Friday 8 July 2011

വലക്കണ്ണികൾ

ഇന്ദിരാബാലൻ



തിമിരാന്ധകാര മുറ്റത്തു കിടന്നു പിടയുന്നു
അനവദ്യസ്വപ്നങ്ങൾ തൻ ചിറകുകൾ
ചിരി മാഞ്ഞുറങ്ങുന്നു മഞ്ചാടിമണികൾ
ഉത്തര- ദക്ഷിണധ്രുവങ്ങളിലെത്താതെ
പെയ്തിറങ്ങുന്നു പേക്കിനാക്കളിരുളിൻ മറയിൽ
വിരസമാം വെയിൽ കുടിച്ചു വാടുന്നു പകലുകളും
അനുയാത്രികരായ് മുറുകും മനുഷ്യവ്യഥകളും
അഴിക്കാനരുതാത്ത വലക്കണ്ണികൾ പോലെ
എട്ടുകാലികൾ ചേർന്നു നെയ്തെടുക്കുന്നു ദുഷ്ക്കൃതികൾ
ധൂസരമാകുന്നുയീ ധരിത്രി തൻ സംസ്കൃതിയും
അടിച്ചിറകരിഞ്ഞു വീഴ്ത്തുന്നു ധർമ്മബോധത്തെ
അകലേക്കു യാത്രയായ് ധവളസ്വപ്നങ്ങളും
ശരമാരി പെയ്തു നുറുങ്ങുന്നു മാനസങ്ങൾ
പതിതരാകുന്നിയീ താഴ്വാരത്തിലേകരായ്
എവിടെയാ കർമ്മബന്ധത്തിൻ തായ്‌വേരുകൾ
എവിടെയാ സ്ഫടികസ്നേഹത്തിൻ നൂലിഴകൾ?
അകലെക്കാണുമേതോ പ്രഭാപൂരത്തിൽ
മുഗ്ദ്ധരായ്‌, ഉൾക്കരുത്തിനായ് നില്പ്പൂയിവർ
പേർത്തുമീ കീറിയ ജീവിതം തുന്നിച്ചേർക്കുവാനായ്