Showing posts with label g r kaviyur. Show all posts
Showing posts with label g r kaviyur. Show all posts

Sunday, 14 August 2011

പ്രവാസിയും ഓണവും


 ജി.ആർ.കവിയൂർ


 നാട്ടില്‍ നിന്നും അകന്നുള്ള   ജീവിതത്തില്‍, പ്രവാസ ലോകത്ത് ഏക ആശ്വാസം മലയാളി കൂട്ടയ്മകളും    ആഘോഷങ്ങളുമാണ്.     
ഓണ സങ്കല്‍പ്പങ്ങളുടെ  ആവേശം തിരതല്ലുന്ന വര്‍ണ്ണാഭമാര്‍ന്ന നാടന്‍ കലാരുപങ്ങളും
ഓണക്കളികളും  വിഭവ സമൃദ്ധമായ സദ്യയുമെല്ലാം 
ഇന്നും  മറുനാടന്‍ മലയാളികള്‍ക്കിടയില്‍ആവേശമാണ്‌.
കർക്കിടക  മഴയില്‍ മുളച്ചു പൊങ്ങുന്ന കൂണുകൾ പോലെ ഓണാഘോഷ കമ്മറ്റികള്‍ രൂപം കൊള്ളുന്നു .
അ മുതല്‍ അം വരെയും ക ഖ ഗ മുതല്‍ ഹ വരെയും  ഉള്ള പേരുകളില്‍ കമ്മറ്റികള്‍ രൂപം കൊള്ളുന്നു. ഓണാഘോഷം കഴിയുമ്പോള്‍ ഇവകള്‍ പട്ടു പോകുകയും ചെയ്യുന്നു.  എന്നാല്‍ പരസ്പരം വീറുംവാശിയുമായി  ഒന്നാം  ഓണത്തിനു മുന്‍പുതന്നെ ആഘോഷങ്ങള്‍ ആരംഭിക്കും.  നവംബര്‍ ,ഡിസംബര്‍ വരെ സദ്യയും ഓണക്കളിയുമായി ഞായറാഴ്ചകള്‍ കടന്നു പോകുന്നു .
ഈ കാലത്ത് നല്ല തടിയും കപ്പടാ മീശയും കുടവയറും ഉള്ളവര്‍ക്ക് നല്ല കാലമാണ്.
 മാവേലി വേഷങ്ങള്‍ക്കായി.
ജാതി,മത,വര്‍ണ്ണ,വര്‍ഗ്ഗമില്ലാതെ മലയാളികളുടെ ഒത്തൊരുമ ഈ ഓണാഘോഷങ്ങളുടെ കെട്ടുറപ്പാണ്‌. .ഒരു പക്ഷെ ഇതായിരിക്കാം മാവേലി തമ്പുരാന്‍ കേരളകരയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഈ പ്രവാസി മലയാളികളോട് ഒപ്പം കഴിയുന്നതാകും.
ഓണത്തിനായാലും ക്രുസ്തുമസ്സിനായാലും പുലകുടി അടിയന്തിരത്തിനായാലും പാരമ്പര്യത്തെ
മറന്നു മലനാട് ഇന്നു മദ്യത്തില്‍ കുളിച്ച് ഒരുങ്ങി നില്‍ക്കുകയാണ് .
ഓണത്തിനു എല്ലാം കിറ്റുകളും പാക്കേജുകളുമായി    മാറിയിട്ടു വിഡ്ഢിപ്പെട്ടിക്കു  മുന്നില്‍
ചടഞ്ഞിരുന്നു അതിനുള്ളില്‍ ഒരുക്കുന്നു   ആഘോഷങ്ങളെല്ലാം .
എന്നാല്‍ മറുനാടന്‍   മലയാളി പാരമ്പര്യത്തിൽ  വിശ്വസിച്ചു മലയാളത്തിനെ നെഞ്ചിലേറ്റി മലയാള കലാ,സാഹിത്യ, ചലച്ചിത്രത്തിലെ
എല്ലാവരെയുംരണ്ടു കൈയ്യും നീട്ടി പ്രവാസ ലോകത്തിലേക്ക് സ്വീകരിച്ചു ആനയിച്ചു
 അവരുടെ നല്ല വാക്കുകളും കലകളെയും ഉള്‍ക്കൊള്ളാറുണ്ട് .
തനിമയാര്‍ന്നതും പുതുമയാര്‍ന്നതുമായ കലകളെ പ്രോത്സാഹിപ്പിച്ചും അതോടൊപ്പം മൺ മറഞ്ഞു പോയ കവികളെയും കഥാകാരന്‍മാരെയും നിരുപകരെയും  അനുസ്മരിച്ചും  ശീലിക്കുന്നു. മദ്യത്തിനെ ആഘോഷ വേളകളില്‍ നിന്നും 

