Sunday 14 August 2011

പിടിതരാതെ പോകുന്ന പ്രാവുകൾ




ഡോ.ആർ.സുരേഷ്‌
 
 രാജേഷ് ചിത്തിരയുടെ
'ഉന്മത്തതയുടെ ക്രാഷ്‍ലാന്റിംഗുകൾ' എന്ന കവിതാസമാഹാരത്തെക്കുറിച്ച്


പനയോലത്താളിലെഴുതുമ്പോൾ പരിമിതങ്ങളായ മാധ്യസ്ഥങ്ങളേ ഉണ്ടായിരുന്നിരിക്കാനിടയുളളൂ. മറ്റൊരാളുടെ  തെരഞ്ഞെടുപ്പിന്‌ കൂടുതൽ വിധേയമാകുന്ന പ്രിന്റുമീഡിയാവ്യാപനഘട്ടവും കഴിഞ്ഞ്‌ മാധ്യസ്ഥങ്ങളേയില്ലാത്ത ഇന്റർനെറ്റ്‌ ലോകത്തിലേക്ക്‌ സാഹിത്യം ഒരുങ്ങിവരുന്നു. ബ്ലോഗുകളിലൂടെയും ഫെയ്സ്‌ ബുക്കിലൂടെയുമെല്ലാം സ‌‍ർഗ്ഗരചനകളുടെ സംക്രമണം സമകാലത്ത്‌ കാണ്മാനാകുന്നുണ്ട്‌. ബ്ലോഗിൽനിന്നും അച്ചടിമഷിയിലേക്ക്‌ എന്ന തരത്തിൽ‍ കഥകളുടെയും കവിതകളുടെയും സമാഹരണം പലയിടങ്ങളിലും നടക്കുന്നു. രാജേഷ്‌ ചിത്തിരയുടെ  ബ്ലോഗിന്റെ പേര്‌ 'സൂക്ഷ്മദർശിനി' എന്നാണ്‌. ഇവിടെ പോസ്റ്റുചെയ്ത കവിതകളിൽനിന്നും അതീവപ്രസക്തമെന്നു തോന്നിയതെല്ലാം സംയോജിപ്പിച്ച്‌ തയ്യാറാക്കിയ പുസ്തകമാണ്‌ 'ഇക്കോസിസ്റ്റത്തിലെ പ്രാപ്പിടിയന്മാർ.' മുപ്പത്തിനാലോളം കവിതകൾ പാരായണസംവാദങ്ങൾക്ക്‌ തയ്യാറായിട്ടുണ്ട്‌. രാജേഷ്‌ ചിത്തിരയുടെ കാവ്യവ്യവഹാരമണ്ഡലം മുന്നോട്ടുവയ്ക്കുന്ന സൗന്ദര്യപരവും സാംസ്ക്കാരികവുമായ ചില പാഠങ്ങൾ അഴിച്ചെടുക്കാനാകുമോ എന്ന അന്വേഷണമാണിവിടെയുളളത്‌. പിടിതരാതെ പോവുന്ന പ്രാവുകളെ ആഞ്ഞാഞ്ഞുതൊടാനായുളള ഒരു വിമർശകാവേഗം -അത്രമാത്രമാണ്‌  ഉദ്ദേശ്യം.


ഇടിമിന്നലിനിടയിലൂടെ നടക്കുമ്പോൾ മരണത്തിന്റെ കരണത്തടിക്കാനുളള അതീവപ്രഭാമയമായ ഒരു മനസ്സുണ്ടാകും.ഒപ്പം പ്രകാശത്തെ ആവോളം ആസ്വദിക്കുന്ന സർഗ്ഗബലവുമുണ്ടാകും. ഇവയ്ക്കെല്ലാമിടയിലെവിടെയോ ആണ്‌ കവിതയുടെ കനൽക്കാറ്റ്‌ ചിതറിവരിക. രാജേഷിന്റെ എഴുത്തിടങ്ങളിലെല്ലാം ഇലകൾ വന്നുനിറയുന്നു. ഭൂമിയിലെ മുഴുവൻ ഇലകളെയും തന്റെ സർഗ്ഗധ്യാനത്തിന്റെ മുറിയിലേക്ക്‌ വിളിച്ചുവരുത്തി മുറി ഭൂമിയും എഴുത്തുകാരൻ പാരിസ്ഥിതികകാവൽക്കാരനുമാകുന്ന കാഴ്ചതന്നെയാണ്‌ ഈ കാവ്യലോകത്ത്‌ സുപ്രധാനം. അഗാധമായ സ്വത്വപ്രതിസന്ധീബോധമെന്നവണ്ണം  പാരിസ്ഥിതികവിഷാദങ്ങളെ പരിവർത്തിപ്പിച്ചെടുക്കുന്ന ഒരു രാസവിദ്യ ഈ കാവ്യലോകത്തിന്‌ സ്വന്തമായുണ്ട്‌.  ഓർമ്മയുടെ രൂപത്തിൽ ജീവിക്കാനും വ്യാകുലപ്പെടാനും തുനിയുന്ന കവിത പലപ്പോഴും കൃത്യചതുരതകൾ നഷ്ടപ്പെട്ട പ്രണയോന്മാദഭൂഭാഗദൃശ്യത്തിലേക്കും സഞ്ചരിച്ചു പോകുന്നു.

