Sunday 14 August 2011

ഊഞ്ഞാല്‍ ഇഷ്ടമുള്ള പെണ്‍കുട്ടി


ബിജിത്



രാജീവ് ഓഫീസില്‍ നിന്നും ഓടിയിറങ്ങി. സമയം മൂന്നു മണി ആയി ഭക്ഷണം കഴിക്കാന്‍ പറ്റിയില്ല ഇതു വരെ. എങ്ങിനെയാ ക്ലയന്റ് ഒടുക്കത്തെ മൂടിലായിരുന്നല്ലോ സംസാരിക്കാന്‍. പന്നന്‍.... ആരോ ഫോണ്‍ വിളിക്കുന്നല്ലോ... ദൈവമേ ടെ അയാള്‍ പിന്നേം... 'ഹലോ സര്‍, ഞാന്‍ ഭക്ഷിക്കാന്‍ പോവുകയാണ്' എന്ന് പറഞ്ഞാലും വിടില്ലല്ലോ. നടന്നു കൊണ്ടു സംസാരിക്കണം അത്രേ. അയാള്‍ വെള്ളം കുടിച്ചു ചാവില്ല. ഇടത് വശത്തെ പാര്‍ക്കില്‍ കൊച്ചു കുട്ടികള്‍ കളിക്കുന്നു... എത്ര ഹാപ്പിയാ അവര്‍. അതില്‍ ഒരു പെണ്‍കുട്ടി ഊഞ്ഞാല്‍ ആടുകയാണ്. അവളുടെ ചേട്ടനോട് ഉയരത്തിലേക്ക് ആട്ടാന്‍ പറയുന്നുമുണ്ട്. പെട്ടെന്ന് രാജീവിന്റെ കണ്ണില്‍ നിന്നും പാര്‍ക്കും ഫോണിലെ ബോസ്സും എല്ലാം മാഞ്ഞു പോയി... മനസ്സു ഒത്തിരി പിന്നിലേക്കു പോയി... അനുപമ.. അവള്‍ക്കും ഒത്തിരി ഇഷ്ടമായിരുന്നു ഊഞ്ഞാലില്‍ ആടാന്‍...


എന്ജിനീയരിങ്ങിനു പഠിക്കാന്‍ (?) പോയ കാലം. വീട്ടുകാരുടെ കണ്ണില്‍ നിന്നും അകന്നു അടിച്ച് പൊളിക്കാന്‍ പറ്റിയ സമയം, പ്രായം.. കൂടെ പഠിച്ചിരുന്ന അനുപമയെ എന്നാ ശ്രദ്ധിച്ചത്... അവളുടെ ചിരി എന്ന് മുതലാ കണ്ണില്‍ നിന്നും മായാതെ ആയി തുടങ്ങിയത്...


അവളുടെ മൊബൈല്‍ നമ്പര്‍ കണ്ടു പിടിച്ചു ആദ്യം തന്നെ. പിന്നെ എസ് എം എസ് അയച്ചു തുടങ്ങി. എന്റെ ചിരി കൂട്ടുകാരിക്ക് ( അവളുടെ ചിരിയാണല്ലോ എന്നെ ആദ്യം അവളിലേക്ക്‌ അടുപ്പിച്ചത് ). ഗുഡ് മോര്‍ണിംഗ്, ഗുഡ് നൈറ്റ്, ഉടുപ്പ് കൊള്ളാം, ഇന്നത്തെ ഉടുപ്പ് ശത്രുക്കള്‍ ആരെങ്കിലും വാങ്ങി തന്നതാണോ ( ചേരാത്ത ഉടുപ്പ് ഇടുന്ന ദിവസം ) എന്നൊക്കെ ദിവസും തട്ടുന്നതല്ലാതെ എന്നെ അവള്‍ തേടി വരുന്നതെ ഇല്ല... എന്റെ ബുദ്ധി വേസ്റ്റ് ആയോ ദൈവമേ... എന്തായാലും അടുത്ത ദിവസം കണ്ടപ്പോള്‍ ചിരിക്കൂട്ടുകാരി എന്ന് തന്നെ വിളിച്ചു. ഹയ്യോ അത് രാജീവ് ആയിരുന്നോ എന്ന് അന്തം വിട്ടു അവള്‍. അവളുടെ കൂട്ടുകാരികള്‍ ക്ലാസ്സിലെ എല്ലാവരുടെയും പേരു വച്ചു നോക്കി ആരാകും ആ എസ് എം എസ് അയക്കുന്നത് എന്ന് അറിയാന്‍. പക്ഷെ എന്റെ പേരു ആദ്യമേ കട്ട് ചെയ്തു. എനിക്ക് അതിനുള്ള ആമ്പിയര്‍ ഇല്ല അത്രേ.. ഇപ്പൊ എന്നെ കണ്ടു പിടിച്ചപ്പോള്‍ സന്തോഷമാണോ അതോ അവരുടെ ബുദ്ധി പാളിയത്തിലുള്ള തമാശ ഓര്‍ത്താണോ അവള്‍ നന്നായി ചിരിച്ചു കൊണ്ടേയിരുന്നു. അവിടെ ഒരു പുതിയ സൌഹൃദം തുടങ്ങി...



