഞ്ചിയും പിഷാരടിയും പിരിഞ്ഞപ്പോള്‍ അദ്രുമാന്‍ മത്സ്യവില്‍പ്പനയുടെ താളത്തില്‍ നീട്ടിവിളിച്ചു. "ഇതെന്തര്‌ ബെടക്ക്‌ കെനാവാന്റെ  പടച്ചോനെ... ഇങ്ങക്ക്‌ പിരാന്തും പുടിച്ചോ? ഒരയ്മ്പത്‌ കൊല്ലം പെറകിലാണെന്നാ ഇങ്ങടെ വിജാരം. ഹെന്റെ  റബ്ബേ..." കായുമ്മബീബി അദ്രുമാനെ കുലുക്കി ഉണര്‍ത്തി.

വര്‍ത്തമാനത്തിലെ അദ്രുമാന്‍ 
പ്രഭാതം ഏറെ വളര്‍ന്നെങ്കിലും തുലാവര്‍ഷപ്രതീതിയോടെ ആകാശം മൂടിക്കെട്ടിനില്‍പാണ്‌. 
അദ്രുമാനും അങ്ങനെതന്നെ. ഏതോ ആലോചനയില്‍ വെള്ളികെട്ടിയ താടിതടവി കിഴക്കോട്ട്നോക്കി ഒറ്റയിരുപ്പാണ്‌. കിഴക്ക്‌ മെയിന്‍ റോഡിനോട്‌ ചേര്‍ന്നുള്ള ദാറുള്‍സലാം പള്ളിയില്‍ നിസ്കാരത്തിന്‌ വട്ടംകൂട്ടുന്നവരെ മങ്ങിയ നേത്രങ്ങളില്‍ നിഴല്‍പോലെ കാണാം. പള്ളിയുടെ ഉയര്‍ന്നുനില്‍ക്കുന്ന സ്തംഭങ്ങളിലെ കോളാമ്പികള്‍ തഗ്ബീര്‍ വിളികള്‍ മുഴക്കുന്നു. എന്നാല്‍ ആ ഇരുപ്പില്‍നിന്ന്‌ അനങ്ങാന്‍പോലും അദ്രുമാന്‌ തോന്നിയില്ല. വെള്ളിയാഴ്ചയാണെന്ന്‌ ഓര്‍ക്കായ്കയല്ല. എന്നും അഞ്ചുനേരം നിസ്കരിക്കുന്ന യഥാര്‍ഥ മുസല്‍മാനാണ്‌. എന്നിട്ടും ഇന്ന്‌... ഒരുതരം നിസ്സംഗത... മനസ്സില്‍ ഒരു മുള്ളുടക്കിയതുപോലെ... രാവിലെ ഉറക്കമുണരുമ്പോള്‍ അദ്രുമാന്‌ ഒരു ഗ്ളാസ്‌ കടുംകാപ്പി നിര്‍ബന്ധമാണ്‌. അത്‌ കുടിച്ച്‌ ഒരു ബീഡി കത്തിച്ചെങ്കില്‍മാത്രമേ മുന്‍സിപ്പാലിറ്റിവക ശൌചാലയത്തില്‍ കുത്തിരിക്കാന്‍ പറ്റു. കടുംകാപ്പി ഇതുവരെ വന്നില്ല. ബീബിമാരുടെ കുഴപ്പമല്ല. കാപ്പിപ്പൊടിയും പഞ്ചസാരയും തീര്‍ന്നെന്ന്‌ മറിയുമ്മ ബീബി പറഞ്ഞിരുന്നു. പാങ്ങുള്ള പലര്‍ക്കും ശരീരത്തില്‍ പഞ്ചസാരഫാക്ടറിയുണ്ടെങ്കിലും അദ്രുമാന്‌ അതുമില്ല. 
തേയിലേന്റെ പൊടിക്കും പഞ്ചാരയ്ക്കും ഇപ്പോ സ്വര്‍ണവെലയാ. എന്നാലും അതിന്‌ മുടക്കം വന്നിട്ടില്ല. ഇന്നലത്തെ സംഭവത്തോടെ എല്ലാ മാര്‍ഗവും അടഞ്ഞു. ആദ്യ ബീബി കായുമ്മയെ നിക്കാഹ്കഴിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും ഒരു കുഞ്ഞിക്കാല്‌ കാണായ്കയാലാണ്‌ മറിയുമ്മയെ രണ്ടാംഭാര്യയായി സ്വീകരിച്ചത്‌.വര്‍ഷമൊന്നുതികയുംമുമ്പ്‌ രണ്ടുപേരും പ്രസവിച്ചു. പിന്നീടങ്ങോട്ട്‌ കായുമ്മയും മറിയുമ്മയും പ്രസവകാര്യത്തില്‍ മത്സരമായിരുന്നു. പതിനെട്ട്‌ മക്കള്‍ ശടുശടേന്ന്‌ പെറ്റുവീണു! എല്ലാം ആണ്‍തരികള്‍. വിശപ്പറിയിക്കാതെ എല്ലാറ്റിനേയും വളര്‍ത്തി. അദ്രുമാന്റെ  ഭാഷയില്‍ പപ്പുംപൂടയുംവച്ചപ്പോള്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട നെറിയില്ലാത്ത പരുന്തുകള്‍ പ്രലോഭപ്പിച്ച്‌ ഓരോരുത്തരെയായി കൊത്തിക്കൊണ്ടുപോയി. മറിയുമ്മയുടെ രണ്ടാമത്തെ മകന്‍ മുനീറ്‌ ആക്രിക്കച്ചവടംനടത്തി വാര്‍ധക്യത്തില്‍ താങ്ങും തണലുമായി കൂടെനിന്നു.
പക്ഷേ, കള്ളനോട്ടുമായി അവനെ പോലീസ്‌ പിടിച്ചപ്പോള്‍... ആ ഹിമാറ്‌ ഏതോ തീവ്രവാദിഗ്രൂപ്പിന്റെ  ഏജണ്റ്റാണത്രേ! തകര്‍ ന്നുപോയി. ബന്ധം വെട്ടിമുറിക്കാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. പെറ്റുവീണ രാജ്യത്തെ ദ്രോഹിക്കുന്ന ഒരുത്തനും അദ്രുമാന്‍ ജന്‍മംകൊടുത്തിട്ടില്ലെന്നും അങ്ങനെയുള്ളവരുടെ ബാപ്പയാണ്‌ താനെന്നത്‌ യത്തീങ്ങളുടെ അവകാശവാദമാണെന്നും പ്രഖ്യാപിച്ച്‌ പുത്രസ്നേഹത്തെ ശവമഞ്ചത്തില്‍ അടക്കി. എന്നിട്ടും തീവ്രവാദികളുടെ ബാപ്പയെന്ന സ്ഥാനം... ആളുകള്‍ സംശയത്തോടെ നോക്കുമ്പോള്‍ നെഞ്ചുപൊട്ടുന്ന വേദന... അദ്രുമാന്‌ ആരുടെയും മുഖത്ത്‌ നോക്കാന്‍ സാധിക്കുന്നില്ല.




