Saturday 14 January 2012

വരവേൽപ്പ്‌


ജെലിൻ കുമ്പളം

കിഴക്കു ചക്രവാള
പ്രസവമുറിക്കുള്ളിൽ
ആകാശ ഗർഭിണിക്കു
പേറുനോവാരംഭിച്ചു.

വിങ്ങുന്ന നിമിഷങ്ങൾ
മെല്ലെ നീങ്ങുമ്പോളൊരു
തുടുത്ത ചോരക്കുഞ്ഞു
ചിരിച്ചു പിറക്കുന്നു.

ചോരക്കുഞ്ഞിനെ ഹർഷോ-
ന്മാദത്തിലെത്തിരേൽപ്പൂ
ഭൂമിയു,മതിൽ വാഴും
സമസ്ത ചൈതന്യവും

പക്ഷികൾ കൊഞ്ചിക്കുന്നു
നാടൻ പാട്ടുകൾ പാടി,
മൃഗങ്ങൾ താലോലിപ്പു...
മൂളിപ്പാട്ടുകൾ മൂളി.

മനുഷ്യർ കൈകൾ കൂപ്പി
മന്ത്രിച്ചു വണങ്ങുന്നു.
പ്രപഞ്ച ചൈതന്യത്തിൻ
സ്രോതസ്സേ നമസ്കാരം!