Saturday 14 January 2012

ഓട്ടുകിണ്ടി



ജിജോ അഗസ്റ്റിൻ (തച്ചൻ)
വക്കുപൊട്ടിയ സ്വപ്നങ്ങളും
ക്ലാവുപിടിച്ച ഓർമകളുമായി
ഇറയത്തു മൂക്കുകുത്തി വീണ
മോന്തായത്തിനു കീഴിൽ
അരഞ്ഞു വളഞ്ഞ
അരകല്ലിനു കൂട്ടായി
മഴയേറ്റും വെയിലേറ്റും
ആരാലും പെരുമാറാതെയും
ഏവർക്കും
തുപ്പാനുള്ള കോളാമ്പിയായ്‌;
മെതിയടിയൂരി തമ്പുരാൻ വന്നു
തൊട്ടുണർത്തുന്നതും
മെല്ലെ തലകുനിക്കുമ്പോൾ
നെഞ്ചിലൂടെപ്പായും
തണ്ണീരിൻ പ്രേമത്തിൽ
മുങ്ങിക്കുളിക്കുന്നതും
ഓർത്തോർത്തു പൊട്ടിച്ചിരിച്ചും
കയത്തിലിറങ്ങിപ്പോയ
പൊന്നാങ്ങള വന്നു വിളിക്കുമ്പോൾ
ഞെട്ടിയുണർന്നും
ആക്രിയഹമ്മദിൻ
കണ്ണേറിൽ പേടിച്ചും
ചോര ചത്തുപിടിച്ച നീലഞ്ഞരമ്പുകൾ
ഉഴുതിട്ട വെളുത്ത വയറു ചുളുക്കി
നീണ്ട മൂക്കിലൂടെയാസ്മാ വലിച്ച്‌
കൂനിക്കൂടി
ഒരു തമ്പുരാട്ടിക്കുട്ടി.