Saturday, 14 January 2012

കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ ഒരു പഠനം



അച്ചാമ്മ തോമസ്‌

അരുന്ധതിറോയിയുടെ' ദി ഗോഡ് ഓഫ് സ്മോൾതിംഗ്സ് 'എന്ന നോവലിനെക്കുറിച്ച്


ദി ഗോഡ്‌ ഓഫ്‌ സ്മോൾ തിംഗ്സ്‌ അഥവാ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ.
1997ലെ ബുക്കർപ്രൈസ്‌ ലഭിച്ച നോവൽ. സ്ത്രീ പുരുഷ സമത്വത്തിനും
സ്ത്രീക്കും കുടുംബസ്വത്തിൽ തുല്യ അവകാശമാണ്‌ വേണ്ടതെന്ന്‌ വാദിച്ചു
ജയിച്ച മേരിറോയിയുടെ മകളായ അരുദ്ധതിറോയിയുടെ ആദ്യനോവൽ.
പ്രിയ എ.എസ്‌.മലയാള വിവർത്തനം ചെയ്തിരിക്കുന്നു. വിവർത്തനത്തിനു
വഴങ്ങാത്ത പുസ്തകം എന്നെല്ലാരും വിശേഷിപ്പിച്ചപ്പോൾ വിവർത്തനം ചെയ്തേ
അടങ്ങൂ എന്ന വാശിയിൽ നിന്നുണ്ടായ ഗുണം മലയാളിയ്ക്കു തന്നെയാണ്‌.


എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കാവുന്നവരുടെ
സങ്കടത്തിന്റെ ആഴം കാണാതെ കടലാണീ പുസ്തകം. മലയാളം എന്ന ഇംഗ്ലീഷ്‌ വാക്ക്‌
മുന്നോട്ടും പുറകോട്ടും വായിക്കാം. അതുപോലെ ഈ പുസ്തകവും മുന്നോട്ടും
പുറകോട്ടും വായിക്കണമെന്ന്‌ പ്രിയ എഴുതുന്നുണ്ട്‌. വളരെ ശരിയാണ്‌.
ബോധാധാരാരീതിയിൽ എഴുതപ്പെട്ട ഈ നോവൽ ആദ്യം മുന്നോട്ടും പിന്നെ പുറകോട്ടും
ഞാൻ വായിച്ചു. ഇടയ്ക്ക്‌ ചില അധ്യായങ്ങൾ പ്രത്യേകമെടുത്തു വായിച്ചു.
ചിലത്‌ അടയാളംവച്ചിട്ട്‌ വീണ്ടും വീണ്ടും വായിച്ചു. ഇതിലെ എസ്തയുടെയും
റാഹേലിന്റെയും കുസൃതികൾ നമ്മെ ചിരിപ്പിക്കും. എന്നാൽ ചിലവരികളിൽ
ഒളിഞ്ഞിരിക്കുന്ന വേദനകളിൽ നാമറിയാതെ തേങ്ങിപ്പോകും.

       ഈ നോവലിൽ മൂന്നുമരണങ്ങൾ നടക്കുന്നുണ്ട്‌. സോഫിമോളുടെയും അമ്മുവിന്റെയും
മരണത്തേക്കാൾ വായനക്കാരന്റെ മനസ്സുലയ്ക്കുന്നത്‌ കുഞ്ഞുകാര്യങ്ങളുടെ
ഒടേതമ്പുരാന്റെ മരണമാണ്‌. ഏഴുവയസുള്ളപ്പോൾ നഷ്ടപ്പെട്ട സഹോദരനെ 23
വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ അവനിലെ ചിന്താശക്തി
നഷ്ടപ്പെട്ടതറിഞ്ഞ്‌ ഇരട്ട അണ്ഡങ്ങളിലൊന്നായ റാഹേലിന്റെ മനസ്സ്‌
വേദനിയ്ക്കുമ്പോൾ നാമും വേദന പങ്കിട്ടു പോകുന്നു.

