Showing posts with label b pradeepkumar. Show all posts
Showing posts with label b pradeepkumar. Show all posts

Saturday, 14 January 2012

ചക്രപാണി വൈദ്യർ


ബി. പ്രദീപ് കുമാർ

     ഞാൻ ബസിന്റെ വരവും കാത്തു്  ബസ്‌ സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു.
ടൗണിലേയ്ക്കു പോവുകയാണു  ലക്ഷ്യം. അപ്പൊഴാണു ദൂരെനിന്നും  ഒരാൾ നടന്നു
വരുന്നതു കണ്ടതു്. ചക്രപാണി വൈദ്യരാണു്. വെള്ള  ഷർട്ടും മുണ്ടുമാണു വേഷം.
മുണ്ടു മടക്കിക്കുത്തിയിരിക്കുന്നു. കറുത്തു തടിച്ചു് കുറിയ ശരീരവും
കഷണ്ടിത്തലയുമുള്ള വൈദ്യർ അങ്ങനെ ഉരുണ്ടുരുണ്ടു വരികയാണു്. വായിൽ
സമൃദ്ധമായി മുറുക്കാൻ തുപ്പൽ. വലതു കൈയിൽ തൂക്കിപ്പിടിച്ചിരിക്കുന്ന
പ്ലാസ്റ്റിക് ക്യാരി ബാഗിൽനിന്നു തലനീട്ടുന്ന തെങ്ങിൻ തൈ. എന്നെക്കണ്ടു
വൈദ്യർ നിറഞ്ഞു ചിരിച്ചു. വൈദ്യർ വാരിവിതറിയ ആഹ്ലാദം എന്റെ മുഖത്തും
പടർന്നു. ഞാനും ചിരിച്ചു.

"വൈദ്യർ  ഇവിടെ?"

     എന്റെ നാട്ടിൽവച്ചു്  വൈദ്യരെ ഞാൻ ആദ്യമായിട്ടു കാണുകയായിരുന്നു.
ടൗണിലുള്ള വൈദ്യശാലയിൽവച്ചാണു ഞാൻ വൈദ്യരെ ആദ്യമായി കാണുകയും
പരിചയപ്പെടുകയും ചെയ്യുന്നതു്. ആസ്ത്‌മയുടെ അസുഖമുണ്ട് എനിക്കു്.
അലോപ്പതി ചികിത്സയായിരുന്നു ചെയ്തിരുന്നതു്. അപ്പോഴാണു് ആയുർവ്വേദം ഒന്നു
പരീക്ഷിച്ചാലോ എന്നു ചിന്തിച്ചതു്. അലോപ്പതിയിൽ ഈ രോഗം പൂർണ്ണമായി
മാറ്റുവാൻ സാധിക്കില്ല. എന്നും മരുന്നു കഴിക്കേണ്ടിവരും. ആയുർവ്വേദമാണു്
നല്ലതെന്നു് ആരോ പറഞ്ഞു. എങ്കിൽപ്പിന്നെ അതായാലോ എന്നൊരു ചിന്ത.
അങ്ങനെയാണു് ടൗണിലുള്ള എസ്.ഡി. ഫാർമസിയിൽ ചെല്ലുന്നതും
അവിടെയുണ്ടായിരുന്ന ആയുർവ്വേദ ഡോക്ടറെ കാണുന്നതും. അദ്ദേഹം ഒരു കഷായവും
അരിഷ്ടവുമെല്ലാം കുറിച്ചു. അവിടെനിന്നുതന്നെ ഞാൻ അതെല്ലാം വാങ്ങുകയും
ചെയ്തു. മരുന്നുകൾ തീരുന്നമുറയ്ക്കു് അവിടെനിന്നുതന്നെ വീണ്ടും
വാങ്ങിച്ചുകൊണ്ടിരുന്നു. പിന്നെ പലപ്പോഴും ആ കഷായം അവിടെ കിട്ടാതായി.

    അതു് വേറെവിടെയെങ്കിലും കിട്ടുമോ എന്നു് അന്വേഷിക്കുന്നതിനിടയിലാണു്
ഞാൻ ചക്രപാണി വൈദ്യരുടെ വൈദ്യശാലയിൽ ചെന്നു കയറുന്നതു്. ആ കഷായം അവിടെ
കിട്ടുമെന്നു് എനിക്കു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും
ചോദിച്ചുനോക്കാം. കഷായത്തിന്റെ പേരു പറഞ്ഞു് അതു് അവിടെയുണ്ടോ എന്നു ഞാൻ
വൈദ്യരോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു് വൈദ്യർ എന്നെ
അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്നോടു് ഇരിക്കാൻ പറഞ്ഞിട്ടു് കഷായം
ആർക്കുവേണ്ടിയാണെന്നും എന്താണു് അസുഖമെന്നുമെല്ലാം വൈദ്യർ ചോദിച്ചു
മനസ്സിലാക്കി. എന്നിട്ടു് അകത്തുള്ള മുറിയിലേയ്ക്കു പോയി. അവിടെ നിന്നു്
ഒരു കുപ്പിനിറയെ കഷായവുമായാണു് വൈദ്യർ മടങ്ങിയെത്തിയതു്. ഒരു
മൺകലത്തിൽനിന്നു് കഷായം കുപ്പിയിലേയ്ക്കു പകരുന്നതു് എനിക്കു
കാണാമായിരുന്നു. എന്തായാലും കഷായം കിട്ടിയല്ലോ. സന്തോഷമായി. പലേടത്തും
അന്വേഷിച്ചുനടന്നിട്ടു കിട്ടാത്ത കഷായമാണു്. വൈദ്യരെക്കുറിച്ചൊരു മതിപ്പു
തോന്നി.

     പിന്നീടു പലതവണ വൈദ്യരുടെ അടുത്തുനിന്നു കഷായം വാങ്ങിയിട്ടുണ്ട്.
എപ്പോൾ ചെന്നാലും കഷായം ഇല്ല എന്നൊരു വാക്കു് വൈദ്യരിൽനിന്നു
കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടു സ്ഥിരമായി അവിടെനിന്നു വാങ്ങാൻ
തുടങ്ങി.

     പക്ഷെ വൈദ്യരുടെ കഷായത്തിനു് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഓരോ തവണ
വാങ്ങിക്കുമ്പോഴും അതിനു് ഓരോ സ്വാദായിരുന്നു. ഇതെന്താണിങ്ങനെ എന്നൊരു
സംശയം എനിക്കു തോന്നാതിരുന്നില്ല. എങ്കിലും ഞാൻ അതു് അത്ര
കാര്യമാക്കിയില്ല. കുറെ നാൾ ഈ കഷായമെല്ലാം കുടിച്ചിട്ടും പ്രയോജനമൊന്നും
തോന്നാത്തതിനാൽ ഞാൻ കഷായം വാങ്ങുന്നതും കുടിക്കുന്നതും മതിയാക്കി. അതിനാൽ
വളരെ നാളുകൾക്കുശേഷം അന്നാണു വൈദ്യരെ കാണുന്നതു്. 'വൈദ്യർ ഇവിടെ?' എന്ന
എന്റെ ചോദ്യത്തിനു മറുപടിയായി മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു്
വൈദ്യർ ഇങ്ങനെ പറഞ്ഞു,

"ഇവിടെ അടുത്തു് എന്റെയൊരു സ്നേഹിതനുണ്ടു്. അയാളെ കണ്ടിട്ടു വരികയാ."