എന്നും ഒത്തിരി നേരം ഫോണിലും എസ് എം എസും ഒക്കെയായി ഞങ്ങളുടെ ജീവിതം. പക്ഷെ എല്ലാവരും അത് അത്രക്കങ്ങിട് ഇഷ്ടപ്പെടുന്നും ഇല്ലായിരുന്നു. അതിനിടക്കാണ്‌ സെമസ്റ്റര്‍ പരീക്ഷയുടെ റിസള്‍ട്ട് വരുന്നതു. പ്രതീക്ഷിച്ചതിനെക്കാള്‍ വിഷയങ്ങളില്‍ പൊട്ടിയിട്ടുണ്ട്. ഒന്നും തോന്നാതിരിക്കാന്‍ തക്ക വിധം ഇതു ഒരു ശീലമായി കഴിഞ്ഞിരുന്നല്ലോ . അപ്പോഴാണ് അനുപമ എല്ലാം ജയിച്ച സന്തോഷം പന്കിടാന്‍ എത്തിയത്. എന്റെ മുഖം കണ്ടു അവളും വല്ലാതായി. എന്താ രാജീവ്ഇങ്ങനെ. ഇതെല്ലാം നമ്മുക്ക് പഠിച്ചെടുക്കാം ശരിയാക്കാം എന്നൊക്കെ പറഞ്ഞെന്കിലും എന്തോ എന്റെ മനസ്സു തണുത്തില്ല. വാ നമ്മുക്ക് ഒന്നു നടക്കാന്‍ ഇറങ്ങാം എന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ കാലുകള്‍ അറിയാതെ അവളുടെ പിന്നാലെ ചലിച്ചു തുടങ്ങി.


അതും ഇതും എല്ലാം പറഞ്ഞു നടന്നു ഞങ്ങള്‍ പുതിയതായി തുറന്ന പാര്‍ക്കില്‍ എത്തി. അവിടെ കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ഒഴിഞ്ഞ ഊഞ്ഞാല്‍ കണ്ടതും അനുപമ ഓടിക്കേറി ഇരുന്നു. എത്ര സന്തോഷമായിരുന്നു അവളുടെ കണ്ണിലും മുഖത്തും... അത് എന്നിലേക്കും പകര്‍ന്നു. എക്സാം റിസള്‍ട്ട് തല്‍ക്കാലം മറന്നു. തിരിച്ചു ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കി ബൈ പറഞ്ഞപ്പോള്‍ അനുപമ ഒന്നു തിരിഞ്ഞു നോക്കി ചോദിച്ചു 'എന്നോട് അത്ര എളുപ്പം ബൈ പറയാന്‍ പറ്റുമോ രാജീവിന്...' അവളുടെ കള്ളനോട്ടം ഒത്തിരി കാര്യങ്ങള്‍ പറയാതെ പറഞ്ഞു.... അങ്ങിനെ തന്നെ വിട്ടു പോകാന്‍ ഞാന്‍ സമ്മതിക്കുമോ...