       കോട്ടയത്തെ അയ്മനം ഗ്രാമവും മീനച്ചിലാറും ഇതിലെ പ്രധാന
കഥാപാത്രങ്ങളാണ്‌. നാട്ടിൻപുറത്തിന്റെ എല്ലാ നിഷ്ക്കളങ്കതയും നെഞ്ചേറ്റിയ
നോവൽ. വലിയൊരു തറവാടിന്റെ അകത്തളത്തിലെ ജീവിതവും തൊട്ടുകൂടായ്മയും
രാഷ്ട്രീയം ആവശ്യങ്ങൾ സ്ത്രീയ്ക്ക്‌ നിരോധിക്കപ്പെട്ട പിതൃസ്വത്ത്‌
എന്നുവേണ്ട സമൂഹത്തിന്റെ നേർഛേദമായി വളരുന്നു നോവൽ. അന്നത്തെയും
എന്നത്തെയും രാഷ്ട്രീയ ചിന്താഗതികളും ചിന്തയ്ക്കായ്‌ ഇതിലെ വാക്കുകളിൽ
ചേർക്കപ്പെട്ടിരിക്കുന്നു. വല്ല്യപാപ്പൻ പരവനും മക്കൾ കുട്ടപ്പനും
വെളുത്തയുമില്ലാതെ ഈ നോവൽ നോവലേ അല്ല. എസ്തയുടെയും റാഹേലിന്റെയും
കുഞ്ഞുകാര്യങ്ങളിലെ തമ്പുരാനായ വെളുത്ത പിന്നീടെപ്പോഴോ അവരുടെ അമ്മ
അമ്മുവിന്റെ തമ്പുരാനായി മാറുന്നു. അതായത്‌ നോവലിൽ ആവർത്തിച്ചു
പറയുമ്പോലെ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറയാം.

       അരുദ്ധതി കാലത്തേയും ചരിത്രത്തേയും സാധാരണക്കാരുടെ ഇടയിലെ
രാഷ്ട്രീയഇടപെടലുകളേയും ബ്രട്ടീഷ്‌ അധിനിവേശത്തിൽ നിന്നുളവായ
സാമൂഹ്യമാറ്റത്തെയും തൊട്ടുകൂടാത്തവരുടെയും തൊടാവുന്നവരുടെയും
അകലങ്ങളെപ്പറ്റിയുമെല്ലാം നല്ലരു വിശദീകരണം തന്നെ നോവലിലൂടെ വരച്ചു
കാട്ടുന്നുണ്ട്‌. തങ്ങളുടെ കാലടികൾ പതിഞ്ഞ കാൽപാടുകൾ മായ്ച്ചുകളയാനായി
കൈയ്യിൽ ചൂലുമായി പിന്നോട്ടു നടന്ന്‌ അടിച്ചുമായ്ച്ചുകളഞ്ഞ കാലം. ചിലരെ
സംബന്ധിച്ച്‌ ഈ കാലം ഒന്നുമല്ലായിരിക്കാം. എന്നാൽ ചൂലില്ലാതെയും
കാൽപാടുകളെ മായ്ച്ചുകളയേണ്ടിവരുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ
വിലപിടിപ്പുള്ള വെളിപ്പെടുത്തൽ തന്നെ.