"ഈ തെങ്ങിൻ തൈ എവിടന്നു കിട്ടി?" വൈദ്യരുടെ കൈയിലെ തെങ്ങിൻ തൈ
നോക്കിക്കൊണ്ടു് ഞാൻ ആരാഞ്ഞു.

"ഞാൻ കാണാൻപോയ വിദ്വാന്റെ വീട്ടിൽനിന്നുതന്നെ."

ഉറക്കെ ഒരു ചിരി പാസ്സാക്കിക്കൊണ്ടു് വൈദ്യർ തുടർന്നു,

"ഞാൻ ചെന്നപ്പോൾ ആദ്യം കാണുന്നതു് അയാളുടെ വീടിന്റെ മുൻവശത്തു്
മുറ്റത്തു് നിരത്തിവച്ചിരിക്കുന്ന അഞ്ചാറു തെങ്ങിൻ തൈ ആണു്. 'ഇതെവിടെ
നിന്നാടോ തെങ്ങിൻ തൈയൊക്കെ' എന്നായി ഞാൻ."

ഒരു തമാശ പറഞ്ഞതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടു് വൈദ്യർ തുടർന്നു,

"'ഇതു് അങ്ങു വടക്കൊരിടത്തുനിന്നു കിട്ടിയതാ'ണെന്നു് അയാൾ. ലക്ഷദ്വീപ്
ഇനമാത്രേ. എങ്കിലൊരെണ്ണം എനിക്കു വേണെമെന്നായി ഞാൻ. അങ്ങനെ കിട്ടിയതാ
ഇതു്."

"കണ്ടിട്ടു നല്ല ഇനമാണെന്നു തോന്നുന്നു," ഞാൻ വെറുതെ തട്ടിവിട്ടു.

"ലക്ഷദ്വീപ് ഇനമാണന്നല്ലേ പറഞ്ഞിരിക്കുന്നതു്. ഏതോ നേഴ്സറിയിൽ നിന്നു
കൊണ്ടു വന്നതാത്രെ. വളർന്നു വരുമ്പോൾ ഇതു് ഏതു ദ്വീപായിരിക്കുമോ എന്തോ.
ലക്ഷദ്വീപിനു പകരം വല്ല ആൻഡമനോ ഉഗാണ്ടയോ ആയിത്തീരാനും മതി." വൈദ്യർ
മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു് ആഞ്ഞു ചിരിച്ചു. എന്നിട്ടു
തുടർന്നു,

"അല്ല ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ. ഈ നേഴ്സറിക്കാരു് ഓരോന്നു പറഞ്ഞു
നമുക്കു തൈകൾ തരും. അതൊന്നും വിശ്വസിക്കാൻ പറ്റത്തില്ലെന്നേ."

വൈദ്യർ ചുറ്റും നോക്കി അവിടെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന
എല്ലാവരോടുമെന്നവണ്ണം പറഞ്ഞു,

"എന്റെ അനുഭവത്തീന്നു പറയുകയാ. ഇവിടെ പുഷ്പമേളയ്ക്കു് എല്ലാ വർഷവും
കൊല്ലത്തൂന്നെങ്ങാണ്ടു് ഒരു നേഴ്സറിക്കാരു വരും, ടിഷ്യൂ കൾച്ചർ
വാഴത്തൈയും കൊണ്ടു്. ഏത്ത വാഴ, പൂവൻ, ഞാലിപ്പൂവൻ, കദളി എന്നിങ്ങനെ എല്ലാ
ഐറ്റത്തിന്റെയും തൈ പേരെഴുതി പ്രദർശിപ്പിച്ചിരിക്കും. രണ്ടു വർഷം മുൻപ്
ഞാൻ മൂന്നു തൈ അവന്മാരോടു വാങ്ങിച്ചു. ഒരു ഏത്തവാഴ, ഒരു പൂവൻ, ഒരു കദളി.
മൂന്നും കൊണ്ടുപോയി നട്ടു. കുലയ്ക്കാൻ കൊറച്ചു താമസിച്ചെങ്കിലും എല്ലാം
കുലച്ചു കേട്ടോ. അപ്പഴല്ലേ രസം. ഏത്തനെന്നും പൂവനെന്നും കദളിയെന്നും
പറഞ്ഞു തന്ന വാഴത്തൈകൾ വളർന്നു കുലച്ചപ്പോൾ എല്ലാം റോബസ്റ്റ ആയിരുന്നു."

     വൈദ്യർ തനിക്കു പറ്റിയ അമളി ഓർത്തു് ഉറക്കെ ചിരിക്കാൻ തുടങ്ങി.
വൈദ്യരുടെ ഉറക്കെയുള്ള സംസാരവും ചിരിയും ബസ് സ്റ്റോപ്പിൽ ഒരു നല്ല
അന്തരീക്ഷം സൃഷ്ടിച്ചു. ബസ് കാത്തുനിൽക്കുന്നവരുടെ ബോറടിയൊക്കെ മാറി.
എല്ലാവരുടെയും ശ്രദ്ധ വൈദ്യരുടെ പ്രകടനത്തിലേയ്ക്കായി. അങ്ങനെ വൈദ്യരുടെ
സാന്നിദ്ധ്യം എല്ലാവർക്കും ഉന്മേഷദായിനിയായ ഒരു ഔഷധമായി മാറി. ചിലർ
ഇങ്ങനെയാണു്. നമ്മൾ ബസ് കാത്തുനിൽക്കുന്നതിന്റെ വിരസതയിലായിരിക്കുമ്പോൾ,
അല്ലെങ്കിൽ ഒരു ഡോക്ടറുടെ മുറിയ്ക്കു പുറത്തു് കാത്തിരുന്നു മുഷിയുമ്പോൾ
ഇതുപോലെയുള്ള ആരെങ്കിലും പ്രത്യക്ഷപ്പെട്ടെന്നിരിക്കും. അവരുടെ സംസാരവും
ചിരിയുമെല്ലാം എല്ലാവരേയും ആകർഷിക്കും. എല്ലാവരുടേയും മുഷിച്ചിൽ മാറി ഒരു
സുഖകരമായ അന്തരീക്ഷം അവിടെ ഉണ്ടാവും. കാത്തിരിപ്പിന്റെ വിരസതയിൽനിന്നു്
എല്ലാവരും മോചിതരാവും. അവർ ചെയ്യുന്നതും ഒരു സാമൂഹിക സേവനമായിരിക്കും,
അല്ലേ?

     ബസ് വന്നപ്പോൾ വൈദ്യരും ഞാനും മറ്റുചിലരും അതിൽ കയറി. തിരക്കു
കുറവായിരുന്നതിനാൽ എല്ലാവർക്കും സീറ്റു കിട്ടി. തെങ്ങിൻ തൈ
സീറ്റിനടുത്തുതന്നെ ഒതുക്കിവച്ചിട്ട് വൈദ്യർ ഇരുന്നു. ടിക്കറ്റു
തരുവാനായി കണ്ടക്ടർ അടുത്തു വന്ന സമയത്തുതന്നെയാണു് ബസിൽ ഉണ്ടായിരുന്ന
ഒരു പരിചയക്കാരൻ വൈദ്യരോടു വിളിച്ചു ചോദിക്കുന്നതു്,

"വൈദ്യരേ, തെങ്ങിൻ തൈ എവിടെനിന്നു കിട്ടി?"

