Showing posts with label sanal sasidharan interview. Show all posts
Showing posts with label sanal sasidharan interview. Show all posts

Friday, 14 October 2011

അഭിമുഖം


''അന്വേഷണം എന്നത് ആത്മീയപരിവേഷമുള്ള ഒരു വാക്കാണ്. 
ഏതുതരം അന്വേഷണങ്ങളും സത്യത്തെക്കുറിച്ചുള്ളതും ,സത്യം ദൈവത്തെ 
സൂചിപ്പിക്കുന്നതും , ദൈവത്തെ അന്വേഷിക്കുന്നവൻ ഋഷിതുല്യനുമാണ് എന്നതരം
 ധാരണകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശുദ്ധ തട്ടിപ്പാണിത്.''
 
 പുതിയ കവിതയുടെ വേറിട്ട അനുഭവം തരുന്ന സനൽ ശശിധരനുമായി 
മലയാളസമീക്ഷ ന്യൂസ് സർവ്വീസ് സംസാരിച്ചതിന്റെ 
റിപ്പോർട്ട്
 

സനൽ ശശിധരൻ


1]കവിത എന്ന മാധ്യമത്തിനു പുറത്തേക്ക് സഞ്ചരിക്കാൻ താങ്കൾക്ക് തോന്നാറുണ്ടോ?

എന്നെ സംബന്ധിച്ച് ബോധപൂർവമുള്ള ഒരു പ്രയത്നമല്ല കവിത. എല്ലാ 
ജീവജാലങ്ങളിലുമുള്ളപോലെ, ഇരിക്കുന്നിടത്ത് അടയാളമുണ്ടാക്കാനുള്ള ഒരുതരം 
അകാരണമായ അസ്വസ്ഥതകളാണ് അത്. മറ്റുള്ളവർ വായിക്കുംഞാൻ അറിയപ്പെടും 
എന്നൊക്കെയുള്ള വളരെ സങ്കുചിതമായ ആഗ്രഹങ്ങൾ എഴുതുന്നതിന് എന്നെ 
പ്രേരിപ്പിക്കുന്നുണ്ട്. പക്ഷേ ഒട്ടും ഗൗരവത്തോടെ  ഞാനതിനുവേണ്ടി പ്രവർത്തിക്കു
കയോ പഠനങ്ങളിലേർപ്പെടുകയോ  ചെയ്യുന്നില്ല.കവിതയെഴുതുന്നതിനെക്കാൾ 
എളുപ്പത്തിലുള്ള എന്തെങ്കിലും കൊണ്ട് മറ്റുള്ളവർക്ക് വായിക്കാൻ പാകത്തിൽ 
എന്നെ അവ‌തരിപ്പിക്കാൻ 
സാധിക്കുമെങ്കിൽ ഞാൻ തീർച്ചയായും അങ്ങോട്ട് തിരിഞ്ഞേനെ.

എങ്കിലും എന്റെ ലഘുസമീപനം ഒരിക്കലും എന്റെ കുറിപ്പുകളെ ലഘുവാക്കുമെന്ന് 
എനിക്ക് പേടിയുമില്ല.ഞാൻ എഴുതിക്കഴിഞ്ഞവ എന്നിൽ നിന്നും പുറത്തുപോയവയാണ്. 
അവയ്ക്ക് സ്വതന്ത്രമായ ഒരു ജീവിതവും മരണവുമാണുള്ളത് എന്നാണെന്റെ വിശ്വാസം. 
എന്നെ സംബന്ധിച്ച് അവ അപൂർണങ്ങളാണ്. ഞാൻ ഒരിക്കൽ ഉണ്ടായിരുന്ന 
‘ഒരിടം' ഒരുപക്ഷേ അവയിൽ കാണാം, പക്ഷേ, ഇപ്പോഴുള്ള എന്നെ, അല്ലെങ്കിൽ 
ഇനി നാളെയുണ്ടാകാവുന്ന എന്നെ ആർക്കും അവയിൽ തിരുത്തിച്ചേർക്കുക സാധ്യമല്ല. 
എനിക്ക് അവയിലേക്കോ അവയ്ക്ക് എന്നിലേക്കോ ഒരു പുനപ്രവേശനമില്ല. 
പൂർത്തിയാക്കപ്പെടുന്ന ഒരു സൃഷ്ടിയിൽ കടന്നുകൂടുന്ന അപൂർണനായ സൃഷ്ടിക
ർത്താവിന് എന്നേക്കുമായി തന്റെ അപൂർണതയെ ലോകസമക്ഷം പ്രദർശിപ്പിച്ച് 
അപഹാസ്യനായി 
നിൽ‌ക്കേണ്ടിവരുകയെന്ന ദുരന്തം സംഭവിക്കുന്നുണ്ട്. അനുനിമിഷം മാറിക്കൊണ്ടിരിക്കു
ന്ന ഒരു ലോകത്തിൽ ജീവിക്കുന്ന എനിക്കും മാറ്റങ്ങൾ കൂടിയേ പറ്റൂ. ഇന്നലത്തെ 
എന്റെ  വിശ്വാസങ്ങളെയെല്ലാം ഇന്ന് എനിക്ക് തള്ളിപ്പറയേണ്ടി വന്നേക്കാം. 
അവിശ്വസിച്ചുകൊണ്ടുമാത്രം എന്തിനേയും വിശ്വസിക്കാൻ നിർബന്ധിതമായ 
അസ്ഥിരകാലാവസ്ഥയിൽ, പൂർണരൂപത്തിൽ/എഡിറ്റ് ചെയ്യാൻ പറ്റാത്ത രൂപത്തിൽ 
ഉണ്ടാക്കുന്ന ലക്ഷണമൊത്ത സൃഷ്ടികളെല്ലാം അവലക്ഷണം പിടിച്ച ദർശനങ്ങൾ 
ഫ്രെയിം ചെയ്തു വെയ്ക്കുകയാവും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ലക്ഷണമൊത്ത 
കവിതയെന്ന സാമഗ്രിയിൽ എനിക്ക് വിശ്വാസമില്ല. ആ അർത്ഥത്തിൽ കവിത എന്ന 
മാധ്യമത്തിന് പുറത്തേക്ക് സഞ്ചരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകാം. (എഡിറ്റ് 
ചെയ്യാൻ 
പറ്റുക എന്നത് ഭൌതീകമായി തിരുത്തൽ വരുത്തുക എന്ന അർത്ഥത്തിലല്ല സുദൃഢ
മായ 
ഘടന,ലക്ഷണം,ദർശനം എന്നിവയാൽ അടച്ചുകെട്ടാതിരിക്കുക എന്ന അർത്ഥത്തിൽ 
പറഞ്ഞതാണ്)
 
2] താങ്കളുടെ പല കുറിപ്പുകളിലും അതിർത്തികൾ മായ്ച്ചു കളയുന്ന ഒരു തേടൽ 
കാണാം. എന്താണ് താങ്കൾ അന്വേഷിക്കുന്നത്?

