സന്തോഷ് പാലാ
കണ്ണുകള്‍
കഥകള്‍ പറയുമെന്ന്
ആദ്യം പഠിപ്പിച്ചത്
അമ്മയും മുത്തശ്ശിയുമാണ്.
ആ കണ്ണുകളില്‍ നോക്കി
കുഞ്ഞായിരിയ്ക്കുമ്പോള്‍
എത്രയോ തവണ
ഉറങ്ങിപ്പോയിരിയ്ക്കുന്നു!
കന്നിമാസത്തിലെ
വിഷയാസക്തിക്കാരെ
കല്ലുകൊണ്ടെറിഞ്ഞു മാത്രം ശീലമുള്ള
എന്നെ
കണ്ണുകൊണ്ടെങ്ങനെയെറിയാം
എന്ന് പഠിപ്പിച്ചത്
കോളേജിലെത്തിയപ്പോള്‍
ഒരു കൂട്ടുകാരനാണ്.
അവനിന്ന്
അമേരിക്കയില്‍
ഒരു വിഴുപ്പലക്കല്‍ പ്രസ്ഥാനത്തിന്റെ
പ്രസിഡന്റാണ്
2
പെണ്ണുകെട്ടാത്ത ഒരുത്തന്റെ
കണ്ണുകള്‍
ചൂടന്‍ കിനാവുകള്‍
ചോര്‍ന്നുപോകാതെ
സൂക്ഷിയ്ക്കുന്നതിലാണ്.
പെണ്ണുകെട്ടിയവന്റെ കണ്ണുകള്‍
പിടിവള്ളി തേടിയുള്ളതാണ്.
മതാധ്യക്ഷന്മാരുടെ കണ്ണുകള്‍
ഒരാളുടെ പേരും വാലും
പകുത്തു നോക്കുന്ന തിരക്കിലാണ്.
ഇറച്ചിക്കടക്കാരന്റെ കണ്ണുകള്‍
ചോരമണമുള്ള തുണ്ടങ്ങളിലും
അവ തരുന്ന തുട്ടുകളിലുമാണ്.
ബസോടിയ്ക്കുന്നവന്റെ
കണ്ണുകള്‍ റോഡിലും
റോഡരികില്‍ കുറ്റിയടിച്ചു നില്‍ക്കുന്ന
സാരിക്കഷണങ്ങളിലുമാണ്.
പൊങ്ങച്ചസഞ്ചിയുമായിയെത്തുന്ന
കൊച്ചമ്മമാരുടെ കണ്ണുകള്‍
അടുത്തു നില്‍ക്കുന്നവളെ
അളന്നെടുക്കുന്നതിലാണ്.
കൊച്ചുകുട്ടികളുടെ കണ്ണുകള്‍
നക്ഷത്രത്തിളക്കം മാഞ്ഞ്
മിണ്ടാതിരുന്നൊരു ടി വി പെട്ടിയില്‍
മുട്ടുന്നത് കാണാം.
ഒരു വൃദ്ധസദനത്തില്‍ നിന്നുള്ള
എല്ലാ കണ്ണുകളും
ഗെയിറ്റ് കടന്നെത്തുന്ന
ആരെയോ കാത്തിരിയ്ക്കുന്നു.
വശപ്പിശകായി നില്‍ക്കുന്ന
ചില ഒരുമ്പെട്ടവളുമാരുടെ
കണ്ണുകള്‍
കുടുംബം കലക്കികളെത്തേടിയാണ്.
3
ഈ വിടുവായപ്രസംഗം
നടത്തുമ്പോള്‍
മുറ്റത്ത് വന്ന് നിന്ന്
അമ്മാ അമ്മാ എന്നു വിളിക്കുന്ന
ഒരു ധര്‍മ്മക്കാരിയുടെ
കണ്ണുകള്‍ നോട്ടമിടുന്നത്
വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന
ഉന്തുവണ്ടിയിലെ
കണ്ണുപൊട്ടനായ കെട്ടിയോനിലേക്കാണോ?
കാശെടുക്കാന്‍ പോയ കാര്‍ന്നോന്മാരിലേക്കാണോ?
അതോ മുറ്റത്ത് നിന്നും തിണ്ണയില്‍ നിന്നും
തോള്‍സഞ്ചിയിലേക്ക്
ആരും കാണാതെ എത്തിക്കുന്ന
സാധനങ്ങളിലേക്കായിരിക്കുമോ?
4
എന്റെ ഇടത്തെ കണ്ണ്
ഈ കവിതകളൊക്കെ
കണ്ടിട്ടും
കണ്ടില്ലെന്നു
നടിയ്ക്കുന്ന
കവിമിത്രങ്ങളിലേക്കും
വലത്തെ കണ്ണ്
കവിതകള്‍ വായിക്കുന്ന
നിങ്ങളിലേക്കും
ഒരേ സമയം കാഴ്ച തേടുന്നു
അതെ , ഞാന്‍ കോങ്കണ്ണനാണ്.
