Showing posts with label asokan anchath. Show all posts
Showing posts with label asokan anchath. Show all posts

Saturday, 14 January 2012

വീടെത്തും വരെ


അശോകൻ അഞ്ചത്ത്‌

രാത്രിയുടെ നരച്ച ഇരുട്ടിലേക്ക്‌ അയാളെ തള്ളിയിട്ടാണ്‌
വണ്ടികടന്നുപോയത്‌. അതും ഡ്രൈവറുടെയും, കിളിയുടെയും ഒരു
ഔദാര്യമായിരുന്നു. കിളി അപ്പോൾ വാസ്തവത്തിൽ ഉറക്കം തൂങ്ങുകയായിരുന്നു.
ഡ്രൈവർ ഉറക്കം വരുന്ന മിഴികളെ മനസ്സിൽ ശാസിച്ച്‌ ഡ്രൈവിങ്ങിൽ മാത്രം സദാ
ശ്രദ്ധിക്കുവാൻ പാടുപെടുന്നത്‌ അയാൾക്കറിയാമായിരുന്നു. പ്രസിദ്ധമായ
പട്ടണം പിന്നിട്ടപ്പോൾ തന്നെ അയാൾ ഇറങ്ങാൻ തയ്യാറെടുത്തു. വണ്ടി
പീടികകളുടെ ഗ്യാസ്‌ ലൈറ്റുകളുടെ ചൂടിലേക്ക്‌ വലിഞ്ഞു വലിഞ്ഞു നിൽക്കുന്ന
ചായകുടിക്കാർ. ഉറക്കം തൂങ്ങി നിൽക്കുന്ന നഗരസഭാ വിളക്കുകൾ. അതുകഴിഞ്ഞാൽ
വനിതാകോളേജ്‌ ജംഗ്ഷൻ. പിന്നീട്‌ ഗ്രാമം തുടങ്ങുന്നു. പച്ചപ്പുകൾ
പൊട്ടിപൊളിഞ്ഞ റോഡുകൾ-കപ്പേള-ഇരുട്ട്‌ - എവിടെ എന്റെ പഴയ നടച്ചാലുകൾ.
       ആൽത്തറയും, മാക്കുണ്ണിച്ചോന്റെ കാളവണ്ടിപ്പുര നിന്നിടത്തെ വൈദ്യുതി
ടവറും കണ്ടപ്പോൾ അയാളുടെ നെഞ്ചിൽ ഒരു കീറ്‌ വെട്ടം വീണു. ദൈവമേ...എന്റെ
ഗ്രാമം... അടയാളങ്ങൾ...എന്റെ നെടുവീർപ്പുകൾ...
ഇറങ്ങണം...ഇറങ്ങണം...അയാൾ വിളിച്ചുകൂവി.
അവിടിരിക്കടാ തമ്പി...ആയിട്ടില്ല...ഡ്രൈവർ ദേഷ്യംവരുന്നതുപോലെ പറഞ്ഞു.
കിളി ഒന്നും അറിഞ്ഞിട്ടില്ല. ഉറക്കത്തിന്റെ ആഴക്കയങ്ങളിലാണ്‌. വണ്ടിയുടെ
മുരൾച്ച ഒരാർത്തനാദംപോലെ തോന്നിച്ചു.
ഇറങ്ങണം.
അയാൾ ഡ്രൈവറുടെ കൈയ്യിൽ പിടിച്ചു.
ഏയ്‌ ചിന്നതമ്പി - ആ ഡോർതുറന്നു കൊടടാ...ഡ്രൈവർ പിന്നീട്‌ ശബ്ദമുയർത്തി.
ഉറക്കത്തിലായിരുന്ന കിളി ചാടി പിടഞ്ഞെഴുന്നേറ്റു.
എന്താ സാർ ഇത്‌? തൂക്കം ശരീയാവാതെ...ച്ചേ...
വണ്ടി പതുക്കെ നിന്നു. കിളി വാതിൽ തുറന്നു. അയാൾ കിളിയെ കവച്ചുവച്ച്‌
താഴേക്കുചാടി. നിലത്തിന്റെ തണുപ്പ്‌...അനാദിയായ കാലത്തിന്റെ തണുപ്പ്‌.
ഡോറടയുന്ന ശബ്ദം. വണ്ടി വീണ്ടും വേഗമെടുക്കുന്നു. കീശയിൽ ഉണ്ടായിരുന്ന
നക്കാപിച്ചയിൽ നിന്ന്‌ നാൽപതുരൂപ കയറിയപ്പോൾ തന്നെ കിളി കണക്കു പറഞ്ഞ്‌
വാങ്ങിച്ചു. അതുകൊണ്ട്‌ വണ്ടിക്കാശിന്റെ കാര്യത്തിൽ തർക്കമുണ്ടായില്ല.

