Showing posts with label melur vasudevan. Show all posts
Showing posts with label melur vasudevan. Show all posts

Friday, 14 October 2011

ജാലകം




മേലൂർ വാസുദേവൻ


ആരെൻമുറിയുടെ ജാലക വാതിൽ, ഹാ!
ക്രൂരമായ്‌ കൊട്ടിയടയ്ക്കുന്നു പിന്നെയും?
അപ്പുറത്തെ നാട്ടുമാവിന്റെ ചില്ലയിൽ 
നിത്യവും പാടുവാനെത്തുന്ന പക്ഷികൾ
എങ്ങുപറന്നുപോയ്‌? വേർത്ത പകലിന്റെ
വിങ്ങുന്ന നെഞ്ചിൽ നെടുവീർപ്പുലഞ്ഞുവോ?
ദൂരവേ, ഗ്രാമസത്രത്തിലിരുന്നൊരാൾ
നോവുകളെല്ലാം മറന്നുപാടുന്നുവോ?
എന്നയൽക്കാരൻ വിളിപ്പാടകലത്ത്‌ 
വന്നുനിന്നെന്നെ തിരയുന്നുവോ? വീണ്ടും -
അങ്ങകലെ കടലാർത്തിരമ്പുന്നുവോ?
വിങ്ങിപ്പിടഞ്ഞുവോ കാറ്റിന്റെ കൗതുകം?
ഒന്നുമറിവീല, ആരോയെൻ ജാലകം 
പിന്നെയും കൊട്ടിയടച്ചു മറഞ്ഞുപോയ്‌!

Tuesday, 13 September 2011

തൊട്ടാവാടി പറയുന്നത്‌





മേലൂർ വാസുദേവൻ


ഒന്നു തൊട്ടാൽ മതി എല്ലാം മറന്നു ഞാൻ
നിന്നുപോം, നെഞ്ചിലുണരുമെൻ മൗനത്തിൽ-
സംഗീതം, ധ്യാനനിലീനമെൻ കണ്ണുകൾ
മന്ദമടഞ്ഞു പോം (വാടുന്നതല്ല ഞാൻ),
പിന്നെയെൻ ഉണ്മയെ തേടും, ഈ ജന്മത്തിൻ
ധന്യത,യെൻ സൗമ്യഭാവമാകാം, മൃദു-
ചുംബനംപോലും കഠിനം, വിലോലമാം
മർമ്മരം പോലുമെനിയ്ക്കു ഭാരം, പക്ഷെ-
ഉള്ളിലെ നന്മകൾ വർണ്ണപരാഗമായ്‌
എന്നുമുണർന്നാൽ സഫലമീജീവിതം!
(ഉണ്ടു ഞാനീ മണ്ണിൽ എന്നറിയിക്കുവാൻ
കുഞ്ഞിളം പൂക്കളെ കാഴ്ചയായ്‌ വച്ചിടാം)
മഞ്ഞിൽ വിരിഞ്ഞു വിതുമ്പിയാലും, സൂര്യ-
വർണ്ണകിരണങ്ങളെന്നെയുണർത്തിടും!