Showing posts with label mathew nellickunnu. Show all posts
Showing posts with label mathew nellickunnu. Show all posts

Friday, 13 January 2012

കുളമ്പടികൾ


മാത്യൂ നെല്ലിക്കുന്ന്

വിശാലമായ ഷോപ്പിങ്‌ സെന്ററിലെ ഒഴിഞ്ഞ അലമാരയിൽ വികാഷ്‌ പുതിയ സാധനങ്ങൾ നിറച്ചുകൊണ്ടിരുന്നു. ഏറെ വർഷങ്ങളുടെ കൈവേഗതയിൽ അയാൾ യാന്ത്രികമായി ആ ജോലി തുടർന്നു

അടുത്ത തട്ടുകളുടെ അങ്ങേപ്പുറത്ത്‌ ഉയർന്നു വന്ന ശബ്ദം ആ തിരക്കിലും അയാൾ ശ്രദ്ധിച്ചു.
'ഇന്നു കുഞ്ഞിനുള്ള സാധനങ്ങൾ മാത്രം വാങ്ങിച്ചാൽ മതി.'
അപരിചിതമല്ലാത്ത ആ ശബ്ദത്തിലേക്ക്‌ അയാൾ അലമാരിയുടെ മറ പറ്റി ഒളിഞ്ഞു നോക്കി.
അതെ സുജാതയുടെ ശബ്ദം
പരിചിതമായ ശബ്ദം
നിങ്ങൾ എന്നെയോർത്ത്‌ ദുഃഖിക്കും. ഞാൻ നൽകിയതൊന്നും മറ്റൊരു പെണ്ണിൽ നിന്നും നിങ്ങൾക്കു കിട്ടില്ല.
നീ പറഞ്ഞത്‌ സത്യമായിരിക്കാം. എങ്കിലും ഞാനിറങ്ങുന്നു. തിരിഞ്ഞു നോക്കിയില്ല. ബലഹീനനായിക്കൂടാ. പ്രത്യേകിച്ച്‌ പെണ്ണിന്റെ മുമ്പിൽ.

അഞ്ചു വർഷങ്ങൾക്കു മുമ്പ്‌ സ്വന്തം വീടു വിട്ട്‌ കത്തുന്ന സൂര്യന്റെ ചൂടിലേക്ക്‌ മറനീക്കിയിറങ്ങിയതാണ്‌. മറ്റൊരു തണലിൽ പുതിയ സങ്കേതം കണ്ടെത്തിയ ഭാര്യയുടെ അവസാനത്തെ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നു.

വീർത്ത വയറു താങ്ങി കടയിലെ തുണിത്തരങ്ങൾ തിരയുകയാണവൾ.
തന്റെ പൂർവ്വകാലസുഹൃത്ത്‌ നടരാജൻ അവളുടെ അടുത്ത്‌ നിൽക്കുന്നു.
ഒഴിഞ്ഞ തട്ടുകളുടെ ഇടയിലേക്ക്‌ വികാഷ്‌ ഒതുങ്ങിക്കൂടി. ഇല്ല, തനിക്കവളെ കാണാനുള്ള ചങ്കുറപ്പില്ല.
നിങ്ങളുടെ ആറു സഹോദരികളെ കെട്ടിച്ചു വിട്ടു കഴിയുമ്പോഴേക്കും ഞാനൊരു മുതുക്കിയാവും.
സുജാതെ നീ കുറേക്കൂടി കാത്തിരിക്കു. എന്റെ കുടും‌ബത്തെ ഞാനല്ലാതെ മറ്റാരാണ്‌ സംരക്ഷിക്കുക?
എട്ടു വർഷം കഴിഞ്ഞിട്ടും നിങ്ങളുടെ കുടുംബസ്നേഹം കൂടിവരികയാണ്‌. ഞാനുമൊരു പെണ്ണാണ്‌. എനിക്കു കുറേ മോഹങ്ങളൊക്കെയുണ്ട്‌.
അവൾ പറയുന്നതിലും കാര്യമുണ്ട്‌. അമ്മ എയർപ്പോർട്ടിൽ വച്ച്‌ പറഞ്ഞ വാക്കുകൾ മനസ്സിൽ ബാക്കി കിടക്കുന്നു.
"മോനെ ഞങ്ങൾക്ക്‌ നീ മാത്രമാണുള്ളത്‌. നീയത്‌ മറക്കരുത്‌. ഗർഭനിരോധന ഗുളികകൾ സുജാത മുടങ്ങാതെ കഴിക്കുന്നുണ്ടെന്നുള്ള ഉറപ്പുകൾ ഒരിക്കൽ തെറ്റി.
പതിവില്ലാതെ ഓക്കാനവും വിമ്മിഷ്ടവും അയാളെ പരിഭ്രാന്തനാക്കി. എന്തു പറ്റി സുജാതെ? എന്തു പറ്റാനാണ്‌? ഞാൻ ഗുളിക നിർത്തി.
അവളുടെ ചുവന്നു കലങ്ങിയ കണ്ണുകളിലെ തീജ്വാലയിൽ അയാൾ ഒരു നിമിഷം വെന്തുരുകി.

സുജാതെ നീ എന്നെ ചതിക്കരുത്‌. രണ്ട്‌ അനുജത്തിമാരെക്കൂടി ഞാനൊന്ന്‌ കരകയറ്റി കൊള്ളട്ടെ.
വികാഷിന്റെ വാചാലതയിൽ അവൾ അബോർഷൻ ക്ലിനിക്കിലേക്ക്‌ കയറി. പിന്നീടൊരിക്കൽ അവൾ താനറിയാതെ ഗുളിക നിർത്തി. രണ്ടാം വട്ടം ക്ലിനിക്കിൽ കൊണ്ടുപോകാൻ ഏറെ പണിപ്പെടേണ്ടിവന്നു.
ഇൻഷ്വറൻസ്‌ ഏജന്റ്‌ നടരാജന്റെ ആഗമനത്തോടെ അഞ്ചു ലക്ഷം ഡോളറിന്റെ പോളിസിയും സുജാതയുടെ പേരിൽ എഴുതി വെച്ചു.
"
"കറവപ്പശുവിനെ കറന്നു മതിയായില്ലേ?എന്നുള്ള പ്രസ്താവനയോടെയാണ്‌ അവൾ പോളിസിയിൽ ഒപ്പു വെച്ചത്‌.
ഇനിയിപ്പോൾ എന്തു വന്നാലും പിടിച്ചുനിൽക്കാം .എല്ലാ നഷ്ടബോധങ്ങളുടേയും കണ്ണികൾക്ക്‌ ഒരു തിരിച്ചടി പോലെ ഇൻഷ്വറൻസ്‌ പോളിസി മേശപ്പുറത്തിരുന്ന്‌ ചിരിച്ചു.

വികാഷിന്റെ മുഖത്ത്‌ നേടിയവന്റെ വെളിച്ചം പരന്നു.
നാട്ടിൽ നിന്നും ഫോണ്‍‌ വന്നിരിക്കുന്നു. അമ്മയുടെ അന്ത്യാഭിലാഷം , മകനെ കാണണം. അപ്പോഴും പണത്തിന്റെ ചോർച്ചയുടെ പഴുതുകൾ അയാൾ കണ്ടു. ഭാര്യയെ പണിക്കു വിട്ടിട്ട്‌ വികാഷ്‌ നാട്ടിലേക്ക്‌ പറന്നു.
നടരാജന്റെ സാമീപ്യം സുജാതയുടെ ശൈത്യകാലത്തിന്റെ അവസാനമായിരുന്നു.
അമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിച്ച്‌ മടങ്ങി വന്ന മകൻ പുതിയ മാനങ്ങളിലെ ചുഴികൾ കണ്ടു.
പുതിയ വെളിച്ചം വീണു നാമ്പു നീണ്ട വിത്തിന്റെ ചിരി.പുതിയ സുജാത.
കിടക്കറയിലെ സീൽക്കാരങ്ങളുടെ ധ്വനി പെരുമ്പറ പോലെ വികാഷിലേക്ക്‌ പടർന്നു. ഒരു ശിശിരത്തിന്റെ തേങ്ങലില്‍ അയാൾ അലിഞ്ഞു.

പണത്തിന്റെ തിരച്ചിലിനിടയിൽ നഷ്ടബോധത്തിന്റെ കുളമ്പടികൾ. മോഹങ്ങളുടെ അന്യമായ ആ തീരത്തു നിന്നും എന്നെന്നേക്കുമായി വിടുതൽ. അയാൾ പടിയിറങ്ങി.
ഒഴിഞ്ഞ അലമാരകൾക്കിടയിൽ കാലം ചവച്ചുതുപ്പിയ ഒരു തടവുകാരനെപ്പോലെ മരവിപ്പു വീണ പാദങ്ങളുമായി അയാൾ നിന്നു.

Tuesday, 13 September 2011

ഒരു ശിശിര സന്ധ്യ

 


മാത്യു നെല്ലിക്കുന്ന്


ആകാശത്തെരുവില്‍ നക്ഷത്രപ്പൂക്കള്‍ വിരിച്ച
പെണ്‍കുട്ടീ, നീ ഒരിക്കള്‍
നിര്‍മ്മാല്യം തൊഴുതു മടങ്ങുമ്പോള്‍
കൈകള്‍ കൂപ്പി ദേവീ ദര്‍ശനം കാത്ത്‌
ഞാന്‍ നിന്നിരുന്നുവല്ലോ .
ഒരു ശിശിരത്തിന്‍ തേങ്ങലില്‍
തംബുരു പൊട്ടിയ വീണയുടെ
ആര്‍ത്ത നാദത്തിന്‍ ഞെട്ടലില്‍
എന്‍ ഹൃത്തില്‍ പൊടിഞ്ഞ
രക്തത്തുള്ളികള്‍ ഇന്നും ബാക്കിയാണല്ലോ.
നീണ്ട മൌനത്തിന്‍ വിഷാദ സന്ധ്യയില്‍
ഉരുകിയൊലിച്ച ഹൃത്തിന്‍റെ തേങ്ങല്‍
ഇന്നും ബാക്കി കടങ്ങളായി എന്നില്‍
നീറിപ്പുകയുന്നു.
നീയെന്ന താഴ്‌വാരത്തില്‍
തേനലപ്പച്ചകളില്‍
ഞാനന്ന് മുങ്ങിത്തുടിച്ച
ഓര്‍മ്മത്തുടിപ്പുകള്‍ ഇന്നും ബാക്കി കിടക്കുന്നു.
ചൂടുറ്റ കാലത്തില്‍ കാതോര്‍ത്തു നിന്നപ്പോള്‍
നിന്‍ ചുടു ഗന്ധങ്ങള്‍ എവിടെയോ
പൊലിഞ്ഞപ്പോള്‍
കാലത്തിന്‍ മേഘത്തട്ടില്‍
ശൂന്യമാം ചുവരുകളില്‍
നോക്കി ഞാന്‍ പ്രതിമ പോല്‍
നിശ്ചലം നിന്നു പോയി.

Sunday, 14 August 2011

യാത്ര

മാത്യൂ നെല്ലിക്കുന്ന്



കനാൽത്തീരത്തുകൂടി പതിവുപോലെ അയാൾ അന്നും അന്തിവെയിലിനെതിരെ നടന്നു. കൈയിൽ മൂന്നു വയസ്സായ ലാബ്രഡോർ വർഗ്ഗത്തിൽപ്പെട്ട നായെ ലിഷാൽ പിടിച്ചിട്ടുണ്ട്‌. പകൽവെളിച്ചത്തിൽ തിളങ്ങി ഒഴുകുന്ന കനാലും അതിനെ തഴുകിയെത്തുന്ന തണുത്ത കാറ്റും അയാൾക്കേക്കാളവും ശാന്തി നൽകിയിരുന്നു.


ശക്തിയായി മഴപെയ്യുമ്പോൾ രണ്ടാം നിലയിലെ ചില്ലുജനാലയ്ക്കരുകിൽ അയാൾ കനാലിനെ നോക്കി നിൽക്കും. മഴ പെയ്യുമ്പോൾ കനാൽപെട്ടെന്നു നിറയുമെങ്കിലും അത്‌ കരകവിഞ്ഞൊഴുകുന്നത്‌ ഒരിക്കലും കണ്ടിട്ടില്ല. കുത്തൊഴുക്കിന്റെ ശക്തി പലപ്പോഴും കിടിലം കൊള്ളിക്കുമെങ്കിലും ഏതോ അജ്ഞാതമായൊരു ബന്ധം ആ കനാലിനോടു തോന്നിയിരുന്നു.
എന്നും രാവിലെ ഉണരുമ്പോൾ
ജനാലയുടെ കർട്ടൺ നീക്കി കനാലിനെ നോക്കിനിൽക്കും. രാത്രികാലങ്ങളിലും ഈ പതിവു തുടരും. അപ്പോൾ കനാലിനു കുറുകെ കടന്നുപോകുന്ന വഴിയിറമ്പിൽ തെളിഞ്ഞു നിൽക്കുന്ന നിയോൺ വിളക്കുകൾ അവ്യക്തമായി മാത്രം കനാലിനെ കാണിച്ചു കൊടുത്തിരുന്നു.


വീടിന്റെ പുറകുവശത്തെ പുൽമേട്‌ കഴിഞ്ഞാൽ കനാലിന്റെ തീരമായി. വൈകുന്നേരങ്ങളിൽ കുട്ടികൾ ചൂണ്ടയിട്ടിരിക്കുന്നത്‌ കൗതുകമുള്ള കാഴ്ചയായിരുന്നു. എങ്കിലും മത്സ്യങ്ങളെ കുരുക്കി കൂടകളിലേക്ക്‌ എറിയുന്നത്‌ കാണുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല.
കനാലിന്റെ തീരം മെയിലുകൾ നീണ്ടു കിടന്നു. പുൽമേടുകൾ കൊണ്ട്‌ തീരം പുതഞ്ഞു കിടന്നിരുന്നു. എങ്കിലും പുല്ലുകൾക്കിടയിലും ഒരു വഴിച്ചാല്‌ തെളിഞ്ഞിരുന്നു.
അന്ന്‌ അയാളും നായും വളരെ ദൂരം നടന്നു. എത്ര ദൂരം കടന്നുപോയെന്ന്‌ നിശ്ചയമില്ലായിരുന്നു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ കനാലിനെ മുറിച്ചു പോകുന്ന പാതവക്കത്തെ കലുങ്കിൽ വിവശനായി അയാൾ ഇരുന്നു. കാഴ്ചയിൽ എഴുപത്തഞ്ച്‌ തോന്നിക്കുമെങ്കിലും അറുപതുവയസ്സേ ഉണ്ടായിരുന്നൊള്ളു. നടന്നു നടന്ന്‌ കിതയ്ക്കുകയോ കഷണ്ടി കയറിയ തല വിയർക്കുകയോ ചെയ്യുമ്പോൾ അയാൾ എവിടെയെങ്കിലും ഇരുന്നു വിശ്രമിക്കും.


അന്നു നന്നെ ഇരുട്ടിയപ്പോൾ മാത്രമാണ്‌ അയാൾ വീട്ടിലെത്തിയത്‌. നായെ സ്വതന്ത്രമായി ലീഷ്‌ അഴിച്ച്‌ ബാക്ക്‌ യാർഡിൽ വിട്ടു. അതിന്റെ പാത്രത്തിലേക്ക്‌ കുറച്ച്‌ പുരിന ഡോഗ്‌ ഫുഡ്‌ ഇട്ടുകൊടുത്തു. പ്ലാസ്റ്റിക്‌ പാത്രത്തിൽ കുറച്ചു ജലവും നിറച്ചു. അതായിരുന്നു ആ നായയുടെ അത്താഴം.
ബാക്ക്‌ യാർഡിൽ ഭാര്യയും കുട്ടികളും ചേർന്ന്‌ ഒരു പച്ചക്കറിത്തോട്ടം പിടിപ്പിച്ചിട്ടുണ്ട്‌. അതിൽ നനയ്ക്കുവാനല്ലാതെ മറ്റൊന്നിനും അയാൾക്കു കഴിയുമായിരുന്നില്ല. ഡയബറ്റിക്സും ഹായ്‌ ബ്ലഡ്പ്രഷറും തുടങ്ങിയിട്ട്‌ പത്തു വർഷം കഴിഞ്ഞു. മരുനന്നുകളുടെ ശക്തികൊണ്ട്‌ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഭാര്യയ്ക്ക്‌ അയാളിലും വളരെ പ്രായക്കുറവുണ്ടായിരുന്നു. ലേറ്റ്‌ മാരേജിൽ, അയാളുടെ ഉയർന്ന ഉദ്യോഗവും പണവും ചെറുപ്പക്കാരിയായ ഭാര്യയെ സമ്പാദിക്കാൻ സഹായിച്ചു.

ഈ അറുപതാമത്തെ യസ്സിൽ കുട്ടികൾ വളരെ പ്രായം കുറഞ്ഞവരായിരുന്നതുകൊണ്ട്‌ അവരെ ഒരു കാര്യവും ഏൽപ്പിക്കുവാൻ പറ്റുമായിരുന്നില്ല. 14 വയസ്സും 12 വയസ്സുമുള്ള രണ്ടു പെൺകുട്ടികൾ.
അയാൾ അമേരിക്കയിൽ എത്തിയപ്പോൾ ജോലി ചെയ്തിരുന്ന കമ്പനി രണ്ടു വർഷം മുമ്പ്‌ പൂട്ടിപ്പോയി. പലയിടത്തും ജോലി തേടിയെങ്കിലും ആരും ജോലി നൽകിയില്ല. പ്രായാധിക്യം തന്നെയാണ്‌ കാരണമെന്ന്‌ അയാൾക്കറിയാമായിരുന്നു.


സമയാസമയം മരുന്നുകൾ കഴിച്ചും കനാലിന്റെ ഒഴിക്കിലേക്ക്‌ നോക്കി സമയം കളഞ്ഞും തോട്ടം നനച്ചും അയാളുടെ ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.
ചെറുപ്പക്കാരിയായ ഭാര്യ എന്നും ഉച്ചതിരിയുമ്പോൾ ഹോസ്പിറ്റലിൽ ജോലിക്കുപോകും. രാവിലെ കുട്ടികളെ സ്കൂളിൽ ഡ്രോപ്പ്‌ ചെയ്യുന്നതും വൈകുന്നേരം പിക്ക്‌ ചെയ്യുന്നതും അയാളുടെ ജോലിയാണ്‌. പാതിരയോടെ നഴ്സിം
ഗ്‌ ജോലി തീരുന്ന ഭാര്യ താമസിച്ചു മാത്രമേ മിക്കവാറും വീട്ടിൽ വന്നിരുന്നുള്ളു. ഭാര്യയുടെ വരവും കാത്ത്‌ എന്നും അയാൾ ഉറങ്ങാതിരിക്കുമായിരുന്നു. പലപ്പോഴും ടി.വിയുടെ മുന്നിലിരുന്ന്‌ മടുത്ത്‌ ഉറങ്ങിപ്പോയിട്ടുണ്ട്‌.

കുറഞ്ഞൊരുനാളായി മരുന്നുകൾ കഴിച്ച്‌ അയാളും കുട്ടികൾക്കൊപ്പം ഉറങ്ങാൻ പോകും. ഭാര്യ ഒരിക്കലും ആവലാതി പറഞ്ഞിട്ടുമില്ല. അയാൾ താമസിച്ചുള്ള വരവിനേക്കുറിച്ച്‌ ചോദിക്കാറുമില്ല. വർഷത്തിലൊരിക്കൽ കുട്ടികളേയും കൂട്ടി ഭാര്യ വിനോദയാത്ര പോകുമ്പോൾ അയാൾ പൂർവ്വാധികം അനുസരണയുള്ള നായയായി വീടുനോക്കി കഴിയും.

അടുത്തകാലത്തായി ഭാര്യയുടെ ജോലിത്തിരക്ക്‌ കൂടി വന്നുകൊണ്ടിരുന്നു. നേരം പുലർന്നിട്ടു മാത്രമേ അവൾ വീടെത്താറുള്ളു.

ഒരു സായാഹ്നത്തിൽ പതിവില്ലാതെ കിടക്കമുറിയിലിരുന്ന്‌ അയാൾ കരയുകയുണ്ടായി. വിവാഹഫോട്ടോ
യിൽ നോക്കി ഏറെ നേരം അയാളിരുന്നു. എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞുവന്നു. അപ്പോൾ കുട്ടികൾ വെളിയിൽ പന്തു കളിക്കുകയായിരുന്നു. ഭിത്തിയിലേക്ക്‌ ഏറിയപ്പെടുന്ന പന്ത്‌ തന്റെ നേർക്കായുള്ള കല്ലായി അയാൾക്കു തോന്നി. അതിൽ നിന്ന്‌ രക്ഷനേടാൻ അയാൾ പതുങ്ങിയിരുന്നു. കൊച്ചുകുഞ്ഞിനെപ്പോലുള്ള ഈ ഒളിച്ചുകളി ഇനി ഒരിക്കലും സാധ്യമാവില്ലെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു. കൊഴിഞ്ഞുപോയ കുട്ടികാലം ഓർത്ത്‌ മനസ്സു പിടഞ്ഞു. യൗവനത്തിലെ ചൂടുള്ള ദിവസങ്ങളെ അയാൾ സ്വപ്നം കണ്ടു. യൗവനത്തിന്റെ ഓജസും തന്റേടവും പൊയ്പ്പോയെന്ന്‌ അയാൾ വേദനയോടെ വീണ്ടും അറിഞ്ഞു. നെയ്‌ നിറഞ്ഞ ഞരമ്പുകൾ തൊലി പിളർന്ന്‌ തല നീട്ടുന്നതായും ചുറ്റിപ്പിണർന്ന്‌ കഴുത്തു ഞെരിക്കുന്നതായും തോന്നി. തുരുമ്പിച്ച നാഡികളും ഞൊറിവീണ തൊലിയും ചുളിഞ്ഞ്‌ വികൃതമാക്കപ്പെട്ട മുഖവും തന്റേതല്ലെന്ന്‌ അയാൾക്ക്‌ സംശയമുണ്ടായി. വർഷങ്ങളുടെ കുത്തൊഴുക്കിൽ മടവീണ ഒരു ചിറ.


ആ സായാഹ്നത്തിൽ പതിവുകളെ അയാൾ മറന്നു. ഭക്ഷണമോ മരുന്നോ സമയത്തിന്‌ കഴിച്ചില്ല.കറുത്ത മേഘങ്ങൾ ചൂടിയിരുന്ന ആകാശം മഴ പൊഴിച്ചു തുടങ്ങി. ആറു മണിയോടെ കനാലിന്റെ തീരങ്ങൾ കവിഞ്ഞ്‌ മഴവെള്ളം കുത്തിപ്പാഞ്ഞു. മഴയുടെ ആരവം അമർന്നപ്പോൾ നായയെ ലീഷിൽ പിടിച്ച്‌ അയാൾ കനാൽതീരത്തേക്ക്‌ നടന്നു. ഇരുൾ ഭൂമിയെ മൂടിക്കൊണ്ടിരുന്നു. അയാളുടെ നടത്തക്ക്‌ പതിവിനെതിരേ വേഗതയായിരുന്നു. മുഖത്തെ മാംസപേശികൾ മുറുകി വന്നു. കുത്തൊഴുക്ക്‌ നോക്കി ചിരിച്ചു. കട്ടികൂടിവരുന്ന ഇരുട്ടിലേക്ക്‌ അയാൾ ആഞ്ഞു നടന്നു. ഏതോ പകപ്പിൽ നായ ലീഷ്‌ തെന്നിച്ച്‌ അയാളെ വീട്ട്‌ ഓടിപ്പോയി. അയാൾ അത്‌ ശ്രദ്ധിച്ചതേയില്ല....

Saturday, 9 July 2011

ഒരു ശിശിര സന്ധ്യ

മാത്യു നെല്ലിക്കുന്ന്