രാജ്യദ്രോഹിയുടെ ബാപ്പയെന്ന ബഹുമതി ജീവിക്കാനുള്ള സകല വഴികളെയും കൊട്ടിയടച്ചിരിക്കുന്നു. ആ ഇരിപ്പിലിരുന്ന്‌ അദ്രുമാന്‍ റാവുത്തര്‍ ഒന്നുമയങ്ങിപ്പോയി.

ഫ്രെഞ്ചിയും വേളാങ്കണ്ണി മാതാവും
കൊട്ടാരസദൃശ്യമായ വീടിന്റെ  വിശാലമായ സിറ്റൌട്ടിലിലെ വീട്ടിയില്‍ തീര്‍ത്ത ആട്ടുകട്ടിലില്‍ കിടന്ന്‌ ഫ്രെഞ്ചി ആരോടോ മൊബൈലില്‍ കയര്‍ത്തു സംസാരിക്കുകയാണ്‌. 
പുണ്ണുപിടിച്ച കറുത്തുതടിച്ച വലിയ ശരീരമാണ്‌ അയാളുടേത്‌. നെഞ്ചിലെ നരച്ചരോമങ്ങള്‍ക്കിടയില്‍ തൂങ്ങപ്പെട്ട രൂപമുള്ള കുരിശോടുകൂടിയ കനമേറിയ സ്വര്‍ണച്ചെയിന്‍ കിടന്ന്‌ തിളങ്ങുന്നു. പ്രൌഢിയുടെ ചിഹ്നമായി രണ്ടു വിദേശനിര്‍മിത ലക്ഷ്വറി കാറുകള്‍ പോര്‍ച്ചില്‍ വിശ്രമിക്കുന്നുണ്ട്‌. വടക്കുവശത്താണ്‌ ചാപ്പലും ധ്യാനകേന്ദ്രവും. അവിടുത്തെ ദൃശ്യങ്ങളെല്ലാം അപ്പപ്പോള്‍ കാണുന്നതിനായി സര്‍ക്യൂട്ട്‌ ടി.വി. സിറ്റൌട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്‌. 

