Showing posts with label ambattu sukumarannair. Show all posts
Showing posts with label ambattu sukumarannair. Show all posts

Wednesday, 14 December 2011

എല്ലാം ഒരു സ്വപ്നം പോലെ


അമ്പാട്ട്‌ സുകുമാരൻനായർ

       ഒരു സോപ്പുകുമിളപോലെ ക്ഷണഭംഗുരമാണ്‌ ജീവിതമെന്നു പറയാറുണ്ട്‌.
ഇക്കാണുന്നതെല്ലാം മായയാണെന്ന്‌ ചിലർ പറയുന്നു. എല്ലാം ഒരു സ്വപ്നംപോലെ
എന്ന്‌ മറ്റൊരുകൂട്ടർ. ഇതെല്ലാം ശരിയാണ്‌. ഇക്കാണുന്നതൊന്നും ശാശ്വതമല്ല.
എല്ലാം നശിക്കും. എന്നെങ്കിലുമൊരിക്കൽ എപ്പോഴാണെന്ന്‌ മുൻകൂട്ടി
പ്രവചിക്കാനാവില്ലെന്നുമാത്രം.

       സ്വപ്നദർശനം അതൊരനുഭവം തന്നെയാണ്‌. ചിലർ ഉറക്കത്തിൽ ദുഃസ്വപ്നംകണ്ട്‌
പേടിച്ചലറിക്കരയലും. ഉറക്കമുണർന്ന്‌, താൻ കണ്ടത്‌
സ്വപ്നമായിരുന്നുവേന്ന്‌ ബോധ്യമായാൽപോലും ആ ഭയപ്പാട്‌ ഏറെസമയം
നിലനിൽക്കും. ചിലപ്പോൾ അതിമനോഹരമായ സ്വപ്നമായിരിക്കും കാണുക. അനേകം
പരിചാരകന്മാരും വസ്തുവകകളും മണിമേടകളും വാഹനങ്ങളുമൊക്കെ തനിക്കു
സ്വന്തമാക്കിക്കൊണ്ട്‌ അനുഭവിക്കുന്ന സ്വപ്നം. പട്ടിണികിടന്ന്‌
ഒരുനേരത്തെ അന്നത്തിനുവേണ്ടി കൊതിക്കുന്ന ചിലർ കാണുന്ന സ്വപ്നം
വിഭവസമൃദ്ധമായ സദ്യ ഉണ്ണുന്നതായിരിക്കും.

       ഇക്കാണുന്ന സ്വപ്നങ്ങളെല്ലാം തന്നെ ക്ഷണനേരത്തേക്കെ
നിലനിൽക്കുകയുള്ളൂവേങ്കിലും അതും ജീവിതാനുഭവം തന്നെയാണ്‌. അതനുഭവിക്കുന്ന
വേളയിൽ ഇതു സ്വപ്നമാണെന്നാർക്കും തോന്നാറില്ല.
       അതുപോലെത്തന്നെയാണ്‌ നാമിപ്പോൾ ജാഗരത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇട
ജീവിതവും. ആലോചിച്ചുനോക്കിയാൽ ഇതുമൊരു സ്വപ്നമല്ലെന്നാർക്കെങ്കിലും പറയാൻ
കഴിയുമോ? സുഖമായാലും ദുഃഖമായാലും ഇക്കാണുന്നതൊക്കെ ഒരുനിമിഷം കൊണ്ട്‌
ഉപേക്ഷിച്ച്‌ നമുക്ക്‌ പോകേണ്ടിവരില്ലേ? നിശ്ചയമായും. ഒരു പാട്‌
കഷ്ടപ്പെട്ട്‌ നേടിയ ഈ സമ്പത്തും സുഖസമൃദ്ധിയുമെല്ലാം കൈവെടിഞ്ഞ്‌
നമുക്കജ്ഞാതമായ മറ്റൊരുലോകത്തേക്ക്‌ യാത്രയാകേണ്ടിവരും. നേടിയതൊക്കെ
ഉപേക്ഷിച്ചു പോകേണ്ടിവരുന്ന ആ മരണത്തെക്കുറിച്ചോർത്ത്‌ നിഷ്ക്രിയരായി
കഴിഞ്ഞുകൂടണമെന്നാരും പറയില്ല.  എങ്കിലും വല്ലപ്പോഴും ഇതൊക്കെ
ഒന്നോർക്കുന്നത്‌ നല്ലതാണ്‌. മനുഷ്യന്റെ അഹങ്കാരം നശിപ്പിക്കാൻ,
അളവില്ലാത്ത ആർത്തിയും വ്യാമോഹങ്ങളുമില്ലാതാക്കാൻ, എന്തുക്രൂരത
ചെയ്താണെങ്കിലും വേണ്ടില്ല എല്ലാം വെട്ടിപ്പിടിച്ച്‌
സ്വന്തമാക്കണമെന്നുള്ള ദുർമ്മോഹം കെടുത്താൻ ഇങ്ങനെയൊക്കെ
ചിന്തിക്കുന്നത്‌ ഏറെ നന്നായിരിക്കും.
       ഗാഢമായ നിദ്രയിൽ നാം വല്ലതുമറിയുന്നുണ്ടോ? ആ നിദ്രാവേള എത്ര ധന്യമായ
മുഹൂർത്തമാണ്‌. സുഖവും ദുഃഖവുമൊന്നും അറിയുന്നതേയില്ല. മരണവും അതുപോലെ
ആനന്ദകരമായ ഒരുറക്കം  മാത്രമാണ്‌. നാമൊക്കെ നിദ്രയെ കൊതിക്കുന്നതുപോലെ ആ
ശാശ്വത നിദ്രയെകൊതിക്കാത്തവരാരുണ്ട്‌? മരണമില്ലാത്ത ജീവിതം ഉറക്കം
നഷ്ടപ്പെട്ട ജീവിതംപോലെ ഭയാനകമാണ്‌.

