Saturday 14 January 2012

താജ്മഹൽ


ബിൻസി പൂവത്തുമൂല

ആരുംനിന്നെ
പാടിപ്പുകഴ്ത്തും
നിന്നിലെസൗന്ദര്യംകണ്ട്‌,
ആരും നിന്നിൽ-
ആകർഷിക്കും
നിൻരൂപഭംഗികൊണ്ട്‌

ആരും നിൻമേനി
കണ്ടാൽ
പുഞ്ചിരിപൊഴിക്കും
ഒരുപാൽനിലാവുപോൽ
കോടിസൂര്യപ്രഭവിടർത്തി
പൊൻവെയിൽനിന്നെ
കുളിപ്പിക്കുമ്പോൾ
അനശ്വരപ്രണയത്തിന്റെ
പ്രതീകമോ നീ

നിലാവിൽ നിറഞ്ഞ്‌
നിൽക്കുന്ന നിൻ നീലിമ
കണ്ട്‌ ആരാണ്‌ കൊതിക്കാത്തത്‌
ആരാണ്‌ നിന്നിൽപ്രേമം ചൊരിയാത്തത്‌
മനോഹര സൗധമേ
വെണ്ണക്കല്ലുകൊണ്ട്‌
കടഞ്ഞെടുത്ത മായാജാലമാണ്‌ നീ

നിന്നിലൂടെ തഴുകി
വരുന്ന കാറ്റിനുപോലും
സ്വർഗ്ഗീയപരിമളം
നിന്നെ തലോടിപ്പോകുന്ന
കുളിരുപോലും നിത്യപ്രണയത്തിൻ
സാക്ഷിയോ?
അനുരാഗത്തിൻ പ്രതിബിംബമോ?
എത്ര രമ്യമാണ്‌ നിൻ
പൂങ്കാവനം!
അതിലും എത്ര മനോഹരം നിൻരൂപം
പച്ചപ്പട്ടുവിരിച്ചു
നിൽക്കുന്ന
നിൻ പൂന്തോട്ടത്തിലൊരു
പൂവായ്‌ വിരിയാൻ
കൊതിപ്പൂ ഞാൻ

നിൻ കലാചാതുരി എഴുതി വാഴ്ത്താൻ
ഈ തൂലികത്തുമ്പിന്‌ വയ്യ!
എങ്കിലും നീ അനശ്വരപ്രണയത്തിന്റെ പ്രതീകമാണ്‌

നീ എന്നെന്നും കാലത്തെ
അതിജീവിച്ചുകൊണ്ട്‌
മുന്നേറുക പ്രിയ സൗധമേ!
നിൻ സുന്ദരശിൽപ്പത്തിന്‌
രൂപ കൽപ്പന നടത്തിയ
ആ ശിൽപ്പിയുടെ
കലാചാതുരിയുടെ മുന്നിൽ
ശാഷ്ടാംഗം പ്രണമിക്കാതെവയ്യ!

നീ കാലത്തെ അതിജീവിച്ചുകൊണ്ട്‌
അനശ്വരമാവുക പ്രിയമനോഹര സൗധമേ!