 പ്രവാസത്തിന്റെ ധാതുബലം എല്ലാത്തിനും കൂട്ടുനിൽക്കുന്നുണ്ട്‌. ഒരിടത്തുണ്ടായ നഷ്ടം മറ്റൊരിടത്തുണ്ടാകുന്ന ഉന്മാദവുമായി ഒരു പിരിയൻഗോവണിയിലകപ്പെടുമ്പോഴാണ്‌ രാജേഷിന്റെ കവിതകൾ അനങ്ങിത്തുടങ്ങുക. കടംകഥയുടെ അതിലളിതമാതൃക മുതൽ പുതുഗദ്യഭാഷണത്തിന്റെ വളവുതിരിവുകൾ വരെ ആഖ്യാനാകമ്പടിയായുണ്ട്‌. ഒരു വലിയ സാംസ്ക്കാരികസങ്കടത്തെ കൺമുന്നിൽകൊണ്ടുവരാനാണ്‌ ശ്രമം. പ്രവാസഭൂമിയിലിരുന്ന്‌ ഒറ്റപ്പെട്ടുപോകുന്നതിന്റെ അന്തർരഹസ്യങ്ങൾ അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്ന്‌ കോരിയെടുക്കുന്നു. ബിംബവൈവിധ്യം നിരനിരയാക്കിനിർത്തി ഭീകരമാംവണ്ണം അപായപ്പെടുന്നു. ഈ കവിതകളെക്കുറിച്ച്‌ പൊതുവേ പറയാൻതോന്നുന്ന  ഒരാമുഖവ്യസനമാണ്‌ ഇവിടെ കുറിച്ചതു. അതിപ്രസക്തമെന്ന്‌ തോന്നുന്നചിലകവിതകളുടെ സർഗ്ഗസൂക്ഷ്മതകൾ നോക്കിക്കാണാനുളള ശ്രമമാണിനിയുളളത്‌.


കെണിവെച്ചുപിടിക്കുന്നത്‌ കവിതയെത്തന്നെയാണ്‌. അതിനാലാണ്‌ വരികളിലൂടെ വീടുനഷ്ടപ്പെട്ട അവസ്ഥയിൽ പ്രാപ്പിടിയന്മാർക്ക്‌ അഭിമുഖം നിൽക്കാനാവുന്നത്‌. ഉയർന്നുവന്ന ഓർമ്മയുടെ തീക്ഷ്ണത പതുക്കനെ ശാന്തമാവുകയുംuntitled folder ചെയ്യും. അറിവില്ലാത്ത അപരനെ അറിയിക്കുംവിധമുളള ആഖ്യാനരീതിയിൽപ്പെട്ട്‌ 'ഇക്കോസിസ്റ്റത്തിലെ പ്രാപ്പിടിയന്മാർ' എന്ന കവിത  കീറിമുറിഞ്ഞുപോകുന്ന കുറുകലുകളുടെ വേദനയിൽ ഭ്രമിച്ചുനിൽക്കുന്നു. വിതറപ്പെട്ട ഗോതമ്പിൽ പ്രാവുകളുടെ കറുപ്പും വെളുപ്പുമെല്ലാം അപായപ്പെടുകയാണ്‌. അറിവുളള ബയോളജിമാഷിന്റെ പ്രവൃത്തിയുടെ നെറികേടിനെ ആക്രമിക്കാനെത്തുന്ന കുഞ്ഞിത്തൂവൽ കാവ്യാരംഭത്തിൽത്തന്നെ നമ്മെ നടുക്കിയിടുന്നുമുണ്ട്‌. മാഷിന്റെയുളളിലും മണൽക്കാറ്റ്‌ മണക്കുന്നു. മാഷിലും ഫ്ലാറ്റിലും  ഓംലറ്റിലും ഒരേസമയം സംഭവിക്കുന്ന കുറുകലുകളുടെ ശവദാഹം കവിതയുടെ തന്നെ അസ്തമനമായിമാറുന്നു. പല ചിത്രങ്ങളെ നൈരന്തര്യമില്ലാതെ കാട്ടിത്തരികവഴി കേവലപ്രതിനിധാനമെന്ന കാവ്യദോഷത്തെ മറികടക്കാൻ ഈ കവിതയ്ക്കു കഴിയുന്നുണ്ട്‌. ഒപ്പം ഗൾഫിലെ പ്രവാസഭൂമിയിൽ തൊട്ടുനിന്ന്‌ ഭൂമിയുടെ അവകാശികളോട്‌ സൗഹൃദം സ്ഥാപിക്കാനും. 'ഉളിപ്പേച്ച്‌ 'എന്ന കവിത മോഹനകൃഷ്ണൻ കാലടിയുടെ 'പാലൈസി'ലുളള കുട്ടിപ്പേച്ചിന്റെ പാരഡിക്കൽസ്വരഭംഗിയിലാണ്‌ അവതരിക്കുന്നത്‌. പിന്നീടത്‌ മദ്യലഹരിപ്പെരുക്കത്തിൽ ഭാഷാചിതറലായി പരിണമിക്കുകയും ചെയ്യുന്നു. പഠിച്ച ചരിത്രവും ഭൂമിശാസ്ത്രവും അക്കാദമികമായ കളവുപറച്ചിലുകൾ മാത്രമാണെന്ന്‌ അപനിർമ്മിച്ചെടുക്കുന്നുണ്ടിവിടെ.