       ഞാനീലേഖനമെഴുതുന്നത്‌ മരണത്തെയും ജീവിതത്തെയുംകുറിച്ചു പറയാനല്ല. ഏറെ
കഷ്ടപ്പെട്ട്‌ എന്തൊക്കെ നേടിയാലും ഒന്നുമിവിടെ സ്വന്തമല്ലെന്ന സത്യം ചില
അനുഭവങ്ങളിലൂടെ ബോധ്യപ്പെടുത്താൻ മാത്രമാണ്‌.
       ഏതാനും വർഷം മുമ്പ്‌ ഇടുക്കിയിൽ ഒരു ഉരുൾപൊട്ടൽ നടന്നു. വാർത്തയറിഞ്ഞ്‌
ഞാനവിടെയെത്തി. മനോഹരമായ ഒരു കുടിയേറ്റ ഗ്രാമം. അധ്വാനശീലരായ
കൃഷിക്കാരുടെ കഠിനാധ്വാനം കൊണ്ട്‌ സമ്പൽസമൃദ്ധമാണിവിടം.

       പാലായിലുള്ള എബ്രഹാം അന്നമ്മ ദമ്പതികൾ ആ മലയോരഗ്രാമത്തിൽ എട്ടു
പത്തേക്കർ ഭൂമി സ്വന്തമാക്കി. അവരുടെ ചില ബന്ധുക്കൾക്കും അവിടെ
ഭൂമിയുണ്ടായിരുന്നു. എല്ലാവരുമായി സഹകരിച്ചുള്ള ജീവിതമായതുകൊണ്ട്‌
അധ്വാനിക്കാനും കഷ്ടപ്പെടാനുമൊക്കെ ഒരു സുഖമുണ്ടായിരുന്നു. റബ്ബറും
കുരുമുളകും വാഴയും കപ്പയും നെല്ലുമൊക്കെ അവരവിടെ കൃഷി ചെയ്തു. ഏറെ
പണിപ്പെട്ടെങ്കിലും പട്ടിണികൂടാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടായി.
പിന്നീട്‌ ജീവിതം ഒന്നിനൊന്നു മെച്ചപ്പെട്ടു. ഈ മലയോരഗ്രാമത്തിലേക്കു
വരുമ്പോൾ ഒരാൺകുട്ടി മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്‌. പിന്നീട്‌
രണ്ടു പെൺകുട്ടികൾ കൂടി ജനിച്ചു. റബറിൽ നിന്നു കുരുമുളകിൽ നിന്നുമൊക്കെ
ആദായം കിട്ടിത്തുടങ്ങി. ജീവിതം മെച്ചപ്പെട്ടു. ഒരു ചെറിയ വീടുപണിതു.
ആടുമാടുകളെ വളർത്തി അതിൽ നിന്നും ആദായം കിട്ടിത്തുടങ്ങി. അങ്ങനെ
കുടുംബവും ബന്ധുക്കളുമൊക്കെ ചേർന്ന്‌ സന്തോഷകരമായ ഒരു ജീവിതം
നയിച്ചുവരികയായിരുന്നു.

