Showing posts with label shemeer pattarumatham. Show all posts
Showing posts with label shemeer pattarumatham. Show all posts

Wednesday, 14 December 2011

ചിത്രാലയ ടാക്കീസ്‌ ഒരു ഫ്ലാഷ്‌ ബാക്ക്‌


ഷെമീർ പട്ടരുമഠം

       ആകാശത്തേക്കെറിഞ്ഞ കൂർത്ത നോട്ടവുമായി നിൽക്കുന്ന ഇരുമ്പുഗേറ്റ്‌
അകത്തേക്കു തള്ളിത്തുറക്കുമ്പോൾ ഓർമ്മയുടെ തുരുമ്പു പാളികൾ അടർന്നു
വീഴുന്ന ശബ്ദത്തിനു താഴെ കാറ്റ്‌ ചുഴറ്റിയെറിഞ്ഞ്‌ മണ്ണിൽ പൂഴ്ത്തിയ
ചിത്രാലയാ ടാക്കീസിന്റെ നിശ്ശബ്ദമായ തേങ്ങലുകൾ കേൾക്കാമായിരുന്നു.
ഒരാവർത്തികൂടെ ശ്രദ്ധിച്ചു നിൽക്കെ അത്‌ തന്നെ വിട്ടകന്ന വേദനകളുടെ
നിസ്സഹായതകളുടെ കൂട്ട വിലാപങ്ങളായിരിക്കുമോ എന്ന ആശങ്കയിൽ ചിത്രാലയ
ടാക്കീസിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ സ്വന്തം കഥ തിരയുകയായിരുന്നു
ജയമോഹനപ്പോൾ.

       ഒരു ദുരന്തമേൽപ്പിച്ച ആഘാതത്തിൽ നിന്നുള്ള ഉയർത്തെണീക്കൽ ഒടുവിൽ വേച്ച്‌
വേച്ച്‌ ഇവിടെ ചിത്രാലയ ടാക്കീസിനു മുൻപിൽ...
       മരക്കസേരകളിലും ചാരുബഞ്ചുകളിലും സിമന്റു തറയിലുമിരുന്ന്‌
വെള്ളത്തിരയാസ്വദിച്ച ഒരു തലമുറയുടെ ആരവം ഇപ്പോഴും തന്റെ ചുറ്റും
മുഴങ്ങുന്നതുപോലെ ജയമോഹനു തോന്നി. തന്നിലേയ്ക്ക്‌ സിനിമയെന്ന
മായാപ്രപഞ്ചം ഇട്ടുതന്ന ചിത്രാലയടാക്കീസിന്റെ പ്രതാപകാലം ഇപ്പോഴും
ഓർമ്മയിലുണ്ട്‌. താരങ്ങൾ കഥാപാത്രങ്ങളുടെ വേഷപകർച്ചയോടെ സ്ക്രീനിൽ നിറയവെ
ടാക്കീസിനുള്ളിൽ ഉയർന്ന്‌ കേൾക്കുന്ന പ്രേക്ഷകരുടെ ആരവത്തിൽ ആഹ്ലാദം
പ്രകടിപ്പിച്ച്‌ അകത്തു കയറുവാൻ ടിക്കറ്റെടുക്കാൻ കാശില്ലാതെ ശബ്ദരേഖ
മാത്രം ശ്രവിച്ച്‌ ടാക്കീസിനു പുറത്തു അക്ഷമയോടെ കാത്തു നിൽക്കുന്ന
തന്നിലെ പതിനഞ്ചുകാരൻ. ഇടവേളകളിൽ മൂത്രമൊഴിക്കാനും കപ്പലണ്ടി വാങ്ങാനും
ബീഡി പുകയ്ക്കാനും പുറത്തേയ്ക്കിറങ്ങുന്നവർ ആവശ്യം നിറവേറ്റി തിരികെ
അകത്തേയ്ക്കു കയറുമ്പോൾ താനും അവരുടെയൊപ്പം ടാക്കീസിനുള്ളിലെത്തും.
തീയേറ്റർ ജീവനക്കാർ ആരെങ്കിലും പിടികൂടുമോ എന്ന ഭയം സ്ക്രീനിൽ താരങ്ങൾ
തെളിയുമ്പോൾ അറിയാതെ മറന്നുപോകും.

       സിനിമയോടുള്ള അടങ്ങാത്ത ഭ്രമമാകാം പിന്നീട്‌ കൊറിയോഗ്രാഫർ ജയമോഹൻ എന്ന
പദവി തനിക്ക്‌ സമ്മാനിച്ചതു. തിരശ്ശീലയിൽ താരങ്ങൾ ആടിപാടവെ തന്റെ
കൈകാലുകൾ അറിയാതെ അതിനൊത്തു ചലിച്ചിരുന്നു. തന്റെയുള്ളിൽ ഒരു നൃത്ത
പ്രതിഭയുണ്ടെന്നും അത്‌ തേച്ചു മിനുക്കിയെടുക്കണമെന്നും ആദ്യമായി
ഉപദേശിച്ചതു ഹൈസ്കൂളിലെ അരവിന്ദൻ മാഷാണ്‌. അദ്ദേഹം തന്ന പ്രോത്സാഹനമാണ്‌
പിന്നീട്‌ യുവജനോത്സവങ്ങളിൽ നൃത്തരൂപങ്ങൾക്ക്‌ തന്നെ ഒന്നാം
സ്ഥാനത്തെത്തിച്ചതു. നാളുകൾക്കു ശേഷം നൃത്തസംവിധായകൻ സുന്ദരം മാസ്റ്റർ
ശിഷ്യനായി തന്നെ കൂടെ നിർത്തിയതും നൃത്തത്തോടും സിനിമയോടുമുള്ള തന്റെ
ആത്മാർത്ഥതയും അഭിനിവേശവും കണ്ടറിഞ്ഞായിരുന്നു.