       റോഡുവക്കത്തുനിന്ന്‌ അയാൾ കിതച്ചു. ഇരുട്ടാണ്‌...
എവിടെയാണ്‌ വഴിയുടെ പടിഞ്ഞാറോട്ടുള്ള ശാഖ? എവിടെയാണ്‌
പൊട്ടിപൊളിഞ്ഞറോഡ്‌? എവിടെയാണ്‌ സ്വപ്നങ്ങളുടെ ആർദ്രത?
മുന്നിൽ ഒരു വിളക്കിന്റെ നാളം ആടിയുലയുന്നതായി തോന്നി.
ഏയ്‌...ഏയ്‌...അയാൾ വിലപിക്കുന്നതുപോലെ ശബ്ദമുണ്ടാക്കി. വിളക്കിൻ നാളം
നിന്നു. അയാൾ വിളക്കു പിടിച്ചിരിക്കുന്ന കൈപ്പടം മാത്രം കണ്ടു.
വെള്ളിരോമങ്ങൾ നിറഞ്ഞ വയസ്സൻ കൈ? നായരങ്ങാടിയിലേക്കാണോ? അയാൾ ശബ്ദം
മയപ്പെടുത്തി ചോദിച്ചു.
പോന്നോളൂ. ആകാശത്തിന്റെ അനന്തത്തയിൽ നിന്നുള്ള ശബ്ദം പോലെ മറുപടിയുണ്ടായി.
മെതിയടിയുടെ ശബ്ദം മുന്നിൽ വീണുകൊണ്ടിരുന്നു. അയാൾ ആവൂ എന്ന ആശ്വാസത്തോടെ
വെളിച്ചത്തിനു പിന്നാലെ നടക്കാൻ തുടങ്ങി. വാറുപൊട്ടിയ ബാഗ്‌ ഒന്നമർത്തി
പിടിച്ചു.
ചീവീടുകൾ നിരന്തരം കരയുകയാണ്‌. ഗ്രാമത്തിൽ എപ്പോഴോ മഴ പെയ്തിരുന്നു എന്നു
തോന്നിപ്പിച്ചു. പട്ടണത്തിലെ വെളിച്ചെണ്ണ മില്ലിലെ യന്ത്രത്തിന്റെ
മുരൾച്ചയും രാത്രിയുടെ മൗനത്തിന്‌ വിള്ളലുണ്ടാക്കുന്നു.
അയാൾ ഗ്രാമത്തെ പകപ്പോടെ നോക്കി. ഏഴര വർഷങ്ങൾ? ഏഴരവർഷങ്ങളോളം അന്യമായി
നിന്ന ഗ്രാമം. മാക്കുണ്ണിച്ചോന്റെ കാളവണ്ടി പുര നിന്നിടത്ത്‌ ഇലക്ട്രിക്‌
ടവറാണ്‌. വക്കീലിന്റെ പറമ്പിൽ സബ്സ്റ്റേഷൻ കെട്ടിടം.
മഹാനഗരത്തിന്റെ തിരക്കിൽവച്ച്‌ ഒരു മിന്നായം പോലെ ഇവിടുത്തുകാരിലാരെയോ
കണ്ടപ്പോൾ ഒറ്റനിമിഷം കൊണ്ട്‌ എത്രയെത്ര കാര്യങ്ങളാണ്‌ പറഞ്ഞത്‌.
കൂട്ടത്തിൽ ഇതും. യൂണിയൻ കാർ ഇരിക്കാറുള്ള ബസ്‌ സ്റ്റോപ്പ്‌ കെട്ടിടം
ചെളിപിടിച്ചിരിക്കുന്നു. അവിടവിടെ തെരഞ്ഞെടുപ്പിന്റെയും,
ഉത്സവാഘോഷങ്ങളുടെയും, നോട്ടീസുകൾ പതിച്ചിരിക്കുന്നു. കോലോത്തുപുരയ്ക്കൽ
പറമ്പിലെ കവുങ്ങിൻ തലപ്പുകളിൽ കാറ്റുപിടിക്കുന്ന ശബ്ദം. വയസ്സന്റെ
കൈയ്യിലെ വിളക്കിൻ നാളം ഒന്നുലഞ്ഞു. കയ്യിൽ പടർന്ന, ചുക്കിചുളിഞ്ഞ
തൊലിയുടെ ഇഷ്ടപ്പെടാത്ത നാറ്റം അയാൾ ശ്വസിച്ചു.
അപ്പോ എവിട്യാണ്‌ വീട്‌...?
അയാൾ വായിലെ വെള്ളം വറ്റിപോകാതിരിക്കാൻ വേണ്ടി സംസാരിച്ചു. മറുപടിയില്ല.
ഏയ്‌ വീടെവിടെയാണ്‌...? ശബ്ദം കൂടിപോയെന്ന്‌ അയാൾക്കു തോന്നി.
ശ്‌...പതുക്കെ. വിളക്കു പിടിച്ചു കൈ വായുവിൽ ഉയർന്നു. അയാൾ അൽപം ഭയന്നു.
വൃദ്ധന്റെ നീട്ടിപിടിച്ച കൈ മാത്രമാണ്‌ കാണപ്പെടുന്നത്‌. തന്റെ
വഴിച്ചാലിലെ കയ്യും, മുള്ളും കണ്ട്‌ ഒഴിഞ്ഞു നടക്കാനാണ്‌  വിളക്ക്‌ ഇത്ര
നീട്ടിപിടിച്ചിരിക്കുന്നതെന്ന്‌ അയാൾക്കുതോന്നി.
വൃദ്ധനൊന്നും സംസാരിക്കാതിരുന്നപ്പോൾ അയാൾക്കു ഭയം തോന്നി. വിരസതകൾ
അകറ്റാൻ വേണ്ടി അയാൾ പിറുപിറുത്തു.
തീവണ്ടിക്ക്‌ വരാൻ കാശുണ്ടായില്ല. നടന്നും ഓടിയും, ലോറിയിൽ കയറിയും
തെറികേട്ടും ഒക്കെയാണ്‌ എത്തിയത്‌.
വൃദ്ധൻ സാവധാനം മൂളുന്നതു കേട്ടു.
കുട്ടമ്മാവന്റെ ശാപമല്ലേതലയിൽ വീണു കിടക്കുന്നത്‌? എങ്ങിനെ ഗതികിട്ടാൻ...
മഹാനഗരത്തിൽ പൈപ്പ്‌ വെള്ളം കുടിച്ചും, ഹോട്ടലിലെ എച്ചിലില പെറുക്കിയും.
എന്തെ മോൻ നന്നാവാത്തത്‌? വൃദ്ധൻ ചോദിച്ചെന്നു തോന്നി. അയാൾ
വീടിനെക്കുറിച്ചോർക്കാൻ തുടങ്ങി.
ചാണകം മെഴുകിയനിലത്ത്‌ നിരന്നു കിടക്കുന്ന അമ്മയും പെങ്ങന്മാരും ആകെയുള്ള
ഒരു മുറിയാണ്‌. വരാന്തയിൽ ഒരറ്റത്ത്‌ അച്ഛൻ. മറ്റേ അറ്റത്ത്‌ മകൻ.
അതിനപ്പുറത്ത്‌ ആട്ടിൻ കൂട്‌.
തറവാട്ടിൽ നിന്നിറങ്ങിപോന്നതിനുശേഷം അച്ഛന്‌ ഇത്രയൊക്കെയെ
ഉണ്ടാക്കിവയ്ക്കാൻ കഴിഞ്ഞുള്ളൂ.
രാമൻനായര്‌ എന്തുവിചാരിച്ചിട്ടാ ഇങ്ങനെ നടക്കണത്‌...? രണ്ട്‌
പെങ്കുട്ട്യോളാ നിങ്ങൾക്ക്‌... ഓർമ്മവേണം. തറവാടിന്റെ കിഴക്കെപ്പുറത്ത്‌
നിന്ന്‌ കുട്ടമ്മാൻ ഗർജ്ജിക്കുകയാണ്‌.