 സർഗാധ്വാനത്തിലൂടെ ചരിത്രത്തിലും പ്രകൃതിയിലും മനുഷ്യൻ നടത്തുന്ന ഇടപെടലുകളെ ഈ കവിത വെളിച്ചം കാണിക്കുന്നു. അപ്പോഴും ഓർമ്മയായി മാറുന്ന പച്ചയുടെ ഉത്സവങ്ങൾ  ആഴമേറിയ ദുഃഖമെന്നവണ്ണം കവിതയിൽ വിന്യസിക്കപ്പെടുന്നുണ്ട്‌. അബോധത്തിന്റെ വിളനിലങ്ങളിൽ മാത്രം പുഞ്ചപ്പാടം ഉണ്ടാവുകയും യാഥാർത്ഥ്യം റബ്ബറാവുകയും ചെയ്തു എന്നതു തന്നെയാണ്‌ ഉളിപ്പേച്ചുകളിൽ പ്രധാനം. പോളീഷും വാർണീഷും വന്നപ്പോൾ പടിയിറങ്ങിയത്‌ കരിവീട്ടിക്കൊപ്പം ജയഭാരതിയുമാണ്‌. ഒരു മദ്യപന്റെ സ്വാഭാവികവിഭ്രാന്തികളിവിടെയുണ്ട്‌. ആർക്കുംവേണ്ടാതായ ബാലനാശാരി പലതും പങ്കിട്ടുകഴിഞ്ഞുപോയ കാലത്തോടുളള മമതാബന്ധത്തിൽനിന്നും ഉറവയെടുത്തത്താണ്‌. ആലിലവയലിലും നോട്ടത്തിന്റെ മുഴക്കോലിലും കുത്ത്യാലും കുത്ത്യാലും മുറുകാത്തമുണ്ടിലുമെല്ലാം ഭാവോചിതമായ വാഗ്വിനാസത്തിന്റെ ഉളിപ്പേച്ചുകളും ദർശിക്കാവുന്നതാണ്‌.
ഉറപ്പിന്റെ ക്രിയാരൂപങ്ങളാൽ ആവൃതമായ സിംഫണിപോലെ തോന്നുന്നു 'വെയിലേ' എന്ന കവിതയുടെ ആഖ്യാനഭുപടം. വെയിലും വയലും ഇടയുന്നിടങ്ങളിലാണ്‌ മരണസ്പർശമുണ്ടാകുന്നത്‌. പുതപ്പും കരുത്തും പ്രതീക്ഷയുമെല്ലാമായ ഇല മാഞ്ഞുപോവുകയും അരഞ്ഞാണനീരൊഴുക്ക്‌ ചെളിപ്പെടുകയും ചെയ്തതിന്റെ ദുരന്തദൃശ്യങ്ങളാണ്‌ വൃദ്ധന്റെ സമകാലം. വയറിനെ ഊട്ടാനും കണ്ണിനെ ഉണക്കാനും വെയിൽ പ്രാപ്തമാണ്‌.

ലക്ഷ്യം വെയ്ക്കുന്നത്‌ ഒരു വിണ്ടുപുകയലാണ്‌. പച്ചയുടെ ഇക്കോളജിക്കൊപ്പം ജീവനത്തിന്റെ വൃദ്ധത്വവും വിണ്ടുപുകയുന്നു. എല്ലാം ഉറപ്പായിക്കഴിഞ്ഞുവേന്ന അനിവാര്യഖേദത്തെ കാഞ്ഞവെയിലുപോലെ കാട്ടിത്തരാൻ വരികളുടെ അന്ത്യങ്ങളിൽ ക്രിയാരൂപങ്ങൾ പരസ്പരം മത്സരിക്കുകയാണ്‌. പ്രവാസിയുടെ ഏകാകിതയുമായി ഇണങ്ങിനിന്നാണ്‌  ഈ കവി പ്രകൃതിയുടെ ദുരന്തബോധങ്ങളെ വീക്ഷിക്കുന്നതെന്ന്‌ കാണാം. 'കുന്നിൻമുകളിലെ ഒറ്റമരം' എന്ന കവിത കാൽപനികമധുരങ്ങളൊളിപ്പിച്ചുവച്ച ആധുനികകാവ്യഗദ്യത്താൽ നെയ്തെടുത്തത്താണ്‌. ഒറ്റമരത്തിന്റെ കാൽപനികാർജവം ഏറ്റുവാങ്ങിക്കൊണ്ട്‌ ഭൂമിയെ ചുംബിക്കണമെന്ന ആഖ്യാതാവായ കവിയുടെ ആഗ്രഹചിന്ത സാക്ഷാത്കരിക്കപ്പെടുന്നില്ല. കണ്ണുനീരിന്റെ പ്രസവമുറി തുറന്നുവരുന്നതവിടെയാണ്‌.  മരവും പ്രണയവുമില്ല എന്നിടത്ത്‌ പ്രവാസീജീവിതം തീവ്രവിഷാദത്തിന്‌ അടിമപ്പെട്ടുപോവുകയാണ്‌. കാറ്റുമില്ല,ഇലയുമില്ല എന്നിടത്ത്‌ 'കാലത്തിന്റെ സ്റ്റാച്യൂപറച്ചിൽ' എന്ന കവിത സ്തംഭിച്ചുനിൽക്കുന്നു. ശബ്ദവും ചലനവും നഷ്ടപ്പെട്ടമരം ഒരു സ്റ്റാച്യൂവാണ്‌.

