Showing posts with label p ravikumar. Show all posts
Showing posts with label p ravikumar. Show all posts

Tuesday, 15 November 2011

ആത്മവിലാസം


പി. രവികുമാര്‍
വര്‍ക്കല ഗുരുകുലത്തില്‍ വച്ചാണ്‌ ഞാന്‍ ആദ്യമായി ശ്രീനാരായണഗുരുവിണ്റ്റെ 'ആത്മവിലാസം' എന്ന ഗദ്യരചന വായിക്കുന്നത്‌. ഏതാണ്ട്‌ ൩൫കൊല്ലം മുമ്പായിരുന്നു അത്‌. 'ഗുരുകുലം'മാസിക മറിച്ചുനോക്കവേ 'ആത്മവിലാസം' കണ്ണില്‍പെടുകയായിരുന്നു. അപ്പോഴാണ്‌ ശ്രീനാരായണഗുരു ഗദ്യത്തിലും എഴുതിയിട്ടുണ്ടെന്ന്‌ അറിയുന്നത്‌. 'ആത്മവിലാസ'ത്തിലെ ആദ്യവാക്യം തന്നെ എന്നെ സ്തംഭിപ്പിച്ചു കളഞ്ഞു- ഓംഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. താഴെ ഇരുന്ന ഇരുപ്പില്‍ 'ആത്മവിലാസം' മുഴുവന്‍ വായിച്ചു.

നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്കു വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ നാം ദൈവത്തിനോട്‌ ഒന്നായിപ്പോകുന്നു. ഇങ്ങനെ 'ആത്മവിലാസം' അവസാനിക്കുമ്പോള്‍, അത്‌ എന്നെ അടിമുടി തകര്‍ത്തുകളയുകയായിരുന്നു. അതിലെ അത്യന്തം നിഗൂഡമായ അര്‍ത്ഥമല്ല എന്നെ കീഴ്മേല്‍ മറിച്ചത്‌. 'ആത്മവിലാസ'ത്തിണ്റ്റെ ഭാഷയാണ്‌ എന്നെ എരിച്ചുകളഞ്ഞത്‌. അഗ്നിപര്‍വ്വതം പൊട്ടിയൊഴുകുന്നതുപോലെയായിരുന്നു അത്‌. ഞാന്‍ അതില്‍ ഒഴുകിപ്പോവുകയായിരുന്നു.

ഞാന്‍ അതില്‍ എരിഞ്ഞു ചാരമാവുകയായിരുന്നു. അതിനുമുമ്പ്‌ ഇത്തരമൊരു തീപിടിച്ച ഭാഷ ഞാന്‍ അറിഞ്ഞിട്ടുള്ളത്‌ സത്യവേദപുസ്തകത്തിലാണ്‌. പഴയ നിയമത്തിലെ ഉല്‍പ്പത്തിയും ഇയ്യോബും സദാപ്രസംഗിയും പുതിയനിയമത്തിലെ വെളിപാടും എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചവയാണ്‌. സത്യവേദപുസ്തകത്തിണ്റ്റെ ഭാഷയുടെ ലാളിത്യവും ആഴവും മുഴക്കവും മലയാളത്തിലെ മറ്റു ഗദ്യരചനകളില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. സി.വി.രാമന്‍പിള്ളയുടെ ഭാഷ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌. എന്നെ തകിടം മറിച്ചത്‌ സത്യവേദപുസ്തകമാണ്‌. എന്നാല്‍ 'ആത്മവിലാസം' എന്നെ എരിച്ചു കളയുകയായിരുന്നു. ശ്രീനാരായണഗുരു 'ആത്മവിലാസ'ത്തിനു പുറമേ ചിജ്ജഡചിന്തനം, ദൈവചിന്തനം (രണ്ടു ഭാഗങ്ങള്‍), ഗദ്യപ്രാര്‍ത്ഥന എന്നീ ഗദ്യരചനകളും നടത്തിയിട്ടുണ്ടെന്ന്‌ പിന്നീടറിഞ്ഞു. 'ആത്മവിലാസം' ഗുരുകുലം മാസികയില്‍ നിന്ന്‌ ഞാന്‍ ഒരുനോട്ടുബുക്കില്‍ പകര്‍ത്തിയെടുത്തു.

പിന്നീടത്‌ എത്രയോ ആവര്‍ത്തി വായിച്ചു. ഓരോ വായനയിലും 'ആത്മവിലാസ'ത്തിന്റെലാളിത്യവും ശക്തിയും ചൈതന്യവും സൌന്ദര്യവും ആഴവും മുഴക്കവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഓരോ വായനയിലും 'ആത്മവിലാസം' പുതിയതായിക്കൊണ്ടിരുന്നു. അതിണ്റ്റെ ആന്തരികഘടന കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരുന്നു. "ഓ! ഇതാ ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയില്‍ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കാണുന്നു. ഇതു നാം പണ്ടു കണ്ടിട്ടുള്ളതാണെന്നു തന്നെ തോന്നുന്നു. ഓ! ഇതാ മരുന്നുമാമലയും കന്യാകുമാരിയും മധുരയും കാശിയും ചിദംബരവും നമ്മുടെ ഉള്ളില്‍ അടുത്തടുത്തു കാണുന്നു."- എന്നു വായിച്ച്‌ അടുത്ത വാക്യത്തിലെത്തുമ്പോള്‍, ഗുരു നമ്മെ തികച്ചും ഭ്രമാത്മകമായ ഒരു കല്‍പനയിലേയ്ക്ക്‌ എടുത്തെറിയുന്നു. "ഓ! ഇതെത്രയോ ദൂരത്തിലിരിക്കുന്നു. നാം ഇവിടെ നില്‍ക്കുന്നു.

ഓ! ഇതാ ഒരാനയോടിക്കുന്നു. നാം പേടിച്ചു മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട്‌ നാം ഉപദേശം കേട്ട്‌ യോഗാഗ്നിയില്‍ ദഹിക്കുന്നു. "വേദനകളുടേയും സംഘര്‍ഷങ്ങളുടേയും ഉത്കണ്ഠകളുടെയും അശാന്തിയുടെയും ഇരുണ്ടലോകത്തില്‍ നിന്ന്‌, ഭ്രമാത്മകമായ കല്‍പനകളിലൂടെ, മരുഭൂമികളും കൊടുംകാടുകളും പിന്നിട്ട്‌, ഭയരഹിതവും പ്രശാന്തവുമായ ഒരുലോകത്തിലേക്കുള്ള യാത്രയായിരുന്നു എനിക്ക്‌ 'ആത്മവിലാസം'. അത്‌ അഭയമായിമാറുകയായിരുന്നു.