ഒരു ഡിക്ടറ്റീവിന്റെ  സംശയത്തോടെ ഫ്രെഞ്ചിയുടെ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക്‌ ടി.വി.സ്ക്രീനിലേക്ക്പായും. ധ്യാനകേന്ദ്രം ഭക്തരെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. തീയോളജി കലക്കികുടിച്ച ധ്യാനപ്രസംഗകന്‍ കഥ കളും ഉപകഥകളുമായി കത്തിക്കയറുകയാണ്‌. വെള്ളിയാഴ്ച ദിവസങ്ങളില്‍ തിരക്ക്‌ കൂടും.ഭക്തരുടെ മുഖ ഭാവത്തില്‍നിന്നറിയാം അന്നത്തെ സ്തോത്രകാഴ്ചയുടെ കനം.
പിരിവെടുക്കുന്നത്‌ ഭാര്യ ഒറോതയാണ്‌. മക്കള്‍ തോമസുകുട്ടിക്കും ജോയിച്ചനും ഫൈനാന്‍സിലും സ്വര്‍ണബിസ്സിനസ്സിലുമാണ്‌ കമ്പം. ധ്യാനം അവരുടെ അന്തസ്സിന്‌ ചേര്‍ന്നതല്ലത്രേ! എമ്പോക്കികള്‌... വന്ന വഴി മറന്നവര്‍... ഒറോതയെ സത്യത്തില്‍ സ്തുതിക്കണം. പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന്‌ പരിഹസിക്കുമെങ്കിലും ഒറോതയുടെ ബുദ്ധി പൊന്‍ബുദ്ധിതന്നെയാണ്‌ എന്നതാണ്‌ സത്യം. മാവുകളൊന്നും പൂക്കാത്ത ഒരുകാലം.നാടായ നാടൊക്കെ സൈക്കിള്‍ ചവിട്ടി മടുത്തു.ഒരു ചമ്മന്തിക്കു പോലും നാട്ടില്‍ മാങ്ങാ കിട്ടാനില്ല. പട്ടിണി അസഹ്യമായപ്പോഴാണ്‌ കാടുംപടലും പിടിച്ചുകിടന്ന ആ തുണ്ടുഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്‌. പൂര്‍വികര്‍ പണ്ടെന്നോ അവിടെ ഒരു കുരിശടി സ്ഥാപിച്ചിരുന്നു. സിമിന്റില്‍തീര്‍ത്ത ആ കുരിശ്‌ കാലപ്പഴക്കത്തില്‍ സിമിന്റ് അടര്‍ന്ന്‌ ഒരു സ്കെല്‍ട്ടണ്‍പോലെ കാണപ്പെട്ടു.



"ഓ, അത്‌ മേടിക്കാന്‍ ശീമേന്ന്‌ വരും സായ്പ്‌... അവിടം വെട്ടിത്തെളിച്ച്‌ ഒരു ധ്യാനകേന്ദ്രം തൊടങ്ങിയാല്‍ എനിക്കീയോട്ടം നിര്‍ത്താം. " "ഒലക്കേടെ മൂട്‌. അണ്ണാക്കിലേക്കിടാന്‍ കുഴീപ്പോയ നിണ്റ്റെപ്പന്‍ കൊണ്ടുത്തരുമോടി?"
"ദേ, എണ്റ്റപ്പന്‌ പറഞ്ഞാലുണ്ടല്ലോ. നിങ്ങടെ തല വലുതാണേലും അതിന്ററെകത്ത്‌ ചകിരിച്ചോറാന്ന്‌ ഞാമ്പറേണത്‌ വെറുതെയല്ല. ധ്യാനകേന്ദ്രം തൊടങ്ങിയാല്‌ ജനത്തോടൊപ്പം പണോം വരും. നമ്മടവീതം എടുത്താ ആരാ കൈയേപ്പിടിക്കുന്നെ?




