Showing posts with label prabhullan tripunithura. Show all posts
Showing posts with label prabhullan tripunithura. Show all posts

Saturday, 14 January 2012

എന്റെ ഹിമാലയ യാത്രാനുഭവങ്ങൾ


പ്രഫുല്ലൻ തൃപ്പൂണിത്തുറ
1.

ഭാരതത്തിൽ ജനിച്ചാൽ അഞ്ചുകാര്യങ്ങൾ നിർബന്ധമായും ചെയ്യണമെന്നാണ്‌ പഴമൊഴി.
അതു ഹിമാലയംകാണണം, ഗംഗയിൽ സ്നാനം ചെയ്യണം. ഭഗവത്ഗീത പഠിയ്ക്കണം, രാമായണം
വായിക്കണം, ഭാഗവതം കേൾക്കളം എന്നിവയാണ്‌.

       ലോകത്തിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റു പർവ്വതനിരകൾ ഹിമാലയത്തിലാണെന്നും
ഹിമാലയം ഭാരതത്തിന്റെ ഉത്തരാതിർത്തിയാണെന്നും നാം പഠിച്ചിട്ടുണ്ടല്ലോ!
ഹിമാലയം വെറുമൊരു പർവ്വതരാജൻ മാത്രമല്ല. മഹത്തായൊരു സംസ്കൃതിയുടെ ഭാഗവും
പ്രതീകവും കൂടിയാണ്‌. സ്കന്ദപുരാണരചനയ്ക്ക്‌ വ്യാസമാമുനിയ്ക്കും,
കുമാരസംഭവത്തിനു മഹാകവി കാളിദാസനും, ഗീതാജ്ഞലിയ്ക്കു മഹാകവി
രവീന്ദ്രനാഥടാഗോറിനും പുണ്യപ്രചോദനം നൽകിയിട്ടുണ്ട്‌ ഈ ഗിരിശൃംഘങ്ങളും
സാനുക്കളും. ഈ പ്രകൃതിരമണീയമായ ഗിരിശൈലങ്ങളോടനുബന്ധിച്ച്‌ ആകാശത്തു
മാത്രം ജീവിയ്ക്കുന്ന നിലാവുഭക്ഷിച്ചു ജീവൻ നിലനിർത്തുന്ന പ്രണയത്തിന്റെ
പ്രതീകമായ പ്രേമചകോരം മുതൽ, ചിറകുള്ള പർവ്വതങ്ങളും, അത്ഭുതസിദ്ധിയുള്ള
ഔഷധച്ചെടികളും വൃക്ഷങ്ങളുംവരെ നിരവധി അത്യത്ഭുതങ്ങളുണ്ടെന്നാണു
പറയപ്പെടുന്നത്‌.

       ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും, പഞ്ചപാണ്ഡവന്മാരും കൗരവരും മുതൽ അനേകർ
അവരവരുടെ സാന്നിദ്ധ്യംകൊണ്ട്‌  ഓരോഘട്ടത്തിൽ ഹിമാലയപ്രാന്തങ്ങൾ
വർണ്ണപൂർണ്ണമാക്കിയിട്ടുണ്ട്‌.

       ഹിമാലയം കാണണമെങ്കിൽ അതിനുള്ള പണവും ആരോഗ്യവും മാത്രം പോര. ഭാഗ്യം തന്നെ
വേണം. എങ്കിലേ തീർത്ഥാടനത്തിനുസാധിയ്ക്കയുള്ളു എന്നതാണനുഭവം. അല്ലെങ്കിൽ
തീർച്ചയായും എന്തെങ്കിലും തടസ്സംവന്നുപെടും. എനിയ്ക്ക്‌ തീർത്ഥാടനം
തീരുമാനിച്ചപ്പോൾ മുതൽ യാതൊരു തടസ്സവും ഉണ്ടായില്ല. ഋതുഭേദങ്ങളുടെ
കാലാവസ്ഥാവ്യതിയാനങ്ങളും പെട്ടെന്നു ബാധിയ്ക്കാറുള്ള എനിയ്ക്കു യാത്രയിൽ
ഒരു ജലദോഷംപോലും വന്നുപെട്ടില്ല. എന്നെ ഈ തീർത്ഥാടനത്തിനു
പ്രേരിപ്പിച്ചതും, നിർബന്ധിച്ചതും എന്റെ സഹപാഠിയും സുഹൃത്തും, ഔദ്യോഗിക
ജീവിതത്തിനുശേഷം ഏതാണ്ടു പത്തുവർഷത്തോളം എന്റെ ബോസും ആയിരുന്ന പ്രസിദ്ധ
വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.പി.എൻ.ജോബാണ്‌. അദ്ദേഹത്തിനു
കൃതജ്ഞത നേർന്നുകൊണ്ടാണ്‌ ഞാനീ യാത്രാ സ്മരണ തുടങ്ങുന്നത്‌.