ഞാനെന്താ ചെയ്യേണ്ടത്‌...കാർന്നോരു പറയൂ. അച്ഛൻ തല ചൊറിഞ്ഞു.
അല്ല-മനയ്ക്കലെ കാര്യസ്ഥ പറഞ്ഞും കൊണ്ട്‌ നടന്നാ ആ കുട്ട്യോൾടെ കാര്യം
കഷ്ടാവില്ലേ...അവറ്റയ്ക്ക്‌ ഒരാലോചനവന്നാൽ.
എനിക്ക്‌ ഈ പണി മാത്രേ അറിയൂ. അച്ഛന്റെ കാലം തൊട്ട്‌ കൈ മാറി തന്നതാണ്‌.
എന്നാ തറവാട്ടീന്ന്‌ മാറാൻ നോക്ക്വാ... വല്ലപ്പോഴും മാത്രം വന്നുകയറുന്ന
നിങ്ങള്‌ മാധവിക്കും, കുട്ടികൾക്കും വേണ്ടി ഞാൻ
ചെലവാക്കണേനെക്കുറിച്ചറിയണുണ്ടോ
? എനിക്ക്‌ പറ്റാണ്ടായി...
അതുവെറുതെയായിരുന്നു. നെൽകൃഷിം, അത്യാവശ്യത്തിനു മാന്ത്രവാദോം അറിയുന്ന
കുട്ടമ്മാന്‌ പണത്തിനു ബുദ്ധിമുട്ടോ...?
അച്ഛൻ മിണ്ടുന്നില്ല. പെങ്ങന്മാർ വാതിലിനു പിന്നിലാണ്‌. എട്ടാം
ക്ലാസ്സുകാരനായ ഞാൻ ഇറയത്ത്‌ ദേഷ്യം പിടിച്ചു നിന്നു.
-ടെ, നിക്കണം. ഒരു കൊമ്പറാകൊള്ളാ...പന്തുകളിച്ച്‌, പന്തുകളിച്ച്‌ എന്റെ
രണ്ടു ജനാലേടെ ചില്ലാ ഇന്നലെ പൊട്ടിച്ചതു.
കുട്ടമ്മാന്റെ എരിയുന്ന കണ്ണുകൾ എന്നിലേക്ക്‌. ഉള്ളിൽ ദേഷ്യം
നുരഞ്ഞുപൊന്തുകയായിരുന്നു.
എന്തടാ കഴുവേറി, തുറിച്ച്‌ നോക്കണത്‌?
എന്റെ കണ്ണിലെ തില്ല്‌ കുട്ടമ്മാൻ കണ്ടു. അടുത്ത മുരൾച്ച എന്നോട്‌.
എതിർക്കാൻ പറഞ്ഞ മനസ്സിനെ ഞാൻ ശാസിച്ചു. ആയിട്ടില്ല.
രാമൻനായര്‌ രണ്ടിലൊന്ന്‌ തീരുമാനിക്ക്യാ... ഇവിടുന്നെറങ്ങിതര്യാ...
അല്ലെങ്കിൽ ഒരു നിശ്ചിത കാശ്‌ കറക്ടായിട്ട്‌ എല്ലാ മാസോം എത്തിച്ച്‌
തര്യാ... അല്ലാണ്ടിങ്ങനെ വിഷൂനും, സംക്രാന്തിക്കും മാത്രം കയറി വന്നാ
പറ്റില്ല.
അച്ഛൻ മൗനം. അകത്തുനിന്ന്‌ അമ്മ പുറത്തുവന്നു.
എന്താ ഓപ്പേ, ഈ പറയണെ...ഞങ്ങളെങ്ങോട്ടാ പോണ്ടത്‌...?
അകത്തുള്ള പെണ്ണുങ്ങള്‌ അകത്തെ കാര്യം അന്വേഷിച്ചാമതി. പുറത്തു വരണ്ട.
ഇത്‌ ആണുങ്ങളായിട്ടുള്ള വിഷയമാണ്‌.
അത്രയുമായപ്പോൾ പേടിച്ചാണെങ്കിലും അമ്മ പറഞ്ഞു. എന്റെ ഓഹരി ഇങ്ങു
തന്നേക്കു. എപ്പ വേണമെങ്കിലും എറങ്ങാം.
കുട്ടമ്മാവൻ വ്യാഘ്രത്തെപോലെ അമ്മയ്ക്കരികിലേക്ക്‌. അലറുന്ന ശബ്ദത്തോടെ
ആളികത്തുന്നു.
ഓവിര്യോ...എന്തുവാകയ്ക്ക്‌. ഇതൊക്കെ എന്റച്ഛൻ ഉണ്ടാക്കീതാ...അതൊക്കെ
എന്റെ പേരിലാ കൊടുക്കതും. എന്റമ്മേടെ രണ്ടാമത്തെ നായരുടെ മോളാനീ...ആ
നായര്‌ ഒന്നും ഇവിടെ ഉണ്ടാക്കീട്ടില്ല ന്യായം പറയാണ്ട്‌ പോവ്വാ.
അമ്മയുടെ മുളചീന്തുംപോലുള്ള കരച്ചിൽ...പെങ്ങന്മാർ അമ്മയുടെ കണ്ണീർ തുടച്ചു.
ഒരുകാര്യം ഞാൻ പറഞ്ഞേക്കാം. പത്താം തീയതി ഇവിടുന്നിറങ്ങണം. അല്ലെങ്കിൽ
കാശുകൊടുത്ത്‌ ആളെകൊണ്ടുവന്ന്‌ ഞാൻ തല്ലിയിറക്കും.
അമ്മയും അച്ഛനും പരസ്പരം നോക്കി വിഷമിച്ചു. അവർക്കിടയിൽ ഞങ്ങൾ. ഞാനും,
അനിതേം, സുനിതേം. കുട്ടമ്മാനെ കടുപ്പിച്ചുനോക്കുന്ന എന്ററികിലേക്കുവന്ന്‌
തോണ്ടി പറഞ്ഞു.
എന്താടാ...നീയെന്നെ ദഹിപ്പിക്ക്വോ?
മനസ്സ്‌ പറയുകയാണ്‌.
എതിർക്ക്‌ അഭിമാനത്തിലാണ്‌ കൈവയ്ക്കുന്നത്‌?
ഞാനും ഒന്നുചീറ്റി. കൊമ്പുകോർക്കാനുള്ള ചീറ്റൽ. കുട്ടമ്മാന്‌ ശൗര്യം
കൂടി. ബലിഷ്ഠമായ കരങ്ങൾ എന്റെ തോളിൽ അമർന്നു. പിടിച്ചുകുലുക്കി ആക്രോശം.
നിലത്തുന്ന്‌ പൊന്തീട്ടില്ല. ചെക്കന്റെ മൂച്ച്‌ കണ്ടാ മഹാരാജാവാന്ന്‌
തോന്നും. ഒരൊറ്റ അടിവച്ച്‌ തന്നാലുണ്ടല്ലേ...?
അടിക്കടോ...എന്നെ അടിക്ക്‌...?
എവിടുന്നാണ്‌ വാക്കുകൾ പൊട്ടിവീണത്‌?
അടീച്ചാലെന്താടാ...നീയ്യെന്നെ തിന്ന്വോ?
അടിവീണു. ആദ്യത്തെ രണ്ടടി ചെകിടത്ത്‌. മൂന്നാമത്തേത്‌ പുറത്ത്‌.
ഓപ്പേ...അമ്മ ഓടിവന്നു. രാമൻനായർ വിറച്ചു.
എന്റെ കുട്ട്യേ കൊല്ലണ്ട...
എവിടുന്നോ ഒരു വിറകു കൊള്ളികിട്ടി. അതെടുത്ത്‌ നാലെണ്ണം തിരിച്ചുകൊടത്തു.
കുട്ടമ്മാന്റെ ഗോതമ്പു നിറമുള്ള ശരീരത്തിൽ ചോരപൊടിഞ്ഞു.
നശിച്ചു പോവ്വോള്ളു നീ...കാലമാടൻ...ഒരിക്കലും ഗതിപിടിക്കില്ല...
അനിതേം, സുനിതേം നിലവിളിച്ചു. അമ്മ എന്നെ പിടിച്ചുമാറ്റി. അച്ഛൻ
കുട്ടമ്മാനെ ചൂണ്ടി പറഞ്ഞു.
വരമൊന്നും കൊടുക്കേണ്ട. നിങ്ങൾക്കതിനു യോഗ്യതയില്ല.
പത്താം തീയതിയാവാൻ കാത്തുനിന്നില്ല. എട്ടാം തീയതി തന്നെ മാറി. അച്ഛൻ
കാര്യസ്ഥ പണിക്കു നിന്നിരുന്ന മനയ്ക്കലെ വല്ല്യമ്പൂരി കൈയയച്ചുസഹായിച്ചു.
അച്ഛന്റെ വക നാലു സെന്റിൽ ഓലപുരയുണ്ടാക്കി. ചാണകം മെഴുകിയ
തറ-ഇല്ലായ്മയുടെ വിഹ്വലതകളും, അസ്വസ്ഥതകളും.
മുന്നിൽ പോകുന്ന വിളക്ക്‌ വലത്തോട്ടു തിരിഞ്ഞു. അയാൾ വിചാരിച്ചു.
പാടത്ത്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ വന്നിരിക്കുന്നു. അവിടേക്കുള്ള ബോർഡ്‌
തിരിവിലാണ്‌ വച്ചിട്ടുള്ളത്‌.