       തലയ്ക്കു തൊട്ടുമുകളിൽ സൂര്യൻ തീ കോരിയൊഴിച്ചപ്പോൾ ടാക്കീസിലെ പ്രോജക്ടർ
ർറൂമിന്റെ അവശിഷ്ടങ്ങൾക്കിടയിലെ ചിതൽ ബാക്കി വെച്ച കറുത്തു ചുരുണ്ട
ഫിലിമുകളിലൊന്നിൽ ആ മുഖം  ഒരു മിന്നൽ പോലെ തെളിഞ്ഞു വന്നത്‌ ഒരു
നടുക്കമുണർത്തിക്കൊണ്ടായിരുന്നു
. ഇരുണ്ട നിറമുള്ള ആ ഫിലിം കഷണമെടുത്ത്‌
സൂര്യനുനേരെ മറയ്ക്കവേ ആ മുഖം ഒരിക്കൽകൂടി വ്യക്തമായി...ഹേമലത. സുന്ദരം
മാസ്റ്ററുടെ അസിസ്റ്റന്റായി വർക്ക്‌ ചെയ്തിരുന്ന നാളുകളിൽ ഒരു പടത്തിന്റെ
ലൊക്കേഷനിൽ വച്ചാണ്‌ അവളെ ഹേമലതയെ ആദ്യമായി കാണുന്നത്‌. ആ സിനിമയിൽ
ആകെയൊരു ഷോട്ടിൽ മാത്രമേ അവളുണ്ടായിരുന്നുള്ളൂ. കാമ്പസിലെ കുട്ടികളുടെ
കൂട്ടത്തിൽ മിന്നി മറയുന്നൊരു മുഖം അതായിരുന്നു അവളാദ്യമായി അഭിനയിച്ച
സീൻ. പിന്നീട്‌ പല ലൊക്കേഷനുകളിൽ വെച്ചും ആകസ്മികമായി അവളെ കണ്ടുമുട്ടാൻ
തുടങ്ങി.