കണ്ണുകളിന്നും കഥകള്‍
പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു
മുത്തശ്ശി പറയാത്ത,
അമ്മക്കയ്ക്കറിയാത്ത
കഥകള്‍!
Showing posts with label santhosh pala. Show all posts
Showing posts with label santhosh pala. Show all posts
Saturday, 14 January 2012
കണ്ണുകള്‍
Labels:
santhosh pala
Wednesday, 14 December 2011
പ്രവാസദൂരം
പ്രവാസദൂരം
സന്തോഷ് പാലാ
തേന്‍വരിയ്ക്കയില്‍ നിന്നും
തേനീച്ചക്കൂട്ടിലേയ്ക്കുള്ള ദൂരവും
ചാമ്പയില്‍ നിന്നും
ചാരുകസേരയിലേയ്ക്കുള്ള ദൂരവും
ഒരവധി ദിവസം
കൊണ്ടളക്കാന്‍
എളുപ്പമായിരുന്നു.
ചോപ്പില്‍ നിന്നും
ചെങ്കൊടിയിലേയ്ക്കുള്ള ദൂരവും
പകലില്‍ നിന്നും
പാതിരയിലേയ്ക്കുള്ള ദൂരവും
പറഞ്ഞുതരാന്‍
പണ്ടൊത്തിരിപേരുണ്ടായിരുന്നു.
അക്ഷരങ്ങളില്‍ നിന്നും
അറിവിലേയ്ക്കുള്ള ദൂരവും
വ്യക്തിയില്‍ നിന്നും
പ്രസ്ഥാനത്തിലേയ്ക്കുള്ള ദൂരവും
ഒരുപോലെയളക്കുന്ന
നാട്ടിലൂടെ നടത്തുന്നു കാലം.
അത്ഭുതങ്ങളില്‍ നിന്നും
ആള്‍ദൈവത്തിലേയ്ക്കുള്ള ദൂരവും
നേഴ്സില്‍ നിന്നും
ഡോക്ടറിലേയ്ക്കുള്ള ദൂരവും
ഒരു സ്തെതസ്കോപ്പുകൊണ്ടളക്കാനാവുമോ?
വിപ്ലവത്തില്‍ നിന്നും
വിശ്വാസത്തിലേയ്ക്കുള്ള ദൂരവും
സ്വപ്നത്തില്‍ നിന്നും
സ്വന്തമാക്കിയതിലേയ്ക്കുള്ള ദൂരവും
ചിലനേരത്ത്
കുറഞ്ഞു കുറഞ്ഞു
വരുന്നതായി തോന്നിയേക്കാമെങ്കിലും,
വിരഹത്തില്‍ നിന്നും
വേദനയിലേയ്ക്കുള്ള ദൂരവും
ഒറ്റപ്പെടുന്നതില്‍ നിന്നും
ഓര്‍മ്മയിലേയ്ക്കുള്ള ദൂരവും
തിട്ടപ്പെടുത്താനാവാതെ
വീര്‍പ്പുമുട്ടുന്നുണ്ടാവാമൊരു മനസ്സ്.
രാത്രിയുടെ നിഗൂഡതയിലിരുന്ന്
കണ്ണുകള്‍
നിലാവിലേയ്ക്കുള്ള ദൂരം
തേടുന്നതുപോലെ!
Labels:
santhosh pala
Thursday, 13 October 2011
ഓണം ഇപ്പോള്‍ പരിധിക്കകത്താണ്
സന്തോഷ് പാലാ
ചാവടിയിലിരുന്ന
സ്വര്‍ണ്ണക്കോളാമ്പി
സൂത്രത്തില്‍
പുകയിലക്കെട്ട്
മണത്തതിനാലാവുമോ
വീണ്ടും വീണ്ടും
ഇരട്ടിമധുരം ഛര്‍ദ്ദിക്കുന്നത്?
തുമ്പിയെക്കൊണ്ട്
കല്ലെടുപ്പിച്ചും
ആനയുടെ
വാലു തപ്പിയും
കണ്ടതെല്ലാം
തല്ലിപ്പൊട്ടിച്ചും
ഒരു ചാറ്റല്‍ മഴ
കുറുക്കന്റെ
കല്യാണമാഘോഷിക്കാനെത്തുന്നു
അണ്ടാവും
അടപ്പായസവും
അണ്ടിപ്പരിപ്പും
ആര്‍ത്തിപണ്ടാരങ്ങളും
ട്രാക്ക് തെറ്റാതെ
ഇഞ്ചോടിഞ്ച്
മത്സരിക്കുന്നു
തുഴഞ്ഞ്
തുഴഞ്ഞ്
ഒരു
തുണയും
കിട്ടാത്ത
ഒരു പാട്ടിനെ
രണ്ടു തുമ്പകള്‍
കരക്കടുപ്പിക്കുന്നു
ആലപ്പുഴ സ്റ്റേഷനില്‍
രഞ്ജിനി
ട്യൂണ്‍ ചെയ്തുകൊണ്ട്
കുറെ ഓണപ്പൂക്കള്‍
ഇളവെയിലിലനങ്ങിയും
അനങ്ങാതെയും
ഒരു കളം
വരച്ചദൃശ്യമാകുന്നു
പതിവിലും നേരത്തെ
പരിപാടികള്‍ തീര്‍ത്ത
യുവദീപ്തി ആര്‍ട്സ് ക്ലബ്ബ്
വാമനനെ
കൈകാര്യം
ചെയ്തുകൊണ്ടിരിക്കുകയാണ്
കിരീടത്തില്‍
നിന്നകന്നു പോയ
സിങ്ക്പേപ്പര്‍
സുലൈമാന്റെ കടയിലെ
തേയിലപ്പെട്ടിയോട്
സങ്കടം പറയുന്നു
പെട്ടെന്ന്
തോട്ടീണ്ടിയില്‍
ആരോ
തോര്‍ത്തുമുണ്ടുലയ്ക്കുന്ന ഒച്ച
തോട്ടില്‍ കൂടി
ഒരു രാജ്യം
നീര്‍ക്കാംകുഴിയിട്ട് നീന്തി
നീര്‍ക്കുമിളകള്‍
അവശേഷിപ്പിക്കുന്നു.