     അപ്പോളാണു് കണ്ടക്ടർ തെങ്ങിൻ തൈ ശ്രദ്ധിക്കുന്നതു്. തെങ്ങിൻ
തൈയ്ക്കു് ഹാഫ് ടിക്കറ്റെടുക്കണമെന്നായി കണ്ടക്ടർ. വൈദ്യർ തർക്കിച്ചു
നോക്കിയെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ല. തെങ്ങിൻ തൈയ്ക്കു്
പകുതിട്ടിക്കറ്റ് എടുക്കേണ്ടിവന്നു. അതുകണ്ട് വൈദ്യരുടെ ആ പരിചയക്കാരൻ
അത്ഭുതം കൂറി,

"തെങ്ങിൻ തൈയ്ക്കും ഹാഫ് ടിക്കറ്റോ?. ഓരോ നിയമങ്ങളേ."

"പിന്നേ, തെങ്ങിൻ തൈയ്ക്കു് നമ്മളെപ്പൊലെ ജീവനുള്ളതല്ലേ? അപ്പൊപ്പിന്നെ
ടിക്കറ്റു വേണ്ടേ?. ഏതായാലും തൈ ആയതുകൊണ്ടു് ഹാഫ് ടിക്കറ്റേ
വേണ്ടിവന്നുള്ളു. വലിയ തെങ്ങായിരുന്നെങ്കിൽ ഫുൾ ടിക്കറ്റടിച്ചു തന്നേനേ,"
വൈദ്യർ കുലുങ്ങിച്ചിരിച്ചുകൊണ്ടു് ഉച്ചത്തിൽ പറഞ്ഞു. എല്ലാവരും
ചിരിച്ചുപോയി, കൂട്ടത്തിൽ കണ്ടക്ടറും.

     ചിരിയുടെ അലകൾ അടങ്ങിയപ്പോൾ വൈദ്യർ എന്നെ തോണ്ടിവിളിച്ചിട്ടു പറഞ്ഞു,

"ഇപ്പോൾ കാണാറില്ലല്ലോ. മരുന്നൊക്കെ നിർത്തിയോ?"

"അതുകൊണ്ടൊന്നും പ്രയോജനമില്ല വൈദ്യരേ. കുറെ നാളു കഴിച്ചില്ലേ. എനിക്കു
മതിയായി. ഞാനതു നിർത്തി."

"ഞാൻ തന്നെ ഒന്നു കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. വലിവിന്റെ
അസുഖത്തിനു പറ്റിയ ഒരു നെയ്യുണ്ടു്. ഞാൻ അതു് ഉണ്ടാക്കുവാൻ പോവുകയാ. വേറേ
കുറെ ആവശ്യക്കാരുമുണ്ടു്. കുറെപ്പേർക്കുള്ളതു് ഒരുമിച്ചു് ഉണ്ടാക്കാനേ
പറ്റത്തൊള്ളു. തനിക്കും വേണ്ടേ?. നല്ല ഒന്നാംതരം മരുന്നാ. ഫലം ഉറപ്പു്."

     അതു കേട്ടപ്പോൾ ആ നെയ്യ് ഒന്നു പരീക്ഷിച്ചുനോക്കാം എന്നെനിക്കു
തോന്നി. ഞാനും വൈദ്യരുടെ നെയ് ബുക്കു ചെയ്തു. അഡ്വാൻസ് വേണമെന്നു് വൈദ്യർ
പറഞ്ഞതിനാൽ അപ്പോൾത്തന്നെ ഞാൻ ഇരുനൂറു രൂപയും കൊടുത്തു. രണ്ടാഴ്ച
കഴിഞ്ഞു് വൈദ്യശാലയിൽ ചെല്ലാനാണു് അദ്ദേഹം പറഞ്ഞതു്.

     രണ്ടാഴ്ച കഴിഞ്ഞു ചെന്നപ്പോൾ നെയ്യ് റെഡി. വൈദ്യർ അതു് വലിയൊരു
ഭരണിയിലാണു സൂക്ഷിച്ചിരിക്കുന്നതു്. ഞാൻ അടുത്തുള്ള ഒരു കടയിൽനിന്നു്
രണ്ടു പ്ലാസ്റ്റിക് കണ്ടൈനർ വാങ്ങി. വൈദ്യർ അതിനുള്ളിൽ നെയ്യു നിറച്ചു
തന്നു. രണ്ടു കിലോയോളം ഉണ്ടായിരുന്നു. നെയ്യു തന്നിട്ടു് വൈദ്യർ പറഞ്ഞു,

"ഇതിനു വലിയ പഥ്യമൊന്നും നോക്കേണ്ടതില്ല. മോരും തൈരും കഴിക്കരുതു്,
അത്രതന്നെ. രാവിലെ വെറുംവയറ്റിൽ വലിയ രണ്ടു സ്പൂൺ നെയ്യു കഴിക്കുക. ഇതു
കഴിച്ചുതുടങ്ങിയാൽ ശരീരമൊന്നു പുഷ്ടിപ്പെടും. ആരോഗ്യം മെച്ചപ്പെടും."

     അടുത്ത ദിവസം മുതൽ ഞാൻ നെയ്യു സേവിക്കാൻ തുടങ്ങി. അതിനു നല്ല
സ്വാദായിരുന്നു. വെറുതെ എടുത്തു കഴിക്കാൻ തോന്നും. വൈദ്യർ പറഞ്ഞിരുന്നു,
നെയ്യു സേവിക്കുമ്പോൾ ശരീരമൊന്നു പുഷ്ടിപ്പെടുമെന്നും ആകെപ്പാടെ
ആരോഗ്യമൊന്നു മെച്ചപ്പെടുമെന്നും.

     അങ്ങനെതന്നെ സംഭവിച്ചു. ആരോഗ്യം മെച്ചപ്പെട്ടോ എന്നെനിക്കു പറയാൻ
കഴിയില്ല. എന്നാൽ ശരീരമൊന്നു പുഷ്ടിപ്പെട്ടു. എന്റെ മെലിഞ്ഞ ശരീരം വണ്ണം
വച്ചു. മുഖം കൂടുതൽ മാംസളമാവുകയും ഒരു തിളക്കം വരികയും ചെയ്തു.
മുഖത്തിനൊരു വൃത്താകൃതി വരികയും ചെയ്തു. മൂൺ ഫെയ്സ് എന്നു പറയില്ലേ,
ഏതാണ്ട് അതുതന്നെ.

     വളരെ നാളുകൾക്കുശേഷം കണ്ടുമുട്ടിയ എന്റെയൊരു സുഹൃത്തു് എന്റെ രൂപം
കണ്ടു് അത്ഭുതപ്പെട്ടു.

"എടോ മെലിഞ്ഞുണങ്ങിയിരുന്ന താനങ്ങു കൊഴുത്തല്ലോ. എന്തുവാ കഴിക്കുന്നതു്.
വല്ല പഞ്ചജീരക ഗുഡവും സേവിക്കുന്നുണ്ടോ?"

"ശരിക്കും വണ്ണം വച്ചോ?," ഞാൻ ആരാഞ്ഞു.

"ഉവ്വല്ലോ. പക്ഷെ ഒരുമാതിരി വൃത്തികെട്ട വണ്ണമാ, കേട്ടോ. കാറ്റടിച്ചു
വീർപ്പിച്ചതുപോലെ. കൂടാതെ തന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ നമ്മൾ പണ്ടു
സ്കൂളിൽ വ്യാകരണ ക്ലാസ്സിൽ പഠിച്ച രണ്ടു വരി പാടാൻ തോന്നുന്നു. പാടട്ടെ?"

