Sunday 14 August 2011

പ്രണയം

 


രാജേഷ് ശിവ 



വനികവിരിച്ചോരീ ജാലകപ്പുറത്തിന്നു
ദ്വൈതശൈലങ്ങളെന്‍ കാന്തികചിത്തത്തി -
ലൊട്ടുവാന്‍ വെമ്പുമ്പോളതിനിരുശ്രുംഗത്തില്‍
കണ്ണെറിയുന്നേരമമൂര്‍ത്തവികാരശകുന്തങ്ങള്‍
ചുറ്റിനും പാറിപ്പറക്കുന്നു, രതികൂജനതിന്റെ -
വശ്യമാമലയാഴിതന്നാര്‍ദ്രപുളകങ്ങള്‍
മീട്ടിയകമ്പികള്‍ പിന്നെയും കമ്പനത്തിര -
കളാലലയടിയ്ക്കുന്നേരം
സ്വപ്നേ തുറക്കുക
നീ നിന്റെ ജാലകക്കാഴ്ചകള്‍ തള്ളുമീ പട്ടുയവനിക .
***********************

വേര്‍പ്പിന്‍ മദഗന്ധധൂമംപുകയും വപുസ്സിലെ -
ന്നിന്ദ്രിയാലസ്യങ്ങളെഴുതിയ കാവ്യാക്ഷരങ്ങള്‍ -
നുണഞ്ഞ
ഋതുവിനിന്നാവേശമായപ്പോള്‍
മദജലധാരയൊഴുക്കിയ നീഹാരമുത്തുകള്‍
വീണുകുളിര്‍ത്ത തനുശാദ്വലങ്ങളിലനുമാത്ര -
പൊട്ടിത്തെറിയ്ക്കുന്നു നീര്‍കുമിളകളായിരം,
നമ്മള്‍ക്കേഴുനിറങ്ങളായി മൌനവിസ്ഫോടനം.

****************************
ഒരുതുണ്ടുപായില്‍ ചുരുണ്ടലോകങ്ങളാ -
യമര്‍ത്തിപ്പിടിച്ച നിശ്വാസഹുങ്കാരത്തില്‍
തൃപ്തിതന്‍ മാനദണ്ഡങ്ങളൊളിപ്പിച്ച
നമ്മളീ കൈതവം ശീലിച്ചുപോയവര്‍ ,
മെയ് വിടാതിനിയുമതൃപ്തിയിലിളകുന്ന
ഉപജാപമസ്തിഷ്കമന്യോന്യമറിഞ്ഞിട്ടു -
മധരോഷ്ഠസുമങ്ങളിലൊരുതുണ്ടുചിരിയും
വിടര്‍ത്താതിരിയ്ക്കുന്ന നമ്മളിലെന്നും
നീലവെളിച്ചത്തിലുയിരിടും
തൃഷ്ണകള്‍ ,
****************************
ഭ്രാന്താവേശങ്ങളിലറിയാതെ കോറിയ
അജ്ഞാതലിപികള്‍ തന്നാഴത്തില്‍ വേവുന്ന
നമ്മളിരുവരുമെത്രയോ വത്സരം
അഗ്നിപുഷ്പങ്ങളായന്യോന്യം ചൂടിയോര്‍,
ലാവതന്നന്തര്‍പ്രവാഹതാപത്താലീ
കരിയിലശയ്യാതലത്തില്‍പ്പടരുന്ന
ജ്വാലയിലീരേഴുലോകങ്ങളാളുമ്പോള്‍
താപസുഗന്ധിതന്നുദ്യാനവാസന്ത -
ക്ഷാരരേണുക്കളായന്യോന്യമടിയുന്നു.
****************************

സഹസ്രപാശങ്ങള്‍ വരിഞ്ഞൊരു രൂപമാ -
യന്നേരം ദേഹിയുംദേഹവുമാലസ്യമോടെ
നിശ്ചലരായി മയങ്ങിയ രതിസംഗരഭൂമി
സായന്തനക്കോണില്‍ നിശ
ബ്ദമാകുന്നു ,
കൊടുങ്കാറ്റടങ്ങുന്നു, വേലിയേറ്റങ്ങളും
കടല്‍ത്തിരയടങ്ങുന്നു ,അഗ്നിശൈലങ്ങളും
പ്രലോഭനപ്പൂവെയില്‍പ്പാടങ്ങള്‍ കൊയ്തിട്ടു
ആഴിച്ചുഴിയിലേയ്ക്കാഴ്ന്നുപോയി സൂര്യനും
പിന്നെയുറയുന്നു ഹിമബിംബമായി നമ്മ -ന്ധകാരത്തിന്‍ സ്തനങ്ങളായ് മാറുമ്പോള്‍ ...
സ്വപ്നേ...സന്ധ്യയായെങ്കി
ലും വിഭാതങ്ങളാണു നാം .