       ആരെയും മോഹിപ്പിക്കുന്ന വശ്യ സൗന്ദര്യമോ തിളക്കമുള്ള കണ്ണുകളോ ചുവന്നു
തുടുത്ത കവിളുകളോ അവൾക്കില്ലായിരുന്നു. ഇരുണ്ട നിറവും മെലിഞ്ഞുണങ്ങിയ
ശരീരവും സ്വപ്നങ്ങളുറങ്ങിയ കണ്ണുകളുമുള്ള ഒരു സാധാരണക്കാരി. അതായിരുന്നു
ഹേമലത. സ്ഥിരമായുള്ള കണ്ടുമുട്ടൽ എന്തും തുറന്നു പറയുവാനുള്ള ഒരു
സൗഹൃദത്തിലേയ്ക്കും അതിൽ നിന്നും പ്രണയത്തിലേയ്ക്കുമുള്ള വഴി തുറന്നു.
       "നോക്കൂ ഹേമലതാ സിനിമയിലെ പ്രണയജോടികളെ പോലെ ആടി പാടാനോ സ്വപ്നലോകത്ത്‌
സഞ്ചരിക്കാനോ നമ്മൾക്കൊരിക്കലും കഴിയില്ല. കാരണം ജീവിതത്തിന്റെ നൂൽ
ചരടുകളിൽ തൂങ്ങിയാടി പ്രതിസന്ധികളെ തരണം ചെയ്തു കഴിയുകയാണ്‌
നമ്മളെപോലുള്ള സാധാരണക്കാർ".
       ഒരു ഉപദേശിയെപോലെ താനത്‌ സൂചിപ്പിക്കുമ്പോൾ സ്വപ്നങ്ങളുടെ ലോകത്തു
നിന്നും വിടുതൽ നേടാനാവാതെ അസ്വസ്ഥമായിട്ടിരിക്കുകയായിരുന്നു അപ്പോൾ
ഹേമലത. ഒരു പ്രണയനായകൻ എന്ന സങ്കൽപത്തിൽ നിന്നുമാറി പ്രേക്ഷകർ
ഒരിക്കൽക്കൂടി കാണുവാനിഷ്ടപ്പെടാത്ത ഒരു ബോറൻ കഥാപാത്രമായി അവൾ തന്നെ
മാറ്റി ചിന്തിച്ചതെപ്പോഴായിരുന്നു?
       എന്നെങ്കിലുമൊരിക്കൽ ഞാനും അറിയപ്പെടുന്നൊരു നടിയാകും. അവളുടെ ആ സ്വയം
പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയാവുക തന്നെ ചെയ്തു.
       പ്രക്ഷകർ ആരാധനയോടെ വീക്ഷിക്കുന്ന ഒരു നായികയായി അവൾ പിൽക്കാലത്ത്‌
വാഴിക്കപ്പെട്ടു. അത്‌ തന്നിൽ നിന്നുള്ള അകലത്തിന്റെ തുടക്കം
കൂടിയായിരുന്നു. ഒരനാഥയെപ്പോലെ കഴിഞ്ഞിരുന്ന അവളെ തിരക്കി എവിടെ
നിന്നൊക്കെയോ ബന്ധുക്കളെത്തിത്തുടങ്ങി. വലിയ ബംഗ്ലാവ്‌, വിലകൂടിയ
ആഡംബരക്കാർ, കാര്യങ്ങൾ നോക്കി നടത്താൻ ചുറുചുറുക്കും ചെറുപ്പക്കാരനുമായ
പ്രൈവറ്റ്‌ സെക്രട്ടറി അത്രയും ആയപ്പോഴേയ്ക്കും ലക്ഷക്കണക്കിന്‌ വരുന്ന
പ്രേക്ഷകരിൽ ഒരാൾ മാത്രമായി താൻ മാറിയിരുന്നു.
       സിനിമയോട്‌ വെറുപ്പു തോന്നിയ നാളുകൾ. മറ്റേതെങ്കിലും ജോലിക്കായി
ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു തന്നെ തേടി പ്രശസ്ത സംവിധായകൻ
വിനയകുമാറിന്റെ ഫോൺകോൾ എത്തിയത്‌.  വിനയകുമാറിന്റെ അടുത്ത ചിത്രത്തിന്‌
താൻ കൊറിയോഗ്രാഫി ചെയ്യണം. ശരിക്കും ഞെട്ടിപ്പോയി. വിനയകുമാറിനെപ്പോലെ
അറിയപ്പെടുന്ന ഡയറക്ടറുടെ ചിത്രത്തിൽ കൊറിയോഗ്രാഫറാകുകയെന്നു വച്ചാൽ
അവിശ്വസ്നീയമായി തോന്നി. വർണ്ണപകിട്ടുകളുടെ ലോകത്തേയ്ക്ക്‌ വീണ്ടുമൊരു
നൃത്തച്ചുവട്‌. പക്ഷേ ചിത്രത്തിലെ നായിക ആരെന്നറിഞ്ഞപ്പോൾ തന്റെ എല്ലാ
പ്രതീക്ഷകളും തകിടം മറിഞ്ഞു. കാണാതിരിക്കാൻ മനഃപൂർവ്വം ശ്രമിക്കുമ്പോൾ
തനിക്കായി ഒരവസരം സൃഷ്ടിച്ചുകൊണ്ട്‌ അവൾ വീണ്ടും തന്റെ മുമ്പിൽ.
ഹേമലതയുടെ സമ്മർദ്ദം മൂലമാണ്‌ പുതിയ ചിത്രത്തിലേക്ക്‌ വിനയകുമാർ തന്നെ
ക്ഷണിച്ചതെന്നു മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. തനിക്കൊരു
പ്രണയസമ്മാനവും അവൾ കരുതിവച്ചിട്ടുണ്ടായിരുന്നു." ചിത്രാലയ ടാക്കീസ്‌
തന്റെ പേരിലവൾ വിലകൊടുത്ത്‌ സ്വന്തമാക്കി. ഈ ടാക്കീസ്‌ ഇത്‌ നിനക്കുള്ള
എന്റെ പ്രണയത്തിന്റെ ഉപഹാരം. അന്ന്‌ പകൽ തങ്ങൾ ഇരുവർക്കും വേണ്ടി
മാത്രമായി ചിത്രാലയ ടാക്കീസിലെ പ്രോജക്ടർ ർറൂമിൽ ഫിലിം റീലുകൾ
കറങ്ങിക്കൊണ്ടിരുന്നു. അവൾ നായികയായ ചിത്രത്തിന്റെ നൂറാമത്തെ ദിന
പ്രദർശനമാണ്‌ തനിക്കു മാത്രമായിട്ടവൾ ഒരുക്കിയിരുന്നത്‌.
       അഭ്രപാളിയിലെ അവളുടെ അഭിനയ തികവ്‌ കണ്ടറിഞ്ഞ്‌ വിസ്മയ ഭരിതനായ തന്റെ
മുഖത്തേയ്ക്ക്‌ സ്വപ്നങ്ങൾ നൃത്തം ചവിട്ടിയ കണ്ണുകളെറിഞ്ഞ ശേഷം ആ
നക്ഷത്രം തന്റെ മടിയിലേയ്ക്ക്‌ പൊട്ടിവീണു.
       "ജയൻ എനിക്ക്‌ നിന്നെ വേണം എന്റെ സ്വകാര്യ സ്വപ്നങ്ങളുടെ കാവൽക്കാരനായിട്ട്‌."
       തിരശ്ശീലയിലാണോ അതോ തന്റെ സ്വന്തം കാതുകളിലേയ്ക്കാണോ നക്ഷത്രം
ശബ്ദിച്ചേതെന്ന ആശ്ചര്യത്തോടെ നോക്കവേ തന്റെ കാതുകളുടെ തൊട്ടടുത്ത്‌
അവളുടെ ചുണ്ടുകൾ ഒന്നുകൂടെ മന്ത്രിച്ചു."എനിക്ക്‌ നിന്റെ രക്തത്തെ ഗർഭം
ധരിക്കണം. ആ കുഞ്ഞിനെ പ്രസവിക്കുന്നതു വരെ കുറച്ചു നാൾ ഞാൻ സിനിമയിൽ
നിന്നു മാറി നിൽക്കാം. ശേഷം നീയാ കുഞ്ഞിനെ വളർത്തണം."
       തിരശ്ശീലയ്ക്കു പിന്നിൽ ഉറപ്പിച്ചിരുന്ന സ്പീക്കറിൽ നിന്നും ഒരു
ഘോരശബ്ദം തന്റെ തലച്ചോറ്‌ തെറുപ്പിച്ച്‌ ടാക്കീസിനുള്ളിൽ വീഴ്ത്തി.
       രാത്രി ശീതീകരിച്ച ർറൂമിനുള്ളിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽ
വ്യാകുലനായി ഷൂട്ടിംഗ്‌ തീർന്നിട്ടും റിലീസാകാത്ത ചിത്രത്തിന്റെ
നിർമ്മാതാവിനെപ്പോലെ സങ്കടപ്പെട്ട്‌ കിടക്കുമ്പോൾ രതിദേവതയുടെ
കോസ്റ്റ്യൂംസ്‌ ധരിച്ച്‌ ഹേമലത തന്റെ ശരീരത്തിനു മുകളിലേക്ക്‌ നൃത്തം
ചവിട്ടി തുടങ്ങുകയായിരുന്നു. വിനയകുമാറിന്റെ ചിത്രം പായ്ക്കപ്പ്‌ കഴിഞ്ഞു
പിരിഞ്ഞു. കൃത്യം ഒരാഴ്ച കഴിഞ്ഞ്‌ ഹേമലത അവളുടെ പുതിയ ചിത്രത്തിന്റെ
ഷൂട്ടിംഗ്‌ ലൊക്കേഷനിലേയ്ക്ക്‌ തന്നെ വിളിപ്പിച്ചു.
       "നിന്റെ രക്തം എന്റെ ഉദരത്തിൽ വളരാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ കണ്ടു
തുടങ്ങിയിരിക്കുന്നു."
       നിസ്സംഗതയോടെ, ഒരച്ഛനാകാൻ പോകുന്നതിന്റെ സാധ്യതകളെപ്പറ്റിയുള്ള
ചിന്തകളിൽ മനസ്സു സഞ്ചരിക്കവേ ടാക്കീസിനുള്ളിലെ തിരശ്ശീലയിൽ കഥാപാത്രങ്ങൾ
അവരവരുടെ മാനസിക സംഘർഷങ്ങളിൽപെട്ട്‌ ചുറ്റും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ച്‌
ഓടി മറയുന്നതു കണ്ടു. "ജയൻ നമ്മുടേത്‌ പെൺകുട്ടിയായിരിക്കും.
അങ്ങനെയാവുകയാണേൽ അവൾക്ക്‌ ചിത്ര എന്ന പേരിടണം. അതാകുമ്പോൾ ഈ
ടാക്കീസിന്റെ പേര്‌ പിന്നീട്‌ മാറ്റേണ്ടി വരില്ലല്ലോ?"
       അന്നത്തെ പകളിൽ അവൾ പറഞ്ഞ വാക്കുകൾ വീണ്ടും കാതുകളിലെത്തിയതിന്റെ
ആശ്ചര്യത്തിൽ തൊട്ടടുത്ത സീറ്റിലേക്ക്‌ നോക്കുമ്പോൾ അവിടെ ഇരുട്ടു
നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്നതു കണ്ടു.
       ഭാര്യ, മകൾ എന്നീ സാങ്കൽപിക കഥാപാത്രങ്ങളെ തന്റെ മുമ്പിൽ സൃഷ്ടിച്ച്‌
അവരോടെന്നപോലെ അഴുക്കു പുരണ്ട കുമ്മായ ചുവരുകളോട്‌ കലഹിക്കാൻ തുടങ്ങിയത്‌
എപ്പോഴായിരുന്നു?
       ഗർഭ കഥാപാത്രത്തെ ചുമന്നുകൊണ്ട്‌ ലൊക്കേഷനിൽ നിന്നും
ലൊക്കേഷനിലേയ്ക്കുള്ള ഓട്ടത്തിനിടയിൽ, നായകന്റെ പ്രണയ ചേഷ്ടകൾക്കൊപ്പം
നൃത്തം ചവിട്ടുന്നതിനിടയിൽ, വില്ലന്റെ അടിയേറ്റ്‌ താഴേയ്ക്കു വീണ
ആഘാതത്തിനിടയിൽ എപ്പോഴോ ഗർഭ കഥാപാത്രം ചുവന്ന രക്തക്കട്ടയായ്‌ അവളുടെ
കാലുകൾക്കിടയിലൂടെ ഊർന്നിറങ്ങി മണ്ണിലേയ്ക്ക്‌ അഭയം തേടി.  കുറ്റബോധം,
അത്‌ തന്നെ വിശ്വസിപ്പിക്കാനുള്ള ആശങ്ക, മാനസികമായ സംഘർഷം ഇവയൊക്കെയാകാം
അവൾ വീണ്ടുമൊരിക്കൽ കൂടി തന്നിൽ നിന്നും അകന്നുമാറി തുടങ്ങിയത്‌.
മാസങ്ങൾക്കു ശേഷം യാദൃശ്ചികമായി വളരെ യാദൃശ്ചികമായി വീണ്ടുമൊരു
കൂടിക്കാഴ്ച. ഡയറക്ടർ ചന്ദ്രമോഹന്റെ പുതിയ ചിത്രത്തിന്റെ കോറിയോഗ്രാഫർ
താനായിരുന്നു. അതിൽ ഒരു ഗാനരംഗത്ത്‌ ഹേമലതയെ ഗസ്റ്റ്‌ റോളിൽ
കൊണ്ടുവരണമെന്ന്‌ നിർമ്മാതാവിന്‌ കടുത്ത നിർബന്ധം. അങ്ങനെ ഒരൊറ്റ
ദിവസത്തെ ഷൂട്ടിംഗിനായി ഊട്ടിയിലെ മലമുകളിൽ ഹേമലത വീണ്ടും തന്റെ
മുൻപിലെത്തി.