"പാടു്, കേൾക്കട്ടെ."

"മന്നവേന്ദ്ര, വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം." എന്നിട്ടയാൾ ഒരു
ചിരിയും പാസ്സാക്കി.

       വീട്ടിൽചെന്നു ഞാൻ കണ്ണാടിയിൽ നോക്കി. ശരിക്കും ചന്ദ്രനെപ്പോലെ
തിളങ്ങുന്ന മുഖം. മൂൺ ഫെയ്സ് തന്നെ. അതിലൽപ്പം പന്തികേടുണ്ടല്ലോ എന്നു്
എനിക്കു തോന്നി. ഞാൻ നെയ്യു സേവിക്കുന്നതു നിർത്തി. ആ നെയ്യിൽ എന്തോ
കള്ളത്തരമുണ്ടു്.  ആ കള്ളവൈദ്യർ നെയ്യിൽ അമിതമായി കോർട്ടിസോൺ
ചേർത്തിട്ടുണ്ടു്, ഉറപ്പു്. മൂൺ ഫെയ്സ് അതിന്റെ ലക്ഷണമാണു്. കൂടുതൽ നാൾ
അതു കഴിച്ചിരുന്നെങ്കിൽ ഞാനൊരു പ്രമേഹരോഗിയായിപ്പോയേനേ. ചിലപ്പോൾ
കിഡ്നിയും തകരാറിലായേനേ.

     'എടാ ദ്രോഹീ, കള്ള വൈദ്യരേ, നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടു്' എന്നു
മനസ്സിൽ പറഞ്ഞുകൊണ്ടു് ഞാൻ വൈദ്യരെ അന്വേഷിച്ചു് ഒരു ദിവസം
വൈദ്യശാലയിലേക്കു ചെന്നു. പക്ഷെ വൈദ്യശാല അടഞ്ഞു കിടക്കുകയായിരുന്നു.
പിന്നീടൊരിക്കലും ആ വൈദ്യശാല തുറന്നു കണ്ടിട്ടില്ല. ആ വൈദ്യരേയും
പിന്നീടു ഞാൻ കണ്ടിട്ടില്ല. എന്നെപ്പോലെ ചതിക്കപ്പെട്ട ആരെങ്കിലും ആ കള്ള
വൈദ്യരെ തല്ലിക്കൊന്നുകാണും എന്നു ഞാൻ സമാധാനിച്ചു.





Wednesday, 14 December 2011

യോഗിനിയമ്മ


ബി. പ്രദീപ് കുമാർ



പട്ടണത്തിലെങ്ങും കമാനങ്ങളും ഫ്ലെക്സ് ബോഡുകളും തോരണങ്ങളും നിറഞ്ഞു. ആകെ ഒരു ഉത്സവഛായ. അവിടമാകെ
ഉത്സാഹം നിറഞ്ഞുകവിഞ്ഞതുപോലെ. യോഗിനിയമ്മ പട്ടണത്തിലെത്താൻ ഇനി മൂന്നു നാളുകൾ മാത്രം. ഇപ്പോഴേ അവിടെ
തിരക്കു വർദ്ധിച്ചിരിക്കുന്നു. യോഗിനിയമ്മയുടെ ആസന്നമായ സന്ദർശനം പട്ടണവാസികളിലാകെ ആഹ്ലാദം നിറച്ചിരിക്കുന്നു.

വിശാലമായ മുനിസിപ്പൽ മൈതാനത്താണു് യോഗിനി ഭക്തർക്കു് ദർശനം നൽകുന്നത്. അതിനുവേണ്ടിയുള്ള വിശാലമായ
പന്തൽ നിർമ്മിച്ചുകൊണ്ടിരിക്കുകയാണു്. പൂർണ്ണമായും ശീതീകരിച്ച പന്തലാണു നിർമ്മിക്കുന്നതെന്ന് പ്രത്യേകം പറയേണ്ട
ആവശ്യമില്ലല്ലോ. പന്തൽ നിർമ്മാണം ഏതാണ്ട് അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്.

മൈതാനത്തിനു ചുറ്റും ആളുകൾക്കു് വൈകുന്നേരം വന്നിരുന്ന് കാറ്റുകൊള്ളാനും സൊറപറയാനുമായി നിർമ്മിച്ചിട്ടുള്ള കൽക്കെട്ടിൽ
പതിവിൽക്കൂടുതൽ ആളുകൾ വന്നിരിപ്പുണ്ട്. നിർമ്മാണം തീർന്നുകൊണ്ടിരിക്കുന്ന പന്തലിനെ അഭിമുഖീകരിച്ചാണു് അവരെല്ലാം
ഇരിക്കുന്നതു്. വെയിലാറിയെങ്കിലും സന്ധ്യയാവാൻ ഇനിയും ധാരാളം സമയമുണ്ട്.

"ഈ യോഗിനി ഒരു മഹാത്ഭുതം തന്നെയാണു്, അല്ലേ?," രാജേഷ് തന്റെ സ്നേഹിതനോടു ചോദിച്ചു.

രാജേഷും സുഹൃത്തായ കൃഷ്ണചന്ദ്രനും മൈതാനത്തിനുചുറ്റുമുള്ള കൽക്കെട്ടിൽ ഒരിടത്തു് ഇരിക്കുകയായിരുന്നു. കൃഷ്ണചന്ദ്രൻ മാസ്
കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായിരുന്നു. ആ പട്ടണത്തിൽ പൊതുവേ നിറഞ്ഞുനിന്നിരുന്ന ആഹ്ലാദവും ആവേശവും അവരുടെ
ഉള്ളിലും നിറഞ്ഞിരുന്നു. അതുതന്നെയാണു് രാജേഷിനെക്കൊണ്ട് കൃഷ്ണചന്ദ്രനോടു് ഈ ചോദ്യം ചോദിപ്പിച്ചതു്. യോഗിനിയുടെ,
ഉടനെയുണ്ടാവാൻപോകുന്ന സന്ദർശനത്തെക്കുറിച്ചുള്ള അറിവുതന്നെ എല്ലാവരേയും ഇളക്കിമറിച്ചിരിക്കുന്നു. അതു് ഒരു അത്ഭുതം
തന്നെയല്ലേ?. യോഗിനിയെന്ന ആ അത്ഭുതത്തിന്റെ ഒരു ചെറിയ അംശമാണു് മുന്നോടിയായി അവിടെയാകമാനം
തൂവിയിരിക്കുന്നതു്.

"അവർ ഒരു അത്ഭുതം തന്നെയാണു്," കൃഷ്ണചന്ദ്രൻ സമ്മതിച്ചു. തുടർന്നു് അയാൾ പറഞ്ഞു,
"ആ അത്ഭുതത്തെ അടുത്തുചെന്ന് കൂടുതൽ അറിയണമെന്നാണു് എന്റെ ആഗ്രഹം."

"എന്നുവച്ചാൽ?," രാജേഷ് ചോദിച്ചു.

"എന്നെങ്കിലും എനിക്കു് ഈ യോഗിനിയെ ഇന്റർവ്യൂ ചെയ്യണം."

"പൊന്നുമോനേ, നീ ആരാണെന്നാ വിചാരം?," രാജേഷ് പരിഹസിച്ചു.