അകറ്റി നിര്‍ത്തി  പ്രവാസ ദുഖങ്ങളെ സന്തോഷ മാക്കി മാറ്റി ഓണം ആഘോഷിക്കുന്നു  .
പ്രവാസി മലയാളിയുടെ  മനസ്സുകളില്‍ നിന്നും ചുണ്ടുകളിലേക്ക്‌ ഇന്നും മറക്കാതെ തത്തി കളിക്കുമാ വരികള്‍ ഒന്ന് ഓര്‍മ്മിച്ചീടാം  "മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ...........".

Friday, 8 July 2011

ഫേസ് ബുക്ക്‌


ജി ആർ കവിയൂർ




ഫേസ് ബുക്ക്‌ [facebook]എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് ആരും ഒന്ന്
പുഞ്ചിരിക്കും. എന്തെന്നാൽ പുതിയ തലമുറയുടെ എല്ലാ സുഖ ദുഃഖങ്ങളും പങ്കു വയ്ക്കുന്ന  ഒരു മുഖ പുസ്തകം- ഉണ്ടതും ഉറങ്ങിയതും കനവു കണ്ടതും-പുറത്തുവന്നത്  നന്നായി.
എല്ലാം പങ്കുവയ്ക്കുന്ന ഒരു പൊതു വേദി ,പഴയതലമുറയും ഇപ്പോൾ ഫേസ്ബുക്കിളെക്ക് വരുന്നതിന്റെ രഹസ്യം എന്താവാം?

ഫേസ് ബുക്ക് കല്യാണങ്ങളും വഞ്ചനകളും   
ഇന്ന് ഫേസ് ബുക്കിൽ   കണ്ടു മുട്ടി കല്യാണങ്ങള്‍   നടക്കുന്നു. .എല്ലാം വിചിത്രമായി മാത്രമേ നടക്കൂ എന്നതാണ്‌ ഇത്തരം പൊതു ഇടങ്ങളുടെ പ്രത്യേകത.സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവർ, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഏതു കാര്യവും ചെയ്യാനാഗ്രഹിക്കുന്നവർ എല്ലാം ഇന്ന് ഫേസ് ബുക്കിലെത്തുന്നു.
സാഹസികതയ്ക്ക് അതിന്റേതായ വിലയും കൊടുക്കേണ്ടിവരാം.അതുകൊണ്ട് ഫേസ്ബുക്ക് പ്രേമങ്ങൾക്കും റിസ്ക്കുണ്ട്.


ചില കപട നാടകങ്ങൾ ഇവിടെ നടക്കുന്നു.
ഫേസ്ബുക്കിൽ പരിചയപ്പെട്ട ആളെ തേടി വീട്ടിൽ ചെല്ലുകയും പിന്നീട് അശ്ളീല എസ്.എം.എസ് അയക്കുകയും ഒക്കെ ചെയ്ത് പിടിയിലാകുന്നവരെ  കണ്ടിട്ടുണ്ട്.



മൈ ഫാം -കളിയുംകാര്യവും കൃഷിയും
ഫെയ്‌സ്ബുക്കില്‍ ധാന്യങ്ങളും പച്ചക്കറിയുമൊക്കെ കൃഷിചെയ്തും ആടുമാടുകളെ വളര്‍ത്തിയും 'സമ്പന്ന'ന്മാരായ നിരവധി പേരുണ്ട് നമുക്കു ചുറ്റും. ഫാംവില്ലെ എന്ന നാശം പിടിച്ച ഗെയിമിനേക്കുറിച്ച് വിലപിച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാക്കളാവാനും പലരും ശ്രമിച്ചിട്ടുണ്ടാകും. കമ്പ്യൂട്ടറിനു മുന്നില്‍ കൃഷി ചെയ്യുന്ന നേരം കൊണ്ട് നാലു വാഴത്തൈ നട്ടു വെള്ളമൊഴിച്ചാല്‍ ... എന്നു വഴക്കു പറയാന്‍ വരട്ടെ. www.my-farm.org.uk എന്ന വെബ്‌സൈറ്റിലൊന്നു പോയി നോക്കിയിട്ടാവാം, ബാക്കി.


