പായിപ്ര രാധാകൃഷ്ണൻ
വിശ്വാമിത്രൻ തപഃശക്തിയാൽ തെങ്ങിനെ സൃഷ്ടിച്ചുവേന്നാണ് ഒരു വിശ്വാസം.
മനുഷ്യശിശുക്കൾ തെങ്ങിൽ വിളയട്ടെ എന്നാണ് വിശ്വാമിത്രൻ കൽപ്പിച്ചതു.
ഇതറിഞ്ഞ ബ്രഹ്മാവ് അസ്വസ്ഥനായി. സൃഷ്ടി സംബന്ധമായ ഈ പ്രശ്നത്തെ
ബ്രഹ്മാവ് വിഷ്ണുമഹേശ്വരന്മാരെ അറിയിച്ചു. ത്രിമൂർത്തികൾ വിശ്വാമിത്ര
മഹർഷിയെ സമീപിച്ചു. മഹാവിഷ്ണു ഋഷിയോട് അദ്ദേഹത്തിന്റെ ഉദ്യമം
അനുചിതമാണെന്നും തെങ്ങിൽ നിന്ന് മനുഷ്യശിശുക്കൾ പിറക്കാൻ തുടങ്ങിയാൽ
ഭൂമി കുഞ്ഞുങ്ങളെക്കൊണ്ട് നിറയുമെന്നും പറഞ്ഞു. മനുഷ്യജീവിതം
ദുഃസ്സഹമാക്കുന്ന ഈ നടപടിയിൽ നിന്ന് പൈന്തിരിയണമെന്നും
അഭ്യർത്ഥിക്കുന്നു. മഹാവിഷ്ണു വിന്റെ നിർദ്ദേശം അംഗീകരിച്ച്
വിശ്വാമിത്രൻ തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറി. സംപ്രീതനായ മഹാവിഷ്ണു
തെങ്ങിനെ അനുഗ്രഹിച്ചു. ?ഈ ഫലവൃക്ഷം ശ്രേഷ്ഠമായി പരിഗണിക്കപ്പെടും. ഇളനീർ
സ്വാദിഷ്ടവും ആരോഗ്യപ്രദായ കവുമായിരിക്കും. ഇതിന്റെ ഫലം ആഹരിക്കുന്നവർ,
ഇളനീർ കുടിക്കുന്നവർ അങ്ങയെപ്പോലെ യോഗ്യരായിത്തീരും?
ആധുനിക കാലത്ത് അമേരിക്കയുടെ പ്രസിഡന്റായിരുന്ന കെന്നഡിയുടെ ജീവിതത്തിൽ
നിർണ്ണായകമായൊരു പ്രതിസന്ധിയെ മറികടക്കുവാൻ നാളികേരം
നിമിത്തമാകുകയുണ്ടായി.
1941ൽ ജപ്പാൻ സിംഗപ്പൂരിന്റെ പേൾ ഹാർബർ
അക്രമിക്കുകയുണ്ടായി. അമേരിക്കയുടെ കപ്പൽവ്യൂഹത്തെ അപ്രതീക്ഷിതമായി
തകർത്തത് അമേരിക്കയുടെ ദേശീയബോധത്തെ വല്ലാതെ വ്രണിതമാക്കി. രണ്ടാംലോക
മഹായുദ്ധത്തിൽ ജപ്പാന്റെ മുന്നേറ്റങ്ങൾക്ക് തടയിടാൻ സോളമൻ ദ്വീപിന്
സമീപമുള്ള ബ്ലാക്കറ്റ് കടലിടുക്കിൽ ഒരു ലക്ഷം നാവികരെ വിന്യസിച്ചു.
ഇക്കൂട്ടത്തിൽ പുറം വേദനയുള്ള ഒരു യുവാവും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെ
അമേരിക്കൻ സ്ഥാനപതി ജോസഫ് കെന്നഡിയുടെ മകൻ ജോൺ ഫിറ്റ്സ് ജെറാൾഡ്
കെന്നഡി. അച്ഛന്റെ ശുപാർശപ്രകാരമാണ് ഈ യുവാവിനെ നേവിയിലെടുത്തത് തന്നെ.
പതിമൂന്ന് പേരുള്ള ഒരു ടോർപ്പിഡോ ബോട്ടിന്റെ നായകസ്ഥാനമാണ് ഈ യുവാവിന്
ലഭിച്ചതു. യുദ്ധത്തിൽ ജപ്പാൻ പടക്കപ്പൽ ബോട്ട് തകർത്ത് തരിപ്പണമാക്കി.
രണ്ടുപേർ മരിച്ചു. മുറിവേറ്റ സൈനികരേയും സഹപ്രവർത്തകരേയും കൊണ്ട്
രക്ഷപ്പെടാൻ കെന്നഡി തീരുമാനിച്ചു. മുറിവേറ്റ സൈനികന്റെ ലൈഫ് ജാക്കറ്റ്
കടിച്ചുപിടിച്ച് അയാളേയും കൊണ്ട് കെന്നഡി നീന്തി. ഒരുവിധം
സോളമൻദ്വീപിലണഞ്ഞു. ?പറ്റുന്നത് പെട്ടെന്നും, പറ്റാത്തത് പിന്നീടും
എന്ന അമേരിക്കൻ സേനയുടെ വിശ്വാസപ്രമാണമനുസരിച്ച് അവിടെക്കിടന്ന ഒരു
തേങ്ങയെടുത്ത് അതിൽ ഒരു സന്ദേശമെഴുതി. തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷ.
ദ്വീപ് നിവാസികൾ അത് പട്ടാളക്യാമ്പിലെത്തിച്ചു. നാളികേര സന്ദേശത്തിന്
ഫലമുണ്ടായി. പിറ്റേന്ന് തന്നെ രക്ഷിക്കാനുള്ള നൗകയെത്തി. കെന്നഡിയും
കൂട്ടരും വിജനദ്വീപിൽ നിന്ന്, മരണത്തിന്റെ മുന്നിൽ നിന്ന്
രക്ഷപ്പെട്ടു.
1960ൽ കെന്നഡി അമേരിക്കൻ പ്രസിഡന്റായപ്പോൾ തന്നെ രക്ഷിച്ച തേങ്ങയെ
അദ്ദേഹം മറന്നില്ല. അതേ തേങ്ങ തേടിപ്പിടിച്ച് അലങ്കരിച്ച് തന്റെ
ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രസിഡന്റിന്റെ
മേശപ്പുറത്ത് വെച്ചു. അമേരിക്കൻ പ്രസിഡന്റിനെ ഒരുനാൾ രക്ഷിച്ച അതേ
തേങ്ങയെ രാഷ്ട്രം ഇന്നും അനുസ്മരിക്കുന്നു; ആദരിക്കുന്നു. കെന്നഡി
ലൈബ്രറിയിൽ അത് സൂക്ഷിച്ചിട്ടുണ്ട്. അത് തേടിപ്പിടിച്ച സോളമൻ ദ്വീപ്
നിവാസികളായ ബ്യൂക്കഗാസയുടേയും ഐറാണിക് കുമാനുവിന്റേയും പേരുകളും
രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഉണക്കത്തേങ്ങ സ്റ്റാമ്പൊട്ടിച്ച് അയച്ചാൽ
അത് സ്വീകരിക്കുവാനും മേൽവിലാസക്കാരന് എത്തിക്കുവാനും അമേരിക്കൻ
പോസ്റ്റൽ വകുപ്പ് ഇന്നും തയ്യാറാണ്.