അന്വേഷണം എന്നത് ആത്മീയപരിവേഷമുള്ള ഒരു വാക്കാണ്. 
ഏതുതരംഅന്വേഷണങ്ങളും സത്യത്തെക്കുറിച്ചുള്ളതും സത്യം ദൈവത്തെ 
സൂചിപ്പിക്കുന്നതും ദൈവത്തെ അന്വേഷിക്കുന്നവൻ ഋഷിതുല്യനുമാണ് എന്നതരം
 ധാരണകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശുദ്ധ തട്ടിപ്പാണിത്. സമൂഹത്തിൽ ആചാര്യ
സ്ഥാനം 
നേടിയെടുക്കുന്നതിനായി എഴുത്തുകാരും കലാകാരന്മാരും സുവിശേഷകന്മാരായ
 നിരൂപകരും ചേർന്ന്  കൃഷിചെയ്തു വിളയിച്ച മനോഭാവമാണത്. ഭക്ഷണം, 
വസ്ത്രം, പാർപ്പിടം, ലൈംഗീകത എന്നിവപോലെ അടിസ്ഥാന 
ലൌകീകസൌകര്യങ്ങൾ അന്വേഷിക്കുന്ന സാധാരണമായ ഒരു ലോകത്തെ
 തങ്ങളിൽ നിന്നും തരംതാഴ്ത്തുന്ന ഒരു ഗൂഢാലോചനയുണ്ടതിൽ. എന്നെ 
സംബന്ധിച്ചുപറഞ്ഞാൽ, ഞാനും ഇത്തരം ലൌകീകതകൾ തേടുന്ന ഒരു 
സാധാരണമനുഷ്യനാണ്. സങ്കീർണമായ ആശയക്കുഴപ്പങ്ങൾ എനിക്കില്ല 
കൂട്ടുപിണഞ്ഞ കുരുക്കുകൾ അഴിച്ചെടുക്കുന്നതിൽ എനിക്ക്കമ്പമില്ല. ലഘുവായ 
ചില ജീവൽ‌ പ്രശ്നങ്ങളിലാണ് എന്റെ താൽ‌പര്യം. എന്റെ അലച്ചിലുകളും
 ഇരിക്കപ്പൊറുതിയില്ലായ്മകളും മനസിലാകാത്തവയെക്കുറിച്ചല്ല, എനിക്ക് 
നന്നായി മനസിലായി എങ്കിലും ഒട്ടും അംഗീകരിക്കാൻ സാധിച്ചിട്ടില്ലാത്ത 
ജീവിതത്തിൽ എന്റെ അന്ധവിശ്വാസങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് 
ഞാൻ. ഒട്ടും യുക്തിസഹമല്ലാത്ത ജീവിതമാണെന്റേത്. ഡോക്ടറാകാൻ പഠിച്ച്, 
വക്കീലായിത്തീർന്ന്, സിനിമാ പിടിക്കാൻ കൊതിച്ച്, കവിതയെഴുതാൻ ശ്രമിച്ച്... 
ഫലത്തിൽ ഞാൻ അപൂർണമായ എന്തിന്റെയൊക്കെയോ ഒരു മേഘമാണെന്ന് 
തോന്നിയിട്ടുണ്ട്. കാറ്റിൽ പറന്നു നടക്കുമ്പോലെ അലഞ്ഞുനടക്കുന്നു. എന്തി
നെയെങ്കിലും അന്വേഷിക്കുകയാണെന്ന് പറയാൻ കഴിയില്ല ഒന്നിനേയും 
അന്വേഷിക്കാതെ
 അപരിചിതമായ ഒരിടത്തെ കൌതുകക്കാഴ്ചകൾ കണ്ട് വെറുതേ 
ചുറ്റിത്തിരിയുകയാണെന്ന് പറയാം. അവ അതിർത്തികൾ മായ്ച്ചുകളയുന്ന 
തേടലായി വായിക്കപ്പെടുന്നു എങ്കിൽ  കാരണം എനിക്ക് അതിർത്തികളെക്കുറിച്ച് 
വലിയ ധാരണയില്ലാത്തതാകാം.

3]ഒരു സാംസ്കാരിക പ്രതിസന്ധി എന്ന നിലയിൽ എന്താണ് പറയാനുള്ളത്?

മനുഷ്യസൃഷ്ടമായ ഒരുലോകത്തിലാണ് നാം ജീവിക്കുന്നതെന്ന ഉറച്ച അവബോധം 
കടുത്ത ദൈവവിശ്വാസിക്കുപോലും വന്നുകഴിഞ്ഞ ഒരു കാലമാണിത്. ‘ദൈവം' 
ഐസിയുവിൽ 
കിടന്ന് ചികിത്സ തേടുന്നതും വെന്റിലേറ്ററിൽ കിടന്ന് മരണം വരിക്കുന്നതും നാം 
കൺ‌മുന്നിൽ കണ്ടു. സ്വർഗനരകങ്ങളെക്കുറിച്ചും മരണാനന്തരജീവിതത്തെക്കു
റിച്ചുമൊക്കെ 
ഇന്ന് നാം കാണുന്ന,  സന്മാർഗപ്രസംഗങ്ങൾ വയറ്റുപിഴപ്പിനുവേണ്ടിമാത്രം 
അവശേഷിക്കുന്നതാണെന്നാണ് എന്റെ വിശ്വാസം. പുണ്യവും പാപവും 
മുജ്ജന്മസുകൃതങ്ങളുമൊന്നുമല്ല മനുഷ്യനെ വിവിധ തട്ടുകളിലാക്കി നിലനിർത്തുന്നതെന്ന് 
നമുക്കിന്നറിയാം. എന്തുകൊണ്ടാണ് ഒരേതരത്തിലുള്ള രണ്ടുമനുഷ്യരിൽ ഒരുവന് 
പട്ടുമെത്തയും അപരന് ദുരിതക്കടലും ജീവിതത്തിൽ ലഭിക്കുന്നതെന്ന ചോദ്യത്തിന് 
ഇന്ന് അന്ധവിശ്വാസങ്ങൾകൊണ്ട് ഉത്തരം നൽകാനാവില്ല. ജീവിതം 
മനുഷ്യസൃഷ്ടമാണെന്ന അവബോധത്തിൽ മനുഷ്യൻ നിൽക്കുമ്പോഴും എല്ലാം 
ദൈവസൃഷ്ടമാണെന്ന കാഴ്ചപ്പാടിൽ അവതരിപ്പിക്കപ്പെട്ട സദാചാരമനസാണ് 
അവനെ ഭരിക്കുന്ന സമൂഹത്തിന്റേത്. ഇതു രണ്ടും തമ്മിലുള്ള വൈരുദ്ധ്യം ഭീകരമാണ്. 
ഇതിൽ മറ്റൊരു ചിത്രം കൂടിയുണ്ട് ഒറ്റയ്ക്കൊരു മനുഷ്യൻ തന്നെയാണ് ഒരുപാടുപേർ 
ചേരുമ്പോൾ സമൂഹമായി മാറുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ വ്യക്തിയും 
സമൂഹവും മനുഷ്യന്റെ രണ്ടവസ്ഥകളാണ്. ഒരേവസ്തുവിന്റെ രണ്ടവസ്ഥകൾക്ക് രണ്ടു 
സംസ്കാരമുണ്ടായിരിക്കുക എന്നത് അസ്വാഭാവികമല്ല. പക്ഷേ ഈ രണ്ടവസ്ഥകളിലും 
സ്യൂട്ട് ചെയ്യുന്ന ഒരു മനസ് ഉണ്ടായിരുന്നാൽ മാത്രമേ പിടിച്ചു നിൽക്കാൻ സാധിക്കൂ 
എന്നത് വലിയ പ്രതിസന്ധി തന്നെയാണ്.

4]ആവിഷ്കരിച്ച് നശിപ്പിച്ച ഒരു മനസ്സ്, ചിന്ത, ഇടം .. ഏതെങ്കിലും 
വേട്ടയാടുന്നുണ്ടോ?

ആവിഷ്കാരം യഥാർത്ഥത്തിൽ ഒരു പരിശ്രമം മാത്രമാണെന്നാണ് എന്റെ വിശ്വാസം.
അത് അവസാനവാക്കോ ഒരു നിർവചനമോ അല്ല. ഒരാൾ തന്റെ അനുഭവപരിധി
കളിൽ നിന്ന് എന്തിനെയെങ്കിലും അനുഭവിച്ചപ്പോഴുണ്ടായ സുഖം/ദുഃഖം മറ്റൊരാളി
ലേക്ക് സന്നിവേശിപ്പിക്കാനുള്ള ഒരുദ്യമം എന്നുവേണം അതിനെ പറയാൻ. അതിന്റെ 
വിജയപരാജയങ്ങൾ ആപേക്ഷികമാണ്. കഴിഞ്ഞ കാലഘട്ടത്തിൽ വിജയകരമായി 
ആവിഷ്കരിക്കപ്പെട്ട ഒന്ന് പിൽ‌ക്കാലത്ത് വൻ‌പരാജയമായി തോന്നാം. 
ശ്രോതാവിന്റെ/പ്രേക്ഷകന്റെ മനോനിലയും ഇതിനെ ബാധിക്കുന്നുണ്ട്.
ഒരു ജനതയുടെ മുന്നിൽ ഒരിക്കൽ ആവിഷ്കരിച്ചത് മറ്റൊരു കാലഘട്ടത്തിൽ 
മറ്റൊരു ജനതയുടെ മുന്നിൽ പുനരാവിഷ്കരിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.
ഒരേ വിഷയങ്ങൾ തന്നെ സാഹിത്യത്തിലും സിനിമയിലുമൊക്കെ ആവർത്തിച്ചാ‍
വർത്തിച്ച് കടന്നുവരുന്നതും മറ്റൊന്നുകൊണ്ടുമല്ല. എന്റെ കുറിപ്പുകളിൽ ഞാനും 
അത് ചെയ്യുന്നുണ്ട്.
 