       അപരിചിതയെപ്പോലെ മുൻപൊരിക്കലും തന്നെ കണ്ടിട്ടേയില്ലയെന്ന ഭാവമായിരുന്നു
അവരുടെ മുഖത്ത്‌.
ഊട്ടിയിലെ തണുത്തു വിറച്ച മലമുകളിൽ ഇരുവശവും അഗാധമായ ഗർത്തങ്ങൾ നിറഞ്ഞ
മനോഹരമായ ലൊക്കേഷനിലേയ്ക്ക്‌ തന്റെ ഭാവനയ്ക്കൊത്ത്‌ നൃത്തം ചവിട്ടാൻ അവൾ
വീണ്ടും ക്യാമറയ്ക്കു മുൻപിൽ റിഹേഴ്സൽ ടേക്ക്‌ എടുക്കവേ ഒരുവേള തന്റെ നിയന്ത്രണം
പൊട്ടി. "ഒരു വാക്കെങ്കിലും എന്നോടു പറഞ്ഞിട്ടു പോകാമായിരുന്നില്ലേ.
ഞാനെന്തു തെറ്റാ നിന്നോടു ചെയ്തത്‌. നീ താരമായപ്പോൾ സ്വയം ഒഴിഞ്ഞു
മാറിയതല്ലായിരുന്നോ ഞാൻ. വീണ്ടും എന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നാണു
ന്യായീകരണം പറഞ്ഞ്‌ എന്നെ നീ വലച്ചു കൊണ്ടു പോവുകയല്ലായിരുന്നുവോ.
നീ...നീ ഒരു സ്ത്രീ തന്നെയാണോ"

കുറ്റബോധം, പശ്ചാത്താപം ഒടുവിൽ എല്ലാം ഏറ്റുപറഞ്ഞ്‌ ഒരു
പൊട്ടിക്കരച്ചിൽ...തന്റെ പ്രതീക്ഷകളെ തകിടം മറിച്ച്‌ വന്യമായ മറ്റൊരു
വേഷപകർച്ചയിലായിരുന്നു അവളപ്പോൾ. "നീ എന്തൊക്കെ പറഞ്ഞാലും എനിക്ക്‌
എന്റേതായ ശരികളുണ്ട്‌. എന്റെ ലൈംഗികമായ ആഗ്രഹങ്ങളെ എത്രയോ നിർമ്മതാക്കൾ,
നടന്മാർ, സംവിധായകർ ഒക്കെയും വിലക്കെടുത്തു. അവരിൽ നിന്നൊന്നും ഞാൻ ഗർഭം
കടം കൊണ്ടില്ലല്ലോ. അത്‌ കേവലം എന്റെ നായികാ പദവിയിലേക്കുള്ള
കുറുക്കുവഴികളുടെ ഒരു ഭാഗം മാത്രം. പക്ഷേ നിന്നിൽ നിന്നു ഞാൻ നേടാൻ
ശ്രമിച്ചതു എന്റെ അഭിനയ പാരമ്പര്യം നിലനിർത്താൻ ഒരുകണ്ണി. പക്ഷേ അതിനുള്ള
സാധ്യതകൾ എന്നിൽ നിന്നും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. പാപം നിറച്ച
ഗർഭപാത്രം എന്നിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. ഇനി നീയും എനിക്കന്ന്യൻ.
പിന്നെ ആ ടാക്കീസ്‌ അത്‌ നീയെടുത്തോളു. തിരശ്ശീലയിൽ എന്റെ കഥാപാത്രം
വരുമ്പോൾ നിന്റെ ദേഷ്യം അതിനോടു തീർക്കാമല്ലോ."

താഴെ അഗാധമായ ഗർത്തത്തിലേക്ക്‌ മനസ്സ്‌ ഭീതിയോടെ എടുത്ത്‌ ചാടിയത്‌
അവിശ്വസനീയതയോടെ നോക്കി നിൽക്കുകയായിരുന്നു താനപ്പോൾ.
സംവിധായകൻ സ്റ്റാർട്ട്‌ പറഞ്ഞപ്പോൾ ചിന്തകളിൽ നിന്നും മുകളിലേക്ക്‌
കുതിച്ചുയർന്ന അവളെ മഞ്ഞുപുതച്ച അടിവാരത്തേക്ക്‌ ചായ്ച്ചു കൊണ്ട്‌ തന്റെ
രോഷം പുറത്ത്‌ ചാടി "നീ വഞ്ചിച്ചതു എന്റെ പവിത്രമായ
പ്രണയസങ്കൽപ്പത്തെയാണ്‌. നോക്കു താഴെ മഞ്ഞുകൂടുകൾക്കപ്പുറത്ത്‌ ഭൂമിയിൽ
നിന്നും ആട്ടിയിറക്കപ്പെട്ട പാപങ്ങൾ നിന്നെ പ്രതീക്ഷിച്ച്‌ പാറമുകളിൽ
നിന്നും അടിവാരത്തേക്ക്‌ അവളെ തള്ളിയിടാൻ ശ്രമിച്ചുകൊണ്ട്‌ ഒരു
ഭ്രാന്തനെപോലെ താനെന്തെക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
പെട്ടെന്ന്‌ തന്നിൽ നിന്നും കുതറിമാറി നൃത്തചുവടുപോലെ കാലുകൾ പാറയിന്മേൽ
ഉറപ്പിച്ച്‌ അവൾ പറഞ്ഞു.