       രാഷ്ട്രീയ താൽപര്യങ്ങളും വ്യക്തിതാൽപ്പര്യങ്ങളും പാർട്ടി നിയമങ്ങളും
ആർക്കുവേണ്ടിയാണ്‌ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്‌.
വ്യക്തിതാൽപ്പര്യത്തേക്കാൾ മുകളിലാണ്‌ സഖാവെ സംഘടനാ താൽപ്പര്യം
എന്നുപറഞ്ഞ്‌ വെളുത്തയെ കൈയ്യൊഴിയുന്ന നേതാവ്‌ പിള്ള. പിന്നീടുണ്ടായ
സംഭവപരമ്പരകളിൽ അയ്മനം വീടിന്റെ ഉടമസ്ഥതയിലെ അച്ചാർ ഫാക്ടറി
തിരിച്ചെടുക്കുമ്പോൾ അരുദ്ധതി ചെറിയ ഒരു വരിയിൽ കാര്യങ്ങൾ ഒതുക്കുന്നു.
ചരിത്രം കാത്തുവച്ച കൈയ്യുറയിലേക്ക്‌ അയാൾ തന്റെ തയ്യാറായിരിക്കുന്ന
വിരലുകൾ ചുമ്മാതെ കടത്തി അത്രമാത്രം. ഒരൊറ്റികൊടുക്കലിന്റെ വിജയം.


       ഇതിവൃത്തമോ ആഖ്യാനമോ ഒന്നുമില്ലാത്ത ഒരസബന്ധനാടകത്തിനകത്തു
പെട്ടുപോകുന്നവർ. താൻതാന്തങ്ങളുടെ ഭാഗങ്ങളിലൂടെ തപ്പിത്തടഞ്ഞ്‌
മറ്റാരുടേയോ സങ്കടങ്ങളെ താലോലിച്ചും വളർത്തിയും മറ്റാരുടെയോ സങ്കടങ്ങളിൽ
അകപ്പെട്ടുപോകുന്നവർ. നാടകങ്ങൾ തിരുത്തി എഴുതാൻ കഴിവില്ലാത്തവർ. എല്ലാം
നാടകങ്ങളിൽ മുൻപേർ എഴുതപ്പെട്ടവ. എത്ര ഉദാത്തമായ നിർവചനമാണ്‌ നമ്മളൊക്കെ
വിധിയെന്നു പറയുന്ന സംഭവങ്ങൾക്കു നൽകിയിരിക്കുന്നത്‌. നമ്മുടെയൊക്കെ
ജീവിതത്തിലും മുൻപേർ എഴുതപ്പെട്ടുപോയ വിധികൾ തിരുത്തി എഴുതാൻ കഴിവില്ലാതെ
അകപ്പെട്ടുപോയി സങ്കടങ്ങളുടെ ആഴങ്ങളിൽ മുങ്ങി താണുപോണില്ലേ.
ഇതേപോലൊന്നാണ്‌ അമ്മുവിന്റെയും വെളുത്തയുടെയും ഇണചേരൽ. ഇതിന്റെ അവസാനം
ഭയങ്കരമായതെന്തോ നടക്കുമെന്നറിഞ്ഞുകൊണ്ട്‌ തന്നെ നിയന്ത്രിക്കാൻ
പറ്റാതായിപ്പോയ ഒന്നാണ്‌ പോലീസ്‌ മർദ്ദിച്ചുകൊല്ലുന്നത്‌ .

പുഴകാണുകകൂടിചെയ്യാത്ത സോഫിമോൾ പുഴയിൽപെട്ടു മരിക്കുന്നത്‌ ഇതിനൊന്നും ആരും
ഉത്തരവാദികളല്ല. പക്ഷെ തറവാട്‌ മഹിമയുള്ള കുടുംബപ്പേരിന്‌ കളങ്കം വരാതെ
രക്ഷപെടലിനും ഇഷ്ടക്കേടുകൾക്കുമൊടുവിൽ ഒരാൾ ശിക്ഷിക്കപ്പെടേണ്ടത്‌
അനിവാര്യമായിരുന്നു. എല്ലാവർക്കുമായി ഒരാൾ കുരിശിലേറ്റപ്പെടുന്നത്‌
നല്ലതാണ്‌ എന്ന്‌ യേശുവിന്റെ കാലത്ത്‌ പുരോഹിത ശ്രേഷ്ഠർ വിധിച്ചപോലെ
വെളുത്തയുടെ കാര്യത്തിലും സംഭവിച്ചു എന്നേയുള്ളൂ.