നല്ല ദിവസങ്ങള്‍ ആയിരുന്നു പിന്നെ വന്നത്. അതോടൊപ്പം കുട്ടികള്‍ മാത്രമല്ല അധ്യാപകരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയം. ഡിജിറ്റല്‍ ക്ലാസ്സില്‍ കേറണോ വേണ്ടെയോ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ ആണ് അവള്‍ നടക്കാന്‍ വിളിച്ചത്. സന്തോഷമേ ഉണ്ടായിരുന്നുള്ളൂ കൂടെ ചെല്ലാന്‍. നടന്നു ദൂരെയെങ്ങും പോയില്ല കാന്റീന്‍ വരെ എത്തിയപ്പോളെക്കും അവസാനിച്ചു. ഇതു വരെ കാണാത്ത ഒരു ഭാവം, എന്തോ തുടങ്ങാന്‍ ഒരു വിഷമം പോലെ... എന്താടോ ഇങ്ങിനെ എന്താണേലും പറ..
അവളുടെ കണ്ണ് നിറയുന്നുണ്ടോ..
'രാജീവ്, നമ്മളെ കുറിച്ചു ഇപ്പൊ കോളേജില്‍ സംസാരം എന്താണെന്നു അറിയാമല്ലോ. നമ്മളായിട്ടു അതിന് ഇനിയും ഇട കൊടുക്കണോ...'
'എന്ന് വച്ചാല്‍..'
'നമ്മുക്ക് കാണാതിരുന്നു കൂടെ..'
'...'
ഫോണും എസ് എം എസും ഒന്നും വേണ്ട എന്ന് വച്ചു കൂടെ...'
'ഊം...'
ആകെ ഭ്രാന്താകുന്ന പോലെ തോന്നി. കണ്ണ് നിറയാതിരിക്കാന്‍ ഒത്തിരി പാടു പെട്ടു ഞാന്‍. പക്ഷെ എത്ര ശ്രമിച്ചിട്ടും അതെല്ലാം മുഖത്ത് വരികയാണോ ഈശ്വരാ...
'എന്നെ അങ്ങിനെ നോക്കല്ലേ രാജീവ്എനിക്ക് കരച്ചില്‍ വരുന്നു...'
ഇവിടെ ഒരു വെള്ളച്ചാട്ടം തടയുന്ന പന്കപ്പാട് എനിക്കല്ലേ അറിയൂ... എത്ര ശ്രമിച്ചിട്ടും മുഖം നേരെ പിടിക്കാന്‍ ആവുന്നുമില്ല...
'ഓക്കേ, അപ്പൊ അങ്ങിനെ ആവട്ടെ അല്ലെ... ഇത്രക്കും നാളെ നമുക്കു പറഞ്ഞിട്ട് ഉണ്ടാവുകയുള്ളൂ അനുപമേ. വളരെ പെട്ടെന്ന് അടുത്തു, വളരെയേറെ അടുത്തു, ഇപ്പൊ പിരിയാനും അധികം നേരമെടുത്ത്തില്ല അല്ലെ..'

' എനിക്കും ഒട്ടും പറ്റുന്നില്ലെടോ മുന്നിലേക്ക് ആലോചിക്കാന്‍.... ഞാന്‍ അറിയാത്ത ആര്‍ക്കോ വേണ്ടി എന്നോട് ഇത്രേം അടുത്തകൂട്ടുകാരനെ വിഷമിപ്പിക്കേണ്ടി വരുന്നല്ലോ ഈശ്വര...'
കണ്ണീര് അതില്‍ കൂടുതല്‍ പിടിച്ചു നിര്‍ത്താന്‍ അവള്ക്ക് കഴിഞ്ഞില്ല. ആ കണ്ണ് നിറയുന്നത് നോക്കി നില്‍ക്കാന്‍ എനിക്കും. പിന്നെ ഞാന്‍ അവിടെ നിന്നില്ല. റൂമിലേക്ക്‌ പോയി. പിന്നെ രണ്ടു ദിവസത്തേക്ക് കോളേജിലേക്കും പോയില്ല. വീകെന്റ്റ് എല്ലാം കഴിഞ്ഞാണ് പോയത്.