കളരിപ്പയറ്റിന്റെ ചൊൽവടിവിലൂടെയാണ്‌ കവിതയ്ക്കുളളിൽ മരം മുറിച്ചുവീഴ്ത്തപ്പെടുന്നത്‌.  മരക്കരച്ചിലും ആകാശം വീതം വെച്ചുപറന്നുപോകുന്ന പക്ഷിക്കൂട്ടവും നഷ്ടങ്ങളെയും ഓർമ്മയെയും പലമാതിരി ചിതറിത്തെറിപ്പിച്ച്‌ ഒരു കാൽപനികപകിടകളി നടത്തുകയാണിവിടെ. ഈ കവിത മർട്ഠ്തവും അമൂർത്തവുമായ പ്രകൃതിബിംബങ്ങളുടെ നന്ദനോദ്യാനമെന്നവണ്ണം പെരുമാറുന്നു. ഉപേക്ഷിക്കപ്പെട്ട സമസ്തത്തിന്റെയും ഉത്സവകാലങ്ങൾ തേടാൻ ഭൂതത്തെയും വർത്തമാനത്തെയും നിരന്തരം ക്ഷണിക്കുന്നു


അപ്രത്യക്ഷമാകുന്നതെല്ലാം ചരിത്രമാകും. അവിടേക്കുപോകാൻ ഓർമ്മയുടെ കൂട്ടുവേണം. പഴയ പുകത്തീവണ്ടിയുടെ ഇരുളിമകളിലെവിടെയോ നിന്നാണ്‌ കപ്പക്കഷണങ്ങൾ വീണ്ടെടുക്കപ്പെടുന്നത്‌. പത്തനംതിട്ടയുടെ മലയോരവഴക്കമാർന്ന കാർഷികജീവനപദക്കൂട്ടത്തെ പലവിധത്തിൽ പരസ്പരം തുളച്ചുകയറ്റുന്ന ആഖ്യാനവിദ്യ 'ഓർമ്മകൾ ചൂളംകുത്തിക്കുന്ന പുകത്തീവണ്ടികൾ' എന്ന കവിതയിൽ നിഴലിക്കുന്നുണ്ട്‌. കപ്പക്കഷണങ്ങളും കാപ്പിമണവും വട്ടയിലയും ഈറവട്ടിയും മാത്രമല്ല സമീപസ്ഥമാകുന്നത്‌.  അദ്‌റൂമാനും ആയിഷയും രണ്ടിടങ്ങഴിയും കൂടി ഇവയ്ക്കൊപ്പം ഇണചേരുന്നുണ്ട്‌. ഒരു പഴങ്കാലകാർഷികസംസ്കൃതിയെ ചേമ്പും കാച്ചിലും പോലെ അപ്പാടെ പറിച്ചെടുക്കുകയാണിവിടെ. ആയിച്ചനിലൂടെയും കോമാടനിലൂടെയും ഗ്രാമസജീവതയുടെ കാന്താരി രുചിക്കാനുമാകുന്നു. സുറിയാനീസിമിത്തേരിയുടെ  ആഗമനത്തോടെ സജീവതയുടെ കൈയിലെ റിലേ ബാറ്റൺ വിജനത കൈക്കലാക്കുന്നു.


 ഉദയംപേരൂർ  സൂനഹദോസ്‌ മുതലേ ആരംഭിക്കുന്ന സാംസ്ക്കാരികമായൊരു ഷിഫ്റ്റിന്റെ ചരിത്രവർത്തമാനങ്ങളിലേക്കുളള ഒരു വാഹകമെന്നവണ്ണം ഈ കവിതയുടെ അന്ത്യഭാഗം മാറുന്നുണ്ട്‌. ചരിത്രരചനാഭാഷയെ സാന്ദ്രമാക്കുന്നതിന്റെ അടയാളമുദ്രകളാലാണ്‌  'ചരിത്രത്തിലില്ലാത്ത ചിലത്‌ '  എന്ന കവിത കൊരുത്തിരിക്കുന്നത്‌.  അരികുചേർക്കപ്പെട്ട ജീവിതങ്ങളും വ്യക്തിഗതജീവിതത്തിന്റെ സൂക്ഷ്മഭാവമണ്ഡലങ്ങളും എഴുതപ്പെട്ട ചരിത്രങ്ങളിൽ ദർശിക്കാനാവുന്നില്ല എന്ന പരാതിയുടെ പടർച്ചയാണ്‌  ഈ കവിത.  വികാരങ്ങളുടെ ചരിത്രത്താൽ വിചാരങ്ങളുടെ അംഗീകൃതചരിത്രനിർമ്മിതി ഒരു ദാക്ഷിണ്യവുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്നു.