       ഒറ്റപ്പാലത്തുള്ള ദാമോദരസ്വാമിയുടെ ട്രാവൽപാക്കേജിൽ ജോബസാറും,
അദ്ദേഹത്തിന്റെ മൂത്തസഹോദരി മിഹിര ടീച്ചറും, കായംകുളത്തുകാരൻ കൊല്ലംതറ
ഇ.കെ.രാജേന്ദ്രനും ഞാനുമാണ്‌ എറണാകുളത്തുനിന്നും പുറപ്പെട്ടത്‌. വേറെ 18
പേർ തൃശൂരിൽ നിന്നുമാണ്‌ സംഘത്തോടുചേർന്നത്‌.
ബദരിനാഥ്

       2011 സെപ്തംബർ 15 ന്‌ കെ.കെ.എക്സ്പ്രസ്സിൽ എറണാകുളത്തുനിന്നും ഞങ്ങൾ
യാത്രയാരംഭിച്ചു. രണ്ടുദിവസം കഴിഞ്ഞ്‌ ഭാരതത്തലസ്ഥാനത്തെത്തി.
ജോബ്സാറിന്റെ ഇളയസഹോദരിയും ഭർത്താവും ഡൽഹിയിൽ ജോലിയുള്ള അവരുടെ ഡോക്ടറായ മകളും ഡോക്ടറുടെ ഭർത്താവായ വലിയ ഉദ്യോഗസ്ഥനും ഡൽഹിയിൽ
താമസമുണ്ടായിരുന്നു. അവരുടെ അതിഥികളായി ആ പകൽ ഞങ്ങൾ ഡൽഹിയിൽ കഴിച്ചു
കൂട്ടി.

       ന്യൂഡൽഹി റയിൽവേസ്റ്റേഷനും വിമാനത്താവളവും ഹരിയാനാ അതിർത്തിവരെയുള്ള
നാലുവരിപ്പാതയും  അതീവമനോഹരമാണ്‌. കാൽ നടക്കാർക്കും ഇരുചക്രവാഹനത്തിനും
പ്രവേശനമില്ലാത്ത വലിയറോഡിലൂടെ ഞങ്ങളുടെ സ്വകാര്യകാർ പറന്നു.
ന്യൂഡൽഹിയിലെ റോഡുകൾ അതീവമനോഹരം. മനോഹരമായ വലിയ പൂമരങ്ങളും ചെടികളും
അതിരിട്ടു സൂക്ഷിയ്ക്കുന്നവയാണു ആ റോഡുകൾ. അതുപോലെ തന്നെ ന്യൂഡൽഹിയിലെ
വഴിയരുകിലെ ഓരോ മതിൽക്കെട്ടും ശരാശരി ഒരേക്കർ വിസ്തീർണ്ണമുള്ളതാണ്‌.
അവിടെ ദേശീയ രാഷ്ട്രീയകക്ഷികളുടെ ആസ്ഥാനങ്ങളും, ബാങ്കുകളുടേയും
മറ്റുസ്ഥാപനങ്ങളുടേയും ഹെഡ്ക്വാർട്ടേഷ്സുകളും വളരെ മനോഹരമായ കാഴ്ചതന്നെ
യാത്രക്കാർക്കു നൽകുന്നു. ഒട്ടും സ്ഥലമില്ലാത്ത കേരളത്തിൽ നിന്നും
പ്രത്യേകിച്ച്‌ എറണാകുളത്തുനിന്നും എത്തുന്നവർക്കു വേണ്ടത്ര
സ്ഥലസൗകര്യമുള്ള 'ന്യൂഡൽഹി' അത്യന്തം ആകർഷകമായി അനുഭവപ്പെടുന്നു.

       ഡൽഹിയിലെ പഴയ 'സരായ്‌ രോഹില" റയിൽവേസ്റ്റേഷനിൽ നിന്നാണ്‌ ഹരിദ്വാർ
ഭാഗത്തേയ്ക്കുള്ള എക്സ്പ്രസ്‌ തീവണ്ടി പുറപ്പെടുന്നത്‌. ഏതാണ്ട്‌
ഒരുരണ്ടുനിലകെട്ടിടത്തിന്റെയത്ര ഉയരത്തിലാണ്‌ ഈ പഴയ സ്റ്റേഷൻ
നിൽക്കുന്നത്‌ അവിടേയ്ക്കു കയറിപ്പറ്റാനും വീണ്ടും ഇറങ്ങി ട്രയിനിൽ
കയറാനും അത്യദ്ധ്വാനം വേണ്ടിവന്നു. സ്റ്റേഷനും സ്റ്റേഷനിലേയ്ക്കെത്തുന്ന
റോഡും പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായി കിടക്കുന്നു.

       ഡൽഹിയിലെ പലഭാഗത്തും ഏറ്റവും വില കുറഞ്ഞ ചായ കിട്ടുന്ന മാടക്കടകളും
അതിനോടു ചേർന്ന നമ്മുടെ ഗ്രാമങ്ങളിൽപ്പോലും ഇല്ലാത്തവിധം
ചുമരിനോടുചേർത്തിട്ടിരിയ്ക്കുന്
ന രണ്ടും മൂന്നും കാലുള്ള ഇരുമ്പു
കസേരകളുമുള്ള ഓപ്പൺ എയർ ബാർബർ ഷോപ്പുകളും കാണാം. ഇന്ദ്രപ്രസ്ഥത്തിന്റെ
തനിരൂപം ഇതാണോ! ഇതു ചിന്തിച്ചുകൊണ്ടു നിൽക്കുമ്പോൾ മുകളിലൂടെ മനോഹരമായ
മെട്രോ ട്രെയിൻ കടന്നുപോയി. വൈരുദ്ധ്യങ്ങളുടെ തലസ്ഥാനനഗരി!
       പക്ഷേ പൗരാണികഭാവങ്ങൾ ചിന്തിയ്ക്കുമ്പോൾ ഡൽഹിപഴയ ഇന്ദ്രപ്രസ്ഥംതന്നെ.
(തുടരും...)

Wednesday, 14 December 2011

തൃപ്പൂണിത്തുറയിൽ നിന്നു പുതിയ പകർച്ചവ്യാധി ഭീഷണി



പ്രഫുല്ലൻ തൃപ്പൂണിത്തുറ

കുറച്ചുവർഷങ്ങൾക്കു മുമ്പ്‌ ആലപ്പുഴയിൽ 'ചിക്കൻഗുനിയ' പടർന്നുപിടിച്ചു.
പണ്ട്‌ കിഴക്കിന്റെ വേണീസ്‌' എന്ന പേരുണ്ടായിരുന്ന ആലപ്പുഴ അങ്ങിനെ
ലോകാരോഗ്യഭൂപടത്തിൽവരെ പുതിയ രൂപത്തിൽ ജനശ്രദ്ധയാകർഷിച്ചു.
കുറച്ചുവർഷത്തിനകം തൃപ്പൂണിത്തുറയും പേരെടുക്കാൻ തയ്യാറാകുന്നു.
ചിക്കൻഗുനിയായ്ക്കുപകരം 'മട്ടൻഗുനിയാ' എന്നോ മറ്റൊരു പേരിലോ ഒക്കെയാകാം
അത്‌. അത്താഘോഷവും, ഇരുപതിലേറെ കലകൾ അഭ്യസിപ്പിയ്ക്കുന്ന രാധാലക്ഷ്മി
കലാലയവും, രാജ്യത്തെ ഏറ്റവും ബൃഹത്തായ ആയുർവ്വേദ കോളേജുമൊക്കെ
രാജനഗരിയ്ക്കു വേണ്ടത്ര പ്രസിദ്ധിയുണ്ടാക്കിയിട്ടുണ്ട്‌