       അന്നമ്മയാണ്‌ എന്നോട്‌ ആ കഥകളെല്ലാം പറഞ്ഞു കേൾപ്പിച്ചതു. ആ കഴിഞ്ഞകാല
കഥകളൊക്കെ പറയുമ്പോൾ അവരുടെ കവിളുകളിൽ കൂടി കണ്ണുനീർ
ചാലിട്ടൊഴുകിക്കൊണ്ടിരുന്നു. വിതുമ്പലടക്കിക്കൊണ്ടവർ പറഞ്ഞു.
       "നേരം സന്ധ്യയാകാറായി. എന്റെ കെട്ടിയോൻ അരുവിക്കക്കരെ
കടയിൽപോയിരിക്കുകയായിരുന്നു. ഞാൻ പറമ്പിൽ നിന്ന്‌ പശുവിനെ
അഴിച്ചുകൊണ്ടുവരികയായിരുന്നു. എന്റെ മൂത്തകുട്ടികൾ രണ്ടുപേരും മുറ്റത്ത്‌
കളിച്ചുകൊണ്ടു നിൽക്കുന്നു. പെട്ടെന്ന്‌ ഒരു വലിയ ഇരമ്പൽ എന്റെ കാതിൽ
മുഴങ്ങി. ബോംബുപൊട്ടുന്നതുപോലെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദവും
കേട്ടു. ഞാൻ നോക്കിയപ്പോഴുണ്ട്‌ മലവെള്ളം അകലെ നിന്നാർത്തലച്ചുവരുന്നു.
പശുവിനെവിട്ടിട്ട്‌ ഞാൻ ഓടി വീട്ടിലേക്കുവന്നു. മുറ്റത്തു നിന്നു
കളിക്കുന്ന കുഞ്ഞുങ്ങളോട്‌ വേഗം മുകളിലത്തെ വീട്ടിലേക്കോടിക്കൊള്ളാൻ ഞാൻ
പറഞ്ഞു. മുറിക്കുള്ളിൽ എന്റെ ഇളയകുഞ്ഞു കിടന്നുറങ്ങുന്നുണ്ട്‌. ഞാൻ വേഗം
ചെന്ന്‌ കുഞ്ഞിനെയും വലിച്ചെടുത്തുകൊണ്ട്‌ മുകളിലേക്ക്‌ മലകയറി ഓടി.
അവിടെച്ചെന്ന്‌ തിരിഞ്ഞു നോക്കുമ്പോഴാണ്‌ ആ മലവെള്ളം ഞങ്ങളുടെ
തോട്ടത്തിലൂടെ കയറി ഒഴുകുകയാണ്‌. ഞാൻ അലറി കരഞ്ഞു. എന്റെ കുഞ്ഞുങ്ങൾ
ഭാഗ്യത്തിന്‌ മുകളിലത്തെ വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു.

       മഴയും ആരംഭിച്ചു. നേരം ഇരുട്ടിത്തുടങ്ങി. കടയിൽ പോയിരുന്ന എന്റ
കെട്ടിയോൻ തിരിച്ചു വരുമ്പോഴേക്കും എല്ലാം കഴിഞ്ഞു. അങ്ങേർക്കിക്കരെ
കടക്കാൻ ഒരു നിവർത്തിയുമില്ല. അവിടെ നിന്നു നോക്കിയാൽ ഞങ്ങടെ വീടും
തോട്ടവുമൊക്കെ കാണാം. പക്ഷേ അങ്ങേരുനോക്കുമ്പോൾ ഒന്നും കാണുന്നില്ല.
എല്ലാം മലവെള്ളത്തിൽ ഒഴുകിപ്പോയി! ഞങ്ങളും ഒഴുകിപ്പോയി കാണുമെന്നു
വിചാരിച്ച്‌ ബോധം കെട്ടു വീണു. അവിടെയുണ്ടായിരുന്നവർ പെട്ടെന്നെടുത്ത്‌
ആശുപത്രിയിൽ കൊണ്ടുപോയി. പിറ്റേദിവസമാണ്‌ ആശുപത്രിയിൽ നിന്ന്‌ വീട്ടിൽ
വന്നത്‌.