പരാജയപ്പെട്ട ഉദ്യമങ്ങൾ കുറഞ്ഞകാലത്തേക്ക് നിരാശയുണ്ടാക്കുമെങ്കിലും പിന്നീട് 
പുനരുദ്യമത്തിന് പ്രേരിപ്പിക്കും. വേട്ടയാടൽ എന്നനിലയിലല്ലെങ്കിലും ഒരുതരം 
അലട്ടൽ
 ഉണ്ടാകാറുണ്ട്.. ശരിയായില്ല എന്ന അലട്ടൽ.. ആവിഷ്കാരത്തിന്റെ സൂപ്പർലേറ്റീവ് 
ഡിഗ്രിയാണ് സിനിമ എന്നൊരു വ്യക്തിപരമായ വിശ്വാസം. എനിക്കുള്ളതുകൊണ്ട് 
കഥയോ കവിതയോ കൊണ്ടുള്ള ആവിഷ്കാര പരാജയങ്ങൾ എനിക്ക് ചിലപ്പോൾ 
സന്തോഷവും നൽകാറുണ്ട്.
 
5]പരമ്പരാഗതമായ ഒരു ഭാഷയിൽ നിന്ന് താങ്കൾ എങ്ങനെ പുറത്തുകടക്കുന്നതിനെ
ക്കുറിച്ച് ആലോചിക്കുന്നു.?

ഭാഷയെക്കുറിച്ച് എനിക്ക് വേവലാതിയില്ല. എന്റെ അനുഭവം അതേ തീവ്രതയിൽ 
അതേ സൌന്ദര്യത്തിൽ ആവിഷ്കരിക്കാൻ എന്നെ സഹായിക്കുന്ന എന്തോ അതാ
ണെന്റെ ഭാഷ.എന്റെ ജീവിതം തന്നെയായിരിക്കുമ്പോഴുംഅതിനെ ഞാൻ അമിതമായി
 സ്നേഹിക്കുന്നില്ല.. അത് എന്റെ പരിമിതിയാണെന്നും ഞാൻ അതിലുമപ്പുറമാണെന്നും 
എനിക്ക് തിരിച്ചറിവുണ്ട്. പക്ഷേ ഞാൻ പറയുന്ന രീതികൊണ്ട് എന്നെ മറ്റൊരാളിൽ 
നിന്നും തിരിച്ചറിയണം എന്ന അബോധപൂർവമായ ആഗ്രഹം തീർച്ചയായുമുണ്ടാവാം. 
അത്എല്ലാ ജീവികളുടേയും സഹജസ്വഭാവമാണ്. ഒരേപോലുള്ള ആയിരങ്ങളിൽനിന്ന്
 ഇണയെ തിരിച്ചറിയാൻ ഒരുജീവിക്ക് സാധിക്കുന്നത്, ഓരോന്നിനും വ്യത്യസ്തമായ 
ഉള്ളതുകൊണ്ടല്ലേ. അത്തരത്തിൽ ഒരു വ്യത്യസ്തത സ്വതവേ ഉണ്ടായിരിക്കണം 
എന്നാണ്  എന്റെ തോന്നൽ.പക്ഷേ പരിമിതമായ വായനകളിലൂടെ എന്നിലേക്ക് 
കടന്നു വന്നിട്ടുള്ള ശൈലികളും സ്വാധീനങ്ങളും ഒരു പാരമ്പര്യസ്വഭാവം എന്റെ 
എഴുത്തിലും ഉണ്ടാക്കിയിട്ടുണ്ടാവാം എന്ന് സമ്മതിക്കുന്നു. അതിൽനിന്നും പുറത്തു
കടക്കുന്നതിനുവേണ്ടി ബോധപൂർവം ആലോചിച്ചിട്ടില്ല.

6]താങ്കളുടെ സാഹിത്യാനുഭവത്തെ എങ്ങനെയാണ് സ്വയം പരിശോധിക്കുന്നത്?

താരത‌മ്യേന പരിമിതമായ വായനയേ എനിക്കുള്ളു. ഓർമകളിൽ‌പ്പോലും വായനയുടെ 
കണക്കുസൂക്ഷിക്കപ്പെടുന്നത് തീരെക്കുറഞ്ഞ അളവിലാണ്. അതുകൊണ്ടുതന്നെ എന്റെ 
കുറിപ്പുകളിൽ വളരെക്കുറച്ചുമാത്രമേ വായനയിൽ നിന്നുള്ള ഊർജ്ജം കണ്ടെത്താൻ 
സാധിക്കുന്നുണ്ടാകൂ. അവ കവിതകളല്ലഎന്നും കെട്ടുറപ്പില്ലാത്ത, ധാരാളം എഡിറ്റിംഗ്
 ആവശ്യമുള്ള, അയഞ്ഞ മട്ടിലുള്ള എഴുത്തുകൾ മാത്രമാണെന്നുമുള്ള വിമർശനങ്ങൾ 
കേട്ടിട്ടുണ്ട്. ഒരുപക്ഷേ വായനയുടെ കുറവുകൊണ്ടാവാം അത് അങ്ങനെയായിരിക്കുന്നത്.
 പക്ഷേ എന്റെ അറിവുകൊണ്ടും വർദ്ധിച്ച സാഹിത്യപരിചയം കൊണ്ടും ചെത്തി
മിനുക്കി
 പൂർണതവരുത്തേണ്ട ഒന്നായി ഞാനതിനെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം.എന്റെ 
എഴുത്തിന് ഗുണം ചെയ്യാനായി ഞാനൊരിക്കലുംവായിച്ചിട്ടില്ല. ഹെമിംഗ്‌വേയുടെ 
ഓൾഡ്മാൻ ആൻഡ് ദി സീയും ക്രിസ്തോഫ് കീസ്ലോവ്‌സ്കിയുടെ സിനിമകളും എന്നെ 
ഭ്രമിപ്പിച്ചിട്ടിട്ടുണ്ട്. ഹരിപ്രസാദ് ചൗരസ്യയുടെ ഫ്ലൂട്ട് കേൾക്കുന്നതുപോലെ 
ആസ്വദിക്കുകയല്ലാതെ എനിക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ല 
എന്നവിശ്വാസത്തോടെയാണ് ഞാൻ പുസ്തകങ്ങൾ വായിക്കുന്നതും സിനിമ കാ
ണുന്നതും.അതിൽ നിന്നെന്തെങ്കിലും എടുക്കാനോ എന്റേതാക്കി മൂളാൻ പോലുമോ ഞാൻ
അശക്തനാണ്. 
പുസ്തകങ്ങളെക്കാൾ എന്നെ ആകർഷിച്ചിട്ടുള്ളതും പ്രചോദിപ്പിച്ചിട്ടുള്ളതും റോഡുകളും
ട്രെയിനുകളും മനുഷ്യരും പ്രകൃതിയും കാടുമൊക്കെയാണ്. നിർവചനങ്ങൾക്ക് 
വഴങ്ങാത്ത നൂറുകണക്കിന് കഥാപാത്രങ്ങൾ നിറഞ്ഞ, ഒരു ജീവിതമുണ്ട് എനിക്ക്. 
മാറിനിന്ന് 
നോക്കിയാൽ സുദീർഘമായ ഒരു വായനയ്ക്കും പുനർവായനകൾക്കും അതിൽ 
തന്നെ സ്കോപ്പുണ്ട്. 

