Sunday 14 August 2011

പൂ) വാല൯



രഘുനന്ദനൻ കൊറ്റേക്കാട്

പൂവ് ചോദിച്ചും
പേര് ചോദിച്ചും
നടക്കുന്നവനാണോ
പൂവാല൯

നരന്‍
വാ പോയതാണല്ലോ !
അതോ
വാനരന്‍ തന്നെയോ ?
വാല് പൂവായാല്‍
ശരിയത്‌ തന്നെ .

പൂക്കാത്ത മുല്ലയില്‍
പനിനീര്‍ചെടിയില്‍
കൂര്‍ത്ത മുള്ളില്‍
പ്രണയ ആഭാസം ഒളിച്ചു കടത്തുന്നവന്‍...

പരശതം പ്രണയിച്ച
ഗോപാലാ .........
ഗോക്കളും
ഗോപികമാരും
പോയിട്ടും
നിന്റെ പ്രണയം
പുലിവാലോ ?
പൂവാലോ ?


നിറുകയില്‍ ഗംഗയും
വാമാഭാഗത്ത്‌ ഗൌരിയും
ഒരുമിച്ചിരുന്നിട്ടും
അര്‍ദ്ധനാരീശ്വരാ.........
നാണമില്ലാത്ത
നാല്ക്കാലിയായി
നിന്റെ പ്രണയവും അനാഥമായല്ലോ !

കവിതയിലും
കലാപത്തിലും
പ്രേമം പകുത്ത കവേ....
മദ്യത്തിലും,
മദിരാക്ഷിയിലും
അര ചാണ്‍ കയറിലും
നിന്റെ രാഗവും
മനം മടുത്തു ഒടുങ്ങിയല്ലോ!

മൊബൈലിലും
ഇന്റെര്‍നെറ്റിലും
പ്രണയ വൈറസ് വിളമ്പിയ
പുത്തന്‍ ഉടുപ്പുകാരാ.........
നിന്റെ ചെവിയില്‍
ചെമ്പരത്തി പൂവോ ?

വാക്ക് പിണങ്ങിപോയ
വഴിയരികില്‍
വാണിഭക്കാരനായ
പൂവാലാ ......................
നിനക്ക് പ്രണയം
അമരത്വം ..... ‍