       സന്ധ്യയ്ക്ക്‌ ഉരുൾപൊട്ടിയതോടെ മഴയും ആരംഭിച്ചു. രാത്രി മുഴുവൻ തോരാത്ത
മഴയായിരുന്നു. അന്നു രാത്രി നാത്തൂന്റെ ഈ വീട്ടിൽ ഞങ്ങൾ ഉറക്കമൊഴിച്ച്‌
കഴിച്ചുകൂട്ടി. പിറ്റേന്ന്‌ നേരം പുലർന്നപ്പോൾ ഞങ്ങൾ മലയിറങ്ങിച്ചെന്നു.
ഞങ്ങളുടെ സ്ഥലം എവിടെയായിരുന്നെന്നുപോലും ഞങ്ങൾക്ക്‌ തിരിച്ചറിയാൻ
കഴിഞ്ഞില്ല. തോട്ടത്തിൽ ഒരൊറ്റമരംപോലുമില്ല. എല്ലാം ആകാട്ടാറ്‌
നക്കിത്തുടച്ചു. വീടിരുന്ന സ്ഥലത്ത്‌ കുറെ ഉരുളൻ പാറക്കല്ലുകളും ചെളിയും
വന്നടിഞ്ഞിട്ടുണ്ട്‌. ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം
ഒരുനിമിഷംകൊണ്ടില്ലാതായി. എന്തു കഷ്ടപ്പെട്ടാണ്‌ ഇത്രയുമൊക്കെ
ആക്കിയെടുത്തത്‌! ഒരു സ്വപ്നം കണ്ടുണർന്നതുപോലെയായിരുന്നു ഒക്കെ.

       " എല്ലാം പൊയ്ക്കോട്ടെ. ഞങ്ങൾക്ക്‌ ഞങ്ങളുടെ കുഞ്ഞുങ്ങളെ കിട്ടിയല്ലോ.
അതുമതി. ദൈവം കരുണാമയനാണ്‌. എല്ലാം കവർന്നെടുത്തെങ്കിലും ഞങ്ങളുടെ
കുഞ്ഞുങ്ങളെ ഒരുപോറലുപോലുമേൽപ്പിക്കാതെ ഞങ്ങളെ ഏൽപിച്ചു. ഇനിയും
അധ്വാനിക്കാൻ ഞങ്ങൾക്കു ശേഷിയുണ്ട്‌. കൂലിപ്പണിചെയ്താണെങ്കിലും ഞങ്ങളിവരെ
പോറ്റിക്കൊള്ളാം.

       ജീവനൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടെങ്കിലും മുകളിലേക്കു നോക്കി
കൈകൂപ്പിക്കൊണ്ട്‌ ദൈവം കരണാമയനാണെന്നു പറയാനുള്ള അവരുടെ അകളങ്കമായ ആ
ഭക്തിയുടെ മുമ്പിലും കൂലിപ്പണിചെയ്താണെങ്കിലും ഞങ്ങൾ ഞങ്ങളുടെ
കുഞ്ഞുങ്ങളെ പോറ്റിക്കൊള്ളാം എന്ന കർമ്മശേഷിയുടെ മുമ്പിലും ഞാൻ
മനസ്സുകൊണ്ടു നമസ്കരിച്ചു.