          പ്രണയത്തിന്റെ അലമാരതുറക്കുന്നിടങ്ങളിലെല്ലാം സവിശേഷമായൊരു ഉന്മാദത്തിന്റെ മണമാണനുഭവപ്പെടുക. വിരഹാതുരമാകുന്നവന്റെ / അവളുടെ മനസ്സംക്രമണങ്ങൾക്ക്‌ ഭാവവും ഈണവുമേകാൻ കേകാവൃത്തത്തിന്‌  ഒരു പ്രത്യേക കഴിവുണ്ട്‌. കേക അയഞ്ഞുപോകുന്നിടങ്ങളിൽ  അതൊരു വിഷാദരാഗം പോലെ തോന്നിപ്പിക്കുന്നു. അലങ്കോലപ്പെട്ടതും അയഞ്ഞതുമായ  കേകയുടെ മയിൽമേനിയിലേറിയാണ്‌ 'പ്രണയം പൂത്തൊരു കാട്ടിൽ നമ്മൾ' എന്ന കവിതയുടെ നിൽപും വരവും. അവൾ മലയാള മലയോരത്തെ കോടമഞ്ഞും അവൻ പ്രവാസയിടങ്ങളിലെ  മണൽക്കാറ്റുമായി രൂപന്തരഭ്രമം നടത്തി ഉന്മാദപർവം തുടങ്ങുന്നു. മഞ്ഞുമായുമ്പോൾ കാറ്റ്‌ കാത്തിരിക്കുന്നിടങ്ങളിലാണ്‌ സമയബോധത്തിന്റെ  അസ്തമനം. ഘടികാരത്തിന്റെ  ചലനത്തിൽ മാത്രമാണല്ലോ ഘടികാരസൂചികളുടെ ശ്രദ്ധ.

 കാലത്തെക്കുറിച്ച്‌ യാതൊരു  ആശങ്കകളും  അവയ്ക്കില്ല. ഘടികാരസൂചികളോട്‌ സാമ്യപ്പെട്ടുകൊണ്ട്‌ മലയോരത്തിന്റെയും മരുഭൂമിയുടെയും ഇണങ്ങാനുളള വെമ്പലിൽ ഒരു പൂമരംപോലെ പ്രണയം തളിർക്കുന്നു.  'സാക്ഷാത്കാരം' എന്ന കവിതയിൽ  ലിഫ്റ്റിറങ്ങുമ്പോൾ നിലകൾ തെറ്റിപ്പോകുന്നിടത്തും പ്രണയോന്മാദം ചിറകടിക്കുന്നുണ്ട്‌. തണുപ്പുകാലത്തു തണുപ്പറിയാതൊഴുകുന്ന സുരതാവേഗങ്ങൾക്കിടയിൽ ഒന്നുംഒന്നും ചേർന്ന്‌ ഒന്നായിത്തീരുന്നുണ്ട്‌. കാത്തിരിപ്പിനൊപ്പം കത്തിപ്പടരലിനുമുളള ചോദന പ്രണയപ്രമേയപരിസരങ്ങളിൽ അന്തർനിഹിതമാവുന്നതിന്റെ  സാക്ഷ്യപത്രമാണിത്‌


              മനസ്സ്‌ ഒരു വഴിയൊരുക്കും. ആ വഴിയിലൂടെ നീങ്ങവേയാണ്‌ പ്രണയത്തിന്റെ മഹാവിസ്ഫോടനം സംഭവിക്കുക. എന്നാൽ വഴിയ്ക്കിടയിൽ വീണുമരിക്കാനുതകുംവിധം  ഒരു കിണറാഴത്തെ സ്ഥാപിക്കാൻ സമൂഹത്തിന്റെ പൊതുധാര എപ്പോഴും ഒരുമ്പെടും. വ്യക്തിപ്രണയത്തോട്‌  അടക്കാനാവാത്ത അസഹിഷ്ണുതയാൽ സമരം ചെയ്യാനൊരുങ്ങുന്ന സമൂഹമനസ്സാണ്‌  'ആഴങ്ങളിൽ ചില മുറിവുകൾ' സൃഷ്ടിക്കുന്നത്‌. ഭഗവത്ഗീതാഖ്യാനത്തിലെ പാരമ്പര്യഈണത്തെ ഒടിച്ചുമടക്കിയെടുത്ത ഒരു സവിശേഷകാവ്യഭാഷ ഈ കവിതയ്ക്കുണ്ട്‌. പൗരാണികകാലം മുതലേ തുടർന്നേപോരുന്ന കിണറാഴങ്ങളുടെ അപകടപ്പെടുത്തലുകളെ ധ്വനിപ്പിക്കാനാവാം ഇത്തരമൊരു ഭാഷാഖ്യാനരീതി സ്വീകരിച്ചിട്ടുളളത്‌. ഭാരതത്തിന്റെ പരമ്പരാഗത ബൃഹദാഖ്യാനങ്ങളോട്‌ കലഹം പ്രഖ്യാപിക്കുന്ന കവിതയാണ്‌ 'പ്രണയം'.  ശാന്തഗാംഭീര്യമേറുന്ന വേങ്കിടേശ്വരസൂപ്രഭാതത്തിന്റെ ഈണത്തിലും ആകൃതിയിലുമാണ്‌ ഈ കവിതയുടെ രചനാശിൽപം.' ശൂർപ്പണഖേ നീയാണു സുന്ദരി' എന്നിടത്ത്‌ സീതയേക്കാൾ എന്നൊരു അഭാവവുമുണ്ട്‌.