       പഴയസാരിക്കഷണങ്ങൾ ചുറ്റി വെളുത്തയുടെ വീട്ടിലേക്കു ചെല്ലുന്ന
കുഞ്ഞുങ്ങളെ മിസ്സ്സ്സ്‌ ഈപ്പൻ മിസ്സസ്സ്‌ പിള്ള മിസ്സസ്സ്‌ രാജഗോപാൽ
എന്നുവിളിച്ച്‌ അവരെ സ്വീകരിക്കുന്ന വെളുത്ത. കുഞ്ഞുങ്ങളുടെ
കുഞ്ഞുകാര്യങ്ങളെ അതായിത്തന്നെ നിലനിർത്തിക്കൊണ്ടുള്ള കുഞ്ഞിടപെടൽ.
കരിക്കിട്ടുകൊടുത്ത്‌ കുഞ്ഞുമരസ്പൂണുകൾ ഉണ്ടാക്കി സമ്മാനിച്ചു.
കറുത്തകോഴിയമ്മയ്ക്കു പരിചയപ്പെടുത്തികൊടുത്ത്‌. പിന്നീട്‌ മുതിർന്ന
റാഹേൽ ഓർമ്മിച്ചെടുക്കുന്നു സഹജമായ മുതിർന്ന ഭാവം മാറ്റി ഇടപെടൽ.
കുഞ്ഞുകഥയിലെ കുഞ്ഞുകാര്യങ്ങളെ അതിന്റെ തനതുഭാവത്തിൽ പെരുമാറിയതോർത്ത്‌
റാഹേലിന്‌ ആ സംഭവത്തിന്റെ മധുരം തിരിച്ചറിയാനാവുന്നു. വെളുത്ത ചെയ്തത്‌
കുഞ്ഞുങ്ങളുടെ ഇടയിലേക്ക്‌ കുഞ്ഞുമനസ്സുമായി ഇറങ്ങിച്ചെല്ലുകയാണ്‌.
അതാണ്‌ വെളുത്തയെ കുഞ്ഞുകാര്യങ്ങളുടെ ഒടേയതമ്പുരാനാക്കുന്നത്‌.
പ്രപഞ്ചത്തിൽ ഒരു തുള അവശേഷിപ്പിച്ച്‌ കടന്നുപോയ വെളുത്ത ഒരു ഗുഡ്ബൈ
പോലും പറയാതെ പോയ അമ്മ. ഒരു നങ്കൂരവുമില്ലാത്തിടത്ത്‌ ഇരുട്ടിൽ അലയാൻ
വിട്ട്‌ എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത അനാഥർ
എസ്തയും റാഹേലും ഈ നോവലിനെ വ്യത്യസ്തമാക്കുന്നതും വായിക്കുന്നവന്റെ
മുമ്പിലേക്ക്‌ എല്ലാം അതേപടി പകർത്തുകയാണ്‌. ഒന്നും കൂട്ടുന്നുമില്ല
കുറയ്ക്കുന്നുമില്ല.

       ഛെ! ഇത്രയ്ക്കുംവേണോ എന്ന്‌ സദാചാര വിശുദ്ധരെന്ന്‌ കരുതുന്നവർ മൂക്കത്തു
വിരൽവയ്ക്കുന്ന ഒന്നാണ്‌ നാരാങ്ങാപാനീയക്കാരൻ എസ്തയോടു ചെയ്യുന്നത്‌.
"ഉടുത്തിരുന്ന വെളള മൽമൽ തുണി മാറ്റി ലിംഗം എടുത്ത്‌ ഇതു പിടിച്ചേ ഞാൻ
ഒരു നാരാങ്ങാ വെള്ളം എടുത്തു തരാം" എന്നു പറഞ്ഞ്‌ വളരെ ലാഘവത്തോടെ
ജോലിയിലേക്കു തിരിയുന്ന കച്ചവടക്കാരൻ. ആ കൗശലത്തിൽ അകപ്പെടുന്ന ഒരു
കുഞ്ഞ്‌ ജീവിതത്തിലുടനീളം വഴുവഴുത്ത ഒട്ടുന്ന കൈ അവന്റെ ശരീരത്തിന്റെ
ഭാഗമല്ലാതെ അനുഭവപ്പെടുന്നു. ആരോടും പങ്കുവയ്ക്കാൻ പറ്റാതെ മനസ്സിൽ
ദഹിക്കാതെ കിടന്ന നാരങ്ങാപ്പാനീയം ഒടുവിൽ അവന്റെ മാനസിക നിലതന്നെ
തെറ്റിക്കുന്നു. ഇപ്പോൾ ഈ വർത്തമാനകാലത്തിൽ ഇത്തരം ദുരുപയോഗങ്ങളിൽ
പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയിലേക്ക്‌ നമ്മുടെ ശ്രദ്ധ
തിരിയേണ്ടിയിരിക്കുന്നു.

