Saturday 14 January 2012

കാമുകിയുടെ വീട്‌


കിടങ്ങന്നൂർ പ്രസാദ്‌

കാമുകിയുടെ വീടിന്‌
ചുമരുകളുണ്ടായിരുന്നില്ല
പുഴയരികെ
പരൽമീനുകൾ
കണ്ണിലൂളിയിടുമ്പോൾ
ഈറനായി അവൾ
പുഴകയറിവരുന്നു.
കാമുകിയുടെ നാട്ടിലേക്കുള്ള
വഴിനിറയെ ജമന്തികൾ
പൂത്തുനിന്നിരുന്നു
കുന്നും കുഴിയും കടന്ന്‌
സൈക്കിളിൽ
വന്നകാലങ്ങൾ...

ഇന്ന്‌ അവിടെ
കാമുകിയില്ല.
അവളുടെ മകൾ മാത്രം
അമ്മൂമ്മയുടെ വിരലിൽതൂങ്ങി...
അവൾ
ഭർതൃവീട്ടിൽ തീവെന്ത്മരിച്ചു
കാമുകിയുടെ വീടിനെ
മൂടിയതെറ്റിപ്പൂവുകളിൽ
തീ പടരുന്നു.