അന്ധകാരത്തോട്‌
. ഇനിയിതാ പുതിയ പകർച്ചവ്യാധിയുടെ പേരിൽ ഈ ദേശം മറ്റൊരു നിലയിലും പേരുണ്ടാക്കാൻ പോകുന്നു!
       തൃപ്പൂണിത്തുറയെ രണ്ടായി മുറിയ്ക്കുന്ന ജലാശയമാണ്‌ "അന്ധകാരത്തോട്‌"
ഇതിന്റെ വടക്കേഭാഗം 'നടമ' വില്ലേജും തെക്കേഭാഗം 'തെക്കും ഭാഗം'
വില്ലേജുമാണ്‌. കിഴക്കും തൃപ്പൂണിത്തുറയുടെ അതിരായ കരിങ്ങാച്ചിറപ്പുഴയിൽ
നിന്നും ആരംഭിച്ച്‌ പടിഞ്ഞാറെ അതിർത്തിയായ പേട്ടപ്പുഴയിൽ
ഇതുചെന്നവസാനിയ്ക്കുന്നു. തൃപ്പൂണിത്തുറയ്ക്കകത്തുള്ള ഏറ്റവും
നീളംകൂടിയതോട്‌. പിറവം എറണാകുളം  നിയോജകമണ്ഡലങ്ങളെ തമ്മിൽ
ഇതുബന്ധിപ്പിയ്ക്കുന്നു. കാലവർഷത്തിൽ കിഴക്കുള്ള പാടശേഖരങ്ങളിൽ മലവെള്ളം
പൊങ്ങുമ്പോൾ അന്ധകാരത്തോട്ടിലൂടെയാണ്‌ അതുപടിഞ്ഞാറെകായലിലേക്ക്‌
ഒഴുകിപ്പോയിരുന്നത്‌. പടിഞ്ഞാറെ കായലിലെ വെള്ളത്തിനു ഓരു
(ഉപ്പുരസം)ഉള്ളതിനാൽ ഇതുകിഴക്കേഭാഗത്തുള്ള വയലുകളിലേയ്ക്കു ചെന്നാൽ കൃഷി
നശിച്ചുപോകും. അതുതടയാനായി വേനലിന്റെ മൂർദ്ധന്യത്തിൽ ഇടവപ്പാതിവരെ മാത്രം
ഇതു ജലസേചനവകുപ്പിന്റെ ചീപ്പുമൂലം അടച്ചിടും. ആ ദിവസങ്ങളിലൊഴികെ ഈ
തോട്ടിൽ പണ്ടു എപ്പോഴും ഒഴുക്കുണ്ടായിരുന്നു.

       എറണാകുളം മാർക്കറ്റിൽ നിന്നും പലവ്യഞ്ജനങ്ങൾ തൃപ്പൂണിത്തുറ
മാർക്കറ്റിലേയ്ക്കും അവിടെനിന്നും പച്ചക്കറികളും പലവ്യജ്ഞനങ്ങളും
എറണാകുളം, ചേപ്പനം, പനങ്ങാട്‌ ഭാഗങ്ങളിലേയ്ക്കും കൊണ്ടുപോയിരുന്നത്‌
അന്ധകാരത്തോട്ടിലൂടെ വള്ളങ്ങളിലായിരുന്നു. അതുപോലെ തന്നെ പടിഞ്ഞാറെ
പൊക്കാളി കരിനിലങ്ങളിലേയ്ക്ക്‌ വിത്തും വളവും പണിയായുധങ്ങളും
കൊണ്ടുപോയിരുന്നതും അവിടെ നിന്നും കൊയ്തെടുക്കുന്ന കറ്റകൾ
തൃപ്പൂണിത്തുറയിലെ കർഷക ഭവനങ്ങളിലെത്തിച്ചിരുന്നതും ഈ തോട്ടിലൂടെ തന്നെ
ഏതാണ്ട്‌ ഒരു മൂന്നു ദശാബ്ദക്കാലം വരെ ഈ തോട്ടിലെ ഒഴുക്കുള്ള തെളിനീരിൽ
പൊതുജനങ്ങൾ സ്നാനം ചെയ്തിരുന്നു. തോടിന്റെ അടിത്തട്ട്‌ മുകളിൽനിന്നും
നോക്കിയാൽ പൂർണ്ണമായും തെളിഞ്ഞു കാണാമായിരുന്നു. അമ്പതുകളിൽ ഗാനഗന്ധർവ്വൻ
പത്മശ്രീ.ഡോ.യേശുദാസ്‌ തൃപ്പൂണിത്തുറയിൽ സംഗീതം പഠിയ്ക്കാൻ
താമസിച്ചിരുന്ന കാലത്ത്‌ ഇവിടെ കുളിയ്ക്കുന്നത്‌ ഈ ലേഖകൻ കണ്ടിട്ടുണ്ട്‌.
കൂട്ടത്തിൽ ഓർമ്മിയ്ക്കട്ടെ അന്ധകാരത്തോട്ടിലും അതുപുഴയിൽ
ചെന്നുചേരുന്നിടത്തുമായി ഓണക്കാലത്ത്‌ ഒരു ചെറിയ വള്ളം കളിയും
പതിവുണ്ടായിരുന്നു.

