Showing posts with label payipra radhakrishnan. Show all posts
Showing posts with label payipra radhakrishnan. Show all posts

Wednesday, 14 December 2011

നഗരികാണിയ്ക്കൽ


പായിപ്ര രാധാകൃഷ്ണൻ

ഒരു കൃശപ്രവാഹത്തെ
നഗരികാണിയ്ക്കലിന്നിറങ്ങിയതാണ്‌
സ്മൃതിവൈവശ്യങ്ങളിൽ തളർന്ന്‌
മടിയിൽകിടന്ന്‌ മകളായി
ഒരിതരപ്രകൃതത്താൽ
ജീവപരാഗങ്ങളെ
പ്രകൃതിവിലാസങ്ങളെ
ജൈവാശ്ലേഷത്താൽ
സ്വായത്തമാക്കാനായുന്ന
പൂക്കളെപ്പോലെ
നാഗരികച്ചമയങ്ങളെവെടിഞ്ഞ്‌
പാതിവഴിയിൽ
എറിഞ്ഞുകളയാനാവാത്ത
പഴകിയ പാഥേയമായി
ഉപരിയാത്രയ്ക്കുള്ള
കുടുസ്സുലിഫ്റ്റിന്റെ
തണുപ്പിൽ ലഘുപാചകം
അടുക്കളയിൽവേവാത്ത അടുപ്പം
തൊടുകുറിയിൽ
പാതിവെന്ത തൊടുകുറി!
പതുക്കെപ്പതുക്കെ,
ചെറുചൂടിൽ,
പൊള്ളിക്കാതെ,ഒരു തുള്ളി!

Tuesday, 15 November 2011

ധ്യാനചന്ദ്രന്‍


പായിപ്ര രാധാകൃഷ്ണന്‍
അജന്തയിലെ
ധ്യാനബുദ്ധന്‍മാര്‍ക്കുപോലും
പാല്‍പ്പായസവുമായി
വരുന്ന സുജാതമാരും
അവരെ ഉമ്മവയ്ക്കാനിടം
നല്‍കുന്ന സ്വകാര്യതകളുമുണ്ട്‌.
അഹങ്കാരിയായ
ബോധിവൃക്ഷംമാത്രം
ആര്‍ക്കുംനിഴലനുവദിക്കുന്നില്ല!
തന്നിലേക്ക്‌ പടരുന്ന
ആത്മരതിയുടെ വേരുകള്‍
ആസക്തിയുടെ
ധ്യാനമര്‍മ്മം
സ്മൃതിശിഷ്ടങ്ങളില്‍
ഗാഢരഹിത
അധരസംയോഗങ്ങള്‍
തിരസ്കാരത്തിന്റെ
ചവര്‍ക്കുന്നചതുപ്പുകള്‍ക്കപ്പുറം
മൌനത്തിന്റെ  മഹാഗിരികളില്‍
വീണ്ടും രാഗചന്ദ്രോദയം

Thursday, 13 October 2011

പാവഗന്ധർവ്വൻ


പായിപ്ര രാധാകൃഷ്ണൻ

പ്രണയിക്കാൻ ഒരു പാവക്കുട്ടി
പഴയ മുണ്ടുപെട്ടിയിൽ
പിന്നിയപട്ടുസാരിക്കുമടിയിൽ
ഓർമ്മകൾക്കിടയിൽ
പൂഴ്ത്തിവയ്ക്കാവുന്നഒന്ന്‌
ലാളിച്ചുംഓമനിച്ചും
മടിയിലും മാറത്തും
തലയിലും താഴത്തും
വയ്ക്കാതെ,
ചിതലരിക്കാതെ,
പേനരിക്കാതെ
ഒരു കളിക്കൂട്ട്‌
അച്ഛനും അമ്മയും
ഭർത്താവും അയൽക്കാരനും
കാണാതെ,
തീവ്രമായ ഏകാന്തത്തകളിൽ
കൂട്ടുവരുന്ന,
ഇണങ്ങാനും പിണങ്ങാനും
ഇറുക്കിപ്പിടിക്കാനും,
പാതിചാരിയ കിനാവുകളുടെ
കിടപ്പറകളെ,
സ്നേഹചുംബനങ്ങളാൽ
മുറിവേൽപിക്കാനും,
കൂട്ടിരിക്കാനും,
കൊക്കുരുമ്മിക്കൊഞ്ചാനും
കൊത്തിപ്പിണങ്ങാനും
തിളങ്ങുന്ന കണ്ണുകളും
തുടുത്ത അധരങ്ങളും
സ്വപ്നങ്ങൾ പൂക്കുന്ന
ഉടലഴകുകളുമുള്ള
ഒരു പാവം,
പാവഗന്ധർവ്വൻ!



--

Sunday, 14 August 2011

വല്ലാത്ത മാമ്പഴക്കാലം


പായിപ്ര രാധാകൃഷ്ണൻ


സ്നേഹത്തിനായുള്ള
മത്സരത്തിൽ
ഒരു മാമ്പഴത്തിനായി
മൂവുലകം ചുറ്റിവരുന്നു
മണ്ണുംചാരി നിന്നവൻ
പെണ്ണിനെയും കൊണ്ടുകടന്നു.
കൗശലക്കാരുടെ റിയാലിറ്റിഷോ
മൂർച്ചയേറിയ കത്തിയിൽ
മാമ്പഴം പാളുന്നു.
വൈലോപ്പിള്ളിയുടെ മാവിൻ‍ചുവട്ടിൽ
എംഎൻ‍വിജയന്റെ മാമ്പഴത്തിര കാളുന്നു
ഒടിഞ്ഞ പൂങ്കുലയുടെ
മുറിവേറ്റബോധ സ്ഥലങ്ങളിൽ
തണുപ്പ് പടരുന്നു
ഹൃദയതാപത്താൽ മാമ്പൂവ് കരിയുന്നു