"പാപം ഭൂമിയിലാണ്‌ കാണപ്പെടേണ്ടത്‌. താഴെ കാത്തുനിൽക്കുന്നവർ പാപങ്ങളിൽ
നിന്നും മോചിതരായവരാണ്‌ അവർക്കാവശ്യം നിന്നെയാണ്‌ നീ പൊയ്ക്കോളു
അവരിലേക്ക്‌." അഗാധമായ താഴ്‌വരയിലേക്ക്‌  തന്നെ തള്ളിയിടുമ്പോൾ മുകളിൽ
പാപങ്ങളുടെ അട്ടഹാസങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു തന്റെ ഓർമ്മ നഷ്ടപ്പെടും
വരെയും. ബോധം തിരിച്ച്‌ കിട്ടുമ്പോൾ തന്നെ രക്ഷപ്പെടുത്തിയതാര്‌ എന്ന
ചോദ്യം ഉത്തരംകിട്ടാതെ പായുന്നുണ്ടായിരുന്നു. ഹോസ്പിറ്റൽ കാഴ്ചകളിൽ
നിന്ന്‌ വീടിന്റെ കുമ്മായ ചുവരുകളിലേക്ക്‌, അവിടെ നിന്നും ഓർമ്മകൾ
തിരിച്ച്‌ കിട്ടിയപ്പോൾ യാഥാർത്ഥ്യങ്ങളിലേയ്ക്ക്‌, പിന്നീട്‌ പ്രളയ
കൊടുങ്കാറ്റുകൾ നക്കിത്തുടച്ചവശേഷിപ്പിച്ച ചിത്രാലയ ടാക്കീസിന്റെ ഈ
അവശിഷ്ടങ്ങൾക്കുമുമ്പിൽ തന്റെ യാത്ര അവസാനിക്കുന്നു.

       എങ്കിലും ഒരാഗ്രഹം ബാക്കി സ്വയം മറന്ന്‌ നൃത്തം ചവിട്ടണമെന്ന ആഗ്രഹം
വീണ്ടുമൊരു കൊറിയോഗ്രാഫർ ആകണമെന്ന മോഹമാണോ അതിനു പിന്നിൽ അസഹ്യമായ വേദന
മറന്ന്‌ ഒന്നാടിത്തിമർക്കാൻ ശ്രമിക്കവേ കാലുകൾ മടിച്ചുനിന്നു. എങ്കിലും
ഓർമ്മകളെ തിരിച്ച്‌ വരുത്തി ഹേമലതയുടെ കഥാപാത്രം മുൻപിലുണ്ടെന്ന ധാരണയിൽ
പകയോടെ നൃത്തം ചവിട്ടാൻ തുടങ്ങി.

       വീണ്ടുമൊരു കൊടുങ്കാറ്റിനെ ഭയന്ന്‌ പതുങ്ങിയിരിക്കുന്ന ചിത്രാലയ
ടാക്കീസിലെ അവശിഷ്ടങ്ങൾ നടുങ്ങി വിറച്ച്‌ മറ്റൊരു കാഴ്ച കണ്ട്‌ തരിച്ചു
നിന്നു.
       ആടിത്തിമിർക്കുന്ന അയാളുടെ കൃത്രിമകാലുകളിലൊന്ന്‌ ഊരിത്തെറിച്ചു
മുകളിലേക്കു ഉയർന്നു കറങ്ങിത്തിരിഞ്ഞ്‌ താഴെ ചുരുണ്ടു കൂടിയ ഫിലിമുകളുടെ
മുകളിലേക്കു വീഴുന്നു.

Tuesday, 13 September 2011

നിയന്ത്രണരേഖ




ഷെമീർ പട്ടരുമഠം


ഹൃദയം കരിയുന്ന അസഹനീയമായ ഗന്ധത്തിനും ആർത്തലച്ചു കരയുന്ന പ്രകൃതിയുടെ കണ്ണീരിനുമിടയിൽ നനഞ്ഞു കിടക്കുന്ന തീവണ്ടിയുടെ നിയന്ത്രണരേഖ.
 അപ്പോൾ അതുവഴി വന്ന പാസഞ്ചർ ട്രെയിനിന്റെ ഇരുമ്പുചക്രങ്ങൾ പാളത്തിൽ അവശേഷിച്ചിരുന്ന ചോരത്തുള്ളികളും നക്കിത്തുടച്ച്‌ കടന്നുപോയി. നടുക്കത്തോടെയുണർന്ന്‌. നിസ്സംഗതയോടെ തീവണ്ടിയെ ഒന്ന്‌ നോക്കിയശേഷം അയാൾ മരണപ്പന്തലിൽ ഒറ്റയായി കിടന്നിരുന്ന കസേരയിലേക്കു വീണ്ടും തളർന്നിരുന്നു.