ലോകത്തിന്റെ ഏതെങ്കിലും മൂലയിലെ സെര്‍വറിലുള്ള വിർച്വൽ കൃഷിയാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. ഫാംവില്ലെയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടാണ് 'മൈഫാം' തുടങ്ങിയതെന്ന് അതിന്റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിക്കും, അത്രമാത്രം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിലെ വിംപോല്‍ എസ്‌റ്റേറ്റില്‍ 2500 ഏക്കറുള്ള യഥാര്‍ത്ഥ ഫാമില്‍ കൃഷിയിറക്കാനുള്ള അവസരമാണ് മൈഫാം നല്‍കുന്നത്. ആട് കോഴി മുതല്‍ മരങ്ങള്‍വരെയുണ്ട് അവിടെ. നാഷണല്‍ ട്രസ്റ്റ് നടത്തുന്ന ഫാമില്‍ റിച്ചാര്‍ഡ് മോറിസ് എന്ന മാനേജരാണ് കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയ പാരമ്പര്യമുള്ള ഫാമാണ് ഇത്.


ഫാംവില്ലെ പോലെ സൗജന്യമല്ല ഇവിടത്തെ കൃഷി. വെറുതെ കണ്ണില്‍ കണ്ടവരെയൊക്കെ വിളിച്ച് കൃഷിയിടത്തിലേക്ക് കൊണ്ടുവരാനും പറ്റില്ല. മൈഫാമില്‍ കൃഷിയിറക്കാന്‍ മുപ്പതു പൗണ്ട് കൈയില്‍ വേണം, അതും ഒരു വര്‍ഷത്തേക്ക്. ആദ്യത്തെ പതിനായിരം പേരെ മാത്രം കൃഷിയിടത്തില്‍ ഇടപെടാന്‍ അനുവദിക്കും. മൈഫാമിന്റെ വെബ്‌സൈറ്റില്‍ കയറി ആദ്യം രജിസ്റ്റര്‍ ചെയ്യണം, പിന്നീട് ഈ വെബ്‌സൈറ്റുവഴിയാണ് നമ്മള്‍ ഫാമിലെ കൃഷിയും മറ്റു കാര്യങ്ങളുമൊക്കെ നിയന്ത്രിക്കുന്നത്. മുപ്പതു പൗണ്ട് കൊടുത്താല്‍ മുപ്പത്തിയെട്ടു പൗണ്ട് വരുന്ന ഫാമിലി ടിക്കറ്റ് തരും, ഫാം സന്ദര്‍ശിക്കാന്‍. തല്‍ക്കാലം അത്രയേയുള്ളൂ.


കൃഷിയെക്കുറിച്ചുമൊക്കെയുള്ള വിപുലമായ ചര്‍ച്ചാവേദിയാണ് മൈഫാമിന്റെ കാതല്‍. അംഗങ്ങള്‍ വോട്ടിങ്ങിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും. ഭൂരിപക്ഷാഭിപ്രായമനുസരിച്ച് മാനേജരുടെ നേതൃത്വത്തില്‍ ഫാമില്‍ കാര്യങ്ങള്‍ നടക്കും. മെയ്മാസം 26 മുതല്‍ അഗംങ്ങള്‍ വെബ്‌സൈറ്റുവഴി നടത്തുന്ന വോട്ടെടുപ്പിലൂടെ പ്രധാന തീരുമാനങ്ങളെടുക്കും. മാസത്തില്‍ ഒരിക്കലെങ്കിലും നടക്കുന്ന ചര്‍ച്ചകളിലൂടെയും വോട്ടെടുപ്പിലൂടെയും ഫാമിന്റെ സുതാര്യമായ ഭരണം മുന്നോട്ടു പോകും. ഇപ്പോള്‍ പച്ചപ്പുല്ലും തണുത്ത കാറ്റുമുള്ള ഫാമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.


