Showing posts with label surESH MUKKANNUUR. Show all posts
Showing posts with label surESH MUKKANNUUR. Show all posts

Sunday, 14 August 2011

ശ്രീരംഗനാഥനു മുന്നിൽ


 
സുരേഷ്‌ മൂക്കന്നൂർ


ശ്രീരംഗനാഥനെ കണ്ടു വണങ്ങുവാൻ
കോവിലിനുള്ളിൽ കടന്നു ചെല്ലുന്ന ഞാൻ
കണ്ടു കരിങ്കല്ലുതൂണുകൾ മേൽപുര
ഭിത്തിയും താഴെത്തറയും പ്രതിഷ്ഠയും
സർവ്വം കരിങ്കൽ കടഞ്ഞു സൃഷ്ടിച്ചവ
കാലം പരാജയപ്പെട്ടു നിൽക്കുന്ന പോൽ
കാണ്മതില്ലീശ്വരചൈതന്യമീക്കരി-
ങ്കല്ലാലുടഞ്ഞു തകർന്നെത്ര ജീവിതം
കാണുക മർത്ത്യന്റെ കൈയിനാൽ സ്വപ്നങ്ങൾ
ദേവ ഗേഹങ്ങളായ്ത്തീരുന്ന കാഴ്ചകൾ
കെട്ടിപ്പടുത്തോർ പണികഴിപ്പിച്ചവർ മ-
ണ്ണട്ടിയ്ക്കടിയിൽ നിശ്ശബ്ദരായ്ത്തീരവേ
ആയിരത്താണ്ടിനുമപ്പുറമീപ്പെരും
കോവിൽ പടുത്ത മനുഷ്യയത്നങ്ങളെ
കണ്ടറിയുന്നൂ മനസ്സുകൊണ്ടാ കർമ്മ-
ധീരരെ ജീവൻപകർന്നോരു ശിൽപിയെ
നൂറായിരം ചുണക്കുട്ടരെ ശക്തരെ
കണ്ടു വണങ്ങിത്തിരിച്ചിറങ്ങുന്നു ഞാൻ .

Friday, 8 July 2011

ഓർമ്മയിൽ ഒരു സഞ്ചാരം

സുരേഷ്‌ മൂക്കന്നൂർ






ഇരുപുറമില്ലിമുൾവേലിതീർക്കും
ഇടവഴിയൂടെയെൻതോഴരൊപ്പം
പതിവായി വിദ്യാലയത്തിലേക്കായ്‌
കഥകൾ പറഞ്ഞുനടന്നകാലം
സ്മൃതികളിൽ സൂക്ഷിച്ചിരിപ്പു ഭദ്രം
നിനവിലൂടൊന്നു കടന്നുപോകാൻ
മഴപെയ്തു കുത്തിയൊലിച്ച വെള്ളം
അണകെട്ടിനിർത്തിയതിൽക്കളിച്ചും
ചളികൊണ്ടുചന്ദനക്കുറിവരച്ചു
മണിയടിയൊച്ചകേട്ടൊന്നുഞ്ഞെട്ടി
ഇലചൂടിവിദ്യാലയം വരേയ്ക്കും
ധൃതിയിൽ നടക്കും കുസൃതികാട്ടി
വഴിനീളെ തിന്നുവാൻ കൈക്കലാക്കും
പല പല തൊടിയിലെ കായ്കനികൾ
കല്ലിലിടിച്ചങ്ങു കണ്ണിമാങ്ങ
കല്ലുപ്പു കൂട്ടിക്കടിച്ചുതിന്നും
ചാമ്പയും പേരയും ചില്ലതാഴ്ത്തി
ചാടിപ്പറിച്ചങ്ങുപങ്കുവച്ചും
കണ്ടചെടികൾതൻ കായ്പറിച്ചും
കയ്പും ചവർപ്പുമിനിപ്പുമെല്ലാം
കണ്ടുമറിഞ്ഞുമനുഭവിച്ചും
സംഘടിച്ചങ്ങിനെ സഞ്ചരിക്കെ
പള്ളിക്കൂടത്തിൻ പഠിപ്പിനേക്കാൾ
ഞങ്ങൾക്കീയാത്രകളുത്സവങ്ങൾ