7]ഇന്നത്തെ മനുഷ്യബന്ധങ്ങളിൽ വിട്ടുപോയ ഏതുകണ്ണിയാണ് ഇനി കണ്ടെത്താ
നുള്ളത്?

പ്രതിരൂപം :). അച്ഛനിൽ, അമ്മയിൽ, സുഹൃത്തിൽ, കാമുകിയിൽ, ഭാര്യയിൽ,
 മക്കളിൽ,അനുവാചകനിൽ ഒക്കെ നാം തേടുന്നത് സ്വന്തം പ്രതിരൂപത്തെയാണെന്ന് 
തോന്നിയിട്ടുണ്ട്. എന്നെപ്പോലെയെന്ന് എനിക്ക് തോന്നുന്ന ആരോടും ഉണ്ടാകുന്ന 
അഭിനിവേശം എന്നെപ്പോലെയല്ലഅയാൾ എന്ന് മനസിലാക്കുന്ന നിമിഷം ഇടിഞ്ഞു 
വീഴും. പ്രണയങ്ങൾ തകരും,വിവാഹങ്ങൾ തകരും മറ്റൊരന്വേഷണം തുടങ്ങും.
 സ്വന്തം പ്രതിരൂപങ്ങളെ തേടിയുള്ള തുഴച്ചിലുകൾ ബന്ധങ്ങളുടെ ശൃംഖലയെ 
വളർത്തിക്കൊണ്ടിരിക്കുന്നു.ശിഖരങ്ങളും ഉപശിഖരങ്ങളുമായി ഒരു വൃക്ഷം 
വളരുന്നതുപോലെയാണത്. ഒരു മനുഷ്യന്റെ ജീവിതം പകുതിയാവുമ്പോഴേക്കും
 അയാൾക്ക് ആയിരക്കണക്കിന് ബന്ധുക്കളുണ്ടാവും തനിക്ക് താൻമാത്രമാണെന്ന 
തിരിച്ചറിവും. പക്ഷേ എത്ര മനസിലാക്കിയാലും അയാൾ തിരഞ്ഞുകൊണ്ടേയിരിക്കും...
 
8] ഒരു ബ്ലോഗർ എന്ന നിലയിൽ താങ്കൾ ഏടുക്കുന്ന സ്വാതന്ത്ര്യം ,
 പൊതു സമൂഹത്തിന്റെ, അങ്ങനെയൊന്നുണ്ടെങ്കിൽ ഏത് ചത്വങ്ങളെ തകർക്കാൻ 
പര്യാപ്തമാണ്.

ബോധപൂർവം ഒന്നിനേയും തകർക്കാനുള്ള ഒരു ചുറ്റിക ഞാൻ കൊണ്ടുനടക്കുന്നില്ല.
പക്ഷേ മനുഷ്യനും സമൂഹവും എന്ന ദ്വന്ദ്വ വ്യക്തിത്വത്തിൽ നിന്ന് സ്വയം 
മുക്തിനേടാൻ ആഗ്രഹിക്കുന്നുണ്ട്. ബ്ലോഗ് എനിക്ക് നൽകുന്നത്എഡിറ്റ് ചെയ്ത് 
പ്രസിദ്ധീകരിക്കുക എന്ന സമൂഹത്തിന്റെ സെൻസർഷിപ്പിൽ നിന്നുള്ള മോചനമാണ്.
 വ്യക്തി എന്ന നിലയിലുള്ള എന്റെ മനസ്,സമൂഹമായി മാറുമ്പോഴും അതേപ
ടിനിലനിർത്താൻ എനിക്ക് അതുകൊണ്ട്സാധിക്കുന്നു. എഴുതുന്നതെന്തും പ്രസിദ്ധീ
കരിക്കാമെന്ന അവസരം ഒരുപാട്പഴികൾ കേൾപ്പിച്ചിട്ടുണ്ട്. പക്ഷേ തുടർന്നും 
എന്നെ അവതരിപ്പിക്കുക എന്ന കൃത്യം തടസം കൂടാതെ നടത്താൻ എനിക്ക് 
സാധിക്കുന്നത് ബ്ലോഗുള്ളതുകൊണ്ടാണ്. എതിർപ്പുകൾ മാറ്റങ്ങൾക്ക് വിധേയമാണ്, 
അതുകൊണ്ടുതന്നെ അവയെ ഭയക്കേണ്ടതില്ല. ഇന്നലെ എതിർത്തവർ നാളെ പിന്തു
ണയുമായെത്തിയേക്കാം. പക്ഷേ എതിർപ്പുകൾ ഉണ്ടാകുമെന്ന മുൻ‌കരുതൽകൊണ്ട് 
 ഒരാൾക്ക് സ്വയം അവതരിപ്പിക്കാനുള്ളതിനെ അവകാശപൂർവം തടയുക എന്ന 
പ്രവണതയെ ഭയപ്പെടണം. അത് കാലത്തെ ഇരുട്ടിൽ തളച്ചിടും. എഡിറ്റർ 
ശരിക്കും, സമൂഹം നിയമിച്ചിട്ടുള്ള സെൻസർബോർഡാണ്.ആ സെൻസർബോർഡി
നെ അപ്രസക്തമാക്കുന്നതിന് ബ്ലോഗ് നൽകുന്ന 
സ്വാതന്ത്ര്യം പര്യാപ്തമാണ്.

9]ഒരു കവി ഇന്ന് ഒരു വാർത്തയാണോ?

ഇക്കാലത്ത് കവി അലിഞ്ഞുപോയ ഒരു കഷണം ഉപ്പുകല്ലാണ്. അയാൾ 
ഉണ്ടായിരിക്കുന്നതിന്റെ രുചിവ്യത്യാസം അറിയാമെങ്കിലും അയാളെ ആരെങ്കിലും 
കാണണമെന്നില്ല. എത്ര നടുറോഡിലൂടെ നടന്നുപോയാലും അയാളെ ആരെങ്കിലും 
ചൂണ്ടിക്കാണിക്കണമെന്നില്ല. കഴിഞ്ഞ കാലങ്ങളിൽ കവിതയെഴുതിയിരുന്നവർക്ക് 
ലഭിച്ചിരുന്ന ഉയർന്ന പീഠം ഇക്കാലത്ത് എഴുതുന്നവരെ അസൂയപ്പെടുത്തുന്നുണ്ടാവണം. 
അതുകൊണ്ട് അവർ സമൂഹങ്ങളുണ്ടാക്കുന്നു. കവിതയെഴുതുന്നവരുടെ സമൂഹങ്ങൾ. 
അത്തരം സമൂഹങ്ങളിൽ കാരണവന്മാരും കാര്യസ്ഥന്മാരുമൊക്കെയുണ്ട്. കാരണവത്വം
 അംഗീകരിക്കാൻ വിമുഖതയുള്ളവരെ അത്തരം സമൂഹങ്ങൾ തമസ്കരിച്ചുകളയും. 
വാർത്തകൾ അവർ ബോധപൂർവം സൃഷ്ടിക്കുന്നത് കാണുന്നത് രസകരമാണ്.
പുതുതലമുറയിലെ കവികളെ പട്ടാഭിഷേകം ചെയ്തുകൊണ്ടും, അവരുടെ 
തെരെഞ്ഞെടുത്തകവിതകൾ പുസ്തകമാക്കുമ്പോൾ അതിൽ എഡിറ്റർമാരായിരുന്ന
കൊണ്ടുമൊക്കെയാണവർ മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കാൻ എന്ന വ്യാജേന സ്വയം
പ്രൊമോട്ട് ചെയ്യുന്ന വാർത്തകൾ സൃഷ്ടിക്കുന്നത്. ഇത്തരം ചെയ്തികളിൽ 
സദുദ്ദേശത്തെക്കാൾ ദുരുദ്ദേശമാണുള്ളതെന്ന് തോന്നിയിട്ടുണ്ട്. ഇവർ പേരെടുത്ത് 
പുകഴ്ത്തുന്ന പലരും വായനക്കാരന്റെ മുന്നിലെത്തുമ്പോൾ കാറ്റുപോയ ബലൂൺ 
പോലെയാകുന്നതുകാണാം. പുതുകവിതകളുടെ സമാഹാരം എന്നപേരിൽ
 ഇറക്കുന്നവയിൽ, ഇത്രയേ ഉള്ളോ പുതിയ കവികൾ എന്നുവായനക്കാരനു
 തോന്നലുണ്ടാകത്തക്കവിധത്തിൽ കാമ്പുള്ള കവിതകളെ ഒഴിവാക്കാൻ ബോധപൂർവം 
ശ്രമിക്കുന്നോ എന്നുപോലും തോന്നിയിട്ടുണ്ട്. നാലാമിടം എന്ന പേരിൽ ഡിസി 
പുറത്തിറക്കിയബ്ലോഗ് കവിതകളുടെ സമാഹാരം ഇതിന് പ്രകടമായ ഉദാഹരണമാണ്. 
കാമ്പുള്ള കവിതകളെയും കവികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം പുസ്തകങ്ങൾ 
എന്തിനെയാണ് പ്രതിനിധീകരിക്കുക.. കവിത വാർത്തയാകാതെ കവികൾ 
വാർത്തായാകുന്നത് അങ്ങേയറ്റം അശ്ലീലമാണ്.

