Showing posts with label o v vijayan. Show all posts
Showing posts with label o v vijayan. Show all posts

Saturday, 14 January 2012

ഒ വി വിജയന്റെ കഥ:അക്ബർ ചക്രവർത്തി



മൂവാറ്റുപുഴയിൽ നിന്ന്  കഥാസമിതി പ്രസിദ്ധീകരിച്ചുവന്ന കഥാസമാഹാരത്തിലേക്ക് 1978 ൽ  ഒ .വി .വിജയൻ അയച്ചുകൊടുത്ത 'അക്ബർ ചക്രവർത്തി ' എന്ന കഥ ഇവിടെ പ്രസിദ്ധീകരിക്കയാണ്.
ഈ കഥ ഇതുവരെയും വേറെ സമാഹരിക്കപ്പെട്ടിട്ടില്ല.
വിജയന്റെ ഒരു കഥ അദ്ദേഹത്തിന്റെതന്നെ, അപൂർവ്വമായ കൈയക്ഷരത്തിൽ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം തോന്നുകയാണ്.
ഈ കഥ ഞങ്ങൾക്ക് തന്റെ എഴുത്തുരേഖകൾക്കിടയിൽ നിന്ന് കണ്ടെത്തി അയച്ചുതന്നത് പ്രമുഖ കഥാകൃത്തും 'കഥസമിതി'യുടെ പ്രസാധകനും എഡിറ്ററുമായിരുന്ന പായിപ്ര രാധാകൃഷ്ണനാണ്.
അദ്ദേഹത്തോടുള്ള നന്ദി ഞങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നു.
ഏറെ അഭിമാനത്തോടെ ഈ കഥ വായനക്കാർക്കായി സമർപ്പിക്കുന്നു.
-എഡിറ്റർ

Tuesday, 13 September 2011

എന്‍റെ ഭാഷയെ തിരിച്ചുതരിക

 

ഒ.വി. വിജയന്‍



നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്‌. ഒരു തരത്തിലല്ലെങ്കില്‍
മറ്റൊരു തരത്തില്‍. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറു ചുറ്റികകളും
അലസമായി പണിയുന്നു. വലിയ സന്ദേഹങ്ങളില്ലാതെ ,സൃഷ്‌ടിയുടെ നോവുകളില്ലാതെ .
ഈ ശരാശരിത്വം തുടര്‍ന്നുപോകുന്നതിന്‍റെ ചരിത്രമാണ്‌ നമ്മുടെ സാഹിത്യം.
ഇവിടെ മരത്തിന്‍റെ മാറ്റ്‌ മനസ്സിലാകാതെ പോകുന്നത്‌ തച്ചന്‍മാര്‍ തന്നെ.


ശബ്‌ദപാളികള്‍ ആഹ്ളാദത്തില്‍ , ശക്തിയില്‍, അടര്‍ന്ന്‌ ഘനതലങ്ങളില്‍
പതിക്കുമ്പോഴാണ്‌ സാഹിതി ഉടലെടുക്കുന്നത്‌. ഈ ശബ്‌ദപാളികള്‍ ഇന്ന്‌
ദുര്‍ബ്ബലങ്ങളാണ്‌. അവയുടെ ഭൌതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്‌.
തുള വീണ ഭാഷ.! ഓര്‍ത്തുനോക്കിയാല്‍ ഭയാനകം.'
തുള വീണ ഭാഷയില്‍ ചിന്തിച്ച്‌ അരികു ഭാഷയില്‍ ചിന്തയില്ലാതെ ശബ്‌ദിച്ച്‌
, വികലമായ ഇങ്കീരിയസ്സിന്‍റെ കോമാളിമാലകളണിഞ്ഞ്‌ ഗള്‍ഫന്‍ മണലില്‍ മുഖം
നഷ്‌ടപ്പെടുമ്പോള്‍ അപമാനത്തിന്‍റെ തൃപ്തിചക്രം പൂര്‍ത്തിയാകുന്നു.

എന്‍റെ കുട്ടിക്കാലത്ത്‌ ഒരു ഭാഷയുണ്ടായിരുന്നു. അത്‌ ആകാശങ്ങളിലെ
ദ്രാവിഡമായിരുന്നു. സുഖാലസ്യത്തില്‍ പുലരാന്‍ കാത്തുകിടന്ന കുട്ടികളെ ഈ
ദ്രാവിഡം തൊട്ടു വിളിച്ചു. കൂടെ ഏതോ ആദി സംസ്കൃതത്തിന്‍റെ സരള താളങ്ങളും.
കുട്ടി പുലരി പൊട്ടുന്നത്‌ അറിയുന്നുവോ? അറിയുന്നു. തന്നിലേക്കുതന്നെ
ഉള്‍വലിയുന്ന ശരീരത്തിന്‍റെ അമൃതാലസ്യമാണത്‌. ആവതും നുണയൂ.
ഉഷസ്സന്ധ്യയില്‍ കുട്ടി ചിരിക്കുന്നു. തന്നോടു സംസാരിച്ച ഗംഭീര സ്വരം
എന്താണ്‌? ഏതോ സഹസ്രിമയുടെ വിരല്‍ത്താളം., കരിമ്പനപ്പട്ടകളില്‍ കാറ്റു
പിടിക്കുന്നതിന്‍റെ ശബ്‌ദമാണത്‌.
ചുരം കടന്ന്‌ പാലക്കാട്ടേക്ക്‌ വീശുന്ന കിഴക്കന്‍ കാറ്റ്‌.
ഇന്ന്‌-
കിഴക്കന്‍ കാറ്റില്ല. .കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്‍റെ ഭാഷയുടെ
സ്ഥായുവക കൊട്ടിയടങ്ങുന്നു. എന്‍റെ ഭാഷ , മലയാളം, ആ വലിയ ബധിരതയിലേക്ക്‌
നീങ്ങുന്നു. എനിക്ക്‌ എന്‍റെ ഭാഷയെ തിരിച്ചു തരിക.
(എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട്‌ ചെയ്‌ത പ്രസംഗം)