 ഇതിഹാസ  പാരമ്പര്യവിസ്തൃതികളെ  പുനർവിചാരണ ചെയ്യുന്ന ഘട്ടത്തിൽ ഒരു ക്ലാസ്സിക്കൽറിഥത്തെ കൂട്ടുവിളിച്ചതു ഉചിതവും ഉത്തമവുമായി മാറി. പ്രണയം ഇവിടെ ഹൃദയഛേദമാണ്‌. മുറിച്ചുമാറ്റപ്പെട്ട മൂക്കിനും മുലയ്ക്കുമപ്പുറം ഹൃദയം തിളക്കമാർന്നതാകുന്നു,
അല്ലെങ്കിൽ ഉന്മാദത്തിന്റെ വക്കോളമെത്തിയവന്റെ എത്തുംപിടിയും കിട്ടായ്മയായി ഹൃദയം രൂപം മാറിക്കളിക്കുന്നു. എന്തായാലും ഇവിടെ ഛേദിക്കപ്പെട്ടത്‌ ഹൃദയം തന്നെയാണ്‌.
വലിയ നഗരംകാണലിന്‌ മലയാളി ഇപ്പോഴും പരിപാകമായിട്ടില്ല. പൊടുന്നനെ നടന്ന നവോത്ഥാനക്കുതിച്ചുചാട്ടത്തിന്റെ ആഘാതമാവാം ഇതിനുകാരണം. നഗരത്തെ യാന്ത്രികതയായി മാത്രം മനസ്സിലാക്കുന്ന ഒരു ഗ്രാമാവബോധശീലം രാജേഷിന്റെ കവിതകളിലും ദർശിക്കാവുന്നതാണ്‌. എല്ലാ വീടുകളും എല്ലാ ചുവരുകളും എല്ലാ വാതിലുകളും ഒരുപോലെയാകുന്ന സെമിറ്റിക്ഭൂഭാഗപരതയെ ഒരു സ്വപ്നമരം കൊണ്ട്‌ ആക്രമിക്കാൻ തയ്യാറാകുന്നു 'തുറുമുഖം' എന്ന കവിതയിൽ. 

'നേരം പോയ്‌ നേരംപോയ്‌ പൂക്കൈത മറപറ്റി എന്ന നാടൻചൊൽത്താളഛായയും പരുഷഗദ്യവും ഇടകലർത്തിയ  സമ്മിശ്രരചനാശിൽപമാണ്‌ 'തുറുമുഖ'ത്തിന്റേത്‌. ഇലപോകുകയും പുകപടരുകയും ചെയ്യുന്ന പാരിസ്ഥിതികാഘാതത്തിനു നേരെ ഈ ഫ്ലാറ്റുവിരുദ്ധകവിത അമ്പുകളെയ്യാൻ തയ്യാറാവുന്നു. ഗൾഫ്‌ ജീവിതത്തിന്റെ  മറുപുറത്ത്‌ ഗ്രാമീണമായ കുട്ടിക്കാലത്തെ ഓർമ്മയാക്കി പ്രതിഷ്ഠിക്കുന്ന 'ഓർമ്മക്കിണർ 'എന്ന കവിതയും യന്ത്രസംസ്ക്കാരത്തോട്‌ വിമുഖതകാട്ടുന്നു. മുൻ കവിതയിലെ വീടുകൾക്കുപകരം  നിറച്ചേർച്ചയുളള പൂക്കൾ ഇവിടെ കടന്നുവരുന്നു.  ഇത്തരം യാന്ത്രികഭീതികളിൽ നിന്നും അഭയം തിര‍ഞ്ഞ്‌ ചെന്നെത്തുന്നത്‌ സ്വാഭാവികമായും ജന്മനാടിന്റെ മിത്തുകളിലേക്കും ചരിത്രത്തിലേക്കുമാകും. നാടൻചൊൽത്താളഛായയിൽത്തന്നെ  രചിക്കപ്പെട്ട 'മലങ്കോട്ടയം 'എന്ന കവിത ഇതിനുളള പുറപ്പാടാണ്‌. മുത്തശ്ശിക്കഥാപരിവേഷത്തോടെ ചരിത്രത്തിലൂടെ നടക്കുന്നതിനിടയിൽ മല പെട്ടെന്ന്‌ തീവണ്ടിയായി മാറുന്നു. വണ്ടികേറിപ്പോകുന്നത്‌ പലയിടങ്ങളിലേക്കാകുന്നു.  മലതന്നെ വണ്ടികേറുമോ എന്ന ക ഗൃഹാതുരാശങ്കയിലാണ്‌  ഈ കവിത അവസാനിക്കുന്നത്‌.