10]കവിതയുടെ ആപ്ലിക്കേഷൻ എന്ന നിലയിൽ നവ നാഗരികത 
ഒരു സാദ്ധ്യതയാണോ?

നദീതീരങ്ങളിൽ കൃഷിചെയ്തു ജീവിക്കുന്ന ഒരു ജീവിവർഗത്തിന്റെ സംസ്കാരം എന്ന 
നിലയിലുണ്ടായ മാനവസംസ്കാരം ഇന്ന് എത്തി നിൽക്കുന്നത് റോഡുകളുടെ ഓരത്ത് 
അധിവസിക്കാനാഗ്രഹിക്കുന്ന ഒരു ജീവിവർഗത്തിന്റെ സംസ്കാരം എന്ന തലത്തിലാണ്‌. 
കൃഷിയിൽ നിന്നുള്ള വർദ്ധിച്ച ഉല്പാദനം വ്യാപാരങ്ങളെ സൃഷ്ടിക്കുകയും വ്യാപാരങ്ങൾ 
റോഡുകളെ സൃഷ്ടിക്കുകയും റോഡുകൾ നഗരങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. 
നഗരങ്ങളാണ് ഏതുസ്ഥലത്തും ജീവിക്കുന്ന മനുഷ്യന്റെ ജീവിതത്തേയും സംസ്കാ
രത്തേയും നിയന്ത്രിക്കുന്നത് എന്ന നിലവന്നു. ഇന്നിപ്പോൾ രാപകൽ എല്ലാ 
വാഹനങ്ങളും നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ഓടുന്നത്, നഗരങ്ങളിലാണ് എല്ലാ 
തീരുമാനങ്ങളും എടുക്കപ്പെടുന്നത്, നഗരങ്ങളിൽ നിന്നാണ് എല്ലാ വിവരങ്ങളും 
പ്രസരിക്കപ്പെടുന്നത്, നഗരങ്ങളിലാണ് 
എല്ലാ നിയമങ്ങളും ഉണ്ടാക്കപ്പെടുന്നത്. ആഗോളീകരണത്തെത്തുടർന്നാണ് യൂറോപ്യൻ 
നാഗരികതയുടെതുടർച്ചയായുണ്ടായ നവനാഗരികത നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ 
തുടങ്ങിയത്.
 നഗരകേന്ദ്രിതമായ നമ്മുടെ നാട്ടിലിപ്പോൾ ലാഭമുള്ള ഏക വ്യവസായം ബ്രോക്ക
റേജാണ്.റിയൽ എസ്റ്റേറ്റ് എന്ന് പേരുള്ള മോഹവിലവില്പനസമ്പ്രദായം ഉല്പാദിപ്പിക്കുന്ന പണം 
സാങ്കല്പികപെരുക്കപ്പട്ടികകൊണ്ട് അൺ‌റിയലായി ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് 
വീണ്ടും തഴയ്ക്കുന്ന നഗരം അൺ‌റിയലാണ്. അൺറിയലായ നഗരത്തിൽ എടുക്ക
പ്പെടുന്ന തീരുമാനങ്ങൾ അൺറിയലാണ്. അൺറിയലായ നിയമങ്ങൾ നിയന്ത്രിക്കുന്ന 
ഒരു ലോകമാണിത്. ഇവിടെയാണ് ഇന്നത്തെ കവിതയ്ക്ക് വ്യാപരിക്കാനുള്ളത്. 
അൺ‌റിയലായ ഒരു ലോകത്തിൽ അൺ‌റിയലാ‍യ ഒരു മാധ്യമത്തിന് ഒരുതരത്തിലുള്ള 
പ്രതികരണവും  ഉണ്ടാക്കാൻ സാധിക്കില്ല. എത്ര കയ്പ്പുണ്ടാക്കുന്നതാണെങ്കിലും 
പച്ചയ്ക്ക് സംസാരിക്കുന്നതാവണം പ്രതിരോധത്തിന്റെ കവിതയെന്നാണ് എന്റെ പക്ഷം. 
നിർഭാഗ്യവശാൽ, ഇന്ന് ആനുകാലികങ്ങളിൽ അച്ചടിച്ചു വരുന്ന മിക്കവാറുമെണ്ണം 
അണിയിച്ചൊരുക്കപ്പെട്ട അൺ‌റിയലായ കവിതകളാണ്. ഫാന്റസിയോ, സാരോപ
ദേശങ്ങളോ, ദുർഗ്രഹമായ സ്വപ്നങ്ങളോ, കപടമായ താന്തോന്നിത്തരമോ അവയിൽ 
പറന്നുകളിക്കുന്നത് കാണാം. ഇത്തരം കവിതകളുടെ പ്രയോഗ സാധ്യതയെന്തെന്നറി
യാൻ നിലക്കടലവില്പനക്കാരന്റെ അടുത്തുപോയാൽ മതി. 
 