വിളക്കു പിടിച്ച വൃദ്ധന്റെ കാൽവെപ്പുകളുടെ ശബ്ദം ഉച്ചത്തിലാവുന്നു.
അയാളും വേഗം നടക്കാൻ തുടങ്ങി.
കുന്നുമ്മക്കരയിലേക്കുള്ള റോഡ്‌ പൊട്ടിപൊളിഞ്ഞുതന്നെ കിടക്കുന്നു.
ഇവിടുന്നു പോകുന്നതിനുമുമ്പേ ബസ്സ്‌ സർവ്വീസ്‌ വന്നിരുന്നു. വസുന്ധരാ
ട്രാവൽസ്‌. ദിവസം നാല്‌ ട്രിപ്പ്‌. നായരങ്ങാടിയിലേക്കും, കുന്നുമ്മക്കര
വരെ പോകേണ്ടവരും അതിൽ കയറിപോയി. ബസ്സുമുതലാളി ഒരു ബസ്സുകൂടി വാങ്ങിച്ചു
മറ്റൊരു റൂട്ടിലിറക്കി.
ആശാരിപറമ്പ്‌ കാടുപിടിച്ചുകിടക്കുകയാണ്‌. പണ്ട്‌, ഓണക്കാലത്ത്‌ നാട്ടിലെ
ചെറുപ്പക്കാർ ഗ്രാമോത്സവം നടത്തിയിരുന്ന വേദി.
വൃദ്ധന്റെ വിളക്കിന്റെ വെട്ടത്തിൽ അയാൾ അടയാളങ്ങൾ ചിലതൊക്കെ ഓർമ്മിച്ചെടുത്തു.
ഈ വഴിയിലൂടെയാണ്‌ സുനന്ദയുടെ വിവാഹഘോഷയാത്രകടന്നുപോയത്‌. തപിക്കുന്ന
ഹൃദയത്തോടെ കണ്ടുനിന്നത്‌. വിളക്കുകാലിനടുത്ത്‌ ഒരു കലുങ്കുണ്ടായിരുന്നു.
ഞാനും, മാധവനും, സതീശനും ഒരുമിച്ചു കൂടാറുള്ള സ്ഥലം. മാധവൻ പട്ടാളത്തിൽ
ചേർന്നു. പുകയുന്ന കാശ്മീർ താഴ്‌വരയിലെ ക്യാമ്പിൽ വച്ച്‌ അവന്റെ ജീവിതം
അവസാനിച്ചു. സതീശൻ ബ്ലേഡ്പലിശയ്ക്ക്‌ പണംകൊടുക്കുന്ന ഏർപ്പാടുണ്ടാക്കി
ജീവിക്കുന്നെന്ന്‌ അറിഞ്ഞിരുന്നു.
മാമ്പറത്തെ വീട്‌ അറിയ്യോ?
വിളക്കിന്റെ ഉടമസ്ഥൻ മറുപടി പറയുമെന്ന്‌ കരുതി അയാൾ ശബ്ദം താഴ്ത്തി ചോദിച്ചു.
വൃദ്ധൻ തലയുയർത്തി. അപ്പോഴെ വ്യക്തമായുള്ളു. നരച്ചരോമങ്ങൾ,
കുറ്റിത്താടി-കുഴിയിലാണ്ട കണ്ണുകൾ-അതിനുള്ളിലെ ചോപ്പ്‌.
രാമൻനായരെ അറിയ്യോ? മനയ്ക്കലെ കാര്യസ്ഥൻ? അയാൾ ഒന്നുകൂടി വിശദീകരിച്ചു.
വൃദ്ധൻ ഇപ്പോൾ ഒന്നു ഞെരങ്ങിയെന്നു തോന്നുന്നു. ഒരുനിലവിളി എവിടെയോ മുഴങ്ങി.
അയാൾ പിന്നീട്‌ ഒന്നും ചോദിച്ചില്ല. ഓർമ്മകളുടെ ചരട്‌ കൂട്ടിക്കെട്ടി.
സുനന്ദ. ആകാശനീലിമയുള്ള കണ്ണുകൾ. പട്ടുപാവാട. അൽപം ചരിഞ്ഞുള്ള നടത്തം.
മെലിഞ്ഞ മേനിയിലെ അസുലഭ സുഗന്ധം. ആ സ്നേഹബന്ധം പലരും അറിഞ്ഞു.
പതിനേഴുകാരന്റെ ദിവ്യപ്രേമം. പലവഴിക്കും ഭീഷണിയുണ്ടാക്കി. കവലയിൽവച്ച്‌
അവളുടെ ആങ്ങളമാരുമായി ഉന്തും തള്ളും നടന്നു.
അച്ഛൻ ഉരുകിതീരുന്നതുപോലെ പറഞ്ഞു.
എനിക്കോ, ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. നീയെങ്കിലും നന്നാവട്ടെ
എന്നുകരുതി പഠിപ്പിച്ചു. നീ നിന്റെ കാര്യം മാത്രം നോക്ക്യാൽ അന്യതേം,
സുനിതേം എന്തു ചെയ്യൂംടാ...?
ഒരു പ്രതിമപോലെ നിന്ന്‌ അച്ഛന്റെ ശാസന കേട്ടു.
സുനന്ദയ്ക്ക്‌ പെട്ടെന്ന്‌ കല്യാണാലോചനകൾ വന്നു. ഒരെണ്ണം ശരിയായി.
ആങ്ങളമാരുടെ വാശി നടന്നു. എന്റെ മിഴികൾക്കു മുന്നിലൂടെ അവളെ
അണിയിച്ചൊരുക്കി കൊണ്ടുപോയി ആർക്കോ തീറെഴുതി കൊടുത്തു.
കലങ്ങി മറഞ്ഞ മനസ്സ്‌.

ചാണകം മെഴുകിയ തറയിൽ എത്ര ദിവസം വെറുതെയിരുന്ന്‌ അസ്വസ്ഥപ്പെട്ടു.
സുനിതേം, അനിതേം,ടെയിലറിങ്ങ്‌ പണിക്കുപോയി. അമ്മ മനയ്ക്കലെ തൊഴുത്തിൽ
ചാണകം വാരാനും, അടിച്ചു തളിക്കാനും പോയി. അച്ഛൻ കാര്യസ്ഥ പണി വിട്ടു.
വയ്യാണ്ടായിരുന്നു. വാർധക്യത്തിന്റെ അസ്ക്യതകൾ.
പെണ്ണുങ്ങൾ പണിയെടുത്തുകൊണ്ടുവന്ന്‌ കുടുംബം മുന്നോട്ടു നീക്കി.
അത്രയുമായപ്പോൾ കൈയ്യിലുണ്ടായിരുന്നതെല്ലാമെടുത്ത്‌ ലക്ഷ്യമില്ലാതെ
ഇറങ്ങി നടന്നു.