 എരിഞ്ഞുതീരാൻ മടിക്കുന്ന ചിതയിൽ നിന്നും മുകളിലേയ്ക്കുയരുന്ന പുകപടലങ്ങൾക്കിടയിലൂടെ കാണുന്ന അവ്യക്തമായ കാഴ്ചകൾ...സഹതാപത്തോടെ തന്നെ നോക്കികടന്നുപോകുന്ന വിഷാദമുഖങ്ങൾ...കരഞ്ഞു തളർന്നു കിടക്കുന്ന ഭാനുവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ബന്ധുക്കൾ. യാഥാർത്ഥ്യത്തിലേക്ക്‌ ഇനിയും തിരിച്ചുവരാൻ മടിച്ച്‌ വിറങ്ങലിച്ച്‌ നിൽക്കുന്ന അനന്തുമോൻ.
 ചിതയ്ക്ക്‌ കൊളുത്താനാകാതെ 'ചേച്ചി' എന്നു വിളിച്ചുകൊണ്ട്‌ ഹൃദയം നടുങ്ങിവിറച്ച്‌ അവൻ തിരിഞ്ഞോടുമ്പോൾ മറഞ്ഞതായിരുന്നു തന്റെ ബോധം. ബോധം തിരിച്ചുകിട്ടുമ്പോൾ മോളുടെ ജീവൻ നിലച്ച ശരീരത്തെ അഗ്നിപൊതിഞ്ഞു തുടങ്ങിയിരുന്നു.


 ദൂരെ...അൽപം ദൂരെ അറ്റമന്വേഷിച്ചുപോയിരിക്കുന്ന ഇരുമ്പുപാളങ്ങൾ കാണാം. ഇന്നലെ ഇതേ നേരത്തായിരുന്നു മോളുടെ ജീവൻ ആ പാളത്തിൽ ചിതറിത്തെറിച്ചതു.
 രാവിലെ കോളേജിലേക്കു പോകുവാനൊരുങ്ങി നിൽക്കുന്ന അവളുടെ മുഖം ഇപ്പോഴും മുൻപിലുണ്ട്‌.
 നാളെ മുതൽ തന്റെ ജോലി നഷ്ടപ്പെടുകയാണെന്ന സങ്കടത്തെ ആശ്വസിപ്പിച്ചുകൊണ്ടാണ്‌ അവൾ കോളേജിലേക്ക്‌ യാത്രയായത്‌.


 "അപ്പനെന്തിനാ പേടിക്കുന്നത്‌ ഒരു ജോലി പോയാൽ മറ്റൊരു ജോലി. പണിയെടുക്കാനാളെക്കിട്ടാത്ത ഈ നാട്ടിൽ എന്റപ്പനെപോലെ വിയർത്തു പണിചെയ്യുന്ന ഒരാൾക്ക്‌ ജോലികിട്ടാനാണോ പ്രയാസം.


 തന്നെ ആശ്വസിപ്പിച്ചുകൊണ്ട്‌ മോളങ്ങനെ പറയുമ്പോൾ വാതിൽ ചാരിനിന്നിരുന്ന ഭാനുവിന്റെ മുഖത്ത്‌ അപ്പോൾ നിറഞ്ഞ ആശങ്ക തന്റെ അങ്കലാപ്പ്‌ വർദ്ധിപ്പിച്ചതേയുള്ളൂ.
 പാസഞ്ചർ ട്രെയിനിനുള്ളിലെ ചായക്കച്ചവടംകൊണ്ടാണ്‌ താനിത്രയും നാളും പിടിച്ചുനിന്നത്‌. നാളെമുതൽ പുതിയ നിയമം റെയിൽവേ നടപ്പിലാക്കുകയാണ്‌. അംഗീകൃത റെയിൽവേ കാന്റീൻ ജീവനക്കാർക്കു മാത്രമേ ട്രെയിനിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ പാടുള്ളൂവേന്ന നിയമം.
 മറ്റൊരു ജോലി കിട്ടാഞ്ഞിട്ടല്ല. കട്ടിയുള്ള ജോലികൾ ചെയ്യരുതെന്ന ഡോക്ടറുടെ വാക്കുകൾ അതിനു തടസ്സമായി നിൽക്കുന്നു.

 ആ വാക്കുകളോർത്തിട്ടാവാം ഭാനുമതിയുടെ മുഖത്ത്‌ ആശങ്കയുണ്ടായതും, മക്കൾക്കറിയില്ലല്ലോ കടം വീട്ടാനായി അച്ഛന്റെ അടിവയറ്‌ കീറി ഒരെണ്ണം വിറ്റുവേന്നുള്ള സത്യം.
 'മോളെ...എന്റെ പൊന്നു മോളെ...നീയെന്തിനാണീ ചതി ഞങ്ങളോടു ചെയ്തത്‌.'
 ഇടയ്ക്ക്‌ ബോധം തെളിഞ്ഞ ഭാനുവിന്റെ പൊള്ളിയ വാക്കുകളാണ്‌. ഇന്നലകളിൽ നിന്നും വീണ്ടും ഞെട്ടിയുണർത്തിച്ചതു.
 നെഞ്ചത്തടിച്ച്‌ ഏറെ നേരം കരഞ്ഞതിനു ശേഷം ഭാനു വീണ്ടും അബോധാവസ്ഥയിലേക്കു തിരിച്ചുപോയി.
 മോളുടെ സഹപാഠികൾ ദുഃഖം ഉള്ളിലൊതുക്കിയതും കരഞ്ഞുതീർത്തും അവിടവിടെയായി നിൽപ്പുണ്ട്‌.

 "മോൾക്ക്‌ കോളേജിൽ നല്ല പ്രണയബന്ധവും ഉണ്ടായിരുന്നോ"
മോർച്ചറിക്ക്‌ പുറത്ത്‌ തുന്നിക്കെട്ടിയ മോളുടെ ശരീരം ഏറ്റുവാങ്ങുവാൻ നിൽക്കുമ്പോൾ ഇൻക്വസ്റ്റിന്ത്തിയ ഒരു പോലീസുകാരനാണ്‌ തന്നോടാ ചോദ്യമെറിഞ്ഞത്‌.
 മറുപടി പറയുവാനാകാതെ ദൈന്യതയോടെ താഴേക്കു കണ്ണുകളൂന്നി നിൽക്കുമ്പോൾ ആ പോലീസുകാരൻ തന്നെ അതിന്റെ ബാക്കി പൂരിപ്പിച്ചു.