സീസര്‍ക്കൊള്ളത്‌ സീസറിന്‌, ദൈവത്തിനൊള്ളത്‌ ദൈവത്തിനെ ന്നല്ലേ നമ്മട ബൈബിളിത്തന്നെ പറഞ്ഞേക്കുന്നേ... " ഒറോതേടെ ബുദ്ധി തരക്കേടില്ലല്ലോയെന്ന്‌ ഫ്രെഞ്ചി ഓര്‍ത്തു. "ഞാന്‍ പോകാത്ത ധ്യാനകേന്ദ്രങ്ങള്‌ ഈ ഭൂമി മലയാളത്തിലെവടെക്കെടക്കുന്നു മനുഷേനെ. ഓരോത്തടത്തും നോട്ട്‌ കുമിഞ്ഞുകൂടുവാ. അല്ല, അതെങ്ങനാ. ഇതിയാന്‍ ഏതേലും ധ്യാനകേന്ദ്രം കണ്ടിട്ടു വേണ്ടേ? വയസ്സാന്‍ കാലത്തും നിരീശ്ശരത്തം പറഞ്ഞിരിപ്പല്ലേ? പ്രയോജനമുള്ള കാര്യമാണെങ്കില്‌ ഈശ്ശ രത്തം പറഞ്ഞാലും നിരീശ്ശരത്തം പറഞ്ഞാലും കൊഴപ്പമില്ല. എന്റെ വേളാങ്കണ്ണി മാതാവേ, ഈ മനുഷേനെക്കൊണ്ട്‌ ഞാന്‍ തോറ്റു. തോട്ടിയിട്ട്‌ നാലുമാങ്ങാ പറിക്കാനല്ലാതെ ഇതിയാനെക്കൊണ്ട്‌ എന്താ പ്രജോ യനം?" ഒറോത തലയില്‍ കൈവച്ച്‌ സ്വയം ശപിച്ചു. എന്തും അനുഭവിച്ചറിയുന്നതല്ലേ ബുദ്ധി?


ഫ്രെഞ്ചി വൈകാതെ ഒറോതയുടെ കൂടെ ധ്യാനകേന്ദ്രത്തിലേക്ക്‌ പോയി. നൂല്‍പരുവത്തില്‍ പൊട്ടിക്കിടന്ന മിന്നുമാല വിറ്റപ്പോള്‍ കുരിശടിയോട്‌ ചേര്‍ന്ന്‌ ഒരു ഓലഷെഡ്‌ തയ്യാറായി. കുരിശിന്റെ കേടുപാടുകള്‍ തീര്‍ത്തു. വികാരിയച്ചനെ സ്വാധീനിച്ച്‌ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ഇട്ട്പൂട്ടിയിരുന്ന കുശിനിയുടെമൂലയില്‍ ചപ്പുചവറുകള്‍ക്കിടയില്‍ അനാഥമായിക്കിടന്ന അംഗവൈകല്യ മുള്ള വേളാങ്കണ്ണി മാതാവിന്റെ പ്രതിമ സംഘടിപ്പിച്ചു. കേടുപാടുകള്‍തീര്‍ത്ത്‌ പെയ്ന്റടിച്ച്‌ കുരിശടിയില്‍ സ്ഥാപിച്ചു. മെഴുകുതിരി കത്തിക്കലും പ്രാര്‍ഥനയും ആരംഭിച്ചു. കിഴക്ക്‌ വെള്ളകീറിയിട്ടില്ല. വലിയ കരച്ചിലും അലര്‍ച്ചയും കേട്ടാണ്‌ അയല്‍ക്കാര്‍ ഞെട്ടിയുണര്‍ന്നത്‌. അവര്‍ ഫ്രെഞ്ചിയുടെ ധ്യാനകേന്ദ്രത്തിലേക്ക്‌ ഓടി. ഒറോതയും ഫ്രെഞ്ചിയും ഉന്‍മത്തരെപ്പോലെ മുട്ടിന്‍മേല്‍നിന്ന്‌ കൈകള്‍ വിരിച്ചുപിടിച്ച്‌ അലറിവിളിക്കുകയാണ്‌...


ജനം അമ്പരന്ന്‌ നോക്കുമ്പോള്‍ പ്രതിമയുടെ കണ്ണുകളില്‍നിന്ന്‌ രക്തം ഒലിച്ചിറങ്ങുന്നു... !