"ആരെങ്കിലുമാവും ഞാൻ. പഠിത്തമെല്ലാം കഴിഞ്ഞ് നല്ലൊരു ടി.വി.ജേർണ്ണലിസ്റ്റാവും. ഞാനൊന്നു് ഇന്റർവ്യൂ ചെയ്തുകിട്ടാൻ
മഹാന്മാർ വരെ ആഗ്രഹിക്കുന്ന കാലം വരുമെടോ."

"വരും, വരും. കോഴിക്കു മുല വരുന്നതുപോലെ," രാജേഷ് അയാളെ കളിയാക്കി, "അഥവാ താൻ
അങ്ങനെയൊക്കെയായിത്തീർന്നാലും തന്റെയീ ആഗ്രഹം നടക്കാൻ പോകുന്നില്ല. കാരണം, അവർ ആർക്കും ഇന്റർവ്യൂ
കൊടുക്കാറില്ല എന്നറിഞ്ഞുകൂടേ?"

"അതിരിക്കട്ടെ, ആളുകളെല്ലാം ഈ യോഗിനിയെ ഒരു ദൈവത്തെപ്പൊലെയാണല്ലോ കരുതുന്നത്. അതിനെക്കുറിച്ച് നീ എന്തു
പറയുന്നു?. നിനക്ക് ഈ ദൈവത്തിൽ വിശ്വാസമുണ്ടോ?," കൃഷ്ണചന്ദ്രൻ ആരാഞ്ഞു.

രാജേഷ് ഒരു നിമിഷം ചിന്തിച്ചിട്ടു പറഞ്ഞു, "ഒരു ദൈവമെന്നപോലെ യോഗിനിയമ്മയെ വിശ്വാസമുണ്ടോ എന്നു
ചോദിച്ചാൽ, ഉണ്ടു് എന്നു് എനിക്കു പറയേണ്ടിവരും. അവരിൽ ഒരു അമാനുഷിക ശക്തി ഇല്ലേ?. അല്ലെങ്കിൽ ഈ
ലക്ഷക്കണക്കായുള്ള ആളുകൾ എന്തിനു് ഇവരെ തേടിയെത്തണം?. അവരുടെ ദർശനത്തിൽ എങ്ങനെയാണു്
പ്രക്ഷുബ്ധമനസ്സുകളിൽ ശാന്തി നിറയുന്നത്?. ഒരു ദിവ്യത്വം യോഗിനിയമ്മയിൽ നിറഞ്ഞു നിൽക്കുന്നു. അപ്പോൾ അവർ
ദൈവമാണെന്നു കരുതിക്കൂടേ?"

"ദൈവമായിട്ടു് എന്തിനു കരുതണം, അവർ ഒരു മനുഷ്യസ്ത്രീതന്നെ അല്ലേ?. അവർ ദൈവമാണെന്നു പറയുന്നതിനോടു് എനിക്കു
യോജിപ്പില്ല. പക്ഷെ ഞാൻ അവരെ മാനിക്കുന്നു, അവർ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനത്തെ മുൻനിർത്തി.
ആൾദൈവങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. യഥാർത്ഥ ദൈവത്തിൽ മാത്രമേ എനിക്കു വിശ്വാസമുള്ളു."

"അതായതു്, കൺമുൻപിൽ കാണാവുന്ന, കൈനീട്ടി തൊടാവുന്ന ദൈവത്തെയല്ല, മറിച്ചു് സങ്കൽപ്പിക്കാൻ മാത്രം കഴിയുന്ന
ദൈവത്തിൽ മാത്രമേ നിനക്കു വിശ്വാസമുള്ളു എന്നു്, അല്ലേ?," രാജേഷ് വിടാൻ ഭാവമില്ലായിരുന്നു.

"സോറി സാർ, ഇതിനെക്കുറിച്ചു് ഒരു വാദപ്രതിവാദത്തിനൊന്നും ഞാൻ തയ്യാറല്ല. ഇതു് എന്റെ വിശ്വാസമാണു്. നിന്റെ
വിശ്വാസം എന്തുമായിക്കൊള്ളട്ടെ. അതിനെയും ഞാൻ എതിർക്കുന്നില്ല. എന്റെ വിശ്വാസം എനിക്കു നല്ലതു്. നിന്റേതു നിനക്കും.
അപ്പോൾ തർക്കം തീർന്നില്ലേ?."

രാജേഷ് മറുപടി പറയാതെ ചിരിച്ചതേയുള്ളു.

"എങ്കിലും അവരുടെ അടുത്തു ചെന്നു് അനുഗ്രഹം വാങ്ങാൻ ആഗ്രഹമുണ്ടു്. ആ ദിവ്യസ്പർശത്തിൽ ഒളിഞ്ഞിരിക്കുന്നതു് എന്തു
മായാജാലമാണെന്നു് അറിയാൻമാത്രം," കൃഷ്ണചന്ദ്രൻ കൂട്ടിച്ചേർത്തു.

"അതു ബുദ്ധിമുട്ടാവും കുട്ടാ. കാരണം ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പാസു വച്ചാണു ദർശനം. ആവശ്യക്കാരെല്ലാം ഇതിനകം
പാസു വാങ്ങിച്ചുകാണും. നമുക്കു പാസൊന്നും ഇല്ലല്ലോ."

യോഗിനിയമ്മ എത്തുന്ന ദിവസം പട്ടണം അക്ഷരാർത്ഥത്തിൽ ഒരു ജനസാഗരമായി മാറി. അതിനുള്ളിലെവിടെയോ രാജേഷും
കൃഷ്ണചന്ദ്രനും ഉണ്ടായിരുന്നു. രാജകീയമായ വരവേൽപ്പായിരുന്നു യോഗിനിക്കു്. ഹംസരഥത്തിലേറ്റിയാണു് പട്ടണവീഥിയിലൂടെ
അവരെ സമ്മേളനസ്ഥലമായ മുനിസിപ്പൽ മൈതാനത്തേക്കു് ആനയിച്ചതു്. അതു് കാണേണ്ട കാഴ്ചതന്നെ ആയിരുന്നു.
യോഗിനിയുടെ ദിവ്യതേജസ് പട്ടണമാകെ പ്രഭ ചൊരിഞ്ഞുനിന്നു.

റോഡരികിൽ നടപ്പാതയുടെ കൈവരിയിൽ പിടിച്ചുകൊണ്ട് കാഴ്ചക്കാരായി നിൽക്കുകയായിരുന്നു അവർ രണ്ടുപേരും.
യോഗിനിയമ്മ ജനക്കൂട്ടത്തിനുനേരെ കൈ ഉയർത്തി അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് ഹംസരഥത്തിൽ എഴുന്നള്ളുന്നു. ജനം
ആവേശാരവം മുഴക്കുന്നു. രാജേഷും കൃഷ്ണചന്ദ്രനും നിന്നതിന്റെ അടുത്തുകൂടിയാണു് രഥം കടന്നുപോയതു്. അങ്ങനെ യോഗിനിയെ
വളരെ അടുത്തുനിന്നു കാണുവാൻ അവർക്കു് അവസരമുണ്ടായി. രഥത്തിനു പിന്നാലെ ജനം ആരവത്തോടെ മുനിസിപ്പൽ
മൈതാനത്തിലേക്ക് ഒഴുകി. രഥം കടന്നുപോയിക്കഴിഞ്ഞിട്ടും കൃഷ്ണചന്ദ്രൻ അവിടേയ്ക്കുതന്നെ മതിമറന്നു
നോക്കിക്കൊണ്ടിരിക്കുകയായിരുന്
നു. രാജേഷ് അയാളെ തോണ്ടിവിളിച്ചിട്ടു ചോദിച്ചു,

"ഹലോ എന്തായിതു്, യോഗിനിയമ്മയുടെ പ്രഭാവലയത്തിൽപ്പെട്ടു മയങ്ങി നിൽക്കുകയാണോ?"

