Friday 8 July 2011

സമയമില്ലെങ്കിൽ പിന്നെ എന്താണുള്ളത്‌?




സിബി പടിയറ









നമ്മൾ മലയാളികൾ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്‌. ഒന്നിനും നേരമില്ല. എവിടെ നിന്നു വന്നു ഈ തിരക്കുകൾ? സൗകര്യങ്ങളും സാങ്കേതികവിദ്യയും കൂടിയപ്പോൾ കാര്യങ്ങൾ എളുപ്പമാകുകയല്ലേ വേണ്ടത്‌? പക്ഷേ, നേരെ തിരിച്ചാണ്‌ സംഭിവിക്കുന്നത്‌. 
 അലക്കാൻ അലക്കുയന്ത്രം വന്നതോടെ ആ സമയം മിച്ചം കിട്ടുന്ന ശാന്തത്ത ശീലിക്കാം വേണമെങ്കിൽ. അല്ലെങ്കിൽ, യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊന്നിൽ കൂടി നമുക്ക്‌ വ്യാപൃതരാകാം. മിക്കവാറും രണ്ടാമത്തേതാണു നടക്കുന്നത്‌. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുന്നവരുടെ ഭ്രമാത്മകമായ മനസ്‌. അപ്പോഴോ ഒന്നിലും ആത്മാർത്ഥമായി മനസുവയ്ക്കാൻ കഴിയാത്തതിന്റെ താളപ്പിഴ. വായിക്കുന്നില്ല, എഴുതുന്നില്ല, ഉറങ്ങുന്നില്ല, ചിന്തിക്കുന്നില്ല...

 എവിടെ ഇതിനോക്കെ നേരം?
  അപ്പോൾ ഉള്ള നേരം കൊണ്ട്‌ നിങ്ങൾ എന്താണ്‌ ചെയ്യുന്നത്‌? ഉത്തരവുമില്ല. ഈ ഇല്ലായ്മകളൊന്നും പണ്ടില്ലായിരുന്നു. ഇപ്പോഴാണ്‌ ഇങ്ങനെ എന്ന രീതിയിൽ പറഞ്ഞുകൊണ്ട്‌ ഭൂതകാലത്തെ വാഴ്ത്തുന്ന വാർദ്ധക്യ ചിന്തയല്ല ഇത്‌. ജനറേഷൻ ഗ്യാപ്പിന്റെ പ്രശ്നവുമല്ല. പത്രപ്രവർത്തനം പഠിച്ചിട്ടും മൾട്ടിമീഡിയ രംഗത്തു ജോലി ചെയ്യുന്ന ഒരാളാണു ഞാൻ. മൂവിയും ആനിമേഷനും സൗണ്ട്‌ റെക്കോർഡിംഗും ഈ മേഖലയിലെ പ്രധാനമായ ഒന്നാണ്‌. ജോലിചെയ്യുന്നവരിൽ 95% യുവാക്കൾ. പണ്ടുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഇവർക്കുമുണ്ട്‌. പക്ഷേ, പരസ്പരം ആവിഷ്ക്കരണത്തിനിവർക്കൊരു മാധ്യമമില്ല. ഓർക്കൂട്ടും ഫേസ്ബുക്കും പോലുള്ള ഓൺലൈൻ സോഷ്യൽ നെറ്റ്‌ വർക്ക്‌ കമ്മ്യൂണിറ്റികളിൽ എല്ലാവരും സജീവമാണ്‌. പക്ഷേ, മിക്കവർക്കും ഒന്നിലധികം പ്രോഫൈലുകൾ ഉണ്ടാവും.

ഓൺലൈനിൽ ചങ്ങാത്തം കൂടുന്നവർ ആണാണോ പെണ്ണാണോ യഥാർത്ഥ ആളുതന്നെയോ എന്നൊന്നും അറിയാതെയുള്ള പങ്കെടുപ്പും പങ്കുവയ്പ്പും. പണ്ടത്തെ തലമുറയുടെ ചായക്കടചർച്ചയ്ക്കും കോഫീഹൗസ്‌ ചർച്ചകൾക്കും വായനശാലയിലെ  വെടിവെട്ടങ്ങൾക്കും ഒരു മുഖമേ ഉണ്ടായിരുന്നുള്ളുവേങ്കിൽ പലമുഖങ്ങളുള്ളവരാണ്‌ ഇന്ന്‌.  അതാണ്‌ ഞാൻ ആദ്യം പറഞ്ഞത്‌. ഒരേ സമയം പല കാര്യം ചെയ്യുന്നതിന്റെ പ്രശ്നം എന്ന്‌. 