 11]ഒരു കലാകാരനെന്ന നിലയിൽ താങ്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, വെല്ലുവി
ളികൾ?
കലാകാരൻ എന്നത് ഒരു ബഹുമതിയോ അവമതിയോ എന്ന് സംശയമുണ്ടായിപ്പോകുന്ന 
ഒരു സമൂഹസാഹചര്യത്തിലാണ് എന്റെ ജീവിതം. കവിതയെഴുതുമ്പോഴും സിനിമ
യെടുക്കാൻ ശ്രമിക്കുമ്പോഴും കലാകാരനായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുമ്പോഴും 
ഞാൻ എന്റെ ചുറ്റുപാടുകളിൽ നിന്നും സ്വയം പറിച്ചു മാറ്റാനും സമാനരായ ഒരു കൂട്ടം 
പേരുടെയൊപ്പം ജീവിക്കാനും ശ്രമിച്ചിട്ടില്ല. എനിക്ക് അനുയോജ്യമെന്ന് എന്റെ നാട്ടുകാരും 
സുഹൃത്തുക്കളുംബന്ധുക്കളും നിർദ്ദേശിച്ചതെല്ലാം നിരസിച്ചും ജോലികൾ കളഞ്ഞും അനിശ്ചിതമായ
 കാത്തിരുപ്പുകൾ നടത്തിയും സാമ്പത്തിക നേട്ടമില്ലാത്ത, അവർക്ക് മനസിലാകാത്ത 
എന്തൊക്കെയോ ചെയ്തും അവർക്കിടയിൽ തന്നെ ജീവിക്കുകയാണ്. അവരുടെയൊ
ക്കെജീവിതതത്വം സാമ്പത്തികത്തിലുറച്ചതാണ്..എനിക്കും സാമ്പത്തികത്തിന്റെ 
പ്രശ്നങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട് പക്ഷേ ഞാൻ സാമ്പത്തികസ്ഥിരത നൽകുന്ന 
ഒന്നിലും ഉറച്ചുനിൽക്കുന്നില്ല എന്നൊരു പരാതി അവർക്കുണ്ട്.. എന്റെ ആഗ്രഹങ്ങൾ 
അതിമോഹങ്ങളായാണ് അവർ വ്യാഖ്യാനിക്കുന്നത്.. അതിനുവേണ്ടിയുള്ള എന്റെ 
ശ്രമങ്ങൾ ഓരോ തവണ പരാജയപ്പെടുമ്പോഴും അവരുടെ നോട്ടത്തിൽ പുശ്ചം വ
ളരുന്നു...എന്തുകൊണ്ട് ഡൽഹിയിലെജോലി കളഞ്ഞു.. എന്തുകൊണ്ട് ഗൾഫിലെ 
ജോലി കളഞ്ഞു..എന്തുകൊണ്ട് സീരിയലിൽ ജോലിചെയ്യാൻ തയാറാകുന്നില്ല... 
എന്തുകൊണ്ട് പിഎസി ടെസ്റ്റ് എഴുതിയില്ല...ഇങ്ങനെപോയാൽ എങ്ങനെ കുട്ടികളെ 
വളർത്തും... ചോദ്യങ്ങൾ... ചോദ്യങ്ങൾ..അവരുടെ ചോദ്യങ്ങൾക്ക് അവർക്ക് 
മനസിലാകുന്ന ഉത്തരം എനിക്കില്ല..എന്നാൽ അവർക്കിടയിൽ ജീവിക്കുക എന്നതല്ലാതെഎനിക്ക് 
പോംവഴിയുമില്ല.. എന്റെ സ്വന്തം ഞാനൊരന്യഗ്രഹജീവിയാണ്... ഞാൻ 
പണമുണ്ടാക്കിത്തുടങ്ങുന്നതുവരെ ഈ അവസ്ഥ തുടരും..ഇന്നത്തെ അവസ്ഥയിൽ ഞാൻ 
തുരുമ്പിച്ചുതുടങ്ങിയ ഒരു മണിമെഷീനാണ്. 
12]ഗൾഫനുഭവങ്ങൾ എത്രയൊക്കെ താങ്കളെ മാറ്റിമറിച്ചു?വളരെ ചുരുങ്ങിയ കാലമേ ഞാൻ ഗൾഫിലുണ്ടായിരുന്നുള്ളു.. ഒരുതരത്തിലും ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യാതെ സംഭവിച്ചതാണ് ഗൾഫ് യാത്ര. എന്റെ
 പ്രണയവിവാഹത്തെത്തുടർന്നുണ്ടായ അലച്ചിലുകളുടെ പര്യവസാനമായിരുന്നു അതെന്ന് 
വേണമെങ്കിൽ പറയാം. ആകെ പ്രശ്നകലുഷമായ ജീവിതമായിരുന്നു.. രണ്ടുപേരുടേയും 
വീട്ടുകാരുടെ സഹകരണമില്ല...ഞാനും അവളും പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു...
അതിൽ നിന്നു ള്ളചെറിയവരുമാനമായിരുന്നു ആകെ പിന്തുണ..ഭാര്യ ഗർഭിണിയായതോടെ 
അവളുടെ  പ്രാക്ടീസ് മുടങ്ങി... എന്റെ വരുമാനം കൊണ്ടുമാത്രം ജീവിച്ചുപോകാൻ പറ്റില്ല എന്ന
 അവസ്ഥവന്നു.. അതിനിടയിൽ എന്റെ ആദ്യത്തെ മകനെ പ്രസവിച്ച് അധികം താ
മസിയാതെ അവൾ വീണ്ടും ഗർഭിണിയായി... നിഹായത വല്ലാതെ വട്ടംചുറ്റിപ്പിടിച്ചു...
അബോർഷൻ ചെയ്യാൻ തീരുമാനിച്ചു... മൂന്നുമാസത്തിനിടെ വീണ്ടും അതുതന്നെ 
സംഭ
വിച്ചു... വീണ്ടുമൊരബോർഷൻ വയ്യ എന്നതുകൊണ്ട് വീട്ടുകാരുടെ സഹായം തേടി..
കിട്ടിയില്ല.. എങ്ങനെയും ഈ കുട്ടിയെ വളർത്തണമെന്നും അത് നാട്ടിൽ നിന്നാവണ്ട 
എന്നും ഉറപ്പിച്ചു. അങ്ങനെയാണ് നാട്ടിൽ നിൽക്കണ്ട എന്ന് .. ഡൽഹിയിലുള്ള ഒരു
മാമൻ സഹായഹസ്തം നീട്ടി.. രണ്ടായിരത്തിയാറ് ജൂണിലാണെന്ന് തോന്നുന്നു ഞാ
ൻ ഡൽഹിയിലെത്തി..എനിക്കവിടെ ഒരു ചെറിയ ജോലികിട്ടി...സെപ്റ്റംബറിൽ 
മടങ്ങിവന്ന് എട്ടുമാസം ഗർഭിണിയായ ഭാര്യയേയും മകനേയും കൂട്ടി ഡൽഹിയിലേക്ക് 
ട്രയിൻ കയറി.. ജീവിതം വളരെ ദുരിതമായിത്തോന്നിയ ഒരു കാലഘട്ടമായിരുന്നു 
അത്..പക്ഷേഡൽഹിയിലെ തണുപ്പും ഉൽസവാന്തരീക്ഷമുള്ള തെരുവുകളും ജീവിതം 
അനായാസമാക്കി... നവംബറിൽ, സദർ ബസാറിലെ ഒരു സർക്കാരാശുപത്രിയിലെ 
വയറ്റാട്ടി എന്റെ രണ്ടാമത്തെ മകനെ വലിച്ചു പുറത്തിട്ടു... രണ്ടുമാസത്തിനിടെ 
എന്റെ പിടിവാശികാരണം ജോലിപോയി... മറ്റൊരു ജോലിക്കായുള്ള അന്വേ
ഷണത്തിനിടെ യാദൃശ്ചികമായി 
വന്നതാണ് ഗൾഫ്.. സൗദി അറേബ്യയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ 
അഡ്‌മിനിസ്ട്രേറ്റർ ജോലി...ഇത്രയും പറഞ്ഞത് ഗൾഫിലെത്തുമ്പോൾ എന്റെ 
മാനസികാവസ്ഥ എന്തായിരുന്നു എന്ന് അറിയിക്കാനാണ്. ഭാര്യയേയും കുട്ടികളേയും
നാട്ടിലെത്തിച്ച് ഗൾഫിലേക്ക് പോകുമ്പോൾ സാധാരണഗതിയിൽ ഗൾഫിലേക്ക് 
പോകുന്ന ഒരാളുടെ മനസായിരുന്നില്ല എന്റേത്.എത്രയും വേഗം അവരെക്കൂടി 
കൊണ്ടുപോവുകഎന്നത് ആഗ്രഹമായിരുന്നില്ല ആവശ്യമായിരുന്നു..
പക്ഷേ അവിടുത്തെ ജീവിതം വല്ലാതെ നിരാശപ്പെടുത്തി.. എനിക്ക് ഭേദപ്പെട്ട ജോലിയായിരുന്നു അവിടെ..പക്ഷേ ലേബർ ക്യാമ്പിനടുത്തായിരുന്നു എന്റെ താമസം ... മനുഷ്യൻ രാപകലില്ലാതെ പണിയെടുക്കുന്ന യന്ത്രങ്ങൾ മാത്രമാണെന്ന് ഞാൻ കണ്ടു..ജീവിതത്തിന്റെ വ്യാപ്തി ചുരുക്കിച്ചുരുക്കി സ്വന്തം ശരീരത്തോളം ചെറുതാക്കി മാറ്റുന്നത് കണ്ട് സഹതാപം തോന്നി..ബത്തയിൽ കിട്ടുന്ന കള്ളച്ചാരായവും പോൺ സിഡികളും കൊണ്ട്സ്വന്തം തടവറയിൽ സംതൃപ്തരാകുന്നവർ..അതിൽ നിന്ന് പുറത്തുകടക്കുന്നതേക്കുറിച്ച് ചിന്തിക്കാത്തവർ...അക്കാലത്താണ് ഞാൻ ബ്ലോഗിൽ സജീവമാകുന്നത്... പിന്നീട് ബ്ലോഗിലൂടെ പരിചയപ്പെട്ട സുനിൽ എന്നൊരു സുഹൃത്തിന്റെ വീട് ഷെയർചെയ്ത് ക്യാമ്പിൽ നിന്നും ബത്തയിലേക്ക് മാറി. അത് മറ്റൊരു ലോകമായിരുന്നു. അവിടെവെച്ച് ഗൾഫ് മലയാളികൾ എന്ന് വിളിക്കാവുന്ന ഒരുകൂട്ടരെ കണ്ടുമുട്ടി.. വെള്ളിയാഴ്ചകളിൽ ഒത്തുചേരുന്നവർ..സാംസ്കാരിക ചർച്ചകൾ...