"അല്ലെടോ, താൻ അവരുടെ മുഖം സൂക്ഷിച്ചുനോക്കിയോ?"

"നോക്കി"

"എന്നിട്ട് എന്തു കണ്ടു?"

"ആ മുഖത്തിനു നല്ല തേജസുള്ളപോലെ തോന്നി. അതിരിക്കട്ടെ, താൻ എന്തു കണ്ടു?"

"അവരുടെ മുഖത്തിനു നല്ല തേജസ് ഉണ്ട്, ശരിതന്നെ. പക്ഷെ പൂർണ്ണചന്ദ്രന്റെ മുൻപിൽക്കൂടി കടന്നുപോകുന്ന കുഞ്ഞു
കാർമേഘംപോലെ എന്തോ ഒരു നിഴൽ ആ തേജസിനു മുൻപിൽക്കൂടി ഒരു നിമിഷനേരത്തേയ്ക്കു കടന്നുപോയതുപോലെ."

"ഹ ഹ ഹ കൊള്ളാം. താൻ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആവാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. പൂർണ്ണചന്ദ്രനും
കാർമേഘവും. ക്ലീഷേ ആണെങ്കിലും തനിക്കു കവിഹൃദയവുമുണ്ടെന്നു തോന്നുന്നു. അതിരിക്കട്ടെ ഈ കാർമേഘം എന്തിന്റെ
പ്രതീകമാണാവോ?"

"അറിയില്ല. ഞാൻ യോഗിനിയോടു നേരിട്ടു ചോദിക്കണമെന്നാണു വിചാരിക്കുന്നത്."

"എപ്പോൾ?"

"ഞാൻ അവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ."

"അപ്പോൾപ്പിന്നെ അതറിയാൻ കഴിയും എന്നുള്ള വിശ്വാസമൊന്നും എനിക്കില്ല. യോഗിനിയമ്മയെ ഇന്റർവ്യൂ ചെയ്യാൻ
പോകുന്നുപോലും, ചിരിക്കാതെന്തു പറയാൻ, വട്ടാണല്ലേ?"

"അതൊക്കെ നടക്കുമെടോ"


യോഗിനിയമ്മയെ നമസ്കരിച്ച് കാലുകൾ തൊട്ടുതൊഴുതതിനുശേഷം കൃഷ്ണചന്ദ്രൻ താഴെ പരവതാനിയിൽ ഒരുക്കിയിരുന്ന
ഇരിപ്പിടത്തിൽ ഇരുന്നു. അയാൾ അതിയായി ആഗ്രഹിച്ചിരുന്ന ഇന്റർവ്യൂ ആരംഭിക്കാൻ പോവുകയാണു്. അതെ, അയാൾ
യോഗിനിയമ്മയുമായി അഭിമുഖസംഭാഷണം നടത്തുവാൻ പോകുന്നു.

തനിക്കു ചോദിക്കുവാനുള്ള ചോദ്യങ്ങൾ അയാൾ കരുതിവച്ചിരുന്നു. നല്ലതുപോലെ ഗൃഹപാഠം ചെയ്തിട്ടാണു് വന്നിരിക്കുന്നതു്.
ചോദ്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി. യോഗിനിയമ്മ ഓരോന്നിനും ദീർഘമായ മറുപടി കൊടുത്തു. അവരുടെ മുഖത്തു്
എപ്പോഴോ അതിദ്രുതം കടന്നുപോയ കുഞ്ഞുകാർമേഘത്തെക്കുറിച്ചും അയാൾ ആരാഞ്ഞു. അതിനെക്കുറിച്ച് അവർ നേരിട്ട് ഒരു
മറുപടി പറഞ്ഞില്ലെങ്കിലും ചില സൂചനകൾ കൊടുത്തു. കൃഷ്ണചന്ദ്രനു് കാര്യങ്ങൾ മനസ്സിലാക്കാൻ അവ ധാരാളം മതിയായിരുന്നു.

തന്റെ ഊഹം ശരിയായിരുന്നുവെന്നു് അയാൾക്കു മനസ്സിലായി. പാവം യോഗിനിയമ്മ. അവർ സ്വതന്ത്രയല്ല. അവരുടെ
കാര്യങ്ങൾ അവരല്ല തീരുമാനിക്കുന്നതു്. അതെല്ലാം മറ്റുള്ളവരാണു് ചെയ്യുന്നതു്. അവർക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ല.
അവരുടെ സന്ദർശനങ്ങളും മറ്റു കാര്യപരിപാടികളും മറ്റുള്ളവർ തീരുമാനിക്കുന്നു. അവർ അതു് അനുസരിക്കുന്നു. യോഗിനിയുടെ
അഭിപ്രായമോ ഇഷ്ടാനിഷ്ടമോ ആരും അന്വേഷിക്കാറില്ല. ഒരു പാവയെപ്പോലെ ആരുടെയൊക്കയോ ചരടുവലികൾക്കൊപ്പിച്ചു്
അവർ ചലിക്കുന്നു. തന്റെ മുൻപിൽ വരുന്ന ഭക്തജനങ്ങൾ തന്റെ തലോടലിൽ അനുഭവിക്കുന്ന സാന്ത്വനം-അതു് കാണുമ്പോൾ
എല്ലാം മറന്നു് യോഗിനി സംതൃപ്തിയടയുന്നു, പാവം. പ്രദർശനത്തിനായി സ്വർണ്ണക്കൂട്ടിലടയ്ക്കപ്പെട്ട ഒരു കിളി.

ഉറക്കത്തിൽനിന്ന് ഉണർന്നപ്പോഴാണു് കൃഷണചന്ദ്രനു് മനസിലായതു് താൻ യോഗിനിയമ്മയെ ഇന്റർവ്യൂ ചെയ്തതു്
സ്വപ്നത്തിലായിരുന്നുവെന്നു്. അതൊരു സ്വപ്നം മാത്രമായിരുന്നോ?. അതോ ഉറക്കത്തിൽ യോഗിനി തനിക്കു ദർശനം
നൽകിയതായിരിക്കുമോ?. അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യമില്ലായ്മ യാഥാർത്ഥ്യമായിരിക്കുമോ?.
മൊബൈൽ : 9446115997
..................