ആ പെൺകുട്ടികൾക്ക്‌ ഇപ്പഴും ഗതിയായിട്ടില്ല.
ആരോ ശബ്ദിച്ചെന്നു തോന്നി. അയാൾ വൃദ്ധന്റെ മുഖത്തേക്കുനോക്കി. വീട്ടിലെ
കാര്യങ്ങളെന്വേഷിക്കാതെ ഏഴര വർഷം. ഒരവധൂതനെപോലെ അലഞ്ഞു തിരിഞ്ഞ ഏഴരവർഷം.
ആരുടെയൊക്കെയോ ചവിട്ടും, ആട്ടിപായിക്കലും ഏറ്റ്‌, മലയാളി
നടത്തിവന്നിരുന്ന ഹോട്ടലിൽ ഒരുവർഷം പിന്നാമ്പുറപണികൾ ചെയ്യാൻ അവസരം
കിട്ടി. എന്തെങ്കിലും അച്ഛന്‌ അയച്ചുകൊടുക്കണമെന്നുണ്ടായിരുന്നു.
കഴിഞ്ഞില്ല. കിട്ടിയകാശൊക്കെ ഉദരരോഗത്തിനു മരുന്നുവാങ്ങി തീർന്നു.
പരദേവതയുടെ അമ്പലം റോഡിന്റെ ഇടതുസൈഡിൽ നിദ്രകൊള്ളുന്നു. അതാരും
നന്നാക്കിയിട്ടില്ല. ആൽത്തറ കെട്ടില്‌ സിമന്റിളകി വിള്ളലുകൾ വീണു.
അവിടുത്തെ സമൃദ്ധിയുടെ ഒരുകാലം അയാൾ മനസ്സിൽനിന്നും ചികഞ്ഞെടുത്തു.
വെളിച്ചപ്പാടില്ലാതിരുന്ന കാലത്ത്‌ ചുവന്നപട്ടും അരമണിയും തോളത്തിട്ട്‌,
ചിലമ്പും വാളും പിടിച്ച്‌ പറകൊട്ടുന്നവർക്കൊപ്പം വീടുകളിൽ ചെല്ലുന്ന
പതിവുണ്ടായിരുന്നു. മുന്നോ നാലോ വർഷം അതനുച്ചു. ഒരാഴ്ചയിലെ  നടത്തത്തിന്‌
വൈകുന്നേരമാവുമ്പോൾ കൈ നിറയെ പണംകിട്ടും. കമ്മറ്റിയിലുണ്ടായിരുന്ന
കാലത്തെ തങ്കൻമാഷിന്റെ ഔദാര്യം.
സുനിതയ്ക്കും, അനിതയ്ക്കും ഓരോ പാവാട. പയനീർ തീയേറ്ററിൽ ഒരു സിനിമ.
സുനന്ദക്ക്‌ പച്ച കുപ്പിവളകൾ...അഭിമാനം തോന്നിയിരുന്ന നാളുകൾ.
വൃദ്ധന്റെ കൈയ്യിലെ വിളക്ക്‌ കെട്ടു. നടക്കുന്ന ശബ്ദംകേൾക്കാനില്ല.
പെരുമ്പിള്ളിക്കാരുടെ മുള്ളുവേലിമാറ്റി ഇപ്പഴും മതിലാക്കിയിട്ടില്ല.
ഇളംതലമുറക്കാരൊക്കെ നല്ലജോലിക്കാരായിട്ടും...
ഇരുട്ടുമാത്രം ഇപ്പോൾ കൂടാവുന്നു. വൃദ്ധനെ വിളിച്ച്‌ ഒന്നു കൂവണമെന്ന്‌
തോന്നി. പാതയുടെ വശങ്ങളിലെ വീടുകളിൽ വൃക്ഷലതാദികളുടെ പാതിരാമയക്കം. ഒന്നോ
രണ്ടോ വാവലുകൾ തലങ്ങും വിലങ്ങും പറന്നു.
പരദേവതയെ നോക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ല. ഇവിടുന്നു
കടന്നുപോവുമ്പോഴും, ഇതേസ്ഥിതി തന്നെയായിരുന്നു. വെയിലും മഴയും കൊണ്ട്‌
കണ്ടാരൻ തറ കിടക്കുന്നു.
അമ്പലം കടന്നപ്പോൾ വീണ്ടും നീങ്ങുന്ന വിളക്കിന്റെ പ്രകാശം കണ്ടു.
നിങ്ങളെവിടെപോയി...അയാൾ  വെറുതെ ചോദിച്ചു. മറുപടിയുണ്ടായില്ല.
പെങ്ങന്മാർക്ക്‌ ജീവിതമായിട്ടുണ്ടോ എന്നറിയില്ല. അമ്മ ഇപ്പഴും മനയ്ക്കലെ
പണിക്കുതന്നെ...
വിചാരങ്ങളത്രയുമാവുമ്പോൾ വിളക്കുപിടിച്ചു വൃദ്ധൻ ഇടപെടുന്നു.
പെൺകുട്ടികളിൽ മൂത്തവള്‌ വഴിതെറ്റി. അനിത. ഒരു പാരലൽ കോളേജ്‌
അധ്യാപകനുമായിട്ട്‌ ഒളിച്ചുപോയി. അയാളൊരു നാലാം വേദക്കാരനാണെ...
അല്ലെങ്കിൽ സഹിക്കാമായിരുന്നു. അമ്മയ്ക്ക്‌ മനയ്ക്കലിപ്പോ പണീല്ല.
പശുക്കളെ വിറ്റു. വല്യമ്പൂരിപോയി ഭ്രാന്തുവന്ന്‌ കൊക്കർണ്ണിയിൽ
ചാടിചത്തു. ഇളയവള്‌ ടെയിലറിങ്ങിനു പോയികിട്ടണ കാശോണ്ട്‌...
വൃദ്ധന്റെ വർത്തമാനം നിന്നു. കാശിതുമ്പകളും, മുക്കൂറ്റിപൂക്കളും
വിടരാറുള്ള മനപറമ്പ്‌ അയാളോർത്തു. വേനപ്പച്ച പറിച്ചെടുത്ത്‌ ചാറെടുത്ത്‌
സുനന്ദയുടെ കാൽവിരലിലെ മുറിവിലൊഴിച്ച ബാല്യകാലം.
അയാൾക്കൊന്നു കരയണമെന്നു തോന്നി. വൃദ്ധനോടെങ്കിലും തന്റെ
നെറികേടിനെക്കുറിച്ച്‌ പറഞ്ഞ്‌ മാപ്പിറക്കണമെന്നു തോന്നി. തീരം കാണാത്ത
തിരകളുടെ വേദനയാണ്‌ ഉള്ളിൽ നിറയെ.

രാമൻനായര്‌...? കുറച്ചുകഴിഞ്ഞ്‌ അയാൾ ആകാംഷയോടെ ചോദിച്ചു.
വൃദ്ധൻ ഇപ്പോൾ മിണ്ടിയില്ല. മൗനത്തിന്റെ പുഴയിൽ മുങ്ങി ഏതാനും നിമിഷം
കൂടി അയാൾ കിടന്നു പിടച്ചു. പാലാഴി മേനോന്റെ പറമ്പു കണ്ടപ്പോൾ ഉള്ളിലൊരു
പ്രകാശം വന്നു. വീടെത്തികൊണ്ടിരിക്കുന്നു.
വൃദ്ധന്റെ കിതപ്പിന്റെ ശബ്ദം ഇപ്പോൾ ഉച്ചത്തിലാവുന്നു. വലതുഭാഗത്തെ
പൊളിഞ്ഞവേലിയും, ഉമ്മറത്തെ തെങ്ങും അയാൾ പരതി. വൃദ്ധൻ വിളക്ക്‌
ഉയർത്തികാണിക്കുന്നതുപോലെ തോന്നി.
ഞാൻ ഇങ്ങട്ട്‌ കയറട്ടെ...വീടാണ്‌...എന്റെ വീടാണ്‌.
അയാൾ ആവേശത്തോടെ പറഞ്ഞു.
സൂക്ഷിച്ച്‌...സൂക്ഷിച്ച്‌...പടിക്കെട്ടിലെ കരിങ്കൽവിടവുകളിൽ പാമ്പുകളുണ്ടാവും.
വൃദ്ധൻ ഓർമ്മിപ്പിക്കുന്നതുപോലെ അയാൾക്കുതോന്നി.
നിങ്ങള്‌ കയറന്നുണ്ടോ? ഇവിടെ വിശ്രമിച്ച്‌ നാളെ പോകാം.
അയാൾ അപേക്ഷിക്കുന്നതുപോലെ പറഞ്ഞു. വിളക്കു പിടിക്കുന്ന ആൾ സമ്മതം
പറഞ്ഞില്ല. പകരം ഉപദേശിച്ചു. ചെല്ല്വാ. അമ്മയ്ക്കടുത്തേക്ക്‌.
പെങ്ങൾക്കടുത്തേക്ക്‌. അവരെ വിഷമിപ്പിക്കരുത്ട്ടോ.
അയാൾ അമർത്തിമൂളി. ഏഴരവർഷങ്ങൾക്കു ശേഷം അയാൾ വീടുനിൽക്കുന്ന ഭൂമിയുടെ
തണുപ്പിലേക്ക്‌ കാലെടുത്തുവച്ചു. ഉമ്മറത്തെത്തുമ്പോൾ കാലുകളിലെന്തോ
തടഞ്ഞു.

