Showing posts with label p a anish. Show all posts
Showing posts with label p a anish. Show all posts

Saturday, 14 January 2012

അത്യത്ഭുതം

പി.എ.അനിഷ്

ഇതു വളരെ അത്ഭുതമായിരിക്കുന്നു
അടുക്കളയില്‍
അടുപ്പുതട്ടിനു മധ്യത്തിലായി
ആ മുളകുപൊടിഡെപ്പി
ഇന്നലെയിരുന്ന
അതേ സ്ഥാനത്തുതന്നെയിരിക്കുന്നു
ഒരു പകല്‍
ഇടയില്‍ നിന്ന്
ആരോ മായ്ച്ചു കളഞ്ഞപോലെ

ഉറപ്പായും
അതൊരലമാരയിലിരിയ്ക്കേണ്ടതായിരുന്നു
അപരിചിതദേശത്ത്
ഒറ്റപ്പെട്ടപോലെയെന്ന്
ഇന്നലെയും തോന്നിയിരുന്നു
അതേ തോന്നല്‍
ഇപ്പോഴുമുണ്ടായി

അടുക്കളയിലെ
നിന്റെയൊരു ദിവസത്തെ
മുഴുവന്‍ അധ്വാനങ്ങളും
അതിനെ നീക്കിവെയ്ക്കാന്‍
പ്രേരിപ്പിക്കാത്തത്
അത്യത്ഭുതം തന്നെ

ആ മുളകുപൊടി ഡെപ്പി
നാളെയുമവിടെത്തന്നെ
യിരിക്കുമായിരിക്കും
ജനിച്ചപ്പോഴുണ്ടായ
ആ തോന്നല്‍
നാളെയുമുള്ളില്‍ നിന്ന്
തികട്ടിവരുമായിരിക്കും

വളരെ പെട്ടെന്നുതന്നെ
ഞാനെല്ലാം മറന്നുപോയിരിക്കുന്നു
ഇപ്പോഴെന്റെ മനസ്സില്‍
ആ മുളകുപൊടിഡെപ്പിയില്ല
ആ തോന്നലുമില്ല

അത്യത്ഭുതം തന്നെ
ഉപരിതലത്തിലെ  മീനുകളേ
നിങ്ങളുടെ ലോകം!



--

Wednesday, 14 December 2011

കുറുമ്പ്

പി.എ.അനീഷ്

പുറത്തിറങ്ങാ
നൊരു വാതിലാണുള്ളത്
ആരാണതു തുറന്നുവെയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ പുറത്തിറങ്ങി
രാത്രിയായി

അകത്തുകയറാ
നൊരു വാതിലാണുള്ളത്
ആരാണതടച്ചുവയ്ക്കുന്നതെന്നറിയില്ല
ആട്ടിന്‍പറ്റത്തെപ്പോലെ
ഇരുട്ടുമുഴുവന്‍ തെളിച്ചകത്താക്കി
പകലായി

എങ്കിലും
ചില കുറുമ്പന്മാരുണ്ട്
അകത്തുകയറാതെ
ഒളിച്ചുനടക്കും
മുളങ്കൂട്ടത്തിനുള്ളിലോ
കാരപ്പൊന്തയ്ക്കുള്ളിലോ
പണിനടക്കുന്ന വീട്ടിലെ
അടച്ചിട്ട മുറിയ്ക്കുള്ളിലോ
പതുങ്ങിയിരിക്കും

പുലിപിടിച്ച ആട്ടിന്‍കുട്ടിയുടെ
ഞരക്കത്തോടെ
കയര്‍ത്തുമ്പിലാടുന്നവന്റെ നെഞ്ചില്‍ നിന്നും
ചാടിയോടുന്നതു  കണ്ടിട്ടുണ്ട്
ഇത്രയും കുറുമ്പ്
വേണ്ടായിരുന്നെന്നു തോന്നിയിട്ടുണ്ട് !

Tuesday, 15 November 2011

രോമക്കുപ്പായം

 പി.എ.അനിഷ്



മരച്ചില്ലകളില്‍ ചാടിമറയുന്ന
മലയണ്ണാനെക്കണ്ടിട്ടില്ല
പറമ്പിക്കുളത്തു പോയിട്ടും
ഓരോ വളവിലുമോരോ കയറ്റത്തിലും
പെരുമരങ്ങളിലേക്കു
പാളിവീഴുന്ന നോട്ടങ്ങളില്‍
രോമാവൃതമായൊരു
വാലനക്കം കണ്ണോര്‍ത്തിട്ടും
മലമുഴക്കി വേഴാമ്പലിന്റെ
ചിത്രം വരഞ്ഞ റോഡരികുകളില്‍ നിന്ന്
മലകള്‍  കടന്നു പോകും
മുഴക്കങ്ങളെറിഞ്ഞിട്ടും
മലകളേ ... മരങ്ങളേ
ഒരു മലയണ്ണാനെക്കാണിച്ചു താ..
എന്ന പ്രാര്‍ഥനയുടെ ഫലമായിരിക്കുമോ
തെങ്ങോലകളില്‍ നിന്നു കുതിക്കുമീ രോമക്കാലുകള്‍
പൂക്കുലകളിലള്ളിപ്പിടിക്കുമീ നഖക്കൂര്‍പ്പുകള്‍
ഇളനീരു തുരന്നുകുടിക്കുമീ
ചെമ്പന്‍ചുണ്ടുകള്‍
തെങ്ങില്‍ നിന്നു
തെങ്ങിലേക്കു കുതിയ്ക്കുമ്പോളഴിഞ്ഞു വീണ
രോമക്കുപ്പായം
വെയിലത്തുണക്കാനിട്ടിട്ടുണ്ട്
കൊഴിഞ്ഞ പീലികള്‍
തേടിനടക്കും മയിലിനെപ്പൊലെ
ഉമ്മവെച്ചു പിരിഞ്ഞ
വെടിയുണ്ടയുടെ ശബ്ദമനുകരിച്ച്
വരുമെന്നറിയാം
തുരന്നുതിന്ന
ഓര്‍മകള്‍ക്കു പകരം
ഈ രോമക്കുപ്പായമെങ്കിലും
ഞാനെടുത്തോട്ടെ !



Tuesday, 13 September 2011

കുട്ടിയും വരയും



പി എ അനിഷ്

പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !

Friday, 8 July 2011

കുട്ടിയും വരയും





പി എ അനിഷ്


പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു

കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത 
ജീവിതം പോലെ

നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു

കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു 
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു 
കസേര വരയ്ക്കുന്നു

മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു

വരയപ്പോഴും
ഒരുറപ്പുമില്ലാത്ത 
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !