Showing posts with label krishnaprasad. Show all posts
Showing posts with label krishnaprasad. Show all posts

Saturday, 14 January 2012

വിശ്വാസം



കൃഷ്ണപ്രസാദ് വി
ആ ചെമ്മണ്‍ പാതയിലൂടെ രാഷ്ട്രീയക്കാരന്റെ അവസാന വണ്ടിയും കടന്നു പോയ ശേഷമാണ് ആ വൃദ്ധനെ ഞാന്‍ ശ്രദ്ധിച്ചത്. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞു, വെറും നിലത്തു കൈകുത്തിയിരിക്കുന്ന  ആ രൂപത്തിന്റെ കണ്ണുകള്‍ കുഴിഞ്ഞിരുന്നു.

   എല്ലുന്തി, കവിളൊട്ടിയ ആ മനുഷ്യന്‍ തന്റെ  അയഞ്ഞ കുപ്പായക്കയ്യില്‍ ഇടയ്ക്കിടെ മുഖം തുടച്ചിരുന്നു. പിന്നീടെപ്പോഴോ  കണ്ണട എടുത്തു വെച്ചപ്പോള്‍, ഭൂതക്കണ്ണാടിയിലൂടെ  എന്നോണം ആ കണ്ണുകള്‍ വികൃതമായി തോന്നി.   പിന്നീടാണ് അയാളുടെ അരികില്‍ ഉള്ള "തമിഴന് വെള്ളം, മലയാളിക്ക് സുരക്ഷ" എന്ന ബോര്‍ഡ്‌ കണ്ടത്.

ഇന്നലത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ  "കെട്ടുവിട്ടത്" ഇന്നുച്ചയോടെയാണ്. ഒരുപാട് നാളുകള്‍ക്കു ശേഷം ആദ്യമായാണ് ഇങ്ങനെ,അല്ല - അവന്മാരുടെ കൂടെ കൂടിയപ്പോള്‍ എല്ലാം ഇങ്ങനെ തന്നെയായിരുന്നു പിന്നെ ഇപ്പൊ വീട്ടുപടിക്കല്‍ നിര്‍ത്തി ചോദ്യം ചെയ്യാന്‍ ആരുമില്ലല്ലോ! ആ തണുപ്പിനു ഇത്തിരി അകത്തു ചെന്നില്ലെങ്കില്‍ .. ഹോ എന്തായേനെ?

 പോരും വഴി ആ പഴയ സ്ഥലത്ത് കാര്‍ നിര്‍ത്തി, എന്തിനെന്നറിയില്ല , എങ്കിലും ആ വൃദ്ധന് വേണ്ടി എന്റെ കണ്ണുകള്‍ പരതി. ആ സ്ഥാനത്ത് അപ്പോള്‍ കുറച്ചു പത്രകടലാസും, കണ്ണടയും, ചെരുപ്പുമെല്ലാം ചിതറി കിടന്നിരുന്നു.

"ഇന്നലെ രാത്രി എന്ത് തണുപ്പായിരുന്നു?! നാശം. ഇവിടെവന്നിട്ടു ആദ്യമായിട്ടാ ഇത്ര കൂടുതല്‍. ജീപ്പ് സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഉച്ചവെയില്‍ വരെ കാക്കേണ്ടി വന്നു" ആരോ പറഞ്ഞു കൊണ്ട് പോകുന്നത് അവ്യക്തതയോടെ ഞാന്‍ കേട്ടു.

ഇനിയവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന തോന്നല്‍ ; അതാകണം, ഞാന്‍ കാറിനടുത്തെക്കു പതിയെ നടന്നു.

ആര്‍ക്കു വേണ്ടിയായിരുന്നു ആ പാവം?

ഒന്നുമറിയാതെ കിടന്നുറങ്ങുമ്പോള്‍ , ഒരു നിമിഷം കൊണ്ട്, ഭൂമിയില്‍ നിന്ന് തുടച്ചു  മാറ്റപെടാന്‍ പോകുന്ന 35 ലക്ഷം ജനങ്ങള്‍ക്ക്‌ വേണ്ടിയോ? അതോ അവസരവാദിയായ  രാഷ്ട്രീയക്കാരന് മറപിടിക്കാനോ?

സൂര്യന്‍ അസ്തമിക്കുന്നു; എനിക്കെന്റെ യാത്ര തുടര്‍ന്നേ മതിയാകു.

ഒരിക്കല്‍ അഹിംസ കൊണ്ട് ലോകം ജയിച്ച അങ്ങിവിടെ തോല്‍ക്കുകയാണോ?!

നാളെ ഒരു നല്ല പ്രഭാതം ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തുമ്പോള്‍  സൈഡ് സീറ്റില്‍ ഇരുന്ന കണ്ണടയും, ചെളി പുരണ്ട ബോര്‍ഡും താഴെ വീഴില്ല എന്ന് ഞാനുറപ്പ്  വരുത്തിയിരുന്നു