ബലികർമ്മത്തിനുള്ള പച്ചോലമറച്ചതാണ്‌. ശ്മശാനമൂകതയാണ്‌ ഉമ്മറത്ത്‌.
അമ്മേ! എന്നു വിളിക്കാൻ നാവുപൊങ്ങിയില്ല.
അനിതയാണോ സുനിതയാണോ ഇവിടെ ഉള്ളതെന്നും ഓർമ്മിച്ചെടുക്കാനായില്ല.
ബീഡിപ്പുകയുടെ മണം ചുറ്റും പരക്കുന്നതായി തോന്നി. അച്ഛന്റെ കുത്തി
കുത്തിയുള്ള ചുമ ഏതോ ആകാശങ്ങളിൽ നിന്ന്‌ താഴേക്കു
വീണുകൊണ്ടിരിക്കുകയാണ്‌.

ഇരുട്ടുമൂലം ഉമ്മറവാതിലിൽ തട്ടിവിളിക്കാൻ കഴിഞ്ഞില്ല. അയാൾ പടിക്കലേതു
നോക്കി. വൃദ്ധൻ അധികവഴിപോയിട്ടില്ലെങ്കിൽ ആ വിളക്കുവാങ്ങി വരാമായിരുന്നു.
അച്ഛൻ വലിക്കാറുള്ള അതേ ബീഡിയുടെ മണം ഇപ്പോൾ കൂടുതലായി പരക്കുകയാണ്‌.
അയാളുടെ കൈയ്യിൽ ഇപ്പോൾ വിളക്കുണ്ട്‌. ഇതെങ്ങിനെ തന്റെ കൈയ്യിൽ
വന്നുപെട്ടെന്ന്‌ അയാൾക്കോർക്കാൻ കഴിഞ്ഞില്ല. അമ്മേ...എന്ന്‌
മൂന്നാലുപ്രാവശ്യം വിളിക്കാനായി തയ്യാറെടുത്തു കൊണ്ട്‌ അയാൾ
വിളക്കുപൊക്കി പിടിച്ച്‌ ഉമ്മറവാതിൽ പരതി നടന്നു.