അന്യവൽക്കരണം എന്നത്‌ സ്ഥാപനകേന്ദ്രിതസമൂഹത്തിന്റെ സവിശേഷതയാണ്‌. ഇത്തരം ഘട്ടങ്ങളിൽ വ്യക്തിയനുഭവിക്കുന്ന സ്വത്വപ്രതിസന്ധി ആധുനികതയുടെ കാലം മുതലേ മലയാളത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്‌. എന്നാൽ "ഇസ്മെയിൽ,#050 6156878” എന്ന കവിത മേൽച്ചൊന്ന പ്രമേയത്തിന്‌ പുതിയ ചില അണിയലങ്ങൾ കൂടി തുന്നിച്ചേർക്കുന്നുണ്ട്‌. ശീർഷകത്തിലെ ഡിജിറ്റലൈസേഷനും കാവ്യാരംഭത്തിലെ കളരിപ്പയറ്റുഭാഷയും ചാടിക്കടന്ന്‌ കാവ്യാന്ത്യഭാഗം തനിപ്രാദേശികമായ ഒരു വാമൊഴീവഴക്കത്തിന്റെ കരുത്തിൽ അന്യവൽകൃതാവസ്ഥയോട്‌ കലാപം ചെയ്യുന്നുവേന്നതാണത്‌. 'സിലിമ' കണ്ടിട്ടില്ലാത്ത, സിനിമകൊണ്ടുനടക്കുന്ന ഇസ്മെയിലിന്‌ ഇ മെയിലിന്റെ പാരഡിക്കൽസാമ്യതലവും മലബാർഭാഷയുടെ ചങ്ങായിത്തവും ഒപ്പത്തിനൊപ്പമുണ്ടാവുന്നു.  സ്വത്വത്തെ പൂരിപ്പിക്കാനുളള ഘടകങ്ങൾ തേടുന്ന തീർത്ഥാടനവഴികൾ 'പൊന്റൂർ തീർത്ഥാടനം' എന്ന കവിതയിൽ കാണാം. കഥ പറച്ചിലിന്റെ ഭാഷ കാവ്യഭാഷയാക്കിമാറ്റിയിരിക്കുന്നു. കല്ലുവിതയ്ക്കുമ്പോൾ പൂക്കളവും കൈമോശം വന്ന കിനാവും തിരിച്ചെത്തുന്നു. ഇങ്ങനെ നഷ്ടങ്ങളെല്ലാം മടങ്ങിവരുന്ന ഫാന്റസിയുടെ തിരയിളക്കമാണ്‌ ഈ തീർത്ഥാടനത്തിന്റെ  ആത്യന്തികരഹസ്യമായി മാറുന്നത്‌.


      ശ്രദ്ധയ്ക്കും കേൾവിക്കുമപ്പുറം കാഴ്ചയുടെ മഴവിൽവിതാനങ്ങളിലേക്ക്‌ കവിതയെ കൈപിടിച്ചുനടത്താൻ 'കൈത്തോട്‌ ' എന്ന കവിതയ്ക്ക്‌ സാധ്യമായിരിക്കുന്നു. കണ്ടുകൊണ്ടുകൂടി അനുഭവിക്കാനും ആസ്വദിക്കാനും പാകമാണീ കവിത. ഏതാനും ചില മലയാളക്രിയാപദങ്ങൾക്കിടയിലൂടെ ഇളകിത്തെന്നിവരുന്ന കവിതയുടെ കൈത്തോട്‌ പലതും അവശേഷിപ്പിച്ചിട്ട്‌ അഗ്നിമയമാവുന്നത്‌ കണ്ടുനിൽക്കുന്നതിൽ ഒരു സങ്കീർണ്ണരസമുണ്ട്‌. ഒഴുകുന്ന വാക്കുകളിലെ അക്ഷരവിന്യാസം അവ പ്രസരിപ്പിക്കുന്ന ഭാവന്തരങ്ങളി‍ൽചെന്ന്‌ തൊടുംപോലെയാണ്‌ വിതറിയിട്ടിരിക്കുന്നത്‌. മഞ്ചാടിമണികളുടെ ഒരു മഹോത്സവം. നാട്ടുജലകണികയും മഞ്ചാടിനിറവും ഒരമിച്ചുനിന്ന്‌ ബാല്യത്തിന്റെ വഴിക്കണ്ണു തേടിപ്പോവുമ്പോഴുളള കാൽപനികസുഖദങ്ങൾ കെടുത്തുംവിധം തീയുടെ കത്തുന്ന അരങ്ങേറ്റം. ജലത്തിന്‌ മീതേ തീ ഉയരുന്നത്‌ പഞ്ചഭൂതദുരന്തങ്ങളുടെ നേർച്ചിത്രം കാട്ടിത്തരുന്നുണ്ട്‌. എന്നാൽ ഉളളിലെ ജലത്തെ കത്തിപ്പടർത്തുകവഴി ഉന്മാദവിസ്തൃതികളിൽ അഭയമാരായുന്ന വളരെ പോസിറ്റീവായ ഒരു സ്വത്വപ്രശ്നത്തിലേക്കും ഈ കവിത ക്ഷണിച്ചിരുത്തുന്നുണ്ട്‌.  രാജേഷിന്റെ കവിത അച്ചടിയുടെയും കാഴ്ചയുടെയും കൈത്തോടുകടന്ന്‌ നവസൗന്ദര്യപരതകളുടെ കടലാഴങ്ങളിലേക്ക്‌ കൂടുമാറിപ്പോവുന്നു.