Tuesday, 15 November 2011

ഒരു മനഃപ്രയാസത്തിന്റെ കഥ



ബി.പ്രദീപ്കുമാർ
അന്ന് എവിടെയോ പോകാൻവേണ്ടി ഓഫീസിൽനിന്ന് അവധിയെടുത്തതായിരുന്നു അയാൾ. യാത്രയ്ക്കുശേഷം തിരികെവന്ന് ചില സാധനങ്ങൾ വാങ്ങുവാനായി സൂപ്പർ മാർക്കറ്റിൽ കയറി. സാധനങ്ങൾ തെരെഞ്ഞുകൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ബെല്ലടിച്ചു. അയാൾ ഫോൺ അറ്റൻഡു ചെയ്തു. മറുവശത്തു പരിചയമില്ലാത്ത ഒരാളായിരുന്നു.
ഹലോ, ടോണി സാറല്ലേ?.”
അതെ,” അയാൾ പറഞ്ഞു.
“സാറേ ഞാൻ പാറക്കുന്നിൽനിന്നു വിളിയ്ക്കുകാ. ഞാൻ സാറിന്റെ ഓഫീസിൽ പോയിരുന്നു. അവിടെനിന്നു കിട്ടിയതാ സാറിന്റെ നമ്പർ. ഇലക്ട്രിക്ക് ലൈനിനു കീഴിലുള്ള എന്റെ സ്ഥലത്തു വീടുവയ്ക്കാനുള്ള അനുമതിയ്ക്കായി ഞാൻ സാറിന്റെ ഓഫീസിൽ ഒരു അപേക്ഷ കൊടുത്തിട്ടുണ്ട്. സാറു സ്ഥലത്തുവന്നു നോക്കണമെന്ന് അവിടെനിന്നു പറഞ്ഞു. സാറിനു എന്നാണു വരാൻ പറ്റുന്നതെന്ന് അറിയാനായി വിളിച്ചതാ. സാറേ, സർക്കാരിന്റെ ഒരു സ്കീമിൽപ്പെടുത്തി ബാങ്കുവായ്പ്പ അനുവദിച്ചുകിട്ടും. പക്ഷെ ഉടനെതന്നെ അപേക്ഷ ബാങ്കിൽ എത്തിക്കണം. ഞാൻ കുറെദിവസമായി പനിപിടിച്ചു കിടപ്പിലായിരുന്നതു കാരണം താമസിച്ചുപോയി. സാറെ പെട്ടെന്നൊന്നു ശരിയാക്കിത്തരാമെങ്കിൽ ഉപകാരമായിരുന്നു.”
ടോണി ഒരു നിമിഷം ചിന്തിച്ചിട്ടു പറഞ്ഞു,
ഒരു കാര്യം ചെയ്യൂ. നാളെ ഒരു രണ്ടുമണിയാവുമ്പോൾ ഓഫീസിലേയ്ക്കു വരിക. ഞാനും കൂടെ വന്ന് നിങ്ങളുടെ സ്ഥലം പരിശോധിക്കാം. വീടു പണിതു കഴിയുമ്പോൾ ഇലക്ട്രിക്ക് ലൈനുമായി അവശ്യമായ അകലം ഉണ്ടാവുമോ എന്ന് വെരിഫൈ ചെയ്യണം, ഓ.കെ.?” ടോണി ചോദിച്ചു.
പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കു മുൻപുതന്നെ അയാൾ ഒഫീസിലെത്തി. ഉടൻതന്നെ ടോണി അയാളൊടൊപ്പം ഇറങ്ങി. അല്പദൂരം പോകാനുണ്ട്. അയാൾ ഒരു ഓട്ടോ റിക്ഷായാണു വിളിച്ചുകൊണ്ടു വന്നിരിക്കുന്നത്. കാറല്ലാത്തതിൽ ടോണിക്കു നീരസം തോന്നി. പെട്ടെന്നുതന്നെ അയാൾ മനസ്സിൽ സ്വയം ശാസിച്ചു-പാവപ്പെട്ട ഒരു മനുഷ്യനാണു വന്നിരിക്കുന്നയാൾ. അയാൾ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കുന്ന വീടിന്റെ പ്ളാൻ ടോണി നോക്കിയിരുന്നു. ഒരു ചെറിയ വീട്-ഒരു അടുക്കള, രണ്ട് ബെഡ് റൂം, ഒരു ഊണുമുറി, ഒരു ചെറിയ സ്വീകരണ മുറി, ഒരു ബാത് റൂം, അത്രതന്നെ. മുറികളെല്ലാം വളരെ ചെറുത്. ആകെ നാലു സെന്റ് സ്ഥലമാണുള്ളത്. സ്ഥലത്തിനു മുകളില്ക്കൂടി 220 കെ.വി. ഇലക്ട്രിക്ക് ലൈൻ പോകുന്നു. നിവൃത്തിയില്ലാത്തവരല്ലേ ഇങ്ങനെയുള്ള സ്ഥലത്തു വീടു വയ്ക്കൂ?.ആ ചെറുപ്പക്കാരനു കെട്ടിടങ്ങൾ പെയിന്റു ചെയ്യുന്നതാണു പണി. സാമ്പത്തികസ്ഥിതി അത്ര മെച്ചമൊന്നുമല്ല.
അയാളുടെ സ്ഥലം ഒരു കുന്നിന്മുകളിലാണു​‍്. ഓട്ടോറിക്ഷാ ബുദ്ധിമുട്ടിയാണു​‍് ആ കുന്നുകയറിയത്. ഓട്ടോറിക്ഷാ നിർത്തിയപ്പോൾ അയാളോടൊപ്പം ടോണി പുറത്തിറങ്ങി. ഇപ്പോൾ നിലവിൽ ചെറിയ കെട്ടുറപ്പില്ലാത്ത ഒരു വീടാണുള്ളത്. അതു പൊളിച്ചുകളഞ്ഞിട്ട് അവിടെ പുതിയ വീടുവയ്ക്കാനാണു​‍്. ടോണി മുകളിലേയ്ക്കു നോക്കി. വീടിന്റെ മുകളില്ക്കൂടി 220 കെ.വി. വൈദ്യുതി ലൈൻ പോകുന്നു. മനുഷ്യനെ ദഹിപ്പിക്കാൻ നില്ക്കുന്ന ഒരു ഭീകരരൂപിയാണത് എന്നാണു ടോണിക്കു തോന്നിയത്. അതിനു കീഴിൽ നില്ക്കാൻ അയാൾക്കു പേടി തോന്നി. ലൈനിനും മുകളിൽ കത്തിനില്ക്കുന്ന സൂര്യൻ ടോണിയുടെ കണ്ണുകളെ ബലമായി അടപ്പിച്ചുകളഞ്ഞു.. 220 കെ.വി. ലൈനിനടിയിലൊക്കെ വീടുവച്ചു താമസിക്കുന്ന ഇവരെ സമ്മതിക്കണം.
            ഒറ്റനില വീടാണു​‍്. തന്നിരിക്കുന്ന ഡ്രോയിങ്ങ് പ്രകാരം പണിയുകയാണെങ്കിൽ ലൈനിൽനിന്ന് അവശ്യത്തില്ക്കൂടുതൽ അകലമുണ്ടാവും. അതിനാൽ വീടുപണിയുന്നതിൽ പ്രാശ്നമൊന്നുമില്ല. അനുമതി കൊടുക്കാവുന്നതാണു​‍്-ടോണി മനസ്സിൽ പറഞ്ഞു.
സാറെ, വീടുപണിയുന്നതിൽ കുഴപ്പമില്ലല്ലോ. ലൈനിൽ നിന്ന് ക്ളിയറൻസൊക്കെ ഉണ്ടല്ലോ?,” അയാൾ പ്രതീക്ഷയോടെ ചോദിച്ചു.
