Friday 8 July 2011

മലങ്കോട്ടയം


രാജേഷ് ചിത്തിര

അതിരിന്നിരുവശവും
മാനംതൊട്ടു മലകള്‍ കോട്ട പോലെ
ഇടയില്‍ നിധി പോലെ
മലങ്കോട്ടയം എന്നു പേരായോരിടം
വടക്കൊരു ഇടത്തിനുമുണ്ട്
കോട്ടയമെന്നു പേര്
അവിടെ കോട്ടയുണ്ടോ ആവോ
അതു ഞങ്ങള്‍ക്ക് വടക്കന്‍ കോട്ടയം
ഇടത്തെ മലയില്‍ പണ്ടേതോ
ലീല കഴിഞ്ഞു മടങ്ങിയ
മയില്‍പീലി കണ്ണന്റെ
രഥചക്രത്തിന്‍ വഴിച്ചാലുകള്‍
കണ്ണുകളിടഞ്ഞ റെയില്‍ പാളങ്ങള്‍ പോലെ
വലത്തേ മലയില്‍ പണ്ട്
നിത്യഹരിതന്‍ പാട്ട് പാടിയ ഇടമുണ്ട്
രണ്ടും കളവു പറയാത്തൊരു
മുത്തശ്ശിയുടെ സാക്ഷ്യങ്ങള്‍
പടിഞ്ഞാറു വേലുത്തമ്പിയുടെ
ഉടവാളിരിക്കുന്നൊരു വീടുണ്ട്
മണ്ണടിക്ക് പോകും മുമ്പ്
കുളിച്ച കുളമുണ്ട്
കയ്യൂക്കുണ്ടായിരുന്നവര്‍
ആളെ കൊന്നിരുന്നൊരു
കൊലപ്പാറയുണ്ട്.
ജീവിച്ചു തീരാത്ത ആത്മാക്കള്‍
പകലുറങ്ങി രാത്രിയില്‍
കളഞ്ഞു പോയൊരു വേഷം തേടി
കറങ്ങി നടന്നിരുന്നയിടങ്ങളില്‍
ഇപ്പോള്‍ പകല്‍വെളിച്ചം
പകലുകളില്‍ ഇരു വശവും
മലകള്‍ ചിന്നം വിളിയ്ക്കും
തല പുകക്കും
പുകയില്‍ മാനം കറുക്കും
ചങ്കു പൊട്ടിച്ചുമയ്ക്കും
വണ്ടി കയറി പല ദിക്കിലേക്ക് പോകും
പറമ്പിന്റെ അതിരിലും
റോഡില്‍ ടാറിന്റെ ഇടയിലും ഒളിച്ചിരിക്കും
മല ഇടഞ്ഞു ഇടക്കൊരു
വണ്ടി മറിഞ്ഞെന്നോ
അക്ഷരം നെഞ്ചോടു ചേര്‍ത്തു വെച്ച
ഒത്തിരി കുഞ്ഞുങ്ങള്‍ ചത്തെന്നോ കേട്ടു
മലയെല്ലാം നാടുവിട്ടു പോയാല്‍
ഞങ്ങടെ നാടിന്റെ പേരെന്താകുമോ ആവോ
ആലോചിച്ചു വശാകും മുന്‍പ്
ഉപായത്തില്‍ അയലത്തുള്ളോരു
നാടോടധീശപ്പെട്ടു വള്ളിക്കോട് കോട്ടയം
എന്നൊരു പേരായി എന്നുകേട്ടു