Wednesday 14 December 2011

സിന്ട്രെല്ല

സജീവ് അനന്തപുരി


നിറങ്ങളില്ലാത്ത
നിശബ്ദ വേളയിലാണ്
അവളെന്റെ ശൂന്യമായ
കണ്ണുകളിലേക്കു
സൈന്‍ ഇന്‍ ചെയ്തു വന്നത്.

ഇന്നലകളുടെ മണവും പേറി
മൌസിന്റെ ശരാഗ്രം കൊണ്ട്
തൊട്ടു വിളിച്ചപ്പോള്‍
ഹൃദയത്തിലെവിടെയോ
ഒരാര്‍ദ്ര ഗീതമായ്
ഒളിഞ്ഞും തെളിഞ്ഞും
അവള്‍ വന്നു

കീ ബോര്‍ഡില്‍ വിരലുകളുടെ
മാന്ത്രിക നടനത്തിനൊടുവില്‍
പിറന്നു വീഴുന്ന
പ്രണയ വര്‍ണാക്‍ഷരങ്ങള്‍
ദൈവ നിയോഗത്തിന്റെ
ശിലാ ലിഖിതങ്ങളാണെന്നു
സ്വയം ആശ്വസിക്കുവാനും,
പുനര്‍ ജനികളുടെ
മണ്‍ ഫലകങ്ങളില്‍ എഴുതപ്പെടുന്ന
അനശ്വരമായ പ്രേമ കാവ്യമായ്‌
അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന
പ്രതീക്ഷക്കൊടുവില്‍

അധരങ്ങളില്‍ വിരിയുന്ന
പുഞ്ചിരി പുഷ്പങ്ങളുമായി
ഋതുക്കള്‍ അന്ന്യമാക്കിയ
ഹൃദയ തീരങ്ങളില്‍
വന്നു പോകുന്നത്
അവള്‍ തന്നെയാണ്

" സിന്ട്രെല്ല "