Thursday, 13 October 2011

അനിവാര്യമായത്‌ സംഭവിക്കുക തന്നെ ചെയ്യും



അമ്പാട്ട്‌ സുകുമാരൻനായർ


മുപ്പതു മുപ്പത്തഞ്ച്‌ വർഷങ്ങൾക്കു മുമ്പ്‌ വയനാട്ടിൽവച്ച്‌ ഒരു സ്വാതന്ത്ര്യസമരസേനാനിയെ ഞാൻ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ പേരിപ്പോൾ എന്റെ ഓർമ്മയിലില്ല. കാഴ്ചയിൽ അദ്ദേഹത്തിന്‌ 70വയസ്സിനുമേൽ പ്രായംതോന്നിക്കും. വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട്‌ സ്വാതന്ത്ര്യസമരത്തിലേക്ക്‌ ഇറങ്ങിപ്പുറപ്പെട്ടതാണ്‌. ഭാരതത്തെ അടിമത്തിൽ നിന്നു മോചിപ്പിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിനു വേണ്ടി ജീവിതം സമർപ്പിച്ചു.
 വയനാട്ടിലെ ഒരു സാധാരണ കർഷക കുടംബത്തിലാണ്‌ ജനിച്ചതു. സ്വാതന്ത്ര്യസമരഭടൻ എന്നു പറഞ്ഞാൽ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടയ്ക്കുന്ന കാലം. അതുകൊണ്ട്‌ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ്‌ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുത്തിയത്‌. ആ പോരാട്ടം സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ തുടർന്നു. ഒളിവിൽ കഴിഞ്ഞുകൊണ്ടുള്ള പോരാട്ടം. അത്‌ വളരെ ദുഷ്കരമമാണ്‌. ആവഴിത്താര ഒട്ടും സുഗമമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സ്വാതന്ത്ര്യം നേടിയെടുക്കണം. അതുമാത്രമായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ജീവൻ സമർപ്പിക്കാൻപോലും തയ്യാർ.

 ഒരു സായന്തന വേളയിലാണ്‌ ഞങ്ങൾ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയത്‌. മുറ്റത്തു നിൽക്കുന്ന അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ "ജയ്‌ ഹിണ്ട്‌" എന്നു വിളിച്ചുകൊണ്ടാണ്‌ ആ ദേശസ്നേഹി ഞങ്ങളെ സ്വാഗതം ചെയ്തത്‌.
 പൂമുഖത്ത്‌ ഒരു പീഠത്തിൽ ഗാന്ധിജിയുടെ ഒരു വലിയഫോട്ടോ ഫ്രയിം ചെയ്തു വച്ചിട്ടുണ്ട്‌. ആ ചിത്രത്തെ വണങ്ങിയിട്ട്‌ അദ്ദേഹം ഞങ്ങളോടിരിക്കാൻ പറഞ്ഞു.
 സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അങ്ങയുടെ പോരാട്ടത്തെക്കുറിച്ച്‌ ഒന്നു വിശദീകരിക്കാമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഊർജ്ജസ്വലനായി.   
 

 ഒരു നിമിഷത്തെ ധ്യാനത്തിനുശേഷം അദ്ദേഹം പറഞ്ഞു:
   "ഞാൻ വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ്‌ മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ സമരരംഗത്തേക്കിറങ്ങിത്തിരിച്ചതു
. സ്വാതന്ത്ര്യസമരപ്പോരാളികളെ എവിടെക്കണ്ടാലുംഅറസ്റ്റ്‌ ചെയ്ത്‌ തുറുങ്കിലടയ്ക്കുന്ന കാലം. അതുകൊണ്ട്‌ പോലീസിനു പിടികൊടുക്കാതെയാണ്‌ സമരം നടത്തിയത്‌.
 "ഗ്രാമങ്ങളിൽ ചെന്ന്‌ കുറച്ചാളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ അവരിൽ ദേശീയബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും വളർത്തിയെടുക്കുക എന്നതായിരുന്നു എന്റെ പ്രവർത്തനശൈലി. വലിയ പ്രചരണമൊന്നും കൊടുക്കാതെ ഏതെങ്കിലും വീട്ടിൽവച്ച്‌ സന്ധ്യ കഴിഞ്ഞതിനുശേഷം യോഗങ്ങൾ സംഘടിപ്പിക്കുകയായിരുന്നു പതിവ്‌. വിദേശ വസ്ത്ര ബഹിഷ്കരണം ഖാദി ധരിക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി. അത്തരം കാര്യങ്ങൾ അവർ കൗതുകത്തോടെ കേട്ടിരിക്കുമായിരുന്നു.


 "ഒരു സ്ഥലത്ത്‌ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ തങ്ങില്ല. ആരെങ്കിലും ഒറ്റിക്കൊടുത്താൽ പോലീസ്‌ പാഞ്ഞെത്തും. ഇത്തരം രഹസ്യയോഗങ്ങളിൽ പങ്കെടുക്കുന്നല്ലാവരെയും വിശ്വസിക്കാനാവില്ല. ചിലർ പോലീസിനൊറ്റിക്കൊടുത്തെന്നുവരും. അമ്മയെ തല്ലിയാലും തല്ലുന്നവന്റെ പക്ഷം പറയാനും ആളുണ്ടാവും. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്ന ആളുകളെ പിടികൂടാൻ വരുന്ന പോലീസുകാരും നമ്മുടെ നാട്ടുകാർ തന്നെയാണ്‌. പക്ഷേ, അവർക്കൊരു കാരുണ്യവുമുണ്ടാവില്ല. അവർ സർക്കാരിന്റെ ശമ്പളം പറ്റുന്നവരാണ്‌. തിന്നചോറിന്‌ നന്ദികാണിക്കണമല്ലോ.