Thursday, 13 October 2011

തിർവ്വോണം


അശോകൻ അഞ്ചത്ത്‌


 നാളെ വിശേഷപ്പെട്ട ദിവസമാണ്‌. തള്ളയ്ക്ക്‌ രാത്രി ഉറക്കം വന്നില്ല. മകൾ പണിയിച്ച പുതിയ വീട്ടിലേക്ക്‌ രണ്ടുദിവസം മുമ്പ്‌ കൊണ്ടുവന്നതാണ്‌. തറവാട്ടിൽ വേലക്കാരി മാത്രമായിരുന്നു കൂട്ട്‌.
 പാവം, തിർവ്വോണമല്ലേ...അവളുടെ വീട്ടിൽ പൊയ്ക്കോട്ടെയെന്നു വിചാരിച്ചു പറഞ്ഞയച്ചു. പോകുമ്പോൾ കമല അവൾക്ക്‌ എന്തൊക്കെയോ കൊടുക്കുന്നതും കണ്ടു.
 ഇവിടെ വനം പെട്ടതു മുതൽ ഒരു ശ്വാസം മുട്ടലാണ്‌. തള്ളയുടെ ഇരിക്കപൊറുതിയില്ലായ്മ കണ്ട്‌ മകൾ ചോദിക്കുകയും ചെയ്തു.
 അമ്മയ്ക്കെന്താമ്മേ പറ്റീത്‌... ഒരു സ്ഥലത്തുപോയി ഇരിയ്ക്കമ്മേ.
കൂടുതൽ ശാസന ഭയന്ന്‌ സെറ്റിയിൽ പോയിരുന്നു. തറവാട്‌ വീട്ടിൽ തന്നെ കഴിയണതായിരുന്നു ഭേദം. ചാവടിയിലിരുന്നാൽ തൊടിയിൽ നിന്നു വരുന്ന കാറ്റ്‌ കിട്ടും. വേലക്കാരി പൊന്നുവിനെക്കൊണ്ട്‌ തലമുടിയൊക്കെ ഒന്ന്‌ വേർപെടുത്തി പറമ്പിൽ ചിക്കിചികയുന്ന കോഴികളെയും, അയൽവാസി ശങ്കരന്റെ പൂച്ചകളെയും, പട്ടിക്കുട്ടികളെയുമൊക്കെ കണ്ടിരുന്നാൽ എന്തായിരുന്നു സുഖം. പോരെങ്കിൽ മനസ്സിൽ തികട്ടി വരുന്ന നാരേണന്റെ ഓർമ്മകളും.
 മകൾ വിളിച്ചപ്പോൾ കുറെ എതിർത്തത്തായിരുന്നു.
 എനിക്കൊരു വീടായിട്ട്‌ ആദ്യത്തെ വിശേഷാവരണത്‌. മഹാദേവേട്ടനും, സുദർശനും കുടുംബായിട്ട്‌ വരണുണ്ട്‌. മക്കളൊന്നിച്ചുകൂടുമ്പോ അമ്മ മാത്രം വര്യാണ്ടിരിയ്ക്ക്യാ...
കമല സങ്കടപ്പെട്ടപ്പോൾ പൊന്നുവാണ്‌ നിർബന്ധിച്ചതു.
പോയിട്ടുവരൂ കൊച്ചമ്മ... ആരൊക്കെ എത്രകാലാ ഉണ്ടാവ്വാന്നറിയോ...ഒരു തിർവ്വോണമല്ലേ വരണത്‌...കമലേച്ചീടെ വീട്ടില്‌ ഒരാഴ്ചയോ, രണ്ടാഴ്ചയോ നിന്നിട്ട്‌ വർവ്വാ...
പൊന്നൂവിനെ അവളുടെ വീട്ടിൽ പറഞ്ഞയച്ചു. തറവാട്‌ അടച്ചിട്ടു. കമലമ്മടെ കൂടെ മനസ്സില്ലാമനസ്സോടെ പോന്നു.
 പേരക്കുട്ടികൾ ടിവി ശബ്ദം കൂട്ടിവച്ച്‌ ചാനൽ പരിപാടികൾ ആസ്വദിക്കുന്നു.
അടുക്കളയിൽ ഉപ്പേരിയോ മറ്റോ ആയോ ആവോ.. രണ്ടു കഷ്ണം പൊടിയും കിട്ടിയാൽ തിന്നാമായിരുന്നു.
സുദർശനും, ഭാര്യയും മക്കളും രാത്രി വരണ്ണ്ട്‌. ഇന്ദൂനെ കണ്ട്‌ കാലം കുറെ ആയിട്ടുണ്ട്‌. മക്കളെ ഒരിക്കൽ അവൻ തറവാട്ടിൽക്ക്‌ കൊണ്ടന്നിരുന്നു.
മഹാദേവൻ രാവിലെ വന്നു. കുമാരിയേയും കൂട്ടി എവിടേക്കോ പോയിരിക്കുന്നു. രാത്രി എപ്പഴാണാവോ എത്ത്വാ... എല്ലാവരും കൂടി വന്നാൽ എന്തൊരു ബഹളമാണ്‌. വിജയന്റെ ആക്സിഡന്റ്‌ ഇൻഷ്വറൻസ്‌ തുക മുഴുവൻ കമലവീടിനു വേണ്ടി ചെലവാക്കീട്ടുണ്ട്‌. വലിയ മുറികൾ...ആർഭാടങ്ങൾ...വീട്‌ പണ്ട്‌ തട്ട്‌ ആദ്യത്തെ ഓണാഘോഷത്തിലേക്ക്‌ അമ്മയെയും വിളിച്ചുകൊണ്ടുവന്നിരിക്കുന്നു.
..
തള്ള തറവാട്ടിലെ കറുത്തചാന്തു തേച്ച നിലത്തിന്റെ തണുപ്പിനെക്കുറിച്ചാലോചിച്ചു. അവിടെ യാതൊരു ബഹളവുമില്ല. ഞാനും, പൊന്നൂം മാത്രം.
 വൈകിട്ട്‌ നേരത്തെ ഊണുകഴിഞ്ഞ്‌ കിഴക്കെ ഇറയത്ത്‌ തിണ്ണയ്ക്കു താഴെ പച്ചനിലത്തു കിടന്നാൽ എന്തൊരാശ്വാസമാണ്‌. പൊന്നു ചിലപ്പോ സീരിയലു കാണും.
 അതിലൊക്കെ എന്തു ജീവിതാടിമോളെ ഉണ്ടാവണത്‌ എന്ന്‌ ചിലപ്പോഴൊക്കെ പൊന്നൂന്നോട്‌ ചോദിക്കാറുണ്ട്‌.
 വലിച്ചുനീട്ടി ഏങ്കോണിച്ചും, വക്രിച്ചുമൊക്കെ പടച്ചു കൂട്ടുന്ന ഒരേർപ്പാട്‌...ടി.വീടെ ശബ്ദം കുറയ്ക്കടിപ്പെണ്ണെ...സീരിയൽ ആക്രോശങ്ങളും അട്ടഹാസങ്ങളും ഉറക്കെയാവുമ്പോൾ തലയുയർത്തി പൊന്നുവിനെ ഉപദേശിക്കും.
 അടുക്കളേല്‌ എന്താടി ആക്കണത്‌...കാളനോ, ശർക്കരുപ്പേര്യോ...എന്തെങ്കിലും ഉണ്ടാക്ക്യേ...?
കളിയും ചിരിയും, തിമർത്തു കൊണ്ടിരുന്ന പേരമക്കളോട്‌ തള്ള ഉത്കണ്ഠയോടെ ചോദിച്ചു.
ചിക്കണാ മുത്തശ്ശി...അടുപ്പത്ത്‌...ഓവനില്‌ കേക്ക്‌ വച്ച്ട്ട്ണ്ട്‌...
ശിവ! ശിവ! തള്ള മുകളിലേക്കു നോക്കി കൈകൂപ്പി. ഓണം ത്രിടായിട്ട്‌ എറച്ചി-
അടുക്കളയിലായിരുന്ന കമല പുറത്തുവന്നു.
അമ്മയ്ക്ക്‌ ഊണ്‌ കാലായിട്ടുണ്ടെങ്കിൽ കഴിക്കാം...
എറച്ചി വെന്തട്ട്ണ്ട്‌...
കമല തോണ്ടി വിളിച്ചു. തള്ള മിണ്ടീട്ടില്ല. ഓക്കാനമാണ്‌ വരൺത്‌.
സുദർശനും, ഭാര്യേം, കുട്യോളും എത്തുമ്പോ 10മണിയാവുമ്ന്ന്‌ മൊബെയിലീന്ന്‌ വിളിച്ച്‌ പറഞ്ഞ്ട്ട്ണ്ട്‌...മഹിയേട്ടനും, കുമാരേച്ചിം തൃശൂർന്ന്‌ തുണിക്കടേന്ന്‌ ഇറങ്ങീട്ടേളളൂ...അമ്മ അവരെ കാത്തിരുന്ന്‌ വയറ്‌ കായണ്ട.
കമല വീണ്ടും പറഞ്ഞു.
എനിക്കായിട്ടില്ല. പിള്ളേരൊക്കെ വരട്ടെ.
കമല അകത്തേയ്ക്കു പോയി.
എവിട്യാടി തൃക്കാക്കരയപ്പൻ ഒരുക്കി വച്ചേക്കണെ...
പൂവൊക്കെ പൊട്ടിയ്യോ...അരിമാവും ചന്ദനമുട്ടീം കാലത്ത്‌ തപ്പിനടക്കേണ്ട...എവിട്യാടി ഓണം കൊള്ളണെ... ഒക്കെ എട്ത്ത്‌ വയ്ക്കടി മക്കളെ...
ഒരു സ്വപ്നം കാണുന്ന സുഖത്തോടെ ശ്വാസം പിടിച്ച്‌ തള്ള പേരമക്കളോട്‌ പറഞ്ഞു.
കുറച്ചുനേരത്തേക്ക്‌ പേരമക്കൾ മിണ്ടിയില്ല. തള്ള രണ്ടാമതും നാവുയർത്തുമ്പോൾ കമലേടെ മൂത്ത മകൾ പറഞ്ഞു.
ഇവിടെ തൃക്കാക്കരപ്പനൊന്നും ല്ല്യാഅമ്മൂമ്മേ...പിന്നെ ശരതേട്ടൻ വരുമ്പോ ടൗണീന്ന്‌ കിട്ട്വേന്ന്‌ നോക്കാൻ പറയാം...