       ഗ്രാമീണ നിഷ്കളങ്കതയുടെ ഒരുദാഹരണം മാത്രം ചേർക്കാം. എസ്തയെവിടെ എന്ന്‌
വെളുത്ത ചോദിക്കുമ്പോൾ അവനെ കൊച്ചീല്‌ വിറ്റു ഒരു ചാക്കരിയ്ക്ക്‌ എന്ന്‌
റാഫേലിന്റെ മറുപടി. നിന്നെ ഞങ്ങളെചന്തേന്നുവാങ്ങിയതാ എന്ന്‌ അമ്മമാർ
കുഞ്ഞുങ്ങളെ വാത്സല്ലിക്കുന്നത്‌ ഓർമ്മയിൽ വരുന്നു. ആകർഷണീയമായ
എഴുത്തുശൈലി.

       സ്ത്രീയുടെ രണ്ടാം വിവാഹം ഇന്നും നാട്ടുനടപ്പുള്ള പുരുഷന്‌
അനുവദനീയമാണുതാനും. ജീവിതം ഒച്ചയില്ലാത്തനദിപോലെ ഒഴുകുകയേ സ്ത്രീയ്ക്ക്‌
എന്നുമുള്ളു. അരുദ്ധതി തുറന്നെഴുതുമ്പോൾ ആർക്കും ദഹിക്കില്ല.
സദാചാരത്തിന്റെ വഴിയേ നാം നടക്കുമ്പോഴും കള്ള സദാചാരത്തിന്റെ
പിന്നാമ്പുറങ്ങൾ നമ്മുടെയിടയിൽ തലയുയർത്തി ഗമയിൽ നിലയുറപ്പിച്ചിട്ടുണ്ട്‌
എന്നു പറയാതെവയ്യാ. ഇതിലെ പലതും എഴുതാതിരിക്കാൻ വയ്യാത്തകാര്യങ്ങൾ
തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഈ പുസ്തകം മുന്നോട്ടും പുറകോട്ടും
വായിക്കണം.

       ഈ നോവൽ 14 വർഷം പൂർത്തിയാക്കുകയാണ്‌. കുഞ്ഞുകുഞ്ഞുകാര്യങ്ങളും
കുഞ്ഞുങ്ങളും കൂടി കാലത്തെ വളരാൻ വിടാതെ പിടിച്ചു നിർത്തിയ നോവൽ.
സങ്കടങ്ങളെല്ലാം മാറിവരുന്ന കാലത്ത്‌ അവിടെ നിന്ന്‌ ജീവിതം തുടരാൻ
കാത്തിരിക്കുന്ന കുഞ്ഞുമനസ്സുകൾക്ക്‌ വായിക്കാൻ ഒട്ടകപക്ഷിയുടെ
മുട്ടതൊണ്ടയിൽ കൂടി ഇറങ്ങുമ്പോഴുള്ള അവസ്ഥയിൽ കണ്ണീരില്ലാതെ കരയാൻ നോവൽ
നമ്മെ കൊണ്ടെത്തിയ്ക്കുന്നു.