Showing posts with label m leelavathy. Show all posts
Showing posts with label m leelavathy. Show all posts

Tuesday, 13 September 2011

കുടുംബം: ത്യാഗമുണ്ടെങ്കിലേ നിലനിൽക്കൂ




എം.ലീലാവതി


ഇന്ന്‌ സ്ത്രീ പുരുഷന്മാർ തമ്മിലുള്ള വഴക്കും വേർപിരിയലും വലിയ വാർത്തകളായി ഇടം പിടിക്കുന്നുണ്ട്‌. എനിക്കു തോന്നുന്നത്‌, അത്‌ കേരളീയ സമൂഹത്തെ ആകെ ബാധിച്ച ഒരു രോഗമായി കാണാനാവില്ല എന്നാണ്‌. മദ്യത്തിന്റെ ഉപയോഗം കൂടിയതനുസരിച്ച്‌, കുടുംബങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്‌. അത്‌ സാധാരണ കുടുംബങ്ങളെ ബാധിക്കുന്നുമില്ല. ബോധമനസ്സിന്റെ ശൈഥില്യംകൊണ്ട്‌ ചിലർ പരിധിവിട്ടു പോകുന്നതാണ്‌. ഇത്‌ പ്രധാനമായും മദ്യപാനത്തിന്റെ ഫലമാണ്‌.

 ഭർത്താവുള്ള സ്ത്രീ, കാമുകന്റെ കൂടെ പോകുന്നതായി വാർത്തവായിക്കാറുണ്ട്‌. ഭർത്താവിനെ കൊന്ന സംഭവങ്ങളും കേട്ടിട്ടുണ്ട്‌. ഇതെല്ലാം കുടുംബജീവിതത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളാണ്‌. പൊതു പ്രവണതയല്ല.

 തീർച്ചയായും, നമ്മുടെ ജീവിതവും ഒരു പരിണാമഘട്ടത്തിലാണ്‌. പാശ്ചാത്യ ജീവിതത്തിന്റെ സ്വാധീനഫലമായി സ്വാതന്ത്ര്യബോധം വർദ്ധിച്ചിട്ടുണ്ട്‌. ഫെമിനിസവും അതിന്റേതായ പങ്കുവഹിച്ചു. ഒരാളുമായുള്ള ബന്ധം സുഖമല്ലാതായി തോന്നിയാൽ ഉടനെ ഉപേക്ഷിക്കാനുള്ള മനസ്സ്‌, ഇങ്ങനെ ഉണ്ടാകുന്നതാണ്‌. സ്ത്രീകൾക്ക്‌ ഇന്ന്‌ കൂടുതൽ സ്വാതന്ത്ര്യമുണ്ട്‌. എല്ലാവരുടെയും കാര്യമല്ല പറയുന്നത്‌. സ്ത്രീ, പുരുഷനൊപ്പമാണെന്ന്‌ കരുതുന്നവരും വർധിച്ചിട്ടുണ്ട്‌. ഒരാളുടെ കീഴിൽ വിധേയത്വത്തോടെ നിൽക്കാൻ തയ്യാറല്ലാത്തവർ, ബന്ധങ്ങൾ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. ദാമ്പത്യബന്ധത്തിലെ ചെറിയ പിണക്കങ്ങൾപോലും, കാര്യങ്ങൾ കൂടുതൽ വഷളാക്കാം.
 സാമ്പത്തിക വളർച്ചയുടെ മറ്റൊരു ദുര്യോഗമാണിന്ന്‌ നാമിന്ന്‌ കാണുന്നത്‌. സ്ത്രീകളുടെ ശബ്ദം ഇന്ന്‌ കുറച്ചെങ്കിലുമൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്‌. വിദ്യാഭ്യാസം, ജോലി, ധനസ്ഥിതി, സ്വാതന്ത്ര്യബോധം എന്നിവയെല്ലാം, വ്യക്തിയെന്ന നിലയിലുള്ള മനോഭാവത്തെയും മാറ്റി മറയ്ക്കുന്നു.

 ഇത്‌ നമ്മുടെ നാട്ടിലെ മാത്രം സ്ഥിതിയല്ല. ആഗോളപ്രവണതയാണ്‌. ആഗോള ജീവിത പ്രവണതകൾ ഇവിടെയും പ്രതിഫലിക്കുന്നു എന്നേയുള്ളു.

 നമ്മുടെ സാംസ്കാരിക പാരമ്പര്യം പൂർണ്ണമായി തകർന്നു എന്നു പറയാറായിട്ടില്ല. മാതാപിതാക്കൾ ഇപ്പോഴും കുട്ടികളെ കരുതലോടെയാണ്‌ ഇവിടെ വളർത്തുന്നത്‌. പാശ്ചാത്യ സംസ്കാരമെന്താണ്‌? കുട്ടികളെ അവർ വിദ്യാഭ്യാസം നൽകി പുറന്തള്ളുകയാണ്‌. ചിലപ്പോൾ വിദ്യാഭ്യാസവും നൽകുന്നില്ല. പല തൊഴിലുകളുമെടുത്താണ്‌ അവിടെ കുട്ടികൾ പഠിക്കുന്നത്‌.

 നമ്മുടെ നാട്ടിൽ കുട്ടികളുടെ ഭാവിയെ പരമപ്രധാനമായി കാണുന്ന മാതാപിതാക്കളാണ്‌ കൂടുതലും. കുട്ടികളോടുള്ള സ്നേഹവും പ്രകടമാണ്‌. നമ്മുടെ പാരമ്പര്യത്തെപ്പറ്റിയുള്ള വിശ്വാസം ഉണ്ടായാൽ, ഇന്നത്തെ പല കുഴപ്പങ്ങളും പരിഹരിക്കാനാകും. സ്ത്രീക്ക്‌ കൂടുതൽ സ്വാതന്ത്ര്യം കിട്ടിയത്‌ എങ്ങനെ ഉപയോഗിക്കണമെന്ന്‌ മനസ്സിലാക്കണം. സ്വാതന്ത്ര്യം കിട്ടിയതുകൊണ്ട്‌ കുടുംബം വേണ്ടെന്ന്‌ വച്ചാൽ, കുട്ടികളെ അത്‌ ബാധിക്കും. അവരുടെ ജീവിതം വഴി മാറിപ്പോകും. സ്വാർത്ഥത പരിധിവിട്ടാൽ ബന്ധം നശിക്കും. കുടുംബബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ ദമ്പതികൾ ത്യാഗം അനുഷ്ഠിക്കണം. അമ്മയാകുക എന്ന്‌ പറഞ്ഞാൽ അതിലൊരു ഉത്തരവാദിത്തം ഉണ്ട്‌. കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണത്‌. അതുകൊണ്ട്‌ സ്ത്രീ തന്റെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്‌, ആ ഉത്തരവാദിത്തം നശിപ്പിക്കാൻ പാടില്ല. ദമ്പതികൾക്ക്‌ കുട്ടിയുണ്ടാകുമ്പോൾ, ആ പുതിയ അംഗത്തിനോടുള്ള ഉത്തരവാദിത്തം നിറവേറ്റാനാകണം. അമ്മയാകാൻ പുറപ്പെട്ടവർ ഇതു ഉൾക്കൊള്ളണം. അതിനു തയ്യാറല്ലാത്തവർ അമ്മയാകാൻ ശ്രമിക്കാതിരക്കയാണ്‌ നല്ലത്‌.