ഗോവിന്ദപ്പിഷാരടിയും ഗണപതിയും
വാസ്തുശാസ്ത്രം അണുവിട തെറ്റിക്കാതെയും ക്ഷേത്രമര്യാദകള്‍പാലിച്ചുകൊണ്ടും നിര്‍മിച്ച ഗോവിന്ദപ്പിഷാരടിയുടെ നാലുകെട്ടോടുകൂടിയ ബംഗ്ളാവ്‌ തെക്കോട്ട്‌ ദര്‍ശനമായി നിലകൊള്ളുന്നു. വാസ്തുശാസ്ത്രഗുരു തണ്ണീര്‍മുക്കം രാമപ്പൊതുവാളിന്റെ  കര്‍ശനനിയന്ത്രണത്തില്‍ ഭവനം നിര്‍മിച്ചതുകൊണ്ടാണ്‌ അടിക്കടി പുരോഗതി ഉണ്ടാകുന്നതെന്ന്‌ പിഷാരടി പലരോടും രഹസ്യമായും പരസ്യമായും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും സത്യമതല്ലെന്ന്‌ അയാള്‍ക്കും കേള്‍ക്കുന്നവര്‍ക്കും അറിയാം. ടൂറിസ്റ്റുബിസ്സിനസ്സാണ്‌ മക്കള്‍ക്ക്‌. ഹൌസ്‌ ബോട്ടുകളും റിസോര്‍ട്ടുകളും നക്ഷത്രഹോട്ടലുകളുമായി അവര്‍ കോടികള്‍ കൊയ്യുന്നതു കാണുമ്പോള്‍ അസൂയപ്പെടുന്നവരോട്‌ പിഷാരടിക്ക്‌ സഹതാപമേയുള്ളു.



പിഷാരടി കുളിച്ച്‌ കുറിതൊട്ട്‌, തന്റെ ഇഷ്ടദേവനായ ഗണപതിയെ മനസ്സില്‍ ധ്യാനിച്ച്‌ തെക്കോട്ട്‌ മിഴികള്‍ പായിച്ച്‌ ഇരിക്കുകയാണ്‌. നേരെ കാണുന്നതാണ്‌ പിഷാരടിയുടെ കുടുംബവകയായ ശ്രീ ഗണപതി ക്ഷേത്രം. നൂറ്റാണ്ടകളായി പൂജ നടക്കാറില്ല.

വെളിച്ചം കടക്കാത്തവിധം പാഴ്മരങ്ങളും ചെടികളും വളര്‍ന്ന്‌ പാമ്പുകളുടെ പ്രജനന കേന്ദ്രമായി മാറിയിരുന്നു അവിടം. താഴിക്കുടംപോലും പാഴ്മരങ്ങള്‍ മറച്ചുകളഞ്ഞു. അതിനുള്ളില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നോ എന്നുപോലും പുതുതലമുറ സംശയിച്ചു.


അനാരോഗ്യം അദ്രുമാനെ മീന്‍ കച്ചവടത്തില്‍നിന്നും ധനം ഫ്രെഞ്ചിയെ മാങ്ങാ കച്ചവടത്തില്‍നിന്നും അകറ്റിയപ്പോള്‍ വലഞ്ഞുപോയത്‌ പിഷാരടിയാണ്‌. ജീവിതവും മരണവും തുല്യ ശക്തികളായി മുന്നില്‍നിന്ന്‌ വെല്ലുവിളിക്കുമ്പോള്‍ ഫ്രെഞ്ചി ദേവദൂതനെപ്പോലെ കയറിവന്നു. പിഷാരടിയുടെ ചെവിയിലേക്ക്‌ ചുണ്ടുകള്‍ചേര്‍ത്ത്‌ ഫ്രെഞ്ചി അയാളുടെ ഇല്ലായ്മയിലേക്ക്‌ സമ്പത്തിന്റെ  നിധികുഭം കുടഞ്ഞിട്ടു. ഗണപതി വിഗ്രഹം പാല്‍കുടിക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.
ജനം ക്ഷേത്രത്തിലേക്ക്‌ ഓടി. നേരില്‍ കണ്ടവരും പരീക്ഷിച്ചവരും സാഷ്ടാംഗംവീണ്‌ തൊഴുതു. ക്ഷേത്രം തീര്‍ഥാടനകേന്ദ്രമായി.

മയക്കത്തില്‍നിന്ന്‌ ഉണര്‍ന്ന അദ്രുമാന്‍ റാവുത്തര്‍ അധര്‍മത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്ന ഒരു ഭീകരശക്തി സമീപമെത്തിയതറിഞ്ഞ്‌ ഞെട്ടിവിറച്ചു. നിസ്കാരം കഴിഞ്ഞ്‌ ശൂന്യമായ പള്ളിയുടെ അകത്തളംപോലെ അയാളുടെ ഹൃദയം അപ്പോള്‍ ശൂന്യമായിരുന്നു.