വേണ്ടടി വേണ്ട...തിർവ്വോണായിട്ട്‌ എറച്ചീം കേക്കും തിന്ന്‌ നടന്നോ...ഒന്നും വേണ്ട...
തള്ള ഉളളിൽ മുറുമുറുത്തു.
-നാളെ ഞങ്ങള്‌ ടൂറ്‌ പൂവ്വാ...വയനാട്ടിൽക്ക്‌ അമ്മ പോരണില്ല. ഉച്ചയ്ക്ക്‌ ഊണ്‌ കഴിഞ്ഞാ പൊറപ്പെടും അച്ചമ്മയ്ക്കറിയ്‌വോ...അവ്ടെ മഴകാണാൻ നല്ല രസാന്നാ പറയണെ. സുദർശൻ കുഞ്ഞച്ഛനാ കൊണ്ടോണത്‌.
മഹാദേവന്റെ ഇളയകുട്ടി പറഞ്ഞു. തള്ള വിമ്മിഷ്ടപ്പെട്ടു.
സ്വന്തം വീട്ടുമുറ്റത്തു പെയ്യണമഴ ആർക്കും വേണ്ട. വല്ല നാട്ടിലും മഴ കാണാൻ പോണൂത്രെ...അതും തിർവ്വോണായിട്ട്‌.
കുട്ടികളുടെ സംഭാഷണം ഇപ്പോൾ നാളത്തെ യാത്രയെക്കുറിച്ചുമാത്രമാണ്‌.
നാരേണനോടൊപ്പമുണ്ടായിരുന്ന ഓണക്കാലങ്ങൾ തള്ള ഓർത്തു. മഹീം, കമലേം, സുദർശനും അന്ന്‌ ചെറിയ കുട്ടികളായിരുന്നു. പുലർച്ചേ എഴുന്നേറ്റ്‌ കിണറ്റുവക്കത്ത്‌ കുളിച്ച്‌, നെറ്റിയിൽ ചന്ദനക്കുറിയിട്ട്‌ ആവണപലകയിട്ട്‌ കിഴക്കോട്ട്‌ തിരിഞ്ഞിരുന്ന്‌ പൂത്തറയിലും, കട്ടിലപ്പടിയിലുമൊക്കെ അരിമാവ്‌ കൊണ്ട്‌ അണിഞ്ഞ്‌ പലകയും ഇലയും വച്ച്‌ ചെത്തിപൂക്കൾ ചൂടിച്ച തൃക്കാക്കരയപ്പൻമാരെ ഏഴെണ്ണം വച്ചാണ്‌ പൂജിക്കാറ്‌. അന്ന്‌ മനപറമ്പീന്ന്‌ നെറച്ച്‌ തുമ്പക്കൊടം കിട്ടീരുന്നു. മഹീം, സുദർശനും, വട്ടിയെടുത്ത്‌ ഉത്രാടത്തിന്റെന്ന്‌ കാലത്തെ പുറപ്പെടും... അടുക്കളപ്പത്തായത്തിൻ മുകളിൽ തൂങ്ങുന്ന രണ്ടുകൊല നേന്ത്രപ്പഴം. അത്തം മുതലുള്ള നാളുകളിൽ ഉപ്പേരിവറവ്‌, പൂത്തറകെട്ടൽ, പന്തലുണ്ടാക്കൽ, കുട്ട്യോൾക്കും, നാരേണനും നാരേണന്റമ്മയ്ക്കും, പെങ്ങന്മാർക്കും, കുട്ട്യോൾക്കും, തനിക്കുമൊക്കെ വാങ്ങിക്കുന്ന ഓണപ്പുടവകൾ. ശർക്കര വച്ച അടയുടെ മധുരം ഇപ്പഴും നാവിലുണ്ട്‌. ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞാൽ മനയ്ക്കലെ ആത്തേമാരുടെ വക കൈക്കൊട്ടികളി...എന്തായിരുന്നു ആ കാലം?
 തള്ള സെറ്റിയിലിരുന്ന്‌ മയങ്ങിപ്പോയി. ഉമ്മറത്ത്‌ കാറിന്റെ ഹോണടി കേട്ടപ്പോൾ ഉണർന്നു. തുണി എടുക്കാൻ പോയ മഹാദേവൻ വന്നിരിക്കുന്നു. എല്ലാവരും അകത്തേക്ക്‌.
ഇതമ്മയ്ക്ക്‌... തള്ളയുടെ അരികെവന്ന്‌ മകൻ ഒരു കവർ നീട്ടി.
കൈ നീട്ടിവാങ്ങിയെന്നു വരുത്തി.
എനിക്കിപ്പോ വേണ്ട തുണിയൊക്കെ ഉണ്ടെടാ...
അങ്ങിനെ പറയാനാണ്‌ തോന്നിയത്‌.
ഇരിക്കട്ടെ അമ്മേ...അടുത്ത കൊല്ലത്തേക്ക്‌ ആരൊക്ക്യാ ഉണ്ടാവ്വാന്ന്‌ പറയാൻ പറ്റ്വേ..
കമല വന്നു വിളിച്ചപ്പോഴും പൊന്നു ഉപദേശിച്ചതു ഇതായിരുന്നു. അടുത്ത കൊല്ലത്തേക്ക്‌.
അമ്മ ഊണു കഴിച്ചോ? കുമാരി അടുത്തുവന്ന്‌ വിശേഷം ചോദിച്ചു. അവൾ വല്ലാതെ കറുത്തു പോയിരിക്കുന്നു. ഒന്നുകൂടി തടിയും വച്ചിരിക്കുന്നു.
ഇല്ല. വിശപ്പു തോന്നണില്ല.
ഞാൻ വിളിച്ചതാ- അമ്മയ്ക്കായിട്ടില്ല എന്നു പറഞ്ഞു.
കമല നാത്തൂനെ പറഞ്ഞു കേൾപ്പിച്ചു.
 മഹാദേവൻ എല്ലാവർക്കും തുണിത്തരങ്ങൾ വാങ്ങിയിട്ടുണ്ട്‌. തങ്ങൾക്കു കിട്ടിയ വസ്ത്രങ്ങളുടെ ഭംഗിനോക്കി പരസ്പരം അഭിപ്രായം പറയുന്ന കുട്ടികൾ. തള്ള തനിക്കായി നീക്കി വച്ചിട്ടുള്ള മുറിയിലേക്കു നടന്നു.
കമലേടെ മൂത്തമോന്‌ പട്ടണത്തീന്ന്‌ ഈ രാത്രി തൃക്കാക്കരപ്പനെ കിട്ട്യോ ആവോ?
തള്ള ഓരോന്നാലോചിച്ച്‌ വെറുതെ കിടന്നു. കുറെക്കഴിഞ്ഞ്‌ സുദർശനനും, കുടുംബവുമെത്തി. മുറിയിലേക്കു കടന്നുവന്ന്‌ അവൻ കട്ടിൽ തലയ്ക്കെ ഇരുന്നു. പുറത്തുനിന്ന്‌ തലകാണിക്കുന്ന അവന്റെ ഭാര്യയും  കുട്ടികളും. പാറുമോൾ ചുരിദാറൊക്കെ ഇട്ട്‌ സുന്ദരിയായിരിക്കുന്നു.
കാലങ്ങൾ കൂടീട്ട്‌ സുദർശനനെ കാണ്വാണ്‌. പൊന്നുവാണ്‌ അവൻ വിളിക്കുമ്പോ ഫോണിലൂടെ അമ്മയുടെ വിശേഷങ്ങൾ പറയാറ്‌... ആ യന്ത്രം ചെവിയിൽവച്ച്‌ വർത്തമാനം പറയാൻ ഒരിഷ്ടവും തോന്നാറില്ല. മഹാദേവനും, കമലമ്മേം കൂടി മുറിയിലേക്കു വന്നു.
എന്താമ്മേ സുഖംല്ലേ... സുദർശൻ അമ്മയെ വട്ടം പിടിച്ചു.
അമ്മയ്ക്ക്‌ സുഖം തന്നെ...നീയ്യാകെ ചടച്ചല്ലോ...
തള്ള ക്ഷീണ സ്വരത്തിൽ പറഞ്ഞു.
അവന്റെ തലയിൽ തടവുമ്പോൾ കുട്ടിക്കാലത്ത്‌ തല നിറയെ ചൊറിവന്നിരുന്ന കാലമാണ്‌ ഓർമ്മ വരുന്നത്‌.
വരു അമ്മേ ഊണുകഴിക്കാം.
മക്കൾ ഓരോരുത്തരായി വിളിച്ചു.
എനിക്ക്‌ വിശപ്പില്ല.
അമ്മയ്ക്ക്‌ ഓറഞ്ചു കഴിക്കണോ? അതോ ആപ്പിളുവേണോ?
ഒന്നും വേണ്ട.
ഓണംത്രിടായിട്ട്‌ ഒരു സാമ്പാറ്‌ വച്ച്‌, പപ്പടം കാച്ചി, ഒരുമെഴുക്കു പുരട്ടീം ഉണ്ടാക്കി തരായിരുന്നില്ലേ കമലെ ഈ അമ്മയ്ക്ക്‌...
തള്ളയുടെ അകത്തുകിടന്ന്‌ ഒരു സങ്കടപ്പുഴ കലങ്ങി.
ഊണുകഴിക്കാൻ അമ്മ വരാഞ്ഞ്‌ മക്കൾ പുറത്തു കടന്നു.
ഊണുമേശപ്പുറത്തുനിന്നും വെന്ത കോഴിക്കറിയുടെ മണം വന്നു. ഓക്കാനം വന്ന തള്ള തലയിണകൊണ്ട്‌ വായ അമർത്തിപ്പിടിച്ചു.
അപ്പുറത്ത്‌ ഭക്ഷണമേള തകർക്കുമ്പോൾ തള്ള വെറുതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
പട്ടണത്തിന്‌ വരുമ്പോ ഒരു തൃക്കാക്കരയപ്പനെ വാങ്ങിക്കാൻ കമലേടെ മോന്‌ തോന്നിക്കണെ ഈശ്വരാ...