പേടിക്കേണ്ട ഷാജീ, ധൈര്യമായിട്ടു പണിയാം.”
ഇതിന്റെ ഓഡർ എപ്പോൾ കിട്ടും സാറേ?.”
“ഇന്നിപ്പോൾ ഞങ്ങളുടെ ഓഫീസ് മേധാവി സ്ഥലത്തില്ല. ഓർഡറിൽ അദ്ദേഹമാണു​‍് ഒപ്പിടേണ്ടത്. ഷാജി നാളെ രാവിലെ വന്നോളൂ. ഞാൻ പേപ്പറെല്ലാം റെഡിയാക്കി ഞങ്ങളുടെ സാറിന്റെ മേശപ്പുറത്ത് വച്ചേക്കാം. പിന്നെ അദ്ദേഹം ഒപ്പിടേണ്ട കാര്യമേ ഉള്ളൂ. നാളെ രാവിലേതന്നെ വന്ന് അദ്ദേഹത്തെക്കണ്ട് നിങ്ങളുടെ കാര്യമെല്ലാം പറയണം. അത്യാവശ്യമാണെന്നും പറയണം. പുള്ളി ഒപ്പിട്ടു തരും.”
“സാറേ, നാളെ മൂന്നു മണിക്കു മുൻപ് ഇതു കൊണ്ടു കൊടുത്താൽ നന്നായിരിക്കുമെന്ന് ബാങ്ക് മാനേജർ പറഞ്ഞു.”
“അതിനെന്താ, നാളെ അത് ഒപ്പിട്ടു കിട്ടും പേടിക്കേണ്ട.”
ഷാജിയോട് ടോണി അത് ഉറപ്പിച്ചാണു പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ അയാൾക്ക് അത്ര ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ഓഫീസ് മേധാവി വകതിരിവില്ലാത്ത ഒരുത്തനാണു​‍്. ഓഫീസിൽ എന്തെങ്കിലും ആവശ്യത്തിനു വരുന്നവരിൽനിന്നെല്ലാം പൈസ കിട്ടണമെന്ന് അയാൾക്കു നിർബ്ബന്ധമാണു​‍്. പൈസ കൊടുക്കാൻ മടിക്കുന്നവരിൽനിന്ന് അതു പിടിച്ചു വാങ്ങിക്കാനുള്ള വേലത്തരമെല്ലാം അയാൾ പ്രയോഗിക്കും. കിട്ടിയില്ലെങ്കിൽ എത്രനാൾ വേണമെങ്കിലും ഫയൽ പിടിച്ചു വയ്ക്കാൻ അയാൾക്കു യാതൊരു മടിയുമില്ല. നാണമില്ലാത്തവൻ!.
പിറ്റെ ദിവസം രാവിലെതന്നെ ടോണി ഷാജിയുടെ ഫയലിൽ ഒഫീസ് മേധാവി ഒപ്പിടേണ്ട പേപ്പറെല്ലാം റെഡിയാക്കി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വച്ചു. പത്തരയായപ്പോഴേയ്ക്കും ഷാജി എത്തി. ഓഫീസ് മേധാവി അപ്പോഴും എത്തിയിരുന്നില്ല. അദ്ദേഹം മേധാവിയല്ലേ, ആരുണ്ടു ചോദിക്കാൻ?. പതിനൊന്നു മണിയായപ്പോഴും ആളെ കാണുന്നില്ല. ഇനി അയാളിന്നു വരാനുള്ള ഭാവമില്ലേ?. ടോണിക്കു ടെൻഷനായി. ആ പാവം ഷാജിയുടെ പേപ്പർ ഇന്നു കൊടുക്കാൻ പറ്റാതെ വരുമോ? ഒരാളോട് ഒരു കാര്യം ചെയ്തുകൊടുക്കാമെന്നേറ്റിട്ട് ആ സമയത്ത് അതു നടന്നില്ലെങ്കിൽ ടോണിക്കു വലിയ മനഃപ്രയാസമാണു​‍്.
ഷാജി അയാളുടെ ക്യാബിനിലേയ്ക്കു കയറി വന്നു. മുഖത്തു നിരാശ.
പുള്ളിക്കാരൻ ഇതുവരെ എത്തിയില്ലല്ലോ ഷാജീ. ഇനി ഇന്നു വരാതിരിക്കുമോ എന്നും അറിഞ്ഞുകൂടാ,” ടോണി അത്ര ശുഭാപ്തിവിശ്വാസമില്ലാത്തുതുപോലെ പറഞ്ഞു.
ഏതായാലും ഉച്ചവരെ നോക്കാം സാറേ,” ടോണിയെ ആശ്വസിപ്പിക്കുന്നതുപോലെയാണു​‍് അയാൾ അതു പറഞ്ഞത്.
ഏതായാലും അധികം താമസിയാതെ അദ്ദേഹമെത്തി. ആദ്യംതന്നെ ഷാജി അദ്ദേഹത്തിന്റെ മുറിയിൽ കയറി. പിറകെ ടോണിയും കയറി കാര്യമെല്ലാം വിശദമായി പറഞ്ഞു. അപേക്ഷാഭാവത്തിൽ നില്ക്കുകയാണു ഷാജി.
ഫയൽ ഞാനൊന്നു നോക്കട്ടെ,” മേധാവി മൊഴിഞ്ഞു.
            ടോണി പുറത്തിറങ്ങി തന്റെ ക്യാബിനിലേയ്ക്കു പോയി. ഷാജി തന്റെ ദയനീയ സ്ഥിതി വിവരിക്കുവാനാവണം, അല്പനേരം കൂടി നിന്നിട്ടാണു പുറത്തിറങ്ങിയത്.
ഒരു മണിയായിട്ടും അയാൾ ഒപ്പിട്ടില്ല.ഷാജി ഓഫീസ് വരാന്തയിൽ നിരാശനായി നില്ക്കുന്നു. ടോണിക്ക് എന്തെന്നില്ലാത്ത മനപ്രയാസമായി. അയാൾ തന്റെ മേലുദ്യോഗസ്ഥനെ മനസ്സിൽ ആവോളം തെറി വിളിച്ചു-തെണ്ടി!.
സമയം പോവുകയാണു​‍് . ഓഫീസ് മേധാവിയടക്കം എല്ലാവരും ഊണു കഴിച്ച് തിരിച്ചെത്തി. ടോണിക്ക് മറ്റൊരിടത്തു പരിശോധനയ്ക്കു പോകാനുണ്ട്. ഇക്കാര്യത്തെക്കുറിച്ച് തീരുമാനമാകാതെ പോവാനും മനസ്സു തോന്നുന്നില്ല. ക്ഷമ നശിച്ച ടോണി ഓഫീസ് വരാന്തയിലേയ്ക്കിറങ്ങിച്ചെന്ന് ഷാജിയെ ഒരു മൂലയിലേയ്ക്കു വിളിച്ചുനിർത്തി. എന്നിട്ട് ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തിയശേഷം തന്റെ പോക്കറ്റിൽനിന്ന് അഞ്ഞൂറു രൂപയുടെ ഒരു നോട്ടെടുത്ത് ഷാജിയുടെ കയ്യിൽ കൊടുത്തു. എന്നിട്ടു പറഞ്ഞു,
താൻ ഇതു കൊണ്ട് ആ വൃത്തികെട്ടവന്റെ കയ്യിൽ കൊട്. എന്നാലേ താനിന്ന് ആ പേപ്പറും വാങ്ങിച്ചുകൊണ്ട് ഇവിടെനിന്നു പോവൂ.”
ഒരു നിമിഷംകൂടി അവിടെ നില്ക്കാതെ ടോണി പുറത്തേയ്ക്കിറങ്ങി അപ്രത്യക്ഷനായി.