മദ്യപാനസദസുകൾ... പത്തും പതിനഞ്ചും വർഷമായി മുടങ്ങാതെ വർഷാവർഷം അനുഷ്ഠാനം പോലെ നാട്ടിൽപോയി മടങ്ങി വരുന്നവർ നാടിനെക്കുറിച്ചെഴുതുന്ന ഗൃഹാതുരത നുരയുന്ന കവിതകൾ. ക്യാമ്പിലുള്ള മനുഷ്യരല്ല ഇവർ.. മിക്കവാറും പേർ കുടുംബത്തോടെയാണ്...എല്ലാവരും തിരികെപ്പോകുന്നതിനെക്കുറിച്ച് സംസാരിക്കുന്നു..ആരും തിരികെപ്പോകുന്നില്ല...പണമുണ്ടാക്കുന്ന, ബുദ്ധിജീവികളും അല്ലാത്തവരുമായ മനുഷ്യരുടെ ഒരു കൂമ്പാരം എന്നതിലുപരി ജീവിതമുള്ള ഒന്നായി എനിക്ക് ഗൾഫിനെ കാണാൻ കഴിഞ്ഞില്ല. ഗൾഫിലേക്ക് ഭാര്യയേയും കുട്ടികളേയും കൊണ്ടുവരണമോയെന്ന് ഞാൻ പുനരാലോചിക്കാൻ തുടങ്ങി...ആയിടയ്ക്ക് മനുഷ്യനെന്ന നിലയിൽ ഞാൻ എത്ര നിസഹായനാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ ഒരു സംഭവമുണ്ടായി. താമസസ്ഥലത്താണെങ്കിൽ ഞാൻ സാധാരണഗതിയിൽപുറത്തിറങ്ങുമ്പോൾ ഇൻഷർട്ട് ചെയ്യാറില്ല..മുടി ചീകാനും ശ്രദ്ധിക്കാറില്ല.. 
ഉച്ചതിരിഞ്ഞ സമയം വാങ്ക് വിളിക്കുന്നതിനാൽ അധികം ആരും പുറത്തില്ല..ഞാൻ ഒന്നും 
ശ്രദ്ധിക്കാതെനടക്കുകയായിരുന്നു. ഒരു പഴഞ്ചൻ കാർ എന്നെ ഓവർടേക്ക്ചെയ്ത് 
വന്നു നിന്നു. ഞാൻ മുന്നോട്ട് നടന്നപ്പോൾ ആ കാറിൽ നിന്നിറങ്ങിയ ഇരുപത് 
വയസിനടുത്ത് പ്രായമുള്ള ഒരു പയ്യൻ എന്നെ പിന്നിൽ നിന്ന് വിളിച്ചു. മുഷിഞ്ഞ 
വെളുത്ത കുപ്പായമായിരുന്നു അവന്റേത്.. ഞാൻ തിരിഞ്ഞു നിന്നു .. അവൻ എന്റെ
 ഇക്കാമ (ഐഡന്റിറ്റി കാർഡ്) കൊടുക്കാൻ പറഞ്ഞു..വേഷം കണ്ടിട്ട് അവർ 
കള്ളന്മാരാണെന്ന് എനിക്ക് തോന്നി.. ഞാൻ "മാഫി" (ഇല്ല) എന്ന് പറഞ്ഞു. 
അവൻ എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.. ആദ്യമായി
 ഒരാൾ എന്നെ ശാരീരികമായി അതിക്രമിക്കുകയാണ്..ഞാൻ 
അവനെ തള്ളിമാറ്റി.. 
കടവരാന്തകളിൽ നിൽക്കുന്ന മലയാളികളും ഫിലിപ്പീനികളും ബംഗാളികളുമെല്ലാം 
കാഴ്ചകണ്ട് നിൽക്കുകയായിരുന്നു.. എന്റെ പ്രതിരോധം കണ്ട് കാറിലുണ്ടായിരുന്ന 
അപരനും ഇറങ്ങി വന്നു..അയാൾ എന്റെ നേരെ മുന്നിൽ വന്ന് ഒരു ചെറിയ കൈ‌
ത്തോക്കെടുത്ത് ചൂണ്ടി... കൈപ്പടത്തിനുള്ളിൽ ഒതുങ്ങുന്ന ഒരു ചെറിയ ആയുധത്തിനു
മുന്നിൽ ഞാൻ മരണഭയമുള്ള വെറുമൊരു ജീവിയായി മാറുന്നത് ഞാനറിഞ്ഞു.. ഞാൻ
 നിലവിളിച്ചെന്നു തോന്നുന്നു.. കടവരാന്തകളിൽ നിന്നവർ പ്രതിമകളാണോ എന്ന് 
സംശയം തോന്നിപ്പോയി..ആരും അനങ്ങുന്നില്ല..പയ്യന്മാർ എന്നെ കാറിനുള്ളിൽ 
കയറ്റി.. എന്തിനാണ് എങ്ങോട്ടാണെന്നൊന്നും എനിക്കറിയില്ല.. എന്നെകൊല്ലാനാ
ണോകൊണ്ടുപോകുന്നതെന്ന് പേടിച്ചു..കാറിനുള്ളിൽ വെച്ച് അവർ എന്നെ നന്നായി
മർദ്ദിച്ചു..കാർ ഒരു പള്ളിയുടെ മുന്നിൽ ചെന്നു നിന്നു..അവിടെ ഒരു പോലീസ് 
ജീപ്പുണ്ടായിരുന്നു.. പോലീസിനെ കണ്ടപ്പോൾ എനിക്ക് സമാധാനമായി... എന്നെ
 അവർ പോലീസുകാർക്ക് കൈ‌മാറി..എനിക്ക് ഇക്കാമയില്ല എന്നും ഹിന്ദി 
ആണെന്നും അവർ പറയുന്നത് എനിക്ക് മനസിലായി.. ഞാൻ ഉടൻ വിളിച്ചുകൂവി..
എനിക്ക് ഇക്കാമയുണ്ട്..ഒരു തടിയൻ പോലീസുകാരൻ എന്റെ കവിളിൽ ആഞ്ഞടിച്ചു..
ഞാൻ നിശബ്ദനായിപ്പോയി.. ഞാൻ അന്യനാണെന്നും അന്യരാജ്യത്താണെന്നും 
ഒറ്റയ്ക്കാണെന്നും നിസഹായനാണെന്നും നിശബ്ദനായിരുന്നില്ലെങ്കിൽ എന്റെ 
ജീവനുഭീഷണിയാണെന്നും ഞാൻ തിരിച്ചറിഞ്ഞു.. എന്റെ ശരികൾക്ക് വിലയില്ല..
ഒരുകൂട്ടം ആളുകൾ..ആയുധവും അധികാരവും ധരിച്ചവർ... എന്നെ അവർ ഒരു 
വലിയ വാനിലേക്ക് കയറ്റി.. അതിനത്ത് ഒരു പോലീസുദ്യോഗസ്ഥൻ ഫോണിൽ 
സംസാരിച്ചിരിക്കുകയായിരുന്നു.. കുറേ നേരം കഴിഞ്ഞ് അയാൾ എന്നെ നോക്കി.. 
അടുത്ത അടി പ്രതീക്ഷിച്ചുകൊണ്ട് എനിക്കിക്കാമയുണ്ട് എന്ന് ഞാൻ പിറുപിറുക്കുന്ന 
സ്വരത്തിൽ പറഞ്ഞു.."വെയ്ൻ ഇക്കാമ" (എവിടെ ഇക്കാമ) ഞാൻ അതു കൊടുത്തു.. അയാൾ 
അത് വാങ്ങി നോക്കി പുറത്തു നിൽക്കുകയായിരുന്ന പയ്യനെ വിളിച്ചു.. എനിക്ക് ഇക്കാമയുണ്ടല്ലോ 
എന്ന് പറഞ്ഞു..  അവൻ വീണ്ടും എന്റെ കവിളിൽ അടിച്ചു..ഇക്കാമയില്ലെന്ന് പറഞ്ഞതിനായിരുന്നു 
ആ അടിയെന്ന് എനിക്ക് മനസിലായി.. വാനിനുള്ളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ അയാളെ 
തടഞ്ഞുകൊണ്ട് എന്നോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു... എനിക്ക് സങ്കടമാണോ സന്തോഷമാണോ 
എന്താണ് തോന്നിയതെന്ന് അറിയില്ല.. എന്തിനാണെന്നെ അടിച്ചതെന്ന് ഞാനവരോട് ചോദിച്ചൂ..
"റോ" (പൊയ്ക്കോ) എന്ന ആജ്ഞ മാത്രമായിരുന്നു മറുപടി...ഞാനെന്താണ് എന്ന എന്റെ
 തിരിച്ചറിവുകളെ പാടേ കരിച്ചുകളഞ്ഞ സംഭവമായിരുന്നു അത്.. ഏറ്റവും വലിയ ഭീകരത 
അധികാരം അനുവദിക്കപ്പെട്ട ആൾക്കൂട്ടത്തിന്റേതാണെന്ന് എനിക്ക് മനസിലായി..മനുഷ്യൻ 
 പുഴുവിനെക്കാൾ നിസഹായനാണെന്നും... ഗൾഫിലേക്ക് കുടുംബത്തെ കൊണ്ടുവരിക എന്ന 
ചിന്ത മുഴുവനായും ഇല്ലാതായി...പക്ഷേ ഗൾഫിൽ നിന്നുള്ള മടക്കം പേടിച്ചുള്ള മടക്കമായിരുന്നില്ല...
 ബ്ലോഗിലൂടെ പരിചയപ്പെട്ട മണികണ്ഠൻ എന്ന സുഹൃത്ത് ഞാൻ മുൻപ് ചെയ്ത ഒരു ഷോർട്ട് 
ഫിലിം കണ്ട് തന്റെ തിരക്കഥ ടെലിഫിലിമാക്കാമോ എന്ന് ചോദിച്ചു.. വീണ്ടും 
എന്റെ സിനിമാമോഹങ്ങൾ ഉയിർത്തെഴുനേറ്റു.. അങ്ങനെ "പരോൾ" എന്ന ടെലി
ഫിലിം ചെയ്യാനായി ഞാൻ നാട്ടിലേക്കെത്തി.. മടങ്ങിപ്പോയില്ല.. ഗൾഫ് 
എങ്ങനെയാണ് എന്നെ മാറ്റിമറിച്ചതെന്ന് എനിക്കിപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല.. 
അത് എന്നിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുകയാണെന്ന് തോന്നുന്നു.. അവിടത്തെ 
അനുഭവങ്ങൾ, കണ്ടുമുട്ടിയ മനുഷ്യർ,അവരുടെ ജീവിതങ്ങൾ, കടന്നുപോയ 
അനുഭവങ്ങൾ ഒക്കെ എന്നെ ഓരോ നിമിഷവും
സ്വാധീനിക്കുന്നുണ്ട്...പ്രവാസം ഒരു താൽക്കാലിക അവസ്ഥയല്ല..