ചെളിവെള്ളം
നിറഞ്ഞ
വായനശാലഗ്രൌണ്ടില്‍
*‘ഒറ്റ‘ ജയിച്ച്
*‘പെട്ട‘യിലേക്കുള്ള
ഊഴം കാത്തു നില്‍ക്കുകയാണ്
പൊടുന്നനെയെത്തിയൊരു
നനുത്ത കാറ്റ്.
മൈക്ക് ഇനി *ലൂക്കിന് കൈമാറുന്നു.
ഒറ്റ,പെട്ട- നാടന്‍പന്തുകളിയിലെ രണ്ട് വ്യത്യസ്ത ഘട്ടങ്ങള്‍
ലൂക്ക്-പ്രശസ്തനായിരുന്ന വള്ളംകളി കമന്റേറ്റര്‍
Labels:
santhosh pala
Tuesday, 13 September 2011
പരിദേവനം
സന്തോഷ് പാലാ
മുത്തശ്ശനൊത്തൊരു
ചാരുകസേരയില്‍
വന്‍പെഴും വീടിന്റെ
ഉമ്മറം കാക്കുന്നു
മുത്തശ്ശി കാവലായ്
നില്‍ക്കുന്നു മുറ്റത്ത്
വെട്ടം വിതറും
വിളക്കുമായ്.
അച്ഛനുമമ്മയും
ഉണ്ണീടെ ചേച്ചിക്ക്
കല്യാണമെത്തുവാന്‍
ഒട്ടിപിടിച്ചൊരു
വണ്ടി കേറി.
കോരനു ചോറ്
വിളമ്പാനിപ്പൊളെന്‍
കോമളച്ചേച്ചി
തിരയുന്നതേയില്ല
പുസ്തകത്താളിലുണര്‍ന്ന
മനസ്സിന് എന്തോരം
നന്ദി ഞാന്‍ ചൊല്ലിടേണ്ടൂ!
കാലങ്ങളേറെ
വിലപിച്ചതിനാലോ
കാരുണ്യമായി-
ക്കറുത്തകൂടുണ്ടായി?
കാലത്ത്
കോര്‍ത്തമാടിന്റെ
തുണ്ടം പൊതിഞ്ഞെന്നില
കാഴ്ചയ്ക്ക് വക്കില്ല
ഹൈദ്രോസൊരിക്കലും.
വേലപ്പനാശ്ശാരി
വേലിക്കകത്തേക്ക്
കേറി വരുമ്പോളകം
വിറക്കും
വീതുളി വെച്ചയാള്‍
മാറിന്റെ പൂളെടുത്തഞ്ചാറുരുപ്പടി
തീര്‍ത്തിടില്ലേ?
നീളും കരങ്ങളെ
വെട്ടിമാറ്റുന്നതാല്‍
പ്രേയസ്സി നിന്നെ പുണരാനുമാകില്ല
ദേശം ഭരിക്കൊന്നൊ-
രീശന്റെ കോവിലില്‍
സ്വര്‍ണ്ണം പൊതിഞ്ഞവര്‍
നിര്‍ത്തിയേക്കാം.
ഇത്ര തപിക്കുന്ന
പാഴ്‌ജന്മ വേദന
പാരിലിന്നാരാ തിരക്കീടുക?
കേമം പറയുന്ന
ഞാനിന്ന് തേക്കല്ല
പോക്കണം കെട്ടോരു
കോന്തന്‍ മരം.
കണ്ണു കിട്ടാതെയെന്‍
മിന്നലേ വന്നെന്റെ
ചങ്ക് കരിച്ചങ്ങെടുത്തീടുക!
കോടാലി കേറാതെ
തെന്നലെ വന്നെന്നെ
ചോടേ എടുത്ത്
മറിച്ചീടുക!
Labels:
santhosh pala
Subscribe to:
Posts (Atom)