       കൃഷിയും, ജലഗതാഗതവും ഭൂമിശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട്‌
ഒഴുകിയിരുന്ന ഈ 'സ്റ്റാറ്റ്യൂട്ടറി ജലപാത"യുടെ ഇന്നത്തെ പരിതാപകരമായ
നിലയാണു ഇവിടെ വിഷയം. നഗരഹൃദയത്തിലെ താമസക്കാർക്ക്‌ ദുർഗന്ധവും
കൊതുകുശല്യവും സമ്മാനിച്ചുകൊണ്ട്‌ നഗരജീവിതത്തെയാകെ
ദുരിതത്തിലാക്കിക്കൊണ്ട്‌ അന്ധകാരത്തിലാഴ്ത്തുന്നു. തോട്ടിൽ അഴുക്കും
ചെളിയും മാലിന്യങ്ങളും നിറഞ്ഞ്‌ ഇടയ്ക്കിടെ മണ്ണുനിറഞ്ഞ്‌ കുറ്റിക്കാടുകൾ
വളർന്ന്‌ ഒഴുക്കില്ലാതെ നിശ്ചലമായി കിടക്കുന്നു.

ചിലേടത്തുതോടിന്റെയകത്ത്‌ തെങ്ങും വാഴയും കുലച്ചുനിൽപ്പുണ്ട്‌. കുളിയും
ജലഗതാഗതവും പോയിട്ട്‌  ഒന്നു നോക്കാൻപോലും സാധിയ്ക്കാത്തവിധം
അറപ്പുളവാക്കുന്നു. ഇതൊരവസരമായി മുതലെടുത്തുകൊണ്ട്‌ വാഹനങ്ങളിൽ വന്നു
രാത്രിയുടെ മറവിൽ പ്ലാസ്റ്റിക്കു കൂടുകളിൽ തോട്ടിലേയ്ക്കു മാലിന്യങ്ങൾ
പലരും വലിച്ചെറിയുന്നു. അതിൽ കോഴികളുടെയും ആടുകളുടേയും ആസ്പത്രിയിലേയും
അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. പൊതുജനങ്ങളും മാധ്യമങ്ങളും നിരന്തരം
ആവശ്യപ്പെട്ടതുകൊണ്ട്‌ രണ്ടു മൂന്നുവർഷം മുമ്പ്‌ ഒരു വേനൽക്കാലത്ത്‌ ഈ
തോട്ടിലെ അടിത്തട്ടിൽ നിന്നും കുറച്ചു മാലിന്യവും ചെളിയും തോടിന്റെ
കരയിലേയ്ക്ക്‌ കോരിയിട്ടു. കുറെ മരങ്ങളും ചെടികളും വെട്ടിത്തോട്ടിലിട്ടു.
അടുത്തമഴക്കാലത്തു ഇതുമുഴുവൻ തോട്ടിലേയ്ക്കു തന്നെ ചെന്നു ചേർന്നു.
സർക്കാരിന്റെ ലക്ഷക്കണക്കിനു രൂപ ചിലവായതും ചില കോൺട്രാക്ടർമാർക്കു
വൻലാഭമായതും മാത്രം ബാക്കി.

       ഇക്കഴിഞ്ഞ വേനലിലും അതേപോലെയല്ലെങ്കിലും കുറേകുറ്റിച്ചെടികൾ
വെട്ടിതോട്ടിലേയ്ക്കിട്ടു. പണച്ചിലവില്ലാതെ നഗരസഭാ
കണ്ടിജൻസിക്കാരെക്കൊണ്ടു ചെയ്യിച്ചതാണത്രെ! അതും ഇപ്പോൾ തോട്ടിൽ കിടന്നു
ചീയുന്നു. ദശകങ്ങളായി തോട്ടിൽ നിറയുന്ന ചെളിയും മാലിന്യങ്ങളും അഴുകി
ദുർഗന്ധം വമിയ്ക്കുന്നു.