13]ഒരു ബ്ലോഗർ എന്ന നിലയിൽ താങ്കൾ നേരിട്ട നൈതിക പ്രശ്നം, സാധ്യതകൾ, 
പ്രലോഭനങ്ങൾ?

ബ്ലോഗർ എന്ന വിളിപ്പേര് സത്യത്തിൽ ഞാനിഷ്ടപ്പെടുന്നില്ല... പാറയിൽ 
എഴുതിയിരുന്ന മനുഷ്യൻ കടലാസിന്റ ആവിർഭാവത്തോടെ അതിൽ എഴുതാൻ
തുടങ്ങിയവരെ നോക്കിയിരുന്നപോലെയാവാം ഇപ്പോൾ മുഖ്യധാരാ എഴുത്തുകാർ
ബ്ലോഗിൽ എഴുതുന്നവരെ നോക്കുന്നത്
... താമസിയാതെ അവരും ബ്ലോഗിലേക്കും നെറ്റിലേക്കും ചേക്കേറും (ഇപ്പോൾ 
തന്നെ അത് സംഭവിച്ചു തുടങ്ങി) അപ്പോൾ സ്വാഭാവികമായും ബ്ലോഗർ എന്നപേരും 
ബ്ലോഗെഴുത്ത് എന്ന വിശേഷ നാമവുമൊക്കെ പോകും.. ഇപ്പോൾ ബ്ലോഗിൽ 
എഴുതുന്നവരെ അംഗീകരിക്കാനുള്ള മടിയും തരംതിരിവുമൊക്കെ അഞ്ചോ പത്തോ 
വർഷങ്ങൾക്കപ്പുറം നില‌നിൽക്കുന്ന ഒന്നല്ല..അതുകൊണ്ട് എനിക്ക് പ്രശ്നങ്ങളും 
പ്രലോഭനങ്ങളും ഒന്നും തോന്നുന്നില്ല.. എഴുത്തുകാരന് ചങ്ങാത്തങ്ങൾ  കൊണ്ടും 
കൂട്ടായ്മകൾ കൊണ്ടും പരസ്യങ്ങൾ കൊണ്ടും ഒക്കെ നിലനിൽക്കാൻ കഴിയുമായിരിക്കും
 പക്ഷേ കാമ്പുണ്ടെങ്കിൽ മാത്രമേ എഴുത്ത് നിലനിൽക്കൂ... എന്തായാലും ഒരു വാരിക
യ്ക്കും പുസ്തകത്തിനും നൽകാനാവാത്ത ഒന്ന് ബ്ലോഗ് നൽകുന്നുണ്ട്... എത്രകാലം 
കഴിഞ്ഞാലും ഒറ്റ ക്ലിക്കുകൊണ്ട് ആർക്കും ഇടനിലക്കാരന്റെ സഹായമില്ലാതെ എന്റെ 
പേജിലേക്ക് എത്താൻ കഴിയും... ഞാൻ എഴുതിയവയ്ക്ക് കരുത്തില്ലെങ്കിൽ നിലനി
ൽക്കണമെന്ന് എനിക്ക് ആഗ്രഹമില്ല... മറിച്ചാണെങ്കിൽ ഞാൻ ഒന്നും ചെയ്യാതെ 
തന്നെ വായനക്കാർ അതിലേക്ക് വരും, എത്രകാലം കഴിഞ്ഞായാലും.

സനൽ ശശിധരന്റെ കവിതകൾ ഇവിടെ വായിക്കാം