വെര്‍ച്വല്‍ ലോകത്തേതുപോലെ യഥാര്‍ത്ഥ ലോകത്തുനടത്തുന്ന കൃഷി സൂപ്പര്‍ഹിറ്റാകുമോ എന്നു ചോദിച്ചാല്‍ റിച്ചാര്‍ഡ് മോറിസിന് ഒരു ഉത്തരമേ തരാനുള്ളൂ. കൃഷിക്ക് അതെ എന്നോ അല്ല എന്നോ വ്യക്തമായ ഉത്തരം തരാനാകില്ല, കൃഷി എന്നാല്‍ എപ്പോഴും വിട്ടുവീഴ്ചയാണ്. എന്നുവെച്ചാല്‍ വിശാലമനസും ശുഭാപ്തിവിശ്വാസവുമുള്ളവര്‍ക്ക് ഓണ്‍ലൈനായി മൈഫാമിലെത്താം. വെറുതെ ഗെയിം കളിച്ച് കളയുന്ന ബുദ്ധി ക്രിയാത്മകമാക്കാം.


മൈഫാം എന്ന സങ്കല്പത്തിനു പിന്നില്‍ മറ്റൊരു കച്ചവട ബുദ്ധിയുമുണ്ട്. ലോകത്തെ പലരുടേയും ബുദ്ധിയുപയോഗിച്ച് വിക്കിപ്പീഡിയ ഭൂലോകബുദ്ധിമാനായതുപോലെയൊരെണ്ണം. വിവിധ രാജ്യങ്ങളിൽനിന്നും വിവിധ സംസ്കാരങ്ങളുടെ (കാര്‍ഷിക എന്നുകൂടി കൂട്ടിവായിക്കണം) പ്രതിനിധികളായ പതിനായിരം പേരാണ് കൃഷിയിടത്തിലേക്കിറങ്ങുന്നത്. ഒന്നോരണ്ടോ പേര്‍ക്ക് പകരം പതിനായിരം പേരുടെ തലയാണ് 2500 ഏക്കര്‍ ഫാമിന്റ വികസനത്തിനായി പ്രവര്‍ത്തിക്കുക എന്നര്‍ഥം. എന്നു വെച്ചാല്‍ മൈഫാം സൂപ്പര്‍ഹിറ്റാകുമെന്ന് ഉറപ്പ്. മൈഫാമിലെ പ്രാരംഭചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.
ഫേസ് ബുക്കിലുടെ   വൈറസ് പടരുന്നു


ഉസാമ ബിന്‍ലാദന്റെ പേരില്‍ കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. മുന്നറിയിപ്പു നല്‍കി. ഉസാമയെ കൊല്ലുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ലഭിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഈമെയിലും ഫെയ്‌സ്ബുക്കു പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമുപയോഗിച്ച് വൈറസുകളുടെ ലിങ്കുകള്‍ പ്രചരിക്കുന്നത്.
ഇവ കമ്പ്യൂട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് അവ ഉപയോഗിക്കുന്നവരുടെ ഈമെയിലില്‍ സൂക്ഷിച്ചിരിക്കുന്ന അഡ്രസ്സുകളിലേക്കെല്ലാം പടരും. ഫെയ്‌സ്ബുക്കില്‍ ഇത്തരം ലിങ്കുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ആന്‍റിവൈറസുകളെ സജ്ജമാക്കിവെക്കാനും എഫ്.ബി.ഐ. നിര്‍ദേശിക്കുന്നു.
എക്‌സ്‌ക്ലുസീവ് വീഡിയോകള്‍, വിക്കിലീക്‌സ്, സി.എന്‍.എന്‍. പോലെയുള്ള മാധ്യമങ്ങളില്‍നിന്നു പുറത്തുവന്നവ തുടങ്ങിയ തലക്കെട്ടുകളിലാണ് വൈറസ് പരക്കുന്നതെന്നും എഫ്.ബി.ഐ. വ്യക്തമാക്കി.
ചുരുക്കത്തില്‍ ഫേസ് ബുക്കില്‍ തുടങ്ങി ഫേസ് ബുക്കില്‍ അവസാനിക്കുന്നു ഫേസ് ഇല്ലാതെ!