       അഴുക്കും ചെളിയും കോരിക്കളഞ്ഞ്‌ തോടുവൃത്തിയാക്കിയാൽ വീണ്ടു ആയിരങ്ങൾ
അന്ധകാരത്തോട്ടിൽ സ്നാനം ചെയ്യും. അതൊന്നുമില്ലെങ്കിലും
തോടുവൃത്തിയാക്കിയില്ലെങ്കിൽ ഇനിയും മാലിന്യങ്ങൾ മുകളിലേയ്ക്കു ഉയരും.
മാലിന്യങ്ങളിൽ ഇനിയും മാലിന്യങ്ങൾ മുകളിലേയ്ക്കു ഉയരും. മാലിന്യങ്ങളിൽ
നിന്നുമുണ്ടാകുന്ന പുതിയ പകർച്ചവ്യാധികൾ നഗരവാസികളെ ഹനിയ്ക്കും. കൂടാതെ
ഇതേപോലെ ഒഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുന്ന 'പോളക്കുളവും'
വാലുമ്മൽ താഴത്തെ കോളേജിന്റെ കളിസ്ഥലത്തെ മാലിന്യശേഖരവും അന്ധകാരത്തോടിനു
വളരെ അകലെയല്ലാതെ സ്ഥിതിചെയ്യുന്നുണ്ട്‌.

       അന്ധകാരത്തോട്‌ എത്രയും വേഗത്തിൽ അഴുക്കും ചെളിയും പൂർണ്ണമായും
കോരിക്കളഞ്ഞ്‌ വൃത്തിയാക്കിയില്ലെങ്കിൽ വൻ ദുരന്തമാണ്‌ പുതിയ രോഗത്തിന്റെ
രൂപത്തിൽ വരാനിരിയ്ക്കുന്നത്‌. അപകടങ്ങൾ ഉണ്ടായിട്ട്‌ പരിഹാരത്തിനായി
നെട്ടോട്ടമോടുന്നതിനുമുമ്പ്‌ അതുവരാതെ പ്രതിരോധിയ്ക്കുകയാണല്ലോ നല്ലത്‌.

Sunday, 14 August 2011

മുതിരപ്പുഴതീര മഹേശ്വരൻ


പ്രഫുല്ലൻ തൃപ്പൂണിത്തുറ
ദേവൻ പരമേശ്വരൻ മഹാദേവൻ
മുതിരപ്പുഴ തീരത്തെ മഹേശ്വരൻ
ഗ്രാമസംരക്ഷകൻ സംഹാരദേവോത്തമൻ
തരും നമ്മൾക്കു സംപൂർണ്ണ സംരക്ഷകൾ
കേൾക്കാം വാദ്യഘോഷം ജലപാതത്രയത്തിൻ
ഗംഗാപ്രവാഹ സംഗീതശിഞ്ചിതങ്ങൾ
പശ്ചിമഘട്ട ഗിരിനിരതൻ തണൽ
സാനുവിൻ മഞ്ഞാർന്ന ശാലീനഭംഗികൾ
നേരാം നമുക്കുധാര, മ്യത്യുജ്ഞയങ്ങൾ
കൊളുത്താം തിരി ചങ്കിലെചിരാതിങ്കൽ
അരുകിൽ പാറമേൽ, ചെമ്പകത്തിൻ
പൂക്കളാലർച്ചന കൂവളത്തിലകളാൽ
ഓർക്കാം പർവ്വതപുത്രിയെ യാർദ്രയിൽ
കാർത്ത്യായനീ പൂജയാലാതിരയിൽ
ദേവൻ പരമേശ്വരൻ മഹാദേവൻ
മുതിരപ്പുഴ തീരത്തെ മഹേശ്വരൻ
ഗ്രാമസംരക്ഷകൻ സംഹാരദേവോത്തമൻ
തരും നമ്മൾക്കു സംപൂർണ്ണ സംരക്ഷകൾ
(* മൂന്നാറിനടുത്ത്‌ എല്ലക്കൽ കൈലാസനാഥ മഹാക്ഷേത്രം)