ഇലയും ദേശവും ഇടകലരുമ്പോൾ ഹാസ്യത്തിന്റെ മിന്നലാട്ടം പൊതുവെ ദരിദ്രമാവാനാണ്‌ സാധ്യത. രാജേഷിന്റെ കവിതകളിൽ ചിരി കാര്യമായി പടർന്നുപിടിക്കാതിരിക്കുന്നത്‌ ഇതിനാലാവാം. വർത്തമാനകാലത്തിന്റെ ഐറണിയാൽ സുതാര്യമാവുന്ന 'പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങൾ' എന്ന കവിത അപവാദങ്ങളിലൊന്നാണ്‌. സ്വന്തമായി എന്തെങ്കിലും പ്രയോജനം കിട്ടിയാൽ മാത്രമേ എന്തും ചെയ്യാവൂ എന്ന മലയാളിയുടെ കരിയറിസ്റ്റ്പ്രായോഗികതാവാദത്തോട്‌ കണക്കുതീർക്കുന്നുണ്ട്‌ ഈ കവിത. നാട്ടുമ്പുറത്തെ സാധാരണമനുഷ്യരുടെ പ്രതികരണങ്ങളുടേതായ ആഖ്യാനരീതിയും ഉചിതമായിരിക്കുന്നു. എപ്പോഴും കുറുക്കുവഴിയും എളുപ്പവഴിയും അന്വേഷിക്കുന്നവരാണ്‌ മലയാളികൾ. എല്ലാം ക്യാപ്സൂൾപരുവത്തിൽ കിട്ടിയാൽ ആഴമേറിയ ജീവിതത്തെ മാറ്റിനിർത്താമല്ലോ. 'ഉറക്കം' എന്ന ചെറുകവിത ഇത്തരം ചില ചിന്താലോകങ്ങളെ ആക്ഷേപഹാസ്യരൂപേണ വലിച്ചുപുറത്തിടുന്നു. എല്ലാ ക്രിയോന്മുഖതകളിൽ നിന്നും ഒളിഞ്ഞുമാറിത്താമസിക്കാനുളള മുറിയായി ഉറക്കത്തെ പ്രതിഷ്ടിക്കുമ്പോൾ കവിത വിപരീതാർത്ഥപ്രധാനമാകുന്നുമുണ്ട്‌. ഇടത്തരം മലയാളികളുടെ അസ്വാഭാവികച്ചെയ്‌ വനകളോട്‌ രൂക്ഷമായ പരിഹാസഭാവത്തിൽ പ്രതികരിക്കാൻ രാജേഷിന്റെ കവിതകൾക്കുളളിലെ  ചിരികൾക്കാവുന്നുണ്ട്‌.


ഒരിക്കലും ഒരിടത്തും പൂർണ്ണമായി പിടിതരാതെപോകുന്ന പ്രാവുകളെപ്പോലെയാണ്‌ കവിതയെന്ന വ്യവഹാരരൂപം. മറ്റ്‌ സാഹിത്യശാഖകളേക്കാൾ സൂക്ഷ്മവും ഭിന്നാർത്ഥദ്യോതകവുമാണത്‌. പുതിയ കൂട്ടിച്ചേർക്കലുകൾ കൊളുത്തിവെച്ച്‌  സമ്പന്നമാക്കേണ്ടവയാണ്‌ അപഗ്രഥനങ്ങളുടെ ലോകം. ഇനിയുമേറെ, ഇതിലുമേറെ എത്രയോ കാഴ്ചസ്ഥാനങ്ങളിൽ നിന്നുകൊണ്ട്‌ തുറന്നെടുക്കാവുന്ന പാഠങ്ങളുണ്ട്‌. വായനയും അതോടൊപ്പം സ്വയവും പരസ്പരവുമുളള സംവാദങ്ങളും ഇതിന്‌ ഉപോൽബലകമാവട്ടെയെന്ന്‌ ആഗ്രഹിക്കുന്നു. ബ്ലോഗ്‌ സ്വതന്ത്രവർത്തമാനത്തിനുളള മേഖലകളിലൊന്നാണ്‌. 'സൂക്ഷ്മദർശിനി' എന്ന തന്റെ ബ്ലോഗിൽ ഒരു പ്രതികരണസന്ദർഭത്തിൽ രാജേഷ്‌ ചിത്തിര കുറിച്ചതിങ്ങനെ. "ബോധപൂർവമല്ലാതെ സൃഷ്ടിക്കപ്പെട്ട ദുരൂഹത എഴുത്തിന്റെ  ന്യൂനതയായിത്തന്നെ കാണുന്നു. ഒരു പരിധിവരെ ആ ഇമേജറികളുടെ സങ്കലനത്തിനുവന്ന അപൂർണ്ണതയും എഴുത്തിന്റെ ന്യൂനതത്തന്നെ.” സ്വന്തം കവിതകളെ സ്വയം നിരീക്ഷിക്കാനും വിമർശിക്കാനും കഴിയുമ്പോഴാണ്‌ കൂടുതൽ കരുത്താർന്ന കാവ്യനിർമ്മിതികളിലേക്ക്‌   ഒരു കവിക്ക്‌ പ്രവേശിക്കാനാവുക. ഈയൊരു തിരിച്ചറിവാൽ അനുഗ്രഹീതനായ രാജേഷ്‌ ചിത്തിരയുടെ  ധാതുബലമുളള ഈ കാവ്യലോകം അവതരിപ്പിക്കുവാൻ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. ഈ കവിതകൾ എത്താദൂരങ്ങളിലേക്ക്‌ പരമാവധി പറന്നുപോവട്ടെ, ചിറകണിഞ്ഞ വാക്കുകൾക്കുളളിലേറി ലോകവും കാലവും പുതുതായിമാറട്ടെ .