കോളേജില്‍ എന്നെ കണ്ടതും അവളുടെ അടുത്ത കൂട്ടുകാരി ഓടി വന്നു. വായില്‍ തോന്നിയ ചീത്തയെല്ലാം പറഞ്ഞു. അനുപമ നിര്‍ത്താതെ കരയുകയാണത്രേ. കാരണം പറയുന്നുമില്ല. ആകെ എന്റെ പേരു പറഞ്ഞു. ഞാന്‍ കാരണം ആണ് അവള്‍ കരയുന്നത് എന്നാണ് കൂട്ടുകാര്‍ ധരിച്ചു വച്ചിരിക്കുന്നത്.... ഞാന്‍ തിരുത്താനും പോയില്ല. എന്നാലും എന്നെ പിരിഞ്ഞതിനു കരയുന്ന ആദ്യത്തെ പെണ്ണ്.... ക്ലാസ്സില്‍ കയറാന് ധൈര്യം വന്നില്ല. തിരികെ റൂമിലേക്ക്‌ പോയി.


എത്രയൊക്കെ ശ്രമിച്ചിട്ടും അവളെ വിളിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കരഞ്ഞു തളര്‍ന്ന ശബ്ദം. എന്താ പറയേണ്ടത് എന്ന് അറിയാതെ ആകുന്ന നിമിഷങ്ങള്‍... അവളുടെ കൂട്ടുകാരിയെ കണ്ട കാര്യം പറഞ്ഞു. എന്തിനാ ഇങ്ങനെ വിഷമിചിരിക്കുന്നത് എന്നും ചോദിച്ചു. ഞാന്‍ ക്ലാസ്സില്‍ പോലും കയറാതെ ഒറ്റക്കിരിക്കുന്നതോ എന്നായി അവളുടെ ചോദ്യം....


ഒരു ചടങ്ങ് പോലെ അവസാന സെമസ്റ്റര്‍ കഴിച്ചു കൂട്ടി. പ്രൊജക്റ്റ്‌, സ്റ്റഡി ലീവ് എന്നൊക്കെ പറഞ്ഞു സമയം കളഞ്ഞു. അവളെ നേരിടേണ്ട നിമിഷങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കി. ഏറ്റവും കുളിരാര്‍ന്ന സാമീപ്യം ഇപ്പൊ ദഹിപ്പിക്കുന്ന ഒരു ഓര്‍മയായി മാറുന്നല്ലോ... ഫൈനല്‍ എക്സാം, കാമ്പസ് ഇന്റര്‍വ്യൂ എന്നൊക്കെ മനസ്സിനെ ബിസി ആക്കി മറക്കാന്‍ ശ്രമിച്ചു. അവസാന നാളില്‍ അവള്‍ ഓട്ടോഗ്രാഫ് ബുക്ക് നീട്ടിയപ്പോള്‍ എഴുതാന്‍ വേറെ ഒന്നും ഉണ്ടായിരുന്നില്ല 'എന്റെ മാത്രമായ ചിരിക്കൂട്ടുകാരിക്ക് എല്ലാ ഭാവുകങ്ങളും...' അവളുടെ കണ്ണുകള്‍ എന്തോ തേടിയോ എന്റെ കണ്ണില്‍... അവള്ക്ക് എന്തോ എനിക്ക് എഴുതി തരാനുണ്ടായിരുന്നു. പക്ഷെ അത് കേള്‍ക്കാന്‍ എനിക്കാവില്ലായിരുന്നു. പറയാന്‍ ബാക്കി വച്ച ഒരു യാത്രാമൊഴി...


പിന്നെ ഒരു ചടങ്ങ് പോലെ പഠിത്തം കഴിച്ചു. ഇപ്പൊ ദേ ഇവിടെ നല്ല ജോലിയിലടിച്ചു പൊളിച്ചു പോകുന്നു. പിന്നേം ഫോണ്‍.. ബോസ്സ് തന്നെ... ഇനി പിന്നേം ജോലി തിരക്കിലേക്ക്...