 "എല്ലാത്തിനും ഒരു കാരണം വേണമല്ലോ. ഇത്തരമൊരവസ്ഥയിൽ ചോദിച്ചതു ശരിയല്ലന്നറിയാം. പക്ഷേ കുട്ടികളാകുമ്പോൾ പക്വതയില്ലാത്ത പ്രായമല്ലേ. പോരാത്തതിന്‌ എടുത്തുചാട്ടവും. മൊബെയിലിൽ സംസാരിച്ചുകൊണ്ട്‌ ട്രെയിനിനു മുമ്പിലേയ്ക്കെടുത്തു ചാടിയെന്നാണ്‌ ദൃക്സാക്ഷികൾ പറയുന്നത്‌.

 നെഞ്ചിനുള്ളിലൂടെ തീവണ്ടി ചക്രങ്ങൾ അതിവേഗത്തിൽ പാഞ്ഞുപോയ ഭീതിയിലാണ്‌ അപ്പോൾ ആ പോലീസുകാരന്റെ മുഖത്തേക്കു താൻ നോട്ടമെറിഞ്ഞത്‌.
"മൊബെയിലോ...അതിന്‌...അതിനെന്റെ മോൾക്ക്‌ മൊബെയിൽ ഫോണില്ലല്ലോ"
തന്നിൽ നിന്നും വിറച്ചുവീണ വാക്കുകളെ പോലീസുകാരൻ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.


 "അപ്പോൾ ഞാനൂഹിച്ചതു ശരിയാണ്‌. നിങ്ങളുടെ മോൾക്ക്‌ ഒരു കാമുകനുണ്ട്‌. അയാൾ അവൾക്കൊരു മൊബെയിൽ ഫോണും സമ്മാനിച്ചിട്ടുണ്ട്‌. വീട്ടുകാരറിയാതെ ബാഗിനുള്ളിലോ, വസ്ത്രങ്ങൾക്കിടയിലോ ഫോണൊളിപ്പിച്ചുവെച്ച്‌ അവർ രഹസ്യങ്ങൾ കൈമാറികൊണ്ടിരുന്നു. എന്തായാലും  പോസ്റ്റുമോർട്ടം കഴിഞ്ഞു ഗൈനക്കിന്റെ കൂടി റിപ്പോർട്ട്‌ കിട്ടുമ്പോൾ ഒരു കാര്യം ഉറപ്പാ നിങ്ങളുടെ മകൾ ഗർഭിണിയായിരിക്കും...അതു തന്നെയായിരിക്കും മരണത്തിന്റെ ഉത്തരവും."
ബാക്കി കേൾക്കുവാൻ ശേഷിയില്ലാതെ കണ്ണിൽ ഇരുട്ടുവീണതോർമ്മയുണ്ട്‌. മുൻപിൽ നനഞ്ഞവെട്ടം വീഴുമ്പോൾ ആംബുലൻസിനുള്ളിൽ നിന്നും വീടിനു മുമ്പിലെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിലെ കണ്ണീരിനൊപ്പം ഒഴുകി വീടിനകത്തേക്കു...ഒടുവിൽ മരണം തണുത്തുവിറപ്പിച്ച മോളുടെ ശരീരത്തിലെ പൊട്ടൽവീഴാത്ത കവിളുകളിലെവിടെയോ നൽകിയ അന്ത്യച്ചുംബനം.
പുറത്തു മഴയുടെ ശക്തികുറഞ്ഞു വരവെ ശവസംസ്കാരത്തിനെത്തിയവർ കുറേശ്ശെ കൊഴിയാൻ തുടങ്ങി.

 മോളുടെ സഹപാഠികൾ തങ്ങളിൽ നിന്നും ഒരാൾ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ തിരികെ മടങ്ങുന്നതു നോക്കി നിൽക്കെ അവരുടെ കൂട്ടത്തിൽ ഒരു പയ്യൻ തിരിഞ്ഞ്‌ നിയന്ത്രണം വിട്ടതുപോലെ ചിതയ്ക്കരികിലേക്ക്‌ ഓടിയെത്തി.

 എന്തൊക്കെയോ വിളിച്ചു പറയാൻ ശ്രമിച്ച അവന്റെ വാ പൊത്തിയ ശേഷം കൂടെയുള്ള കുട്ടികൾ അവനെ ശാസിച്ച്‌ വലിച്ചിഴച്ച്‌ തിരികെ കൂട്ടികൊണ്ടുപോയി.

 അൽപം ദൂരെ ഇരുമ്പുപാളങ്ങൾ ഒന്നാടിയുലഞ്ഞു. കൂടെയുള്ളവരെ കുതറിത്തെറുപ്പിച്ച്‌ ആ പയ്യൻ ഇരുമ്പുപാളത്തിലേക്ക്‌ ഓടിയെത്തി. അലറിവിളിച്ചുവന്ന ഒരായിരം ഇരുമ്പുചക്രങ്ങൾ അവനെ കടന്ന്‌ നിയന്ത്രണരേഖയിലൂടെ മുൻപോട്ട്‌...വളരെ ദൂരം മുൻപോട്ട്‌ പോയി.