Sunday 14 August 2011

പുലം പാട്ട്‌


 

കാവിൽ നടരാജൻ
പുലമെന്നാൽ നിലമല്ലോ
നിലമെന്നാൽ വയലല്ലോ
വയലെന്നാൽ മണ്ണെന്നല്ലോ
മണ്ണെന്നാലമ്മയെന്നല്ലോ.
അമ്മയെന്നാൽ ദേവിയല്ലോ
ദേവിയ്ക്കേഴഴകുമല്ലോ
ആ അഴകുകൊതിച്ചിട്ടല്ലോ
മാളോരു നടക്കണത്‌.
അമ്മയ്ക്കു കുളിക്കാനല്ലോ
കടലായക്കടലുകളെല്ലാം
അമ്മയ്ക്കു കളിക്കാനല്ലോ
പുഴയായപ്പുഴകളുമെല്ലാം.
അമ്മയ്ക്കു നടക്കാനല്ലോ
കാടായക്കാടുകളെല്ലാം
അമ്മയ്ക്കു നടക്കാനല്ലോ
മേടായമേടുകളെല്ലാം.
അമ്മയുടെ മുടിക്കെട്ടല്ലോ
കറുകറുത്തമേഘക്കെട്ട്‌
അമ്മയതിൽ ചൂടുന്നല്ലോ
വർണ്ണപ്പൂമാരിവില്ല്‌.
അമ്മയ്ക്കായ്‌ രാവും പകളും
എന്നെന്നും നൽകണതാരോ
അമ്മയ്ക്കായ്‌ വെയിലും മഴയും
ഒന്നൊന്നായ്‌ നൽകണതാരോ
കടലായക്കടലുകളെല്ലാം
മാളോരു കറുപ്പിച്ചില്ലേ
പുഴയായപ്പുഴകളുമെല്ലാം
മാളോരു വെളുപ്പിച്ചില്ലേ
കാടായക്കാടുകളെല്ലാം
മാളോരു നശിപ്പിച്ചില്ലേ
മേടായമേടുകളെല്ലാം
മളോരു നിരത്തിയതില്ലേ
തൊടിയായ തൊടികളുമെല്ലാം
കുടിനീരിനു കേഴുന്നേ
നിലമുഴുതു പണിയുന്നോരോ
പെരുവഴിയിലു വീഴുന്നേ
അമ്മയുടെ മുതുകത്തല്ലോ
മാളോരു തുരക്കണത്‌
അമ്മയുടെ കരണത്തല്ലോ
മാളോരു ചവിട്ടണത്‌.
പതിരെല്ലാം പാറ്റിവെച്ചും
കതിരെല്ലാം കൂട്ടിവെച്ചും
പതിതന്മാർ പണിചെയ്തല്ലോ
മാളോരെ പുലർത്തണത്‌.
ആ മാളോരെ മാറ്റുക നമ്മൾ
അമ്മയ്ക്കായ്‌ വാഴുക നമ്മൾ
ഒന്നായിച്ചേരുക നമ്മൾ
നന്നായിത്തീരുക നമ്മൾ