 "ഒന്നിലധികം തവണ പോലീസിനു പിടികൊടുക്കാതെ കാട്ടിലലഞ്ഞു നടന്നിട്ടുണ്ട്‌. ഒറ്റയ്ക്ക്‌. ഭക്ഷണമൊന്നും കിട്ടാതെ വരുമ്പോൾ അരുവിയിലെ വെള്ളവും കുടിച്ച്‌ പച്ചിലകളും കായ്‌ കനികളും പറിച്ചുതിന്ന്‌ വിശപ്പടക്കിയിട്ടുണ്ട്‌. ഒരിക്കൽ പൊലിസീനെ ഭയന്ന്‌ ഒരുമുളങ്കാട്ടിൽ ഒരു പകളും ഒരു രാത്രിയും ഒറ്റയ്ക്കു കഴിഞ്ഞിട്ടുണ്ട്‌. ഏതു നിമിഷവും കാട്ടുമൃഗങ്ങൾ കടന്നുവന്നാക്രമിക്കാം. പാമ്പുകളും ധാരാളമുണ്ട്‌. ദൈവകൃപയാൽ അവയുടെയൊന്നിന്റെയും ആക്രമണമുണ്ടായില്ല.
 കാട്ടിലുടെ പോലീസിനെ ഭയന്ന്‌ ഒളിച്ചു നടക്കുമ്പോൾ ചില ആദിവാസി ഊരുകളിൽ പോയി താമസിച്ചിട്ടുണ്ട്‌. നാട്ടിൽ നിന്നു ചെല്ലുന്നവരെ ആദിവാസികൾ പെട്ടെന്നൊന്നും വിശ്വസിക്കുകയില്ല. അവർ അഭയം നൽകിയാൽ ഒരിക്കലും വഞ്ചിക്കുകയില്ല. അവരുടെ കൂടെ താമസിച്ചുകൊണ്ട്‌ അവരെയും നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. നല്ല സമരഗീതങ്ങൾ അവരെ പാടിപ്പഠിപ്പിക്കും. അവരെക്കൊണ്ട്‌ ഭാരതമാതാ കീജയ്‌, മഹാത്മാ ഗാന്ധികീജയ്‌ എന്ന മുദ്രവാക്യം വിളിപ്പിക്കും. കാടിനുള്ളിൽ ഈ മുദ്രവാക്യം മുഴങ്ങുമ്പോൾ എന്തൊരാവേശമാണനുഭവപ്പെടുന്നത്‌!


 പോലീസിനു പിടികൊടുത്ത്‌ ജയിലിൽ പോയാൽ ഇത്തരം പ്രവർത്തനങ്ങളൊന്നും നടക്കില്ലല്ലോ. ഗാന്ധിജി പിന്നെന്തിനാ പോലീസിനു പിടികൊടുത്തത്‌ ജയിലിൽപോയതെന്ന്‌ എന്നോട്‌ പലരും ചോദിച്ചിട്ടുണ്ട്‌. അതിനുള്ള മറുപടി ഒന്നേയുള്ളു. അദ്ദേഹം ജയിലിനു വെളിയിൽ എത്രമാത്രം കരുത്തനാണോ അത്രതന്നെകരുത്തനാണ്‌ ജയിലിനുള്ളിലും. ജയിലിൽ കിടന്നുകൊണ്ടും അദ്ദേഹത്തിന്‌ ബഹുജനസമരങ്ങൾ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. ഞാൻ ജയിലിൽ പോയാൽ എന്റെ പ്രവർത്തനം അതോടെ നിലയ്ക്കും. അതുകൊണ്ടാണ്‌ ജയിലിൽ പോകാൻ ആഗ്രഹിക്കാത്തത്‌. ആദിവാസിക്കുട്ടികളെക്കൊണ്ടു പോലും ആവേശം കൊള്ളിക്കുന്ന സ്വാതന്ത്ര്യസമരഗീതങ്ങൾ ഞാൻ ചൊല്ലിച്ചു. മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. അതൊക്കെ എന്നെ ഇപ്പോഴും ആവേശം കൊള്ളിക്കുന്നുണ്ട്‌."


 സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയ്ക്ക്‌ അങ്ങേയ്ക്ക്‌ പെൻഷൻ കിട്ടുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൽ ഉറങ്ങിക്കിടക്കുന്ന സിംഹം സടവിടർത്തി.
 "സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു പെൻഷനോ? അമ്മയെ അടിമത്തത്തിൽ നിന്ന്‌ മോചിപ്പിക്കാൻ ശ്രമിച്ചതിനു കൂലി വാങ്ങുകയോ? ഇങ്ങനെ ഒരു പ്രതിഫലം മോഹിച്ചല്ല ഞാൻ എന്റെ പഠിപ്പുമുടക്കി സമര രംഗത്തിറങ്ങിയത്‌. എന്റെ അമ്മയെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കുക എന്നത്‌ എന്റെ കടമയാണ്‌. എന്നാലാവുംവിധം ഞാനാകടമ നിറവേറ്റി. സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവുമില്ലാത്ത ചില ആളുകൾ പെൻഷനുള്ള രേഖകളുണ്ടാക്കാൻ വേണ്ടി ഓടി നടക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അന്ന്‌ മറ്റെന്തിങ്കിലും കാരണത്തിന്‌ ജയിലിൽ പോയവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഭവിച്ചു എന്നു പറഞ്ഞ്‌ പെൻഷൻ വാങ്ങുന്നതായി എനിക്കറിയാം.

എന്തായാലും 1947 ആഗസ്റ്റ്‌ 15-​‍ാം തീയതി അടിമത്തത്തിന്റെ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞു. പിന്നീടുണ്ടായ സംഭവങ്ങൾ വേദനാജനകമാണ്‌. ഒന്നിച്ചു നിന്ന്‌ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുത്തിയവർ മതത്തിന്റെ പേരിൽ രണ്ടായി പിളർന്നു. അവർ ബദ്ധവൈരികളായി.
പരസ്പരം ആയുധമെടുത്തു. ചോറപ്പുഴ ഒഴുകി. ആ വാളുകൊണ്ട്‌ അവർ ഭാരതാംബയുടെ മാറ്‌ പിളർന്നു. സ്വാതന്ത്ര്യത്തിന്റെ തലേനാൾ വരെ ഒന്നായി കഴിഞ്ഞിരുന്നവർ സ്വാതനന്ത്ര്യലബ്ധിയോടെ രണ്ടു ദേശക്കാരായി മാറി. അതാണെന്റെ ദുഃഖം. ആ ദുഃഖത്തിൽ നിന്നിനി മോചനമില്ല. ഇതിലും വലിയൊരു ദുഃഖമുണ്ട്‌. അധികാരം കൈയ്യിൽ കിട്ടിയപ്പോൾ ഭരണരംഗത്തുള്ളവർ അഴിമതിക്കോമരങ്ങളായി മാറി. സർക്കാരുദ്യോഗസ്ഥന്മാർ ജനങ്ങളുടെ യജമാനന്മാരായി മാറി. കൈക്കൂലി കിട്ടാതെ സാധാരണക്കാരുടെ ഒരാവശ്യവും നിറവേറ്റിക്കൊടുക്കില്ല എന്ന സ്ഥിതിവിശേഷമുണ്ടായി. ഇതും അടിമത്തത്തിന്റെ മറ്റൊരു മുഖമാണ്‌.


ജനങ്ങളുടെ ശ്വാസം മുട്ടിക്കുകയാണിവർ. നീതി നിഷേധിക്കുകയാണ്‌. ഇതിനുവേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത്‌? ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നിടത്ത്‌ സ്വാതന്ത്ര്യം നിരർത്ഥകമാവ്വയാണ്‌. അത്‌ പുനഃസ്ഥാപിക്കാൻ ഒരു സ്വാതന്ത്ര്യസമരവും കൂടി വേണ്ടി വരുമെന്നു തോന്നുന്നു. അനിവാര്യമായഘട്ടത്തിൽ അത്‌ സംഭവിക്കുക തന്നെ ചെയ്യും.
 35 വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹം പറഞ്ഞത്‌ എത്രശരിയായിരുന്നു. ഒരു പ്രവചനം പോലെ അതിന്ന്‌ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്‌.