സത്യമായും നമുക്ക്‌ പൊതു പ്രശ്നങ്ങൾ ഉണ്ട്‌. പക്ഷേ, അതിന്റെ ആവിഷ്ക്കരണ മാധ്യമത്തിൽ മാത്രം ചില പ്രശ്നങ്ങൾ ഉണ്ട്‌.  വായനയും എഴുത്തും മാധ്യമപ്രവർത്തനത്തിന്റെ രണ്ടു വശങ്ങളാണ്‌. പക്ഷേ, ഞാനെന്തിനു എഴുതണം, വായിക്കണം എന്നാണു ചിലർ ചോദിക്കുന്നത്‌. എല്ലാം റൈറ്റ്‌ ക്ലിക്ക്‌ ചെയ്ത്‌ കോപ്പി / പേയ്സ്റ്റ്‌ ചെയ്താൽ പോരെ. കഷ്ടം. നിങ്ങൾ കോപ്പി പേയ്സ്റ്റ്‌ ചെയ്യുന്ന കണ്ടന്റ്‌ മാറ്റർ ഏതോ ഒരാൾ വായിച്ചതോ, വായിച്ചിട്ട്‌ എഴുതിയതോ (ടൈപ്പ്‌ ചെയ്തതോ) ആയിരിക്കാമെന്നോർക്കുക.കോപ്പി പേയ്സ്റ്റ്‌  ചെയ്യുന്ന മാറ്ററിലെങ്കിലും നിങ്ങൾ വായനക്കാരനാവുന്നില്ലെങ്കിൽ ഓർക്കുക ചിലപ്പോൾ ഏതോ അജ്ഞാതരുടെ പൂരിഷം നിങ്ങൾ തൊട്ടുതേയ്ക്കുകയാണ്‌ ചെയ്യുന്നത്‌.

 കഴിഞ്ഞ ദിവസം തീവണ്ടിയിൽ പുസ്തകം വിൽക്കുന്ന ഒരു ചെറുപ്പക്കാരനെക്കണ്ടു. ഏതുതരം പുസ്തകങ്ങളാണ്‌ പോകുക എന്ന്‌ വെറുതെ ചോദിച്ചപ്പോൾ അവൻ പറഞ്ഞു:
 ചേട്ടാ 50 രൂപയിൽ താഴെ വിലയുള്ള പുസ്തകങ്ങൾ വരുന്നേയില്ല. വിൽപ്പനക്കാരന്റേയും ബില്ലടിക്കുന്നവന്റേയും മേൻപവർ മുതലാക്കാൻ വലിയ പുസ്തകങ്ങൾ ഇറക്കുന്നതാ നല്ലതെന്ന്‌ ഏതൊക്കെയോ പുസ്തകമുതലാളിമാർ തീരുമാനിച്ചിരിക്കുന്നു. 

 ചിരപ്രതിഷ്ടരായ മലയാളകഥാകൃത്തുക്കളെയെങ്കിലും വായിക്കാൻ അവരുടെ  അവരുടെ ചെറിയ പുസ്തകങ്ങൾ പോലും  ഇന്നു കുറയുന്നു. വായനയും എഴുത്തും മരിക്കുകയാണോ അതോ നമ്മൾ അതിനെ കൊല്ലുകയാണോ. ഏതായാലും എന്റെ രണ്ടാമത്തെ കഥാസമാഹാരം ഞാൻ ന്യൂസ്‌ പ്രന്റിൽ അച്ചടിക്കും കാരണം കൂട്ടുകാരെ. നിങ്ങൾ വായനക്കാരില്ലെങ്കിൽ എന്റെഎഴുത്തുകൊണ്ടെന്തു കഥ! അതിനാൽ ആ ഒരു കാര്യത്തിനായി ഞാൻ സമയം ഉള്ളയാളാവാൻ പോകുന്നു. സമയമില്ലെങ്കിൽ പിന്നെ എന്താണുള്ളത്‌? പലതരം പാരവശ്യങ്ങളിൽപ്പെട്ട്‌ ഉള്ളിലെ നിശബ്ദത പോലും ശിഥിലമായവരുടെ ഭ്രമാത്മകമായ മന​‍ോ?