Showing posts with label smitha p kumar. Show all posts
Showing posts with label smitha p kumar. Show all posts

Saturday, 14 January 2012

കിടപ്പറ -.................

സ്മിത പി.കുമാർ

കട്ടില്‍

തടവറയിലകപ്പെട്ട  അരണ്ട  വെളിച്ചത്തിന്‍
അരികുകള്‍ തേടി മിഴി പായിച്ചു
രണ്ടതിരുകളില്‍ ഉടലിന്റെ ഭാരം താങ്ങി
നീണ്ട നെടുവീര്‍പ്പുകളില്‍ മുഖമാഴ്ത്തി നാം .

ഘടികാരം

വായുവില്‍ തൂങ്ങിയാടുന്ന നിമിഷങ്ങള്‍
നമ്മിലെ സംവേദനത്തിന്റെ ഏക ശബ്ദം.
ആന്ധോലനങ്ങളില്‍ ഏറെ കൊരുത്തിട്ടും
ഇഴചേരാത്ത വഴികളില്‍ വേര്‍പെടുന്ന താളം.

പങ്ക

ഉഷ്ണ കാറ്റു പൊട്ടി ഒലിക്കുന്ന ചിറകുകള്‍
ചിതറി തെറിപ്പിച്ച മോഹങ്ങള്‍.
അടിച്ചുവാരി അടുക്കിവെക്കുവാനാകാതെ
താഴ്ന്നും ഉയര്‍ന്നും കറങ്ങിതിരിഞ്ഞും വൃഥാ.

അലമാര

കള്ളികളില്‍ തളിര്‍ക്കാത്ത പൂക്കാത്ത സമ്പത്ത്
പങ്കുവെക്കലുകള്‍ പകരം വച്ച സമയത്തിന്‍ വില.
ലോക്കറില്‍ കനം വെക്കുന്ന ഭാവി
ഇരട്ടിക്കാത്ത സമാധാനം...ഭദ്രം!


 കണ്ണാടി

കാഴ്ചകളില്‍ നേരു കാട്ടുന്ന മുഖം
ഉള്ളറകള്‍ ചികയാതെ ഉള്ളതു കാട്ടി
ഉറയൂരി കളഞ്ഞു നാം ഇഴഞ്ഞു കയറുന്ന
നമ്മിലെ വിശ്വാസത്തിന്റെ പോടുകള്‍ .

നാം മാതൃകാ ദമ്പതികള്‍
പോര്‍ വിളികള്‍ മുഴക്കാത്ത,
ഒളിയമ്പുകളെയ്യാത്ത,
ചാവേറുകള്‍ .
ഇതു നമ്മുടെ രക്തസാക്ഷി മണ്ഡപം .

Wednesday, 14 December 2011

മണല്‍ക്കാറ്റുകള്‍




സ്മിത പി കുമാർ
കാഴ്ചയുടെ അങ്ങേ അറ്റം വരെ
വെന്തു മലച്ച മണല്‍ക്കുന്നുകള്‍.
വെയില്‍ചില്ലുകള്‍ പൂക്കുന്ന പകല്‍   
ഉരുകിയൊലിക്കുന്ന രാവുകള്‍
ചത്തൊടുങ്ങുന്ന ബീജങ്ങള്‍
ജീവന്‍റെ  ഷണ്‍ഡീകരണം.

പതുക്കെ കണ്ണടക്കുമ്പോള്‍
നിലാവ് പൂക്കുന്ന തൊടിയില്‍
നോവുകളുടെ കരിമ്പടം പുതച്ചു
വഴികണ്ണുകളോടെ ഒരു വീട് ...
വയല്‍ വരമ്പിനറ്റത്തെ ഇടവഴിയില്‍
നേര്‍ത്ത പരിഭവങ്ങളോടെ
കൊലുസ്സണിഞ്ഞ ഒരു കാറ്റ് ...

പനിക്കുന്നുവോ ....?
മഴച്ചാറ്റല്‍ വീഴുന്ന കോലായില്‍
ചുക്ക് കാപ്പിയിലൂറുന്ന എരിവിലലിഞ്ഞു
നിന്റെ ഇണക്കങ്ങളിലേക്ക് ചുരുണ്ട്കൂടി
പനിച്ചു കിടക്കാന്‍ ...
ഈ മരുഭൂവില്‍ നിന്നിനിയെത്ര
മഴക